ADVERTISEMENT

‘ഇതൊരു നാട്ടിൻപുറമാണ്. ഇവിടെ കിലോയ്ക്ക് ഇരുനൂറ്റമ്പതും മുന്നൂറുമൊക്കെ വില കൊടുത്തു പതിവായി മത്സ്യം വാങ്ങാനൊക്കുന്നവർ നന്നേ കുറയും. പക്ഷേ അവർക്കുമുണ്ട് നല്ല മത്സ്യം കഴിക്കാന്‍ ആഗ്രഹം. കണ്മുന്നിൽ ചൂണ്ടയിട്ടു പിടിച്ച തിലാപ്പിയ 150 രൂപയ്ക്കു ലഭിക്കുമ്പോൾ അവർക്കു സന്തോഷം, ഞങ്ങൾക്കു വരുമാനവും’, ചൂണ്ടയിൽക്കുരുങ്ങിയ മത്സ്യത്തെ ആവശ്യക്കാർക്കു നൽകുന്ന ഭാര്യ രജനിയെ നോക്കി സുരേഷ് പറയുന്നു.

മികച്ച സമ്മിശ്രക്കർഷകനും പൊതുപ്രവർത്തകനുമാണ് പാലക്കാട് പെരുമാട്ടി മുതലാംതോട് പുത്തൻവീട്ടിൽ സുരേഷ്. എല്ലാ കൃഷിപ്പണികൾക്കും ഒപ്പമുണ്ട് ആർമിയിൽ ലാബ് ടെക്നീഷ്യനായിരുന്ന ഭാര്യ രജനി. വീട്ടമ്മമാർക്കും സ്വന്തം നിലയ്ക്കു വരുമാനം വേണം എന്ന ചിന്താഗതിക്കാരനായ സുരേഷ് തന്നെയാണ് രജനിയെ മത്സ്യക്കൃഷിക്കു പ്രേരിപ്പിച്ചത്. ഹൈടെക്, ഹൈ ഡെൻസിറ്റി സങ്കീർണതകളൊന്നുമില്ലാതെ 15 സെന്റുള്ള സാധാരണ കുളത്തിൽ സാദാ തിലാപ്പിയക്കൃഷി. എന്നാല്‍, വിപണനത്തിനൊരു രജനി സ്റ്റൈലുണ്ട്. ചൂണ്ടയിൽ മണ്ണിരയെ കുരുക്കി രജനിതന്നെ ചൂണ്ടയിട്ടു മീൻ പിടിച്ചു നൽകും. സാമൂഹിക അകലം പാലിക്കേണ്ട കാലമായതിനാൽ ഉപഭോക്താക്കൾ പ്രോട്ടോക്കോൾ പാലിച്ചു വരിവരിയായിനിന്നു മത്സ്യം വാങ്ങും. 

rajani-2
സാമൂഹ്യ അകലം പാലിച്ച് വിൽപന

വേനലിൽ വെള്ളം വറ്റിയ കുളത്തിൽ മഴയ്ക്കു തൊട്ടുമുൻപ് സെന്റിന് അര കിലോ കണക്കാക്കി കുമ്മായം വിതറിയാണ് മത്സ്യക്കൃഷിക്കുള്ള മുന്നൊരുക്കം. പിന്നീട് സെന്റിന് ഒരു കുട്ട ചാണകം എന്ന കണക്കിൽ കലക്കി കുളത്തിൽ എല്ലായിടത്തുമായി ഒഴിക്കും. ശീമക്കൊന്നപോലെയുള്ള പച്ചിലകളും ഒപ്പം ചേർക്കും. കുളം നിറയുന്നതോടെ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു.

ആൺമത്സ്യങ്ങളെയാണ് വാങ്ങുന്നതെങ്കിലും അവയിൽ പെൺമത്സ്യങ്ങളും കടന്നു കൂടും. നാലു മാസം പിന്നിടുന്നതോടെ പ്രജനനം നടന്ന് കൂടുതൽ മത്സ്യക്കുഞ്ഞുങ്ങൾ കുളത്തിലെത്തിയാൽ അത് മുഴുവൻ മത്സ്യങ്ങളുടെയും വളർച്ചയെ ബാധിക്കുമല്ലോ. അതു തടയാനായി തിലാപ്പിയ മൂന്നു മാസം പ്രായമെത്തി കരുത്തു നേടുന്നതോടെ കുളത്തിലേക്കു നാടൻ വരാലുകളെ നിക്ഷേപിക്കുമെന്നു രജനി.  

ചാലുകളിൽനിന്നും കനാലുകളിൽനിന്നുമെല്ലാം ലഭിക്കുന്ന നാടൻ വരാലുകൾ, പുതുതായി പിറക്കുന്ന കുഞ്ഞുങ്ങളെ തിന്നു തീർക്കും. മത്സ്യങ്ങൾക്കു കൃത്രിമത്തീറ്റയാണ് മുഖ്യമായും നൽകുന്നതെങ്കിലും അടുക്കളയിൽനിന്നുള്ള പഴം–പച്ചക്കറി അവശിഷ്ടങ്ങളും നൽകും. എല്ലാ ദിവസവും കുളത്തിന്റെ നിശ്ചിത ഭാഗത്ത് നിശ്ചിച സമയത്തു തീറ്റ നൽകി ശീലിപ്പിച്ചാൽ തീറ്റയുമായി എത്തുമ്പോൾതന്നെ മീനുകൾ ഓടിയെത്തുമെന്നും ചൂണ്ടയിൽകുരുക്കൽ എളുപ്പമാകുമെന്നും രജനി. 

rajani-1
സാമൂഹ്യ അകലം പാലിച്ച് വിൽപന

അഞ്ചു മാസമെത്തുന്നതോടെ തിലാപ്പിയകളെ ചൂണ്ടയിട്ടു പിടിച്ചു തുടങ്ങും. അപ്പൊഴേക്കും നാലു മത്സ്യത്തിന് ഒരു കിലോ തൂക്കം എന്ന നിലയ്ക്കു വളർന്നിട്ടുണ്ടാവും അവ. ആറാം മാസം പിടിച്ചു തീരുന്നതോടെ അടുത്ത ബാച്ച് തിലാപ്പിയകളെ നിക്ഷേപിക്കും.

ആദ്യ ബാച്ച് തിലാപ്പിയകളെ ഇടുന്നതിനൊപ്പം 50 വീതം കട്‌ല, രോഹു, ഗ്രാസ് കാർപ് എന്നിവയെ നിക്ഷേപിക്കുന്ന പതിവുമുണ്ട്. കുളത്തിലെ ജൈവാവശിഷ്ടങ്ങൾ അവ തീറ്റയാക്കും. ഈ ഇനങ്ങൾ പൊതുവെ ചൂണ്ടയിൽ കുരുങ്ങുകയുമില്ല. രണ്ടാമത്തെ ബാച്ച് തിലാപ്പിയകളെ നിക്ഷേപിക്കുമ്പോൾ മേൽപ്പറഞ്ഞ മീനുകൾ തിന്നുകളയാതിരിക്കാൻ അൽപം വലുപ്പം കൂടിയ തിലാപ്പിയക്കുഞ്ഞുങ്ങളെയാവും തിരഞ്ഞെടുക്കുകയെന്നു രജനി. എട്ടു മാസം വളർച്ചയെത്തുന്നതോടെ കട്‌ല–രോഹു–ഗ്രാസ്കാർപുകളെ വലയിട്ടു പിടിച്ചു വിൽക്കുന്നു. മേയ്മാസത്തോടെ രണ്ടാമത്തെ ബാച്ച് തിലാപ്പിയയും പിടിച്ചു തീരുമ്പോൾ  ബോണസായി ലഭിക്കും വരാലുകൾ. 

ഫോൺ: 9961360653

English summary: Fish Marketing Practices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com