ഇതാണ് നിങ്ങൾ പറയുന്ന വനം കയ്യേറ്റക്കാർ, വിള സംരക്ഷിക്കാൻ ഭാര്യയുടെ സാരിപോലും വേലിയാക്കുന്നവർ
Mail This Article
ഗർഭിണിയായിരുന്ന ആന ചരിഞ്ഞതു മുതൽ വനത്തിനോടു ചേർന്നു കൃഷി ചെയ്തു ജീവിക്കുന്ന കർഷകരെ പ്രതിക്കൂട്ടിലാക്കിയുള്ള ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും ഏറെ പ്രചരിച്ചു. പ്രത്യേകിച്ച് സോഷ്യൽ മീഡിയ വഴിയുള്ള ആക്രമണങ്ങൾ ഏല്ലാ അതിർവരമ്പുകളും ലംഘിക്കുന്ന തരത്തിലുള്ളതായിരുന്നു. എല്ലാവരും ഒന്നിച്ചു പറഞ്ഞ ഒരേ ഒരു കാര്യം മാത്രം, കർഷകരാണ് ഉത്തരവാദി.
കർഷകർക്കുനേരെയുള്ള ആരോപണങ്ങൾ ഏറിയപ്പോൾ പ്രധാനമായും ഒരു ഗുണമുണ്ടായി. അസംഘടിതരായിരുന്ന കർഷകരെല്ലാം ഒരേ സ്വരത്തോടെ പ്രതികരിച്ചുതുടങ്ങി. വന്യജീവികളിൽനിന്ന് തങ്ങൾ നേരിടുന്ന അനുഭവങ്ങൾ കൃത്യമായി പൊതുജനത്തെ കാണിച്ചുതുടങ്ങി. ‘ഞങ്ങളും മനുഷ്യരാണ്, ജീവിക്കാൻ ഞങ്ങൾക്കും അവകാശമുണ്ട്’ എന്ന് ഏക സ്വരത്തോടെ വിളിച്ചുപറഞ്ഞുതുടങ്ങി.
ഒരു പ്രമുഖ നടൻ പറഞ്ഞു, ‘പോസ്റ്റ് ഇടാൻ വേണ്ടി ഞാൻ ഏറുമാടം കെട്ടി താമസിക്കണോ?’
മാസ് ഡയലോഗ്... പൊളി സാനം... എല്ലാരും കയ്യടിച്ചു.
പോസ്റ്റ് ഒക്കെ ഇട്ടോളൂ ചേട്ടാ... എങ്കിലും ചേട്ടൻ പറഞ്ഞപോലെ ഏറുമാടം കെട്ടിയില്ലെങ്കിലും, അവരുടെ ജീവിതം ഒന്നു മനസിലാക്കുന്നത് നല്ലതാകും.
ഇന്ന് കണ്ട ഒരു കർഷകനാണിത് (മുകളിലെ ചിത്രത്തിലുള്ളത്). വയസ് 80-85 ഉണ്ടാവും. അദ്ദേഹം ഈ ചെയ്യുന്നത് ഭാര്യയുടെ സാരി അലക്കി ഇടുന്നതല്ല, സ്വന്തം കൃഷി സംരക്ഷിക്കാൻ കെട്ട്യോളുടെ സാരികൊണ്ട് കൃഷി മറച്ചു കെട്ടുന്നതാണ്. പ്രിയപ്പെട്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇത് കയ്യേറ്റ ഭൂമി ആണ് എന്നു പറയരുത്, സർക്കാരിനു നികുതി അടയ്ക്കുന്ന സ്ഥലമാണ്. അകലെ കാട്ടിൽനിന്ന് കാട്ടുപന്നി വന്നു കൃഷി നശിപ്പിക്കുന്നു. പന്നികൾ, മറ്റു മൃഗങ്ങൾക്കു ആഹാരം കാട്ടിലില്ലെങ്കിൽ, അതിന് സർക്കാർ നടപടികൾ എടുക്കുക.
പ്രിയ പ്രകൃതി സ്നേഹികളെ, മറ്റൊരാളുടെ പശു വന്നു നിങ്ങളുടെ അടുക്കളത്തോട്ടത്തിലെ പച്ചക്കറി തിന്നാൻ നിങ്ങൾ എന്തു ചെയ്യും? പാവം പശു, ഒരു കുട്ടിയുടെ അമ്മ അല്ലേ... ആവശ്യത്തിന് കഴിച്ചോളൂ, അതിനും ജീവിക്കാൻ അവകാശം ഉണ്ടെന്നാണോ പറയുന്നേ?
ഉദരത്തിലുള്ള കുഞ്ഞിനെ കൊല്ലാൻ അനുവാദം കൊടുക്കുന്ന നാട്ടിൽ, ജനസംഖ്യ നിയന്ത്രണം കൊണ്ടുവരണം എന്ന് പറയുന്ന ഈ നാട്ടിൽ, വന്യ ജീവികൾ അനിയന്ത്രിതമായി പെരുകിയാൽ ഉത്തരവാദിത്തപ്പെട്ടവർ നടപടി എടുക്കാത്തതെന്ത്? കാരണം അതു കർഷകനേ ബാധിക്കൂ. അവർ സംഘടിതർ അല്ല, അവർക്ക് ഫെയ്‌സ്ബുക് ഇല്ല, ഇൻസ്റ്റാഗ്രാം ഇല്ല. കോടികളുടെ പദ്ധതി പറയും കർഷർക്കു വേണ്ടി എന്ന്... എന്നിട്ട് എന്തുണ്ടായി? അടിസ്ഥാനമായി വിളകൾക്ക് ഒരു വില നിശയിച്ച് അവരെ ആരും സഹായിക്കില്ല.
കാട്ടാനയുടെ ആക്രമത്തിൽ ഒരാൾ മരിച്ചാൽ ആരും status, hashtag ഇടില്ല. കൃഷി നശിച്ചാൽ കുഴപ്പം ഇല്ല... എന്നിട്ട് ബുദ്ധിജീവികൾ പറയും ‘ഈ തലമുറ കൃഷി മറന്നു, അതൊക്കെ പഴയ കാലത്ത്...’