ADVERTISEMENT

ഇടുക്കിക്കാരായ ജയിംസ്–ബിൻസി എന്ന കർഷകദമ്പതികളെ ആരും മറക്കാനിടയില്ല. കൂലിപ്പണിചെയ്ത് കുടുംബം പോറ്റിയിരുന്ന ഇരുവരും പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി തുടങ്ങുകയും വിപണി കണ്ടെത്തി വിൽക്കുകയും ചെയ്യുന്നു. അവരുടെ അധ്വാനത്തിന്റെ ഫലം കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന്റെ അവാർഡിന്റെ രൂപത്തിൽ വീട്ടിലെത്തുകയും ചെയ്തു. തങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ മക്കളെ അറിയിക്കാതെയല്ല ബിൻസിയും ജയിംസും വളർത്തിയത്. മാതാപിതാക്കൾക്കൊപ്പം മൂന്നു മക്കളും മണ്ണിൽ ഒരു മടിയും കൂടാതെ പണിയെടുക്കുന്നവരാണ്. അതുകൊണ്ടുതന്നെ ബിൻസിയുടെയും ജയിംസിന്റെയും മകളായ ജിനുമോൾ ധൈര്യപൂർവം പറയും ‘മക്കളെ സ്വന്തം കാലിൽ നിൽക്കാൻ, അത് സ്വന്തം പറമ്പിലെങ്കിൽ അങ്ങനെ ഒരു ചെറിയ വഴിതെളിച്ചു കൊടുക്കുന്നിടത്ത് അപ്പനും അമ്മയും വിജയിച്ചു. അല്ലാതെ മക്കളു പണി ചെയ്താൽ എങ്ങനാ ശരിയാവുക, നാട്ടുകാരെന്തു വിചാരിക്കും, ഞാൻ അനുഭവിച്ച പോലെ ഒരു കഷ്ടപ്പാടും അവൻ അനുഭവിക്കാൻ പാടില്ല എന്നു പറഞ്ഞ് ഒരു ഫോണും കൂടി കൈയ്യിൽ കൊടുക്കുന്നവരാവരുത്’ എന്ന്. ജിനുമോൾ പങ്കുവച്ച കുറിപ്പ് വായിക്കാം.

മിക്കവാറും ഇവിടെ അപ്പനും അമ്മയും പറയുന്ന ഒരു കാര്യം ഞാൻ വല്ലാണ്ട് സ്മരിക്കുന്നു. ‘നിങ്ങടെയും കൂടി തലമുറ കഴിഞ്ഞാൽ, ഞങ്ങളിത്രയും കഷ്ടപ്പെട്ടാ സ്കൂളിൽ പോയത്, കഷ്ടപ്പെട്ട് എല്ലുമുറിയെ പണിയെടുത്താ ജീവിച്ചത്, ഇവിടെം വരെയൊക്കെ എത്തിയത്, എന്നൊക്കെ പറയാൻ വിരലിലെണ്ണാവുന്നത്ര ആളുപോലും കാണില്ല.’

bincy
ജിനുമോളും കുടുംബവും

പരമമായ സത്യം. ഇന്ന് കുറേ നാളുകൂടി ഒരു സിനിമ കണ്ടു (ഫോണിൽ). എനിക്ക് വല്ലാണ്ടങ്ങിഷ്ടായി. അങ്ങ് വൈകുണ്ഠപുരത്ത്. അതിനകത്തെ ബണ്ഡുവിനെ ഒന്ന് ഓർത്തു നോക്കിക്കെ അവൻ അങ്ങനുള്ള സാഹചര്യത്തിൽ വളർന്നതുകൊണ്ട് തോൽവി എന്താന്ന് അവന് ഓർക്കാൻ കൂടി പറ്റില്ല. കാരണം അവൻ ജീവിതത്തിൽ ഒരിക്കലും തോൽക്കില്ല. മക്കൾ പണിയെടുത്ത് കൊണ്ടു വന്ന് കഴിക്കാനും മാത്രം കഴിവുകെട്ടവനല്ല ഞാൻ എന്ന് ചിന്തിക്കുന്നതിനപ്പുറം (ഈ ചിന്ത വരുത്തുന്നതോ നാട്ടുകാര്) അവന്റെയുള്ളിൽ ചെറിയൊരു ആഗ്രഹം കാണും (എല്ലാവർക്കും ഉള്ളതാ ആരും കള്ളം പറയണ്ടാ) സ്വന്തമായി 10 പൈസ ഉണ്ടാക്കിയിട്ട് ഒരു ഡെയറി മിൽക്ക്, ഇല്ലെങ്കിൽ ഒരു ഹെഡ്ഫോൺ അതും അല്ലെങ്കിൽ എന്തെങ്കിലും ഒരു സാധനം എന്റെ പൈസ കൊണ്ട് വാങ്ങിത് എന്ന് പറയാൻ ആവണമെന്ന്. അതിന് സ്വന്തം പറമ്പിലെങ്കിൽ അങ്ങനെ ഒരു ചെറിയ വഴിതെളിച്ചു കൊടുക്കുന്നിടത്ത് ആ അപ്പനും അമ്മയും വിജയിച്ചു. അല്ലാതെ മക്കളു പണി ചെയ്താൽ എങ്ങനാ ശരിയാവുക, നാട്ടുകാരെന്തു വിചാരിക്കും, ഞാൻ അനുഭവിച്ച പോലെ ഒരു കഷ്ടപ്പാടും അവൻ അനുഭവിക്കാൻ പാടില്ല എന്നു പറഞ്ഞ് ഒരു ഫോണും കൂടി കൈയ്യിൽ കൊടുത്താൽ എല്ലാം വോക്കെ.

പക്ഷേ ഫോണിലൂടെയുള്ള അനുഭവങ്ങൾ അല്ല പുറത്ത്. അവൻ ഫോണിൽനിന്ന് ഇറങ്ങി പുറത്തിറങ്ങിയാലേ പുറത്തെ പ്രശ്നങ്ങൾ അറിയൂ. പുറത്തെ പ്രശ്നങ്ങൾ അറിഞ്ഞാലേ അതിൽ ഇടപെടൂ. അങ്ങനെ ഇടപെട്ടാലേ സിനിമയിലെ പോലല്ല നമ്മുക്കും തോൽവികളുണ്ടാവും എന്ന് മനസിലാക്കൂ. അങ്ങനെ തോൽവികളിലൂടെ കിട്ടുന്ന അനുഭവങ്ങൾ കൂട്ടിവച്ചാലേ പലതും മനസിലാക്കൂ. എന്താലേ... തീയിൽ കുരുത്തത് വെയിലത്ത് വാടൂലന്നല്ലെ. അതിന് ആദ്യം തീയിൽ കുരുക്കണം, കഷ്ടപ്പാടറിയണം, ഇരുന്ന് കഴിച്ചിട്ട് എല്ലിനിടയിൽ കേറുമ്പോൾ ഇതിന് ഉപ്പില്ലല്ലോ പുളിയില്ലല്ലോ എന്ന് പറഞ്ഞ് കഴിക്കാണ്ടു പോകുന്ന സ്ഥാനത്ത് മുളകുപൊട്ടിച്ചതിനും രുചിയുണ്ടെന്നും അതിനു വരെ കഷ്ടപ്പാടിന്റെ വിലയുണ്ടെന്നും അവൻ മനസിലാക്കണം (മുളകുപൊടിക്കും ഉള്ളിക്കും വിലയുണ്ടേ. അതു കൊടുക്കാതെ കടക്കാരൻ കയ്യിൽ സാധനം തരൂല. ആ വില കൊടുക്കണമെങ്കിലോ വിയർപ്പ് കുറച്ചൊന്നും കിനിഞ്ഞാപ്പോരാ). അതൊക്കെ മനസിലാക്കണമെങ്കിൽ അനുഭവം വേണം. ഫോണിൽ സിനിമ കണ്ടാലോ ഗെയിം കളിച്ചാലോ കിട്ടുന്നതല്ല ഇതൊന്നും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com