ADVERTISEMENT

ഇന്ന് പൊന്നിൻചിങ്ങപ്പുലരി. കർക്കിടകത്തിന്റെ കറുത്തനാളുകൾ കഴിഞ്ഞ് ചിങ്ങം പിറന്നു. കാർമേഘങ്ങൾ അകന്ന്, പ്രകൃതിയാകെ പച്ചപ്പിൽ മുങ്ങി തെളിഞ്ഞുനിൽക്കുകയാണ്. 

പ്രതീക്ഷയോടെയാണ് നാം ചിങ്ങത്തെ വരവേൽക്കുന്നത്. പ്രളയഭീതി ഒഴിഞ്ഞു. ഇപ്പോൾ കോവിഡ് ഭീതി മാത്രം. എങ്കിലും മലയാളികൾ പ്രതീക്ഷ കൈവിടുന്നില്ല.

എല്ലാവരും പറയുന്നതുപോലെ കൃഷിയിലാണ് ഇക്കുറി എല്ലാ പ്രതീക്ഷയും. മാർച്ചിൽ തുടങ്ങിയ ലോക്‌ഡൗണിനെ നാം മറികടന്നത് കൃഷിയിലൂടെയായിരുന്നു. വീട്ടിൽ വെറുതെയിരിക്കുമ്പോഴുള്ള മുഷിച്ചിൽ മാറാൽ മലയാളികൾ  ഭൂരിഭാഗവും കൃഷിയിലേക്കു നീങ്ങി. മുറ്റത്തും പറമ്പിലും പാടത്തുമെല്ലാം കൃഷി ചെയ്യാൻ തുടങ്ങി. സമയംകൊല്ലിയായി തുടങ്ങിയ കൃഷിയെ പലരും ജീവിതചര്യയായി എടുക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. ജിമ്മിലും മൈതാനത്തുമെല്ലാം പോയി വ്യായാമം ചെയ്യുന്നതിന് ലോക്‌ഡൗണ്‌ തടസ്സമായപ്പോൾ മലയാളിയുടെ ശ രീരത്തെ കാത്തുസൂക്ഷിച്ചത് കൃഷിയായിരുന്നു. മെയ്യനങ്ങി ജോലി ചെയ്യാനുള്ള മനസ്സ് ഭൂരിഭാഗം പേരിലും വളർന്നു. അങ്ങനെ കൃഷിയെന്ന സംസ്കാരരത്തെ നാം തിരിച്ചുപിടിച്ചു.

ഈ സമയത്താണ് സംസ്ഥാന കൃഷിവകുപ്പ് സുഭിക്ഷ കേരളം എന്ന പദ്ധതിയുമായി മുന്നോട്ടുവരുന്നത്. കൃഷി ചെയ്യാൻ താൽപര്യമുള്ള എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതി ശരിക്കുമൊരു ഊർജദായകം തന്നെയായിരുന്നു. 

തരിശുഭൂമി കണ്ടെത്തി കൃഷി ചെയ്യുന്നതിനുള്ള പ്രോത്സാഹനമാണ് ശരിക്കും വിജയിച്ചത്. യുവജനസംഘടനകളെല്ലാം ഈ പദ്ധതിയിൽ ചേർന്ന് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കൃഷിയിറക്കി. നെൽക്കൃഷിക്കു പുറമെ മരച്ചീനി, ചേമ്പ്,ചേന, കാച്ചിൽ എന്നിവയും പച്ചക്കറിയുമായിരുന്നു പ്രധാന കൃഷികൾ. ഏപ്രിൽ,മെയ്, ജൂൺ മാസങ്ങളിലുണ്ടായ കൃഷി കേരളത്തെ ശരിക്കും പച്ചപ്പണിയിച്ചു. വേനൽക്കാലത്തു തന്നെ പച്ചക്കറി വിളവെടുപ്പു നടന്നു. 

അന്യസംസ്ഥാനങ്ങളിൽനിന്നു വരുന്ന പച്ചക്കറി കഴിച്ചു ശീലിച്ചിരുന്ന മലയാളിക്ക് പുതിയൊരു രുചിയാണ് ഇതെല്ലാം പകർന്നത്. സ്വന്തം വീട്ടുമുറ്റത്തും പറമ്പിലും ഉണ്ടാക്കുന്ന വിളവിന്റെ തനി രുചി മലയാളിയുടെ നാവിലെ രസമുകുളങ്ങളെ ഉത്തേജിപ്പിച്ചു. കർക്കടകത്തിന്റെ അടച്ചുപിടിച്ചുള്ള മഴ മാറിയതോടെ ഇനി കേരളത്തിൽ കൃഷി കൂടുതൽ സജീവമാകും. എല്ലാ വർഷവും ചിങ്ങം ഒന്നിനു നടക്കാറുള്ള കർഷകദിനാചരണം ശരിക്കുമൊരാഘോഷം തന്നെയായിരുന്നു. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടക്കാറുള്ള കർഷകരെ ആദരിക്കലും  പലതരത്തിലുള്ള മത്സരവും മികച്ച കർഷകർക്കു നൽകാറുള്ള പുരസ്കാരവുമെല്ലാം കൃഷിയെ സ്നേഹിക്കുന്നവർക്കു വലിയൊരു പ്രോത്സാഹനം തന്നെയായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കുറി അതൊന്നും ഇല്ലെങ്കിലും കൃഷി ചെയ്യണമെന്നൊരു തോന്നൽ ആളുകളിൽ ഉണ്ടായിട്ടുണ്ട്.

അടുത്ത മാസത്തോടെ കേരളത്തിൽ കൊയ്ത്തിന്റെ കാലം തുടങ്ങും. നമുക്കാവശ്യമുള്ള അരിയൊന്നും ഇവിടെ ഉൽപാദിപ്പിക്കാൻ സാധിക്കില്ലെങ്കിലും ഓരോ വർഷവും കൂടുതൽ സ്ഥലങ്ങളിൽ കൃഷിചെയ്യാൻ സാധിക്കുന്നുണ്ട് . കൂട്ടുകൃഷിയുടെ പ്രോത്സാഹനത്തിലൂടെ ഭൂരിഭാഗം വയലുകളിലും കൃഷിയിറക്കിക്കഴിഞ്ഞു.

അന്യംനിന്നുപോകുമെന്നു പേടിച്ചിരുന്നൊരു സംസ്കാരത്തെ തിരികെ പിടിച്ച ആവേശത്തിലാണ് മലയാളനാട്. കൃഷിയുടെ വൈവിധ്യവൽക്കരണത്തിലൂടെയും മൂല്യവർധിത ഉൽപന്ന നിർമാണത്തിലൂടെയും കൃഷിയെ നമുക്കു ലാഭത്തിലേക്കു കൊണ്ടുപോകാൻ സാധിക്കണം. അതിനുള്ള യജ്ഞമാണ് ഇനി വേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com