ADVERTISEMENT

കായികമേഖലയും കൃഷിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നു ചോദിച്ചാൽ പോൾവാൾട്ട് താരമായ കെ.പി. ബിമിൻ ഇങ്ങനെ പറയും ‘കായികലോകത്ത് മുന്നേറാൻ ആരോഗ്യം വേണം, നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം കഴിക്കണം, നല്ല ഭക്ഷണത്തിന് വീട്ടിൽ കൃഷി ചെയ്യണം.’ അതുകൊണ്ടുതന്നെ കോട്ടയം ജില്ലയിലെ പാലായ്ക്കടുത്ത് ചിറ്റാറിലുള്ള കുഴിയടിയിൽ വീടിനു ചുറ്റും വീട്ടിലേക്കാവശ്യമായ പച്ചക്കറികളും കിഴങ്ങിനങ്ങളുമൊക്കെ കൃഷി ചെയ്തിരിക്കുന്നു. പാവൽ, പയർ, ചീര എന്നുതുടങ്ങി മിക്ക പച്ചക്കറിയിനങ്ങളും ഇവിടെയുണ്ട്. മുട്ടയ്ക്ക് താറാവുകളെയും ഇറച്ചിക്ക് മുയലുകളെയും കൂടാതെ ആവശ്യത്തിന് പിടികൂടാൻ വീട്ടുമുറ്റത്തെ കുളത്തിൽ രുചിയിൽ മുമ്പനായ ജയന്റ് ഗൗരാമി മത്സ്യങ്ങളെയും വളർത്തുന്നു.

കായികലോകത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് ബിമിനും ഭാര്യ എം.എ. പ്രജുഷയും. ചാലക്കുടിക്കാരിയും ലോങ് ജംപ്, ട്രിപ്പിൾ ജംപ് താരവുമായ പ്രജുഷ ഇന്ന് ശരിക്കുമൊരു പാലാക്കാരിയാണ്. വിവാഹത്തിനുശേഷം പാലായിലെത്തിയപ്പോൾ മുയലുകളെയൊക്കെ കഴിക്കാൻ മടിയായിരുന്നു. എന്നാൽ, ഇപ്പോൾ ആ മടി ഇല്ലെന്ന് പ്രജുഷ പറയുന്നു. വീട്ടിലെ പച്ചക്കറിക്കൃഷിയുടെയും മത്സ്യങ്ങളുടെയുമൊക്കെ ചുമതല പ്രജുഷയ്ക്കാണ്. ബിമിന്റെ പിതാവ് കെ.കെ. പോൾ ആവശ്യമായ മാർഗനിർദേശങ്ങളും സഹായങ്ങളും നൽകുന്നു. ഭക്ഷണാവശ്യത്തിനു വേണ്ടിയായിരുന്നു ജയന്റ് ഗൗരാമികളെ വളർത്തിയിരുന്നതെങ്കിലും കുഞ്ഞുങ്ങൾ ഉണ്ടായതിനാൽ ഇത്തവണ ആയിരത്തിലധികം കുഞ്ഞുങ്ങളെ വിൽക്കാനും കഴിഞ്ഞു എന്നത് നേട്ടമാണെന്ന് പ്രജുഷ പറയുന്നു. ഭക്ഷണത്തിനൊപ്പം ചെറിയൊരു വരുമാനവും ഈ ഇനത്തിൽ ലഭിച്ചു.

prajusha-bimin
ബിമിനും പ്രജുഷയും പിങ്ക് ജയന്റ് ഗൗരാമിക്കുഞ്ഞുങ്ങളുമായി

വീടിനോടു ചേർന്നുള്ള വലിയ കുളത്തിൽ പത്തു ജോഡി ഗൗരാമികളാണ് ഇപ്പോഴുള്ളത്. പത്തു വർഷം മുമ്പ് വളർത്തിത്തുടങ്ങിയതാണെങ്കിലും ഭക്ഷണാവശ്യത്തിന് പിടിച്ചതിൽ അവശേഷിച്ചത് ഇത്രയും മാത്രം. പ്രായപൂർത്തിയാകാൻ 4 വർഷം വർഷം വേണ്ടിവരുന്ന ജയന്റ് ഗൗരാമികൾക്ക് പ്രജനനത്തിന് പ്രത്യേകം സൗകര്യങ്ങൾ ചെയ്തു നൽകണം. പന തുരന്ന് ഇട്ടുകൊടുത്താൽ മതിയെന്ന കേട്ടുകേൾവിയിൽ അത്തരം പരീക്ഷണങ്ങൾക്കു മുതിർന്നെങ്കിലും കുഞ്ഞുങ്ങളെ ലഭിച്ചില്ല. അങ്ങനെ ഒട്ടേറെ അന്വേഷണത്തിനൊടുവിൽ യുട്യൂബിൽനിന്ന് അതിനുള്ള ഉപായം ലഭിച്ചു. അങ്ങനെ ജയന്റ് ഗൗരാമികൾക്ക് കൂട് നിർമിക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തപ്പോൾ ലഭിച്ചത് ആയിരത്തിലധികം കുഞ്ഞുങ്ങൾ.

പടുതക്കുളത്തിന്റെ വശങ്ങളിൽ ചെറിയ കമ്പുകൾ കെട്ടിവച്ചാണ് കൂടുണ്ടാക്കാൻ സൗകര്യം ചെയ്തുകൊടുത്ത്. പിവിസി പൈപ്പ് ഉപയോഗിച്ചുള്ള ഫ്രെയിമും പരീക്ഷിച്ചു. കൂട് നിർമിക്കാനായി പ്ലാസ്റ്റിക് ചാക്ക് അഴിച്ച് നൂലാക്കി ഇട്ടുകൊടുക്കുത്തു. ഇതുപയോഗിച്ച് ആൺമത്സ്യമാണ് കൂടുണ്ടാക്കുന്നത്. മുട്ടയിട്ടുകഴിഞ്ഞാൽ പെൺമത്സ്യം കാവൽ നിൽക്കും. മൂന്നാഴ്ചയ്ക്കുശേഷം കുഞ്ഞുങ്ങളെ കുളത്തിന് അരികിലൂടെ കാണാൻ കഴിയും. അവ ഒന്നര ഇഞ്ച് വലുപ്പമെത്താൻ കുറഞ്ഞത് 4 മാസമെങ്കിലും ആവശ്യമായി വരുമെന്നു ബിമിൻ. ഗൗരാമി വിൽപന രംഗത്ത് ആദ്യമാണെങ്കിലും വിൽക്കാൻ ബുദ്ധിമുട്ടുണ്ടായില്ലെന്നും ബിമിൻ പറയുന്നു. 

ജയന്റ് ഗൗരാമികളിൽ ഏറ്റവും പ്രചാരമുള്ളതും താരതമ്യേന വില കുറവുമുള്ള ബ്ലാക്ക് ഇനവും അലങ്കാര മത്സ്യം എന്ന നിലയിൽ പരിഗണിക്കപ്പെടുന്ന പിങ്ക് ഇനവുമാണ് കൈവശമുള്ളത്. ആൽബിനോ ഇനം കൈവശമുണ്ടെങ്കിലും അത് ബ്രീഡ് ആയിട്ടില്ല. ബ്ലാക്ക് ഇനം 35 രൂപ മുതലും പിങ്ക് ഇനം 200 രൂപ മുതലുമായിരുന്നു വിൽപന. ലോക് ഡൗൺ കാലത്ത് ഏകദേശം 50,000 രൂപയുടെ കുഞ്ഞുങ്ങളെ വിൽക്കാൻ കഴിഞ്ഞുവെന്ന് ബിമിനും പ്രജുഷയും പറയുന്നു.

മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് വളർച്ചാനിരക്ക് കുറവാണെങ്കിലും ചെലവില്ലാതെ വളർത്താമെന്നതാണ് ഗൗരാമികളുടെ പ്രത്യേകതയെന്ന് ബിമിൻ. ചേമ്പ്, ചേന, തോട്ടപ്പയർ തുടങ്ങിയ ഇലകളാണ് പ്രധാനമായും ഭക്ഷണമായി നൽകുന്നത്. അതുകൊണ്ടുതന്നെ പണം മുടക്കി പെല്ലറ്റ് തീറ്റ നൽകേണ്ടിവരുന്നുമില്ല. ആദ്യ കാലങ്ങളിൽ പെല്ലറ്റ് തീറ്റ നൽകിയിരുന്നെങ്കിലും ഇല നൽകിയാലും പെല്ലറ്റ് നൽകിയാലും വളർച്ച ഒരുപോലെയാണെന്ന് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. മാത്രമല്ല പെല്ലറ്റ് തീറ്റ നൽകി വളർത്തിയ കാലത്ത് മത്സ്യങ്ങളുടെ ഇറച്ചിക്കുള്ളിൽ വലിയ തോതിൽ നെയ്യ് കാണപ്പെട്ടിരുന്നു. അത് രുചിയെ ബാധിക്കുന്നതായി തിരിച്ചറിഞ്ഞു. മാത്രമല്ല പെല്ലറ്റ് തീറ്റകൾ സ്ഥിരമായി നൽകിയാൽ ഇവയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പ്രജുഷ പറയുന്നു. അടുക്കള അവശിഷ്ടങ്ങൾ പുഴുക്കളെ ഉപയോഗിച്ച് സംസ്കരിക്കുന്നതിനാൽ ബ്ലാക്ക് സോൾജ്യർ ഫ്ലൈ ലാർവകളെയും ഇടയ്ക്ക് ഭക്ഷണമായി നൽകുന്നുണ്ട്.

prajusha-bimin-1
അഡീനിയം വളർത്തൽ ടെറസിലെ മഴമറയ്ക്കുള്ളിൽ

വരുമാനത്തിന് അഡീനിയവും

കായികലോകത്തെ യാത്രകളിലെപ്പോഴോ തോന്നിയതാണ് അഡീനിയത്തോടുള്ള ഇഷ്ടം. ചെന്നൈയിൽനിന്ന് 100 തൈകൾ വാങ്ങി ചിറ്റാറിലെ വീട്ടിലെത്തിക്കുകയായിരുന്നു. ടെറസിൽ മഴമറ ഒരുക്കിയാണ് അഡീനിയം വളർത്തുന്നത്. വളമായി മുയലിന്റെ കാഷ്ഠം നൽകുന്നു. ആവശ്യാനുസരണം നനയം കൊടുക്കുന്നുണ്ട്. ഇവയുടെ വിത്തുകൾ മുളപ്പിച്ച് ഗ്രാഫ്റ്റ് ചെയ്ത് ചെറിയ തോതിൽ വിൽപനയും നടത്താറുണ്ട്. അടുത്തുള്ള ഒരു നഴ്സറിയിൽ മൊത്തമായി വിൽക്കുകയാണ് ചെയ്യുന്നത്.

ഫോൺ: 9745404039, 8589044039

English summary: Athlete couple KP Bimin and MA Prajusha reveals their fish farming methods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com