ADVERTISEMENT

അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു കാർഷികമേഖലയാണ് മത്സ്യക്കൃഷി. പരമ്പരാഗത മത്സ്യക്കൃഷി രീതിയിൽനിന്ന് വ്യത്യസ്തമായി ഒട്ടേറെ നൂതന സാധ്യതകൾ ഇന്ന് മത്സ്യക്കൃഷി മേഖലയിലുണ്ട്. അതുകൊണ്ടുതന്നെ കേവലം കുറഞ്ഞ സ്ഥലത്തുപോലും മത്സ്യക്കൃഷി സാധ്യമാക്കാൻ കഴിയുന്നു.

എന്നാൽ, മത്സ്യക്കൃഷി മേഖലയിൽ സമീപ വർഷങ്ങളിൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ഏറെയാണ്. കാലാവസ്ഥാവ്യതിയാനവും വെള്ളപ്പൊക്കവുമെല്ലാം കേരളത്തിലെ ഒട്ടേറെ മത്സ്യക്കർഷകരുടെ സ്വപ്നങ്ങൾ തകർത്തെറിഞ്ഞു. ശാസ്ത്രീയമായ പരിശീലനങ്ങളുടെ അഭാവവും, നൂതനമത്സ്യക്കൃഷി രീതികൾക്ക് അനുയോജ്യരായ വിദഗ്ധരുടെ ലഭ്യതക്കുറവുമെല്ലാം മത്സ്യക്ക‍ൃഷിയെ ബാധിക്കുന്നുണ്ട്. ഭീമമായ തുക മുടക്കി മത്സ്യക്കൃഷി ചെയ്യുന്നവർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾകൂടി ആവശ്യസമയത്ത് ലഭ്യമായാൽ ഈ മേഖല അഭിവൃദ്ധിപ്പെടും. മാത്രമല്ല, പല കർഷകരും ഉൽപാദിപ്പിക്കുന്ന മത്സ്യങ്ങൾ വിറ്റഴിക്കാനും ബുദ്ധിമുട്ടുന്നുണ്ട്.

കാർഷികമേഖലയ്ക്കുള്ള സർക്കാർ സഹായങ്ങൾ പലപ്പോഴും ഒട്ടേറെ പേരെ കാർഷികമേഖലയിലേക്ക് ആകർഷിക്കുന്നുണ്ടെങ്കിലും അത് പൂർണതോതിൽ ഫലം കാണുന്നില്ലായെന്നത് വാസ്തവമാണ്. സബ്സിഡി എന്ന സഹായത്തിൽ പലർക്കും വീണ്ടുവിചാരം ഇല്ലാതാകുന്നു. മത്സ്യക്കൃഷി മേഖലയിൽ ഈ പ്രവണത ഏറെയാണ്. അടുത്തകാലത്തായി സർക്കാർ സബ്സിഡിയോടെ പ്രചരിപ്പിച്ച ബയോഫ്ലോക് മത്സ്യക്കൃഷിയിൽ ആകൃഷ്ടരായ പല കർഷകരും പ്രതിസന്ധിയിലായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കൃത്യമായ മാർഗനിർദേശങ്ങൾ നൽകാൻ പ്രാപ്തരായവരുടെ കുറവാണ് പലരുടെയും ബുദ്ധിമുട്ടുകൾക്ക് കാരണം.

ടെക്നോളജി നന്നായാൽ മാത്രം മത്സ്യക്കൃഷി വികസിക്കില്ല. അതിന് നല്ലയിനം മത്സ്യക്കുഞ്ഞുങ്ങളെ വേണം. മികച്ച നിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളുടെ ലഭ്യത കേരളത്തിൽ നന്നേ കുറവാണ്. കേന്ദ്രസർക്കാർ ഏജൻസിയായ ആർജിസിഎയിൽനിന്നുള്ള ഗിഫ്റ്റ് (ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാം‍ഡ് തിലാപ്പിയ) മത്സ്യക്കുഞ്ഞുങ്ങളുടെ ലഭ്യതക്കുറവ് കർഷകർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ബുക്ക് ചെയ്ത് മാസങ്ങളോളമുള്ള കാത്തിരിപ്പ് കർഷകരെ സ്വകാര്യ വ്യക്തികളിൽനിന്ന് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങാൻ പ്രേരിപ്പിക്കുന്നു. 

തിലാപ്പിയ (ഗിഫ്റ്റ്, എംഎസ്‌ടി, ചിത്രലാട), വാള, അനാബസ്, കാർപ്പ് ഇനങ്ങൾ എന്നിവയാണ് കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ വളർത്താൻ കഴിയൂ. കർഷകർക്ക് മികച്ച വരുമാനം നേടിക്കൊടുത്തിരുന്ന റെഡ് ബെല്ലീഡ് പാക്കു (നട്ടർ) മത്സ്യത്തിന് നിരോധനം വന്നത് കർഷകർക്കിടയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും. ആദ്യകാലങ്ങളിൽ വാള മത്സ്യത്തിന് കേരളത്തിൽ പ്രചാരമുണ്ടായിരുന്നെങ്കിലും സമീപകാലത്ത് വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണ്. കാർപ്പ് ഇനം മത്സ്യങ്ങളാവട്ടെ വിസ്തൃതികൂടിയ ജലാശയങ്ങളിലാണ് മികച്ച വളർച്ച കാഴ്ചവയ്ക്കുക. അനാബസും തിലാപ്പിയയും ഇപ്പോൾ വിപണിയിലെ താരങ്ങളാണ്. എങ്കിലും പല സ്ഥലങ്ങളിലും കർഷകർ വിൽക്കാൻ ബുദ്ധിമുട്ടുന്നു. താരതമ്യേന വളർത്താൻ കുറഞ്ഞ മുതൽമുടക്കും മികച്ച രുചിയുമുള്ള ജയന്റ് ഗൗരാമി മത്സ്യങ്ങൾക്ക് വെല്ലുവിളിയാകുന്നത് കുഞ്ഞുങ്ങളുടെ ഉൽപാദനം കുറവാണെന്നതാണ്. 

ലൈസൻസ് ഇല്ലാത്തവർ മത്സ്യക്കുഞ്ഞുങ്ങളെ ഇറക്കുമതി ചെയ്യുകയോ വിൽക്കുകയോ ചെയ്യരുതെന്നാണ് പുതിയ സീഡ് ആക്ട് നിഷ്കർഷിക്കുന്നത്. നിയമം അനിവാര്യമാണെങ്കിലും അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി, കർഷകർക്കും കച്ചവടക്കാർക്കും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകിയശേഷമായിരുന്നു അത് നടപ്പാക്കേണ്ടിയിരുന്നത്. സമീപകാലത്ത് നടന്ന പല റെയ്ഡുകളും മത്സ്യക്കുഞ്ഞുങ്ങളുടെ നശിപ്പിക്കലുമെല്ലാം സീഡ് ആക്ടിനെ മുൻനിർത്തി വൻകിട ലോബികൾ നടത്തിയ കച്ചവടമത്സരമാണെന്ന റിപ്പോർട്ടുകളുണ്ട്. പ്രത്യക്ഷത്തിൽ ഇത് ഇപ്പോൾ കർഷകരെ ബാധിക്കില്ലായെങ്കിലും വരും നാളുകളിൽ ബാധിച്ചേക്കാം. കാരണം, കുഞ്ഞുങ്ങളുടെ വിപണനം നടത്തിയിരുന്ന പലരും ഇപ്പോൾ ഇറക്കുമതിയും വിൽപനയും നിർത്തി. മത്സ്യക്കുഞ്ഞുങ്ങളുടെ വിൽപനയ്ക്കുള്ള റജിസ്ട്രേഷനും ലൈസൻസിനുമായി അപേക്ഷ നൽകി കാത്തിരിക്കുകയാണ്.  കുഞ്ഞുങ്ങളുടെ ലഭ്യത കുറയുമ്പോൾ വിപണിയിൽ വിലക്കയറ്റമുണ്ടാകും. ഇപ്പോൾ തുച്ഛമായ വിലയ്ക്കു ലഭ്യമാകുന്ന മത്സ്യക്കുഞ്ഞുങ്ങൾക്ക് വലിയ വില കൊടുക്കേണ്ട സ്ഥിതി വരാം. അങ്ങനെയുണ്ടായാൽ പലരും മത്സ്യക്കൃഷി മേഖല ഉപേക്ഷിക്കും.

കേരളത്തിൽത്തന്നെ മത്സ്യക്കൃഷി പ്രചാരണത്തിനും സംരക്ഷണത്തിനുമായി ഒട്ടേറെ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം കർഷകന് ഗുണകരമാകുന്ന രീതിയിൽ മാറണം. ഒപ്പം, ഇപ്പോഴത്തെ മാർക്കറ്റ് അനുസരിച്ച് കർഷകർക്ക് ആവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ ആവശ്യസമയത്ത് തന്നെ ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കണം. ഓഫ് സീസൺ സമയത്ത് കുഞ്ഞുങ്ങളെ ലഭ്യമാക്കുന്ന പതിവ് ശൈലി മാറി കർഷകന് ആവശ്യമുള്ള സമയത്ത് കുഞ്ഞുങ്ങളെ ലഭ്യമാക്കണം. 

മത്സ്യക്കൃഷിയിൽ വിജയത്തിനു ശ്രദ്ധിക്കാം ചില കാര്യങ്ങൾ– അതേക്കുറിച്ചു നാളെ

English summary: Kerala's fisheries sector facing issues due to seed act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com