ADVERTISEMENT

പണ്ട് വീടുകളിൽ കൺമഷിയുണ്ടാക്കിയിരുന്നു. കാലം ബ്രാൻഡഡ് കൺമഷികൾക്ക് വഴിമാറിയെങ്കിലും അതിൽനിന്ന് വ്യത്യസ്തമാവുകയാണ് ഈ നല്ല ഒന്നാന്തരം കൺമഷി അതും പശുവിൻപാലിൽനിന്നുള്ള നെയ്യുപയോഗിച്ച് നിർമ്മിക്കുന്നത്. കൊട്ടാക്കരയ്ക്കടുത്തുള്ള പട്ടാഴി സ്വദേശിയായ ശ്യാംകുമാറാണ് പാരമ്പര്യമായി പകർന്നു കിട്ടിയ അറിവിനെ ചെപ്പിലാക്കിയിരിക്കുന്നത്. പട്ടാഴിയിലുള്ള  അമ്പാടി ഗോശാലയുടെ അമരക്കാരനായ ശ്യാംകുമാർ 15 വർഷത്തോളം വിദേശത്ത് ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ ഹെൽത്ത് സേഫ്റ്റി ആൻഡ് എൻവയോൺമെന്റ് മേഖലയിൽ അസി. മാനേജരായിരുന്നു.  അതിനുശേഷമാണ് തട്ടകം മാറിയത്. 

എളുപ്പമല്ല കൺമഷി 

രണ്ടാഴ്ചയോളം സമയമെടുത്താണ് കൺമഷി നിർമ്മിക്കുന്നത്. പൂവാംകുറിന്നില, കയ്യോന്നി, വെറ്റില എന്നിവയുടെ ചാറെടുത്ത് ശുദ്ധമായ കോട്ടൺ തുണിയിൽ മുക്കി തണലിൽ ഉണക്കുന്നു. ഏഴു പ്രാവശ്യം ഇതേ രീതി ആവർത്തിക്കുന്നു. പിന്നീട്  ഉണക്കിയെടുത്ത തുണിയെ തിരശീലയാക്കി ശുദ്ധമായ ആവണക്കെണ്ണയിൽ കത്തിച്ച് ആ പുക ഒരു പാത്രത്തിൽ ശേഖരിക്കുന്നു. ഇതിൽനിന്ന് കിട്ടുന്ന കരി പഞ്ചശുദ്ധി ചെയ്തെടുത്ത നെയ്യില്‍ ചാലിച്ചെടുക്കുന്നതാണ് കണ്‍മഷി. ഇത് കാലങ്ങളോളം സൂക്ഷിക്കാം. പശുവിൻറെ നെയ്യ് കണ്ണിന് അത്യുത്തമമാണ്. പഞ്ചശുദ്ധിചെയ്തെടുത്ത നെയ്യ് കൊളസ്ട്രോൾ പ്രശ്നങ്ങളുള്ളവർക്കും കഴിക്കാൻ പറ്റുമെന്നതാണ് മേന്മ. കൺമഷിയുടെ ഗുണമേന്മ തിരിച്ചറിഞ്ഞ് ഒട്ടേറെ പേർ ശ്യാംകുമാറിനെ സമീപിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിൽക്കാൻ ബുദ്ധിമുട്ടില്ല. സ്ഥിരം ഉപയോക്താക്കൾ കൺമഷിക്കുണ്ട്. 

പ്രകൃതിയോടിണങ്ങി

വ്യത്യസ്ത ഇനങ്ങളിലായി നൂറു കണക്കിന് നാടൻ പശുക്കളാണ് ഈ ഗോശാലയിലുള്ളത്. ഇന്നത്തെ കാലഘട്ടം പൊതുവെ നേരിടുന്ന ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണണം എന്ന അതിയായ ആഗ്രഹമാണ് അമ്പാടി ഗോശാല രൂപം കൊള്ളുന്നതിലേക്കു നയിച്ചത്. കൃഷിയും അനുബന്ധമേഖലകളും തനിക്ക് ഒരു പുതുമയല്ലെന്നാണ് ഇദ്ദേഹം പറയുന്നത്. കാരണം ജനിച്ചു വളർന്നത് ഇതൊക്കെ കണ്ടു കൊണ്ടാണ്. നെല്ല്, ചെറുധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ, വാഴ, ഔഷധസസ്യങ്ങൾ എന്നിവയൊക്കെ ഇവിടെ സമൃദ്ധമായി വളരുന്നു. ഒരിക്കൽ റബ്ബർ മരങ്ങൾ വളർന്ന പ്രദേശമാണ് ഇപ്പോൾ പലതരം സസ്യങ്ങളാൽ സമൃദ്ധമായിരിരിക്കുന്നത്. കൺമഷി കൂടാതെ മറ്റു പ്രകൃതിദത്ത ഉൽപ്പന്നങ്ങളും ഇവിടെ നിർമ്മിക്കുന്നുണ്ട്.

ഫോൺ: 9539802133

English summary: How to make Surma in Traditional way?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com