ADVERTISEMENT

വളർത്തു മത്സ്യങ്ങളോട് മുൻപ് മലയാളികൾക്ക് അത്ര താൽപര്യമില്ലായിരുന്നു. കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങൾക്കിടയിൽ പക്ഷേ സ്ഥിതി മാറി. വരവു മത്സ്യങ്ങളെക്കാൾ വിശ്വസിച്ചു വാങ്ങി കഴിക്കാവുന്നത് വളർത്തു മത്സ്യങ്ങളാണെന്ന് ആളുകൾക്കു തോന്നിത്തുടങ്ങി. ദീർഘകാലം കേടു കൂടാതെ സൂക്ഷിക്കാൻ ചേർക്കുന്ന രാസവസ്തുക്കൾ വരവു മത്സ്യങ്ങളെ വിഷമയമാക്കുന്നു എന്ന കണ്ടെത്തലും ആശങ്കയുമായാണ് നാട്ടിലെ മത്സ്യക്കൃഷിക്കാരുടെ സമയം തെളിയാൻ ഇടയാക്കിയ ഘടകം. ലോക്ഡൗൺ എത്തിയതോടെ വരവു മത്സ്യങ്ങളുടെ ലഭ്യത കുറയുകയും ചെയ്തു. 

കടൽ–കായൽ മത്സ്യങ്ങളുടെ വിപണി ഇപ്പോൾ വീണ്ടും സജീവമായി എന്നതു ശരിതന്നെ. എന്നാൽ ഇടയ്ക്കു കിട്ടിയ അവസരം വളർത്തു മത്സ്യങ്ങൾക്ക് സുസ്ഥിര വിപണി ഉറപ്പാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഉപഭോക്താക്കളെ ഉറപ്പിച്ചു നിർത്താനുള്ള മാർഗങ്ങൾ നമ്മുടെ മത്സ്യക്കർഷകരും വിജയകരമായി പരീക്ഷിക്കുന്നുണ്ട്. മത്സ്യക്കൃഷിയിലും വിപണനത്തിലും മികച്ച നേട്ടമുണ്ടാക്കുന്ന തൃശൂർ നെട്ടിശ്ശേരിയിലെ നീതു–ഉദയൻ ദമ്പതിമാർ തന്നെ ഉദാഹരണം.

നീതുവിനാണ് മത്സ്യക്കൃഷിയുടെ പൂർണ ചുമതല. അംഗോളയിൽ ജോലിയുള്ള ഉദയൻ കോവിഡ്‌കാലത്ത് നാട്ടിലെത്തിയതോടെ നീതു കൃഷി കൂടുതൽ വിപുലമാക്കിയിരിക്കുന്നു. സൂഷ്മജീവികളെ പ്രയോജനപ്പെടുത്തിയുള്ള അതിസാന്ദ്രത മത്സ്യക്കൃഷിരീതിയായ ബയോഫ്ലോക്, അക്വാപോണിക്സ് മാർഗങ്ങളിലാണ് കൃഷി. മുഖ്യയിനം ഗിഫ്റ്റ്. ഒപ്പം നട്ടറും കരിമീനുമുണ്ട്. 

fish-farming-2
നീതു മത്സ്യക്കുളത്തിനു സമീപം

വർഷം മുഴുവൻ, 365 ദിവസവും, ഉപഭോക്താക്കൾക്കു നല്ല മത്സ്യം ലഭ്യമാക്കുക എന്നതു തന്നെയാണ് പ്രധാന കാര്യമെന്നു നീതു. വിപണിയിലും വരുമാനത്തിലും സുസ്ഥിരത കൈവരിക്കാൻ അത് അത്യാവശ്യം. 50,000 ലീറ്റർ ശേഷിയുള്ള രണ്ട് ബയോഫ്ലോക് ടാങ്കുകളിലും 10,000 ലീറ്റർ ശേഷിയുള്ള അക്വാപോണിക്സ് യൂണിറ്റിലും നഴ്സറി കുളങ്ങളിലുമൊക്കെയായി വിവിധ പ്രായത്തിലുള്ള മത്സ്യങ്ങളെ ക്രമീകരിച്ചാണ് എന്നും ലഭ്യത ഉറപ്പു വരുത്തുന്നതെന്ന് ഉദയൻ.

ഉപഭോക്താക്കൾക്ക് ഫാമിൽ നേരിട്ടെത്തി വലയിട്ട് മീൻപിടിക്കാൻ അവസരം നൽകിയത് കൂടുതൽ നേട്ടം കൊണ്ടുവന്നു എന്ന് നീതു. തുള്ളിക്കളിക്കുന്ന മത്സ്യങ്ങളെ നോക്കി നിൽക്കാനും വലയിലോ ചൂണ്ടയിലോ കുരുക്കാനും ഉത്സാഹമുണ്ട് എല്ലാവർക്കും. അതിനവസരം ലഭിച്ചതോടെ ഉപഭോക്താക്കളുടെ എണ്ണം കൂടി. കടയിൽപോയി മത്സ്യം വാങ്ങുന്നവർ സാധാരണ ഒരു കിലോയാണു വാങ്ങുക. എന്നാൽ ഫാമിലെത്തി ജീവനുള്ള മത്സ്യം വാങ്ങുന്നവർ പലപ്പോഴും ഒന്നിനു പകരം രണ്ട് കിലോ വാങ്ങുമെന്ന് ഉദയൻ. ഫ്രഷ് മത്സ്യം കാണുന്നതിന്റെ സന്തോഷം തന്നെ കാരണം. ഇനി, സ്വന്തം കൈകൊണ്ടു പിടിച്ചതാണെങ്കിൽ വാങ്ങുന്നതിന്റെ തൂക്കം പിന്നെയും കൂടും. മത്സ്യം വൃത്തിയാക്കി കറി നുറുക്കുകളായി നൽകുന്നു എന്നതാണ് ഉപഭോക്താക്കളെ ആകർഷിക്കുന്ന മറ്റൊരു ഘടകം. 

ഫാമിലെത്താൻ നേരമില്ലാത്ത ഉപഭോക്താക്കളാണെന്നു കരുതുക, ഹോം ഡെലിവറി സൗകര്യവുമൊരുക്കിയിരിക്കുന്നു നീതുവിന്റെ സായ്ഫാം. ഫാമിൽനിന്നു പതിവായി മത്സ്യം വാങ്ങുന്ന മത്സ്യക്കടക്കാർക്ക് ജീവനുള്ള മത്സ്യങ്ങളെ വിൽക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കടകളിൽ അതിനുള്ള ഗ്ലാസ് ടാങ്ക് നീതു തന്നെ ലഭ്യമാക്കിയിരിക്കുന്നു. 

ചുരുക്കത്തിൽ, ഒറ്റയടിക്ക് വിളവെടുപ്പാഘോഷം നടത്തി, കിട്ടുന്ന വിലയ്ക്കു വിറ്റഴിക്കുന്ന പഴയ മത്സ്യക്കൃഷിരീതിയിൽനിന്ന് പുതുതലമുറക്കൃഷിക്കാർ മാറുകയാണ്. കൃഷി ചെയ്താൽ പോരാ, ലാഭം വരണം എന്ന ബോധ്യത്തോടെ തന്നെ തുനിഞ്ഞിറങ്ങിയിരിക്കുന്നു അവർ. അതു തന്നെയാണ് പ്രതീക്ഷ നൽകുന്ന മാറ്റവും.

ഫോൺ: 8289895149

English summary: Business Strategies in Fish Farming and Small-Scale Fishery, Story of Neethu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com