ADVERTISEMENT

കാർഷികമേഖലയിൽ വിജയം കൊയ്ത് സഹോദരിമാരായ 3 റോസസ്. കോട്ടയം മാന്തുരുത്തി നെടുംകുന്നം നോർത്ത് സ്വദേശി പി.ആർ. പ്രമോദിന്റെയും ഭാര്യ മിനിമോളുടെയും മക്കൾ ത്രീ റോസസ് എന്നറിയപ്പെടുന്ന പൃഥയും ശ്രേയയും ഗയയുമാണ് അച്ഛന്റെ പാത പിന്തുടർന്ന് കാർഷികമേഖലയിലേക്കിറങ്ങിയത്. കോട്ടയം അഡീഷണൽ എസ്‌പി ഓഫീസിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായ പ്രമോദിന് കൃഷി ജീവനാണ്. സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന കാലം മുതൽ പച്ചക്കറിക്കൃഷിയും കോഴിവളർത്തലുമെല്ലാം പ്രമോദിനുണ്ടായിരുന്നു. കുട്ടികൾ വളർന്നതും ഇതെല്ലാം കണ്ടുകൊണ്ടാണ്. അതുകൊണ്ടുതന്നെ മൂവരും ചെറുപ്രായത്തിൽത്തന്നെ കൃഷിയെ സ്നേഹിച്ചുതുടങ്ങുകയും ചെയ്തു.

ഇന്ന് കോഴി, താറാവ്, കാട, മത്സ്യങ്ങൾ, പച്ചക്കറികൾ, വാഴ എന്നിവയെല്ലാം പ്രമോദിന്റെ 60 സെന്റ് പുരയിടത്തിൽ വളരുന്നു. മക്കൾ മൂന്നു പേർക്കുമാണ് ഓരോന്നിന്റെയും സംരക്ഷണ–പരിചണ ചുമതല. 

3-roses-poultry-farming
മുട്ടയ്ക്ക് താറാവുകൾ, കുഞ്ഞുങ്ങൾക്ക് നേക്കഡ് നെക്ക് കോഴികൾ

നാടൻ കോഴിയിനമായ നേക്കഡ് നെക്കിന്റെ കുഞ്ഞുങ്ങളെ വിരിയിച്ച് വളർത്തി വിൽപനയാണ് ഇവിടെ പ്രധാനമായുമുള്ളത്. ഇതിനായി മാതൃശേഖരവും ഇവിടുണ്ട്. സ്വന്തമായി ഇൻകുബേറ്റർ ഇല്ലാത്തതിനാൽ മുട്ടകൾ സ്വകാര്യ ഹാച്ചറിയിൽ നൽകി വിരിയിച്ചെടുക്കുന്നു. എല്ലാവിധ പ്രതിരോധ മരുന്നുകളും നൽകിയശേഷം 45 ദിവസം പ്രായത്തിലാണ് വിൽപന. മാസം 200–250 നേക്കഡ് നെക്ക് കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്നു.

കോഴിക്കൊപ്പംതന്നെ കാടകളും ഇവിടെ മികച്ച വരുമാനം നൽകുന്നവയാണ്. കാടമുട്ടയും കുഞ്ഞുങ്ങളും വിൽക്കുന്നു. ബ്രൂഡിങ് ഘട്ടം കഴിഞ്ഞ (2 ആഴ്ച പ്രായം) കുഞ്ഞുങ്ങളെയാണ് വിൽക്കുക. കാടക്കുഞ്ഞുങ്ങൾക്കും ആവശ്യക്കാരേറെയെന്ന് പ്രമോദ്. മുട്ടകൾ ആവശ്യക്കാർ വീട്ടിലെത്തി വാങ്ങും. പുറത്ത് കൊണ്ടുപോയുള്ള വിൽപന ഇവിടില്ല.

3-roses-brooder
മൂവരും കാടക്കുഞ്ഞുങ്ങൾത്ത് തീറ്റ നൽകുന്നു

40 താറാവുകളെയും ഇവിടെ വളർത്തുന്നു. മുട്ടയ്ക്കായാണ് ഇവയെ വളർത്തുക. ദിവസം ശരാശരി 30 മുട്ടയോളം ലഭിക്കുന്നുണ്ട്. ഇതിനും ആവശ്യക്കാരേറെ.

രണ്ടു പടുതക്കുളങ്ങളിലായി മത്സ്യക്കൃഷിയുമുണ്ട്. ഒരു കുളത്തിൽ ആസാം വാളയാണ് നിക്ഷേപിച്ചിരിക്കുന്നത്. 2 മാസം വളർച്ചയെത്തി. മറ്റൊരു കുളത്തിൽ വളർത്തിയിരുന്ന തിലാപ്പിയ മത്സ്യങ്ങളുടെ വിൽപന ഏറെക്കുറെ പൂർത്തിയായി. 200–250 രൂപ നിരക്കിലായിരുന്നു തിലാപ്പിയ വിറ്റത്. ഇവ കൂടാതെ രണ്ടു കുളങ്ങളുടെ നിർമാണം അവസാന ഘട്ടത്തിലാണ്. 

3-roses-fish-farming
പടുതക്കുളത്തിൽ മത്സ്യക്കൃഷി

‌പയർ, പാവൽ, വഴുതന, ചീര എന്നിവയൊക്കെ വീട്ടാവശ്യത്തിനുശേഷമുള്ളത് ആവശ്യക്കാർക്ക് വിൽക്കുന്നു. 50 വാഴ വച്ചിട്ടുണ്ട്. ഇവയുടെ തടത്തിലാണ് ചീര പാകിയിരിക്കുന്നത്. പച്ചക്കറിത്തൈകളുടെ വിൽപനയുമുണ്ട്.

പാമ്പാടി പൊത്തൻപുറം ബിഎംഎം സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികളാണ് മൂവരും. പൃഥ എട്ടിലും ശ്രേയ ആറിലും ഗയ നാലിനും പഠിക്കുന്നു. ലോക്‌ഡൗണിനു മുൻപ് മൂവരും കൃഷിയിൽ പ്രമോദിനെ സഹായിച്ചിരുന്നെങ്കിലും ലോക്‌‌ഡൗണിനെത്തുടർന്ന് ഉത്തരവാദിത്തങ്ങൾ പൂർണമായും ഏറ്റെടുക്കുകയായിരുന്നു. തീറ്റയും വെള്ളവും കൊടുക്കുന്നതും മുട്ടയും കുഞ്ഞുങ്ങളെയും വിൽക്കുന്നതുമെല്ലാം മൂവരും തന്നെ. ശ്രേയയാണ് പണമിടപാട് മുഴുവൻ കൈകാര്യം ചെയ്യുന്നത്. മാത്രമല്ല, ഈ സ്വരുക്കൂട്ടുന്നതിന് മൂവർക്കും ഒരു ലക്ഷ്യവുമുണ്ട്, ഒരോ സ്വർണമാല വാങ്ങണം. കോഴിമുട്ട, താറാമുട്ട, കാടമുട്ട, കോഴിക്കുഞ്ഞുങ്ങൾ, കാടക്കുഞ്ഞുങ്ങൾ, മീൻ, പച്ചക്കറികൾ മുതലായവ വിറ്റുകിട്ടിയ തുകകൊണ്ട് പൃഥയ്ക്ക് മൂന്നു മാസം മുമ്പ് മാല വാങ്ങി. ശ്രേയയ്ക്ക് ഡിസംബർ ആദ്യ വാരം മാല വാങ്ങാം എന്ന് കരുതുന്നതായി പ്രമോദ് പറയുന്നു. 50,000 രൂപ തികയുമ്പോൾ മാത്രമേ മക്കൾ തുകയുടെ കാര്യങ്ങൾ വെളിപ്പെടുത്തൂ. ഗയയ്ക്ക് ഫെബ്രുവരിയിൽ വാങ്ങാനാകുമെന്നാണ് പ്രതീക്ഷ. 

3-roses-family
പ്രമോദ്, ഭാര്യ മിനിമോൾ, മക്കളായ പൃഥ, ശ്രേയ, ഗയ

ഇവർക്ക് ഓരോരുത്തർക്കും നൂലുകെട്ട് ദിവസം കിട്ടിയ മാലകൾ, വീടു പണിയുടെ അവസാന സമയങ്ങളിൽ (2018) സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോൾ വിൽക്കേണ്ടിവന്നതിന്റെ വിഷമം കുട്ടികളുടെ കൂടി അധ്വാനത്തിലൂടെ മാറ്റിയെടുക്കുമ്പോൾ ഏറെ സന്തോഷത്തിലാണ് പ്രമോദ്.

ഫോൺ: 9447912010

English summary: Success story of student farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com