20 വർഷം തുടർച്ചയായി ചീരക്കൃഷി, ഒപ്പം മുട്ടയ്ക്കും ഇറച്ചിക്കും മുന്തിയ വിപണി
Mail This Article
ഒറ്റ മാസംകൊണ്ട് കൃഷിയും വിളവെടുപ്പും കഴിയുന്ന ചീരക്കൃഷിപോലും ചെറിയ കാര്യമല്ല എന്നു തെളിയിച്ച കർഷകനാണു കെ.വി. ഗോപി. വെട്ടുകല്ലു നിറഞ്ഞ തരിശുഭൂമിയെ മെരുക്കിയെടുത്ത് 20 വർഷം തുടർച്ചയായി ചീരക്കൃഷി ചെയ്തു ഗോപി നേടിയത് മികച്ച വരുമാനം. മൂന്നേക്കറിൽ വർഷം മുഴുവൻ ദിവസവും വിത്തിടുകയും ദിവസവും വിളവെടുക്കുകയും ചെയ്തിരുന്ന ചീരക്കൃ ഷി അരയേക്കറിലേക്കു ചുരുങ്ങിയത് തെങ്ങ് ഉൾപ്പെടെയുള്ള വിളകള്‍ വളർന്ന് ചീരയ്ക്കു വേണ്ടത്ര വെളിച്ചം കിട്ടാതായപ്പോൾ.
ഇഷ്ടവിള ചീരയെങ്കിലും ലാഭക്കൃഷിയുടെ മുൻനിരയിൽ ഇന്നു ഗോപി കാണുന്നത് മുട്ടക്കോഴിയും പന്നിയുമാണ്. രണ്ടും കേരളത്തിൽ മികച്ച ഡിമാൻഡുള്ള ഇനങ്ങൾ. ഓരോ ആഴ്ചയും 500 എന്ന കണക്കിൽ ഒരു ദിവസം പ്രായമായ ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി 45 ദിവസം വളർത്തി വാക്സിനുകളെല്ലാം നൽകി 120 രൂപയ്ക്കു വിൽപന. ഓരോ ബാച്ചിലും വിൽക്കാതെ ബാക്കി വരുന്നവയുണ്ടെങ്കിൽ അവയെ മൂന്നു മാസം വളർത്തി ഇറച്ചിത്തൂക്കത്തിനു വിൽപന. മുട്ടക്കോഴികളെ വളർത്താൻ താൽപര്യപ്പെടുന്നവരുടെ എണ്ണം വർധിച്ചു വരുന്നതിനാൽ മുട്ടില്ലാതെ വരുമാനം വരുന്ന സംരംഭമെന്നു ഗോപി.
നൂറിനടുത്ത് പന്നികളുണ്ട് ഗോപിയുടെ ഫാമിൽ. കുഞ്ഞുങ്ങൾക്കും, 100–110 കിലോ തൂക്കം വരെ വളർത്തി വിൽക്കുന്നവയ്ക്കും മികച്ച വിപണി. പന്നിഫാമുകൾ നേരിടുന്ന പ്രധാന പ്രശ്നമാണല്ലോ പരിസരമലിനീകരണത്തെക്കുറിച്ചുള്ള പരാതികൾ. എന്നാൽ പരാതികളില്ലാതെ പന്നിയെ വളർത്താമെന്നു തെളിയിക്കുന്നു ഗോപി. മാലിന്യം നീക്കാൻ മൂന്നു ബയോഗ്യാസ് പ്ലാന്റുകൾ. അവയിൽനിന്നുള്ള വാതകം ജനറേറ്റർ ഉപയോഗിച്ച് വൈദ്യുതിയാക്കി മാറ്റും. ജനറേറ്ററിന് നാലര ലക്ഷം രൂപ മുടക്കേണ്ടി വന്നെങ്കിലും വൈദ്യുതിച്ചെലവു കുറഞ്ഞു, മാലിന്യം നീങ്ങി.
വിലാസം: കർഷകശ്രീ കെ.വി. ഗോപി, അഞ്ജനം, പാതിരിയാട്, കണ്ണൂർ
ഫോൺ: 9447644358
English summary: Farming methods of Karshakasree Award winner