ADVERTISEMENT

അടുത്ത വര്‍ഷം നവംബര്‍ 26നാണ് ഡോ. വി. കുര്യന്റെ നൂറാം ജന്മദിനം. ജന്മശതാബ്ദിയാഘോഷ വര്‍ഷത്തില്‍ അദ്ദേഹത്തെ ഓർമിക്കുന്നു ദേശീയ ക്ഷീരവികസന ബോർഡ് മുൻ അധ്യക്ഷനും കേന്ദ്രസർക്കാരിൽ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ മുൻ സെക്രട്ടറിയുമായ ഡോ. ടി. നന്ദകുമാർ

അഞ്ഞൂറു കോടി ഡോളറിന്റെ (37,000 കോടി രൂപ) കമ്പനിയുടെ ഉടമകൾ 36 ലക്ഷം കർഷകർ: വിശ്വസിക്കാനാവുന്നില്ല, അല്ലേ? അതാണ് അമുൽ എന്നറിയപ്പെടുന്ന ഗുജറാത്ത് കോ–ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (ജിസിഎംഎംഎഫ്). ദിവസവും കർഷകരിൽനിന്ന് 250 ലക്ഷം ലീറ്റർ പാൽ സംഭരിക്കുന്ന അമുൽ വിപണിയിലെ കിട്ടാവുന്നതിലും മികച്ച വില കർഷകർക്കു ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ഡോ. കുര്യന്റെ അപൂർവ പ്രതിഭയ്ക്ക് ആദരം. 

ജന്മശതാബ്ദിവേളയിൽ ഡോ. കുര്യനെ അനുസ്മരിക്കുകയെന്നാൽ അദ്ദേഹത്തിന്റെ ദർശനവും മൂല്യങ്ങളും ഓർമയിൽ സജീവമാക്കുക എന്നാണ്. അമുലിനെ അദ്ദേഹം ലോകോത്തര ബ്രാൻഡായി മാറ്റിയതും, എൻഡിഡിബി(ദേശീയ ക്ഷീരവികസന ബോർ‍ഡ്)യെ സ്വയംഭരണസ്ഥാപനമായി വളർത്തിയെടുത്തതും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ്(ഇർമ) സ്ഥാപിച്ചതും ധവളവിപ്ലവം യാഥാർഥ്യമാക്കിയതുമെല്ലാം പ്രശസ്തം. ഇന്ത്യ ലോകത്ത് ഏറ്റവുമധികം പാൽ ഉൽപാദിപ്പിക്കുന്ന (പ്രതിവർഷം18.8 കോടി ടൺ–ലോകത്തെ ആകെ ഉൽപാദന ത്തിന്റെ 22%) രാജ്യമായതിനും ഇന്ത്യയിൽ പ്രതിശീർഷ പാൽ ലഭ്യത ലോക ശരാശരിയേക്കാൾ ഉയർന്നതിനും ഇന്ത്യയിൽ ആകെ ഉൽപാദിപ്പിക്കുന്ന അരിയുടെയും ഗോതമ്പിന്റെയും മൂല്യത്തെക്കാൾ ഇവിടെ ഉൽപാദിപ്പിക്കുന്ന പാലിന്റെ മൂല്യം വർധിച്ചതിനും നാം കടപ്പെട്ടിരിക്കുന്നതു ഡോ. കുര്യനോടാണ്. എന്നാൽ അദ്ദേഹത്തിനു ക്ഷീരമേഖലയെന്നത് കണക്കുക ളിലൊതുങ്ങുന്നതല്ല, മറിച്ച് കർഷകരും അവരുടെ സമൃദ്ധിയുമാണ്. 

‌‌‌‌ഗ്രാമീണസമൃദ്ധിക്ക് ഉതകുന്ന മൂല്യവത്തായ ക്ഷീരസഹകരണസംഘങ്ങളുടെ മുറിയാത്ത ശൃംഖല വിഭാവനം ചെയ്ത് അദ്ദേഹം യാഥാർഥ്യമാക്കി. കർഷകർക്ക് ഉപഭോക്തൃവിലയുടെ 75% എങ്കിലും ലഭ്യ മാക്കുന്ന മറ്റൊരു കാർഷികോല്‍പന്നവും ഇന്ത്യയിലില്ല. അമുലിനു കീഴിലെ ചില സഹകരണസംഘങ്ങൾ 83% വരെ വില കർഷകർക്കു നൽകുന്നുണ്ട്. സ്വകാര്യമേ ഖലയിലോ നികുതിദായകരുടെ പണം അനർഹസഹായമായി പറ്റുന്ന പൊതുമേഖലയിലോ ഒരൊറ്റ സ്ഥാപനത്തിനും ഇതു സാധ്യമാകുന്നില്ല. വിപണിതത്വങ്ങൾക്കനുസരിച്ച് പ്രഫഷനലായി കാർഷികോൽപന്നങ്ങൾക്കു മികച്ച മൂല്യം നേടിയെടുക്കുകയും കർഷകനു ലഭിക്കാവുന്ന ഏറ്റവും നല്ല വില കൈമാറുകയും ചെയ്യുന്നു എന്നതാണ് ഈ കഥയുടെ പൊരുൾ. 

കർഷകരുടെ കാര്യങ്ങൾ ഏറ്റവും ഭംഗിയായി ചെയ്യാനാവുന്നതു സർക്കാരിനല്ല, കർഷകർക്കുതന്നെയാണെന്ന അദ്ദേഹത്തിന്റെ ഉത്തമ വിശ്വാസമാണ് ഈ വിജയം യാഥാർഥ്യമാക്കിയത്. സ്ഥാപനങ്ങൾ കെട്ടിപ്പടുക്കേണ്ടതു വിശ്വാസവും സുതാര്യതയും സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയും വിപണിക്കനുസരിച്ചുമാകണമെന്ന് അദ്ദേഹം വിശ്വസിക്കുകയും കാണിച്ചുതരികയും ചെയ്തു. ‘ബോംബെ ഇല്ലായിരുന്നെങ്കിൽ ആനന്ദ് ഉണ്ടാകുമായിരുന്നില്ല’’എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.  

‌‌അമുൽ വിജയഗാഥ, ധവളവിപ്ലവം

കർഷകരുടെ സംഘടനകൾ കർഷകർക്കു മൂല്യമുണ്ടാക്കിക്കൊടുക്കുന്നു. ഇന്ത്യൻ ഡെയറി കോർപറേഷനെയോ എൻഡിഡിബിയെയോ ഡോ. കുര്യനു വളരെ എളുപ്പം ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ഡെയറി കമ്പനിയാക്കാനാകുമായിരുന്നു. എന്നാൽ അദ്ദേഹം അതിനു തുനിയാതെ 1,90,000 സഹകരണസംഘങ്ങളിലൂടെ 1.7 കോടി ക്ഷീരകർഷകരെ സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുകയായിരുന്നു. എല്ലാ ആസ്തികളും ക്ഷീരസംഘങ്ങളുടേതാക്കി. എൻഡിഡിബി ഇവയുടെ മേൽനോട്ടം വഹിച്ചതല്ലാതെ അവയുടെ ലാഭത്തിൽ പങ്കുപറ്റിയില്ല. ഒരു പൊതുമേഖലാസ്ഥാപനത്തിലൂടെയാണ് അദ്ദേഹം ധവളവിപ്ലവം നടപ്പാക്കാന്‍ ശ്രമിച്ചിരുന്നതെങ്കിൽ ഫലം തികച്ചും വ്യത്യസ്തമാകുമായിരുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ സഹകരണസംഘം എന്നത് കർഷകരുടെ പൂർണ ഉടമസ്ഥതയിൽ അവരുടെ തീരുമാനങ്ങൾക്കനുസരിച്ച് എല്ലാം ചെയ്യാനാവുന്ന കമ്പനിയാണ്. സഹകരണസംഘങ്ങൾ അനാവശ്യ നിയന്ത്രണങ്ങളുള്ള അർധ സർക്കാർ സ്ഥാപനങ്ങളായി ഇക്കാലത്തു മാറിയെ‌ന്നതു മറ്റൊരു കാര്യം. സഹകരണപ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ചു മുന്നോട്ടു കൊണ്ടു പോകേണ്ട സഹകരണവകുപ്പ് സർക്കാരിന് ഇടപെടാനുള്ള വഴി മാത്രമായി ഇന്നു മാറി. ‘ഗുജറാത്തിൽ ക്ഷീരവകുപ്പ് ഇല്ല എന്നതു ഞാൻ അംഗീകരിക്കുന്നു, എന്നാൽ ഗുജറാത്തിൽ പാൽ ധാരാളമുണ്ട്’–മഹാരാഷ്ട്രയിലെ മിൽക്ക് കമ്മിഷണറുമായുള്ള സംഭാഷണത്തിൽ ഡോ. കുര്യൻ ഒരിക്കൽ പറഞ്ഞ ഈ വാക്കുകൾ ഇവിടെ പ്രസക്തമാണ്. 

വിശ്വാസത്തിലും സുതാര്യതയിലും കെട്ടിപ്പടുത്ത സൗധമാണ് അമുൽ. പാൽ നൽകുന്ന കർഷകർക്ക് ശരിയായ തൂക്കവും കൊഴുപ്പളവും കണക്കാക്കി കൃത്യമായി പണം ലഭിക്കുമെന്ന് ഉറപ്പാക്കേണ്ടതുണ്ടായിരുന്നു. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കർഷകർക്ക് അതു ബോധ്യമാക്കിക്കൊടുത്ത് അവരുടെ വിശ്വാസമാർജിക്കാനും അമുലിനായി. 

സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാലേ ലഭ്യമാകുന്ന അധിക പാൽ മുഴുവൻ വാങ്ങി സംഭരിക്കുന്നതിനും വിപണിയിൽ വിജയിക്കുന്നതിനും കഴിയുമായിരുന്നുള്ളൂ. വിറ്റഴിക്കാനാവില്ലെങ്കിലും കർഷകർ സൊസൈറ്റികളിൽ എത്തിക്കുന്ന പാൽ മുഴുവൻ വാങ്ങണമെന്ന ചിന്തയിൽനിന്നാണ് പാൽപ്പൊടിസംരംഭത്തിനു തുടക്കം. പെട്ടെന്നു കേടാകുന്ന ഉൽപന്നമായ പാൽ സംബന്ധിച്ച് കർഷകരെ വിപണിയുടെ വെല്ലുവിളി നേരിടാൻ പ്രാപ്തരാക്കാനും ഇത് ആവശ്യമായിരുന്നു. കർഷകരെ മറക്കാതെതന്നെ വിപണിയുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് ആകർഷകമായ ഉൽപന്നങ്ങളുണ്ടാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹത്തി നു നന്നായറിയാമായിരുന്നു.  ഇന്ത്യയിലെ പശുക്കളുടെ കുറഞ്ഞ ഉൽപാദനക്ഷമതയ്ക്കു പരിഹാരം കണ്ടാലേ പശുവളർത്തൽ ലാഭകരമാകൂ എന്നു മനസ്സിലാക്കിയ അദ്ദേഹം സങ്കര ഇനങ്ങളിലൂടെയും കൃത്രിമ ബീജാധാനത്തിലൂടെയും പരിഹാരം കണ്ടെത്തി. വിദേശത്തുനിന്നു മികച്ച വിത്തുകാളകളുടെ ബീജം ശേഖരിച്ച് എത്തിച്ച് ഇവിടെ പ്രയോജനപ്പെടുത്തിയതു വൻ കുതിപ്പായി. ക്ഷീരമേഖലയിൽ ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാനും അമുലിനായതു വിജയത്തിന്റെ താക്കോലായി. 

ഗ്രാമീണമേഖലയിൽ മികച്ച മാനേജർമാരെ പരിശീലിപ്പിച്ചെടുക്കുന്നതിനു കുര്യന്‍ ആരംഭിച്ച ഇര്‍മ(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മെന്റ് ആനന്ദ്)യിലെ ആദ്യബാച്ചുകാരനാണ്  അമുലിന്റെ ഇപ്പോഴത്തെ  മാനേജിങ് ഡയറക്ടര്‍ സോഥി.

200 കോടി വായ്പ, 24,000 കോടി വാർഷിക വരുമാനം

ലോകബാങ്കിൽനിന്ന് 200 കോടി രൂപ വായ്പയെടുത്ത് ആരംഭിച്ചതാണ്  ധവളവിപ്ലവം. ഇതിൽനിന്നു കഴിഞ്ഞ 10 വർഷമായി ഇന്ത്യയിലെ ക്ഷീരകർഷകർ പ്രതിവർഷം 24000 കോടി രൂപയുടെ വരുമാനമുണ്ടാക്കുന്നു. ഇത്രയും നേട്ടമുണ്ടാക്കിയ മറ്റൊരു പദ്ധതിയും നമുക്കില്ല. 

ഇപ്പോൾ നമ്മൾ കർഷകരെക്കുറിച്ചു പറയുമ്പോഴെല്ലാം സബ്സിഡിയും താങ്ങുവിലയും സർക്കാർ കോർപറേഷനുകളും ഉദ്യോഗസ്ഥ ഇടപെടലുകളും ചർച്ചയാവുന്നു. വാഗ്ദാനങ്ങളുടെ പെരുമഴ തുടരുന്നു. നികുതിപ്പണം സംശയകരമായ രീതിയിൽ ദുർവ്യയം ചെയ്യപ്പെടു ന്നു. മനസ്സും പ്രതിബദ്ധതയും ഇല്ലാത്തതിനാൽ അമുൽ മാതൃക നമുക്ക് ആവർത്തിക്കാനാവുന്നില്ല. കാര്യക്ഷമമല്ലാത്ത സർക്കാർ ഇടപെടലുകളിൽനിന്നു കർഷകർ സ്വാതന്ത്ര്യം നേടേ ണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ കർഷകർ തീരുമാനമെടുക്കണം. കർഷകർ നേതൃത്വം നൽകുന്ന കർഷകസ്ഥാപനങ്ങൾക്കായി അവർ മുറവിളി കൂട്ടണം. അതുണ്ടായാൽ കർഷകർക്ക് അമുൽപോലെ മൂല്യവത്തായ കമ്പനികളുണ്ടാക്കാനാവും. നിലവിലെ നിയമ സാഹചര്യം അത് അനുവദിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com