ADVERTISEMENT

ഇതുവരെയുള്ള കൃഷിക്കാലത്തിനിടയിൽ അറുപതേക്കറിലേറെ സ്ഥലം കൃഷി ചെയ്തു വിളസമൃദ്ധമാക്കിയിട്ടുണ്ട് സ്കറിയാപിള്ള. എല്ലാം പാലക്കാടിന്റെ പലയിടങ്ങളിലായി, പല കാലങ്ങളിലായി വാങ്ങിയ കൃഷിയിടങ്ങൾ. അവയിൽ 30 ഏക്കറോളം പലപ്പോഴായി വിറ്റു. ഓരോ വാങ്ങലും വിൽപനയും സ്കറിയാപിള്ളയ്ക്കു കൊണ്ടുവന്നത് മികച്ച ലാഭം. കാർഷികമേഖലയിൽ സ്കറിയാപിള്ള തെളിച്ചിട്ടതാകട്ടെ, വേറിട്ടൊരു വരുമാന വഴി.

ഒരു വശത്തു കൃഷിയും അതിലൂടെയുള്ള വരുമാനവും ഉറപ്പാക്കുമ്പോൾത്തന്നെ പുതിയ സ്ഥലം വാങ്ങി കൃഷി ചെയ്ത് ആരും മോഹിക്കുന്ന കൃഷിയിടമാക്കി വിൽക്കുന്ന രീതി കൂടി സ്വീകരിക്കുകയായിരുന്നു സ്കറിയാപിള്ള. സ്ഥലക്കച്ചവടത്തിന്റെ ലാഭബുദ്ധി പോരാ ഈ സംരംഭത്തിന്, മികച്ച കൃഷിയറിവു വേണം. കർഷകനു മാത്രം സാധിക്കുന്ന കച്ചവടമായി ഇതു മാറുന്നതും അതുകൊണ്ടുതന്നെ. 

വാസ്തവത്തിൽ വിൽപന ലക്ഷ്യമിട്ടല്ല ഇതുവരെ സ്ഥലം വാങ്ങിയതും കൃഷിചെയ്തതുമെല്ലാം എന്നു സ്കറിയാപിള്ള. ‘വെറും ഭൂമി വാങ്ങി, ആ സ്ഥലത്തിനു യോജിച്ച വിളയിനങ്ങൾ വളർത്തിയെടുത്ത് വർഷങ്ങളോളം അധ്വാനിച്ച് സുസ്ഥിര വരുമാനം നൽകുന്ന കൃഷിയിടമാക്കി മാറ്റുന്നതോടെ അതിനോടുള്ള കമ്പം തീരും. അതിലിനി കൃത്യമായ പരിപാലനമല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്ത സ്ഥിതി. അങ്ങനെയിരിക്കുമ്പോള്‍ അതു മോഹിച്ച് ആരെങ്കിലുമെത്തും. അവർക്കതു വിൽക്കും. അടുത്ത സ്ഥലം വാങ്ങി അതു നന്നാക്കാനുള്ള ശ്രമം തുടങ്ങും.’ സ്കറിയാപിള്ളയുടെ വാക്കുകൾ.

‌ഒരു വശത്ത് കൃഷിയും കൃഷിയിടവിൽപനയും തുടരുമ്പോൾത്തന്നെ മാവും കമുകും തെങ്ങും വാഴയും കിഴങ്ങുവർഗങ്ങളും ഡെയറി ഫാമും നായ്ക്കുട്ടികളെ വില്‍ക്കുന്ന കെന്നലും ഇറച്ചിമൃഗങ്ങളുടെ പരിപാലനവും കാലിത്തീറ്റ വിപണനവുമെല്ലാം ചേർന്ന സംയോജിത കൃഷിയിലും   മുന്നേറുന്നുണ്ട് ഇദ്ദേഹം.

പാലക്കാട്ട് ഇന്ന് ഏറ്റവും ആദായകരമായി സ്കറിയാപിള്ള കാണുന്നത് കമുകും മാവുമാണ്. രണ്ടും പൂവിടുമ്പോൾതന്നെ പകുതി തുക നൽകി വിളവു ബുക്ക് ചെയ്യാൻ കച്ചവടക്കാരെത്തും. വേറെ ഏതു വിളയുടെ കാര്യത്തിലുണ്ട് ഈ ഭാഗ്യമെന്നു സ്കറിയാപിള്ള. മൂവായിരത്തോളം കമുകുണ്ട് സ്കറിയാപിള്ളയുടെ കൃഷിയിടത്തിൽ. ഇന്റർ മംഗളയും മോഹിത് നഗറും ഇനങ്ങൾ. 

ഒരേക്കറിൽ ചുരുങ്ങിയത് 700 കമുകു വയ്ക്കാം. മൂന്നാം വർഷം തന്നെ വിളവിലെത്തും. ആദ്യ വിളവെടുപ്പു സീസണിൽ ഒരു കമുക് ചുരുങ്ങിയത് 150 രൂപയ്ക്ക് അടങ്കൽ പോകും. അഞ്ചു വർഷമെത്തിയ കമുകിന് വർഷം 500 രൂപ ലഭിക്കുമെന്നും സ്കറിയാപിള്ള. മൂന്നു വർഷം പിന്നിട്ട ആയിരത്തിലേറെ കമുകിന് ഈ സീസണിൽ ലഭിച്ച അടങ്കൽ തുക രണ്ടര ലക്ഷം രൂപ. ഒരു തെങ്ങിന്റെ സ്ഥാനത്ത് 10 കമുകു വയ്ക്കാം. 

മികച്ച വിളവിലെത്താന്‍ വർഷങ്ങളെടുക്കുമെങ്കിലും കുറഞ്ഞ പരിപാലനച്ചെലവു നോക്കുമ്പോൾ മാവുകൃഷിയും ആദായകരം. ഏക്കറിന് 60 എണ്ണം എന്ന നിലയിൽ കൃഷിയിറക്കിയ മാവിൻതോട്ടം മികച്ച ഉൽപാദനത്തിലേക്ക് എത്തുന്നതോടെ വർഷം കുറഞ്ഞത് ഒന്നര ലക്ഷം രൂപ വരുമാനം നൽകുമെന്നു സ്കറിയാപിള്ള.

തമിഴ്നാട്ടിൽനിന്നു കപ്പ വെയ്സ്റ്റും ബിയർ വെയ്സ്റ്റും മൊത്തമായി വാങ്ങി അവയുൾപ്പെടെ എട്ടിനങ്ങൾ ചേർത്ത് കാലിത്തീറ്റ തയാറാക്കി വിൽക്കുന്ന സ്കറിയാപിള്ളയ്ക്ക് വിപുലമായ ഡെയറി ഫാമും പോത്ത്, മൂരി വളര്‍ത്തലും വരുമാന വഴി. ഇറച്ചിവിപണിയിലേക്കായി പോത്തും മൂരിയും വളർത്തുന്നത് ഇന്നത്തെ സാഹചര്യത്തിൽ മികച്ച നേട്ടമെന്നു സ്കറിയാപിള്ള. പെരുന്നാൾ മുന്നിൽക്കണ്ടാണ് മൂരിവളർത്തൽ. മൂന്നു വയസ്സുകൊണ്ട് മൂരി കുറഞ്ഞത് ഒരു ലക്ഷം രൂപ വിലയിലെത്തും.

കൃഷിയിൽ പരീക്ഷണങ്ങൾക്കൊന്നും മടിയില്ലാത്ത സ്കറിയാപിള്ള പക്ഷേ തീവ്ര ജൈവകൃഷിയോടു വിയോജിക്കും. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുമ്പോൾ ഇന്നുള്ളതിന്റെ നാലിലൊന്നു ജനസംഖ്യയേയുള്ളൂ. പാരമ്പര്യ ജൈവകൃഷിയായിരുന്നു അന്നു ജനങ്ങൾ പിൻതുടർന്നിരുന്നത്. ജനസംഖ്യയിൽ നല്ലൊരു ശതമാനത്തിന്റെ തൊഴിലും കൃഷിയായിരുന്നു. എന്നിട്ടും എവിടെയും പട്ടിണി. അന്നു ജൈവകൃഷികൊണ്ട് കേവലം 30 കോടി ജനങ്ങളുടെ പട്ടിണി മാറ്റാൻ കഴിയാത്ത സാഹചര്യത്തിൽ 130 കോടി ജനങ്ങളെ ജൈവകൃഷികൊണ്ടു മാത്രം തീറ്റിപ്പോറ്റും എന്നു പ്രചരിപ്പിക്കുന്നത് യുക്തിക്കു നിരക്കുന്നതല്ലെന്നും സ്കറിയാപിള്ള. ജൈവ–രാസ സംയോജിത രീതിതന്നെ നല്ലത്.   

വിലാസം: കർഷകശ്രീ സി.ജെ. സ്കറിയാപിള്ള, അല്ലക്കുഴ, നല്ലേപ്പിള്ളി, ചിറ്റൂർ, പാലക്കാട്

ഫോൺ: 9388191592

English summary: Karshakasree  Scariapilla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com