റബറും തെങ്ങും കമുകും കുരുമുളകുമെല്ലാം ചേർന്ന 17 ഏക്കർ കൃഷിയിടത്തിലെ എല്ലായിനങ്ങളും പ്രിയമെങ്കിലും കൃഷിയുടെ തുടക്കം മുതല്‍ ആദായകരമായി കാണുന്ന വാഴയും ഇടവിളകളും എന്ന കൃഷിക്കൂട്ടിനോട് ഇന്നും കൂടുതൽ സ്നേഹമുണ്ട് സുബ്രഹ്മണ്യൻ നായർക്ക്. വാഴക്കൃഷി വ്യാപകമാകുന്ന ഇന്നത്തെ സാഹചര്യത്തിൽ, അതിനൊപ്പം വഴുതന, പയർ, പാവൽ തുടങ്ങിയ ഇടവിളകൾ കൃഷി ചെയ്യുന്നത് ലാഭം കൂട്ടുമെന്ന് അദ്ദേഹം പറയുന്നു. വാഴയ്ക്കിടയിലും തനിവിളയായും കൃഷി ചെയ്ത് ആഴ്ചയിൽ ഏഴു ക്വിന്റൽ വഴുതനവരെ വിപണിയിലെത്തിച്ച കാലം സുബ്രഹ്മണ്യൻ നായരുടെ മനസ്സിൽ ഇന്നും മിഴിവോടെ നിൽക്കുന്നുണ്ട്. പിന്നീട് ദീർഘകാല വിളകളുടെ തണലിലേക്കു മാറിയെങ്കിലും ഇന്നും വാഴയും വീട്ടാവശ്യത്തിനു പച്ചക്കറികളും കൃഷി ചെയ്യുന്നതിൽ മുടക്കും വരുത്തുന്നില്ല അദ്ദേഹം.
ഇരുന്നൂറിലേറെ തെങ്ങുകളുള്ള കൃഷിയിടത്തിൽ കുള്ളൻ ഇനങ്ങളും പരീക്ഷിച്ചിട്ടുണ്ടെങ്കിലും എല്ലാക്കാലത്തും നാടൻ ഇനങ്ങൾ തന്നെ കേമൻ എന്ന് അദ്ദേഹം പറയുന്നു. തേങ്ങ കിലോയ്ക്ക് 38 രൂപ എന്നതു മികച്ച വിലതന്നെ, എന്നാൽ സമീപ വർഷങ്ങളിൽ കാണുന്ന ഉൽപാദനക്കുറവിനെക്കുറിച്ച് പഠനങ്ങൾ ആവശ്യമെന്നും സുബ്രഹ്മണ്യൻ നായർ.
തൊഴിലുറപ്പു പദ്ധതി കൃഷിയിടത്തിലേക്കു വ്യാപിപ്പിക്കണം എന്ന നിലപാട് വർഷങ്ങൾക്കു മുൻപേ മുന്നോട്ടുവച്ചയാളാണ് സുബ്രഹ്മണ്യൻ നായർ. കൃഷിച്ചെലവു കുറയ്ക്കാൻ ഇതു സഹായിക്കുമെന്ന് ഇപ്പോഴും അദ്ദേഹം ഓർമിപ്പിക്കുന്നു. നെൽകൃഷി ലാഭകരമെങ്കിലും തൊഴിലാളിക്ഷാമം അതിനു തടസ്സമാകുന്നുണ്ട്. നെല്ലിനും വൈക്കോലിനും മികച്ച വിലയുള്ള സാഹചര്യത്തിൽ തൊഴിലുറപ്പുകാരെ നെല്‍കൃഷിക്കു പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ താനുൾപ്പെടെ ഒട്ടേറെപ്പേര്‍ക്ക് നെൽകൃഷി മുടക്കമില്ലാതെ തുടരാമായിരുന്നെന്നും അദ്ദേഹം പറയുന്നു.
കാട്ടുമൃഗശല്യം കൃഷിയിടത്തിൽ വർധിച്ചു വരുന്നതാണ് ഇപ്പോഴത്തെ ആശങ്ക. മുൻകാലങ്ങളെക്കാൾ ശല്യം കൂടുന്നു. ഭക്ഷ്യവിളക്കൃഷിയിൽനിന്ന് കർഷകർ പിൻതിരിയാൻ ഇത് ഇടയാക്കുമെന്നും അതിനാല്‍ ഫലപ്രദമായ നടപടി വൈകരുതെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
വിലാസം: കർഷകശ്രീ എ. എം. സുബ്രഹ്മണ്യൻ നായർ, ആലത്തടി മലൂർ, തെക്കേക്കര, കാലിച്ചാനടുക്കം, നീലേശ്വരം കാസർകാട്
ഫോൺ: 9447708149
English summary: Better Profit from Banana