തെങ്ങിൻതോപ്പിൽനിന്ന് വരുമാനം ഉയർത്താൻ കൊക്കോ; ഒരേക്കറിൽ 550 എണ്ണം
Mail This Article
നെല്ലും തെങ്ങും തന്നെ എന്നും കൃഷ്ണനുണ്ണിയുടെ ആശ്രയവിളകൾ. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ നെൽകൃഷി കനത്ത വെല്ലുവിളി നേരിടുന്നു. നെല്ലിന്റെ കൃഷിച്ചെലവ് കർഷകര്‍ വിചാരിച്ചാൽ മാത്രം നിയന്ത്രിക്കാനാവില്ല എന്നതാണു കാരണം. യന്ത്രവൽക്കരണം കൃഷി എളുപ്പമാക്കിയെങ്കിലും അതിനുള്ള ചെലവ് വർഷംതോറും വർധിക്കുന്നു. കേരള കാർഷിക സർവകലാശാലയ്ക്ക് നെല്ല് വിത്താക്കി കിലോ 33 രൂപയ്ക്കു വിൽക്കുന്നതു കൊണ്ടാണ് തനിക്കു കൃഷി ലാഭകരമാകുന്നതെന്നു കൃഷ്ണനുണ്ണി പറയുന്നു. പാലക്കാടിന്റെ നല്ല പങ്കു പാടങ്ങളിലും നെല്ലല്ലാതെ മറ്റൊരു വിള സാധ്യമല്ല. അതുകൊണ്ടുതന്നെ നെൽകൃഷിക്ക് അടിസ്ഥാന സൗകര്യം ഒരുക്കാൻ സർക്കാർ സഹായം അത്യാവശ്യമെന്നു കൃഷ്ണനുണ്ണി ഓർമിപ്പിക്കുന്നു.
ആടും പശുവും പോരുകോഴികളുും മത്സ്യവുമെല്ലാം അധിക വരുമാനമാർഗമായ കൃഷ്ണനുണ്ണിയുടെ മറ്റൊരു വിശ്വസ്ത വിള തെങ്ങുതന്നെ. 600 തെങ്ങുകളുണ്ട് കൃഷിയിടത്തിൽ. തെങ്ങിന് ഇടവിളയായി അതിസാന്ദ്രതാരീതിയിൽ കൊക്കോക്കൃഷി ചെയ്തതാണ് സമീപകാലത്തുണ്ടായ ഏറ്റവും മികച്ച വിജയമെന്നു കൃഷ്ണനുണ്ണി. ഏക്കറിന് 550 എന്ന കണക്കിൽ മുന്നേക്കറിൽ കൊക്കോ ഇടവിളയാക്കി. പാലക്കാടിന്റെ സാഹചര്യത്തിൽ കൊക്കോ വിജയകരമാകുമോ എന്ന ആശങ്കയെ തള്ളിമാറ്റി അവ വളർന്ന് മികച്ച ഉൽപാദനവും വരുമാനവും നൽകുന്നു. കൊക്കോ തെങ്ങിന് ഇടവിളയാക്കിയത് തെങ്ങിനും ഗുണം ചെയ്തു. ചൂട് ബാധിക്കാതെയായി, ഉൽപാദനം കൂടി.
വിലാസം: കർഷകശ്രീ കെ. കൃഷ്ണനുണ്ണി, താഴത്തുവീട്, കമ്പാലത്തറ, കന്നിമാരി, പാലക്കാട്
ഫോൺ: 9946331753
English summary: How to Increase Income from Coconut Tree Land