ADVERTISEMENT

വിപണി നഷ്ടപ്പെട്ട മത്സ്യക്കർഷകർ – 7

മൂന്നു വർഷം മുൻപ് ബയോഫ്ലോക് സാങ്കേതികവിദ്യ ഉപയോഗിച്ച് മത്സ്യക്കൃഷി ചെയ്തു തുടങ്ങിയപ്പോഴെ കോഴിക്കോട് രാമനാട്ടുകര സ്വദേശി പി. അർജുൻ മത്സ്യക്കൃഷി മേഖലയിൽ ഉടലെടുത്തേക്കാവുന്ന പ്രതിസന്ധി മുൻകൂട്ടി കണ്ടിരുന്നു. അതുകൊണ്ടുതന്നെയാണ്, റെഡി ടു കുക്ക് എന്ന രീതിയിൽ പ്രത്യേകം തയാറാക്കിയ മത്സ്യങ്ങൾ വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പ് അർജുൻ തുടങ്ങിയത്. കാർപ്പിനങ്ങളും നട്ടറും വാളയും തിലാപ്പിയയുമൊക്കെ വ്യത്യസ്ത രുചികളിൽ ആറു മാസത്തെ സൂക്ഷിപ്പുകാലാവധിയോടുകൂടി വിപണിയിലെത്തിക്കാനുള്ള ശ്രമമാണ് എൻജിനീയറും ബിസിനസുകാരനും സർവോപരി കർഷകനുമായ അർജുനും സുഹൃത്തുക്കളും നടത്തുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇവരുടെ ചെറുകിട സംരംഭത്തിന്റെ ആർ ആൻഡ് ഡി വിഭാഗം വ്യത്യസ്ത രുചികളിൽ മത്സ്യക്കൂട്ടുകൾ തയാറാക്കി വരികയാണ്. പ്രവർത്തനങ്ങൾ എല്ലാം അവസാന ഘട്ടത്തിലാണ്. വൈകാതെതന്നെ മത്സ്യക്കൃഷി മേഖലയ്ക്ക് പ്രതീക്ഷയേകുന്ന ശുഭവാർത്ത പ്രതീക്ഷിക്കാം.

കടൽ മത്സ്യങ്ങൾ യഥേഷ്ടം ലഭിക്കുന്ന കേരളത്തിൽ ശുദ്ധജലമത്സ്യങ്ങൾക്ക് പ്രചാരം ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് അർജുൻ. മത്സ്യങ്ങളുടെ രുചിയിലുമുണ്ട് വ്യത്യാസം. മാത്രമല്ല ചെലവ് ചുരുക്കി ഉൽപന്നം വിപണിയിലെത്തിച്ചെങ്കിൽ മാത്രമേ വിൽപന സാധ്യമാക്കാനും കഴിയൂ. മത്സ്യക്കർഷകരുടെ എണ്ണത്തിൽ വർധനയുള്ള സ്ഥിതിക്ക് ഇനി മൂല്യവർധിത ഉൽപന്നങ്ങളിലേക്കു മാറി വിപണി കണ്ടെത്തിയേ തീരൂ എന്നും അർജുൻ.

സ്വന്തം ഫാമിൽ വെള്ളത്തിന്റെ ലവണാംശം ഉയർത്തിയാണ് അർജുൻ ശുദ്ധജല മത്സ്യങ്ങളെ വളർത്തുന്നത്. ഘട്ടം ഘട്ടമായി ലവണാംശം 5–6 പിപിഎം ആക്കി ഉയർത്തിയ വെള്ളത്തിൽ മത്സ്യങ്ങൾ പൂർണ ആരോഗ്യത്തോടെ വളരുന്നു. രോഗങ്ങൾ കുറവാണെന്നു മാത്രമല്ല രുചിയിൽ കടൽ മത്സ്യങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്യും. മത്സ്യക്കർഷകരുടെ എണ്ണം കൂടിയതുകൊണ്ടും ഉൽപാദനം ഉയർന്നതുകൊണ്ടും പുതിയ പുതിയ വിപണി സാധ്യതകൾ തുറക്കേണ്ടത് ഇന്നത്തെ ആവശ്യമാണ്. 

വ്യത്യസ്ത രുചികളിൽ റെ‍ഡി ടു കുക്ക് ഉൽപന്നങ്ങൾ വിപണിയിൽ ഉടൻ എത്തും. അതോടൊപ്പം അധികമുള്ള മത്സ്യങ്ങളെ ഉണക്കി വിപണിയിലെത്തിക്കാൻ സാധിക്കുമോ എന്നും പരിശോധിക്കാവുന്നതാണ്. ഉണക്കമീനിന് കേരളത്തിൽ ഡിമാൻഡ് ഉള്ളതിനാൽ വളർത്തുമത്സ്യങ്ങളെ അത്തരത്തിൽ പരീക്ഷിക്കാവുന്നതാണ്. അവിടെയും ഉൽപാദനച്ചെലവും വിലയും വലിയ വെല്ലുവിളിതന്നെയാണ്.

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിന്റെ (ഐസിഎആർ) കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) ആവിഷ്കരിച്ച മത്സ്യ സംസ്കരണ രീതി മാതൃകയാക്കാവുന്നതാണ്. സമുദ്ര മത്സ്യങ്ങൾ സംസ്കരിച്ച് ഉണക്കുന്ന അതേ മാതൃകയിൽത്തന്നെ ശുദ്ധജല മത്സ്യങ്ങളും സംസ്കരിക്കാം. മത്സ്യങ്ങൾ വൃത്തിയായി കഴുകിയശേഷം ബട്ടർഫ്ലൈ രീതിയിൽ മുറിച്ച് ഉള്ളിലെ അവശിഷ്ടങ്ങൾ നീക്കാം. വേഗം ഉണങ്ങാനും മത്സ്യങ്ങളുടെ ആകൃതി നഷ്ടപ്പെടാതിരിക്കാനും ബട്ടർഫ്ലൈ രീതിയിൽ മുറിക്കുന്നത് ഉപകരിക്കും. 

വൃത്തിയാക്കിയ മത്സ്യങ്ങളെ ഒരു പാത്രത്തിൽ ഉപ്പ് വിതറി പാളികളായി അടുക്കി വയ്കണം. മത്സ്യങ്ങളുടെ വലുപ്പം അനുസരിച്ച് ഉപ്പിന്റെ അളവിൽ മാറ്റം വരും. പാളികളായി അടുക്കിയശേഷം മുകളിൽ ഭാരം വച്ച് 24 മണിക്കൂർ സൂക്ഷിക്കണം. അതിനുശേഷം പൂരിത ഉപ്പുലായനിൽ മത്സ്യം കഴുകി സുഷിരമുള്ള പാത്രത്തിൽവച്ച് ഉപ്പുവെള്ളം വാർന്നുപോകാൻ അനുവദിക്കണം. തുടർന്ന് മത്സ്യത്തിന്റെ ഈർപ്പം 25 ശതമാനത്തിൽ താഴെയാകുന്നത് വരെ 55 ഡിഗ്രി സെൽഷ്യസിൽ 8–10 മണിക്കൂർ വരെ ഡ്രയറിൽ ഉണക്കിയെടുക്കാം. ഇങ്ങനെ സംസ്കരിച്ചെടുക്കുന്ന മത്സ്യം 9–10 മാസം വരെ സൂക്ഷിക്കാം. 

മത്സ്യം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഐസിഎആർ–സിഫ്റ്റ് തയാറാക്കിയ വിഡിയോ ചുവടെ കാണാം..

വിപണി പിടിക്കാനുണ്ട് നൂതന മാർഗങ്ങൾ. കർഷകനും മികച്ച വ്യാപാരിയാകണം. അതേക്കുറിച്ചു നാളെ.

വിപണി നഷ്ടപ്പെട്ട മത്സ്യക്കർഷകർ എന്ന ലേഖന പരമ്പരയുടെ മുൻ ഭാഗങ്ങൾ വായിക്കാൻ ചുവടെയുള്ള ലിങ്കുകളിൽ പ്രവേശിക്കുക

1. പെടയ്ക്കണ മത്സ്യം കാണാൻ എന്തൊരു ചന്തം, ചങ്കു തകർന്നു കർഷകർ 

2. ആന്ധ്രാപ്രദേശിലെ മത്സ്യക്കൃഷിയും കേരളത്തിലെ തീറ്റച്ചെലവും 

3. നിക്ഷേപിച്ചത് 2500 മത്സ്യക്കുഞ്ഞുങ്ങളെ, ക്രിസ്മസിന് വിറ്റത് 12 കിലോഗ്രാം മാത്രം

4. ജനത്തിന്റെ വരുമാനം കുറഞ്ഞു; അത് മത്സ്യവിപണിയെയും ബാധിച്ചു 

5. ബയോഫ്ലോക്കിൽ വളർത്തിയത് 2000 ഗിഫ്റ്റ് മത്സ്യങ്ങളെ; ആകെ വിൽക്കാനായത് 60 കിലോ 

6. മത്സ്യങ്ങൾക്കൊപ്പം മീൻ കട്‌ലേറ്റും മീൻ റോളും; മാതൃകയാക്കാം ഈ യുവ കർഷകനെ 

English summary: Challenges of fish farming in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com