ADVERTISEMENT

ചെയ്തത് തെറ്റായിപോയി... കൃഷി ചെയ്തത്... വെയിലും മഴയും മഞ്ഞും മുള്ളും കൊണ്ട് പണിയെടുക്കുന്നത് തെറ്റ്... 365 ദിവസവും എല്ല് മുറിയെ പണിയെടുത്തിട്ടും ദാരിദ്ര്യം കൂടി വരുന്ന ഒരു വിഭാഗമേ ഈ നാട്ടിലുള്ളു ‘കർഷകൻ’. ഇനിയുമെത്ര ജീവിതങ്ങൾ ഇതിന്മേൽ ഹോമിച്ചിടണം? ഇനിയുമെത്ര കർഷക കുടുംബങ്ങൾ വഴിയാധാരമാകണം? മുണ്ട് മുറുക്കിയുടുത്ത് സ്വയം സമാധാനിക്കാം  ‘കൃഷിക്കാരന്റെ ജീവിതം ഇങ്ങനെയൊക്കെയാണ്’. 

വാഴക്കുളം സ്വദേശിയും പൈനാപ്പിൾ കർഷകനുമായ അഭിജിത്ത് അനിലിന്റെ കുറിപ്പാണ് മുകളിലുള്ളത്. നഷ്ടങ്ങളുടെ കണക്ക് നൽകി 2020 വിടവാങ്ങിയപ്പോൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് പൈനാപ്പിൾ കർഷകർ. പൈനാപ്പിൾ വില വീണ്ടും താഴേക്കു പോയി. ശനിയാഴ്ച വ്യാപാരികൾ 12 രൂപ നിരക്കിൽ പൈനാപ്പിൾ സംഭരിച്ചപ്പോൾ കർഷകന് ലഭിച്ച ശരാശരി വില പത്തു രൂപ മാത്രം. 

അനുകൂല കാലാവസ്ഥ, ഉൽപാദന വർധന, വാഴക്കുളം പൈനാപ്പിളിന്റെ പ്രധാനവിപണിയായ ഉത്തരേന്ത്യയിലെ അതിശൈത്യം, കർഷക സമരം, കോവിഡ് ഭീഷണി എന്നിവയെല്ലാം പൈനാപ്പിൾ വിലത്തകർച്ചയ്ക്കു കാരണമായി. കേരളത്തിനു പുറത്തേക്കുള്ള ലോഡുകളുടെ എണ്ണം മുൻ കാലങ്ങളെ അപേക്ഷിച്ച് നാമമാത്രമാണ്. മറ്റു പഴങ്ങളുടെ വിലക്കുറവ് കേരളത്തിലെ പൈനാപ്പിൾ വിൽപനയെ ബാധിച്ചിട്ടുണ്ട്. 100 രൂപയ്ക്ക് 3 കിലോ ഓറഞ്ച് ഇപ്പോൾ ലഭ്യമാണ്. 

ഉൽപാദനച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ സർക്കാർ നിശ്ചയിച്ച 15 രൂപ എന്ന താങ്ങുവില കർഷകർക്ക് പര്യാപ്തമല്ല. എന്നാൽ, ഇപ്പോൾ താങ്ങുവില പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഹോർട്ടി കോർപ്പ്, പൈനാപ്പിൾ കമ്പനികൾ തുടങ്ങിയവ സംഭരണം ആരംഭിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ വിപണിയിൽ വില ഉയരുന്നതിനു കാരണമാകുമെന്നും കർഷകർ കണക്കുകൂട്ടുന്നു. ഒപ്പം ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന താങ്ങുവില പുനർനിർണയത്തിന് സർക്കാർ തയാറാകണമെന്നും കർഷകർ ആവശ്യപ്പെടുന്നു. 

English summary: pineapple farmers problems in kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com