ADVERTISEMENT

ഇന്ത്യയിലെ വനം, വന്യജീവി, പുല്ല്, പുൽച്ചാടി പ്രേമികളും സർവോപരി മനുഷ്യവിരുദ്ധരുമായ ഒരു കൂട്ടം ആളുകൾ ‘പൈനാപ്പിൾ ആന’യുടെ പേരിൽ ഉയർത്തിയ കലാപം നമ്മൾ കണ്ടതാണ്. കാവ്യഹൃദയം പൊട്ടിയൊഴുകി ഒരു ഫോറസ്റ്റുകാരൻ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിൽ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. അവസാനം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പൈനാപ്പിളിന്റെ പൊടി പോലും കണ്ടെടുക്കാനായില്ല എന്നുമാത്രം.

പുതിയ വാർത്ത തമിഴ്‌നാട്ടിലെ മസിനഗുഡിയില്‍ കാട്ടാനയെ തീകൊളുത്തികൊന്നു എന്നതാണ്. കഴിഞ്ഞ എട്ടു മാസമായി മസിനഗുഡിയിലെ ഗ്രാമങ്ങളിലൂടെ ഇടയ്ക്കിടയ്ക്ക് വരാറുണ്ടായിരുന്നു ഈ ആന. ഭക്ഷണവും വെള്ളവും തേടി ജനവാസ പ്രദേശത്ത് ഇറങ്ങിയതായിരുന്നു ആന. രാത്രിയില്‍ ഗ്രാമത്തിലെത്തിയ ആനയെ ഓടിക്കുന്നതിനായി ടയറില്‍ തീകൊളുത്തി എറിയുകയായിരുന്നു. തികച്ചും അപലപനീയം. 

പറയാൻ വന്നത് ഇത്ര മാത്രം. നികുതി അടച്ച കൃഷിഭൂമിയിൽ വന്യമൃഗശല്യമില്ലാതെ കൃഷി ചെയ്യാനുള്ള അവകാശം കർഷകനുണ്ട്. നാട്ടുമ്പുറത്ത് മനുഷ്യർക്കും സൗകര്യമായി ജീവിക്കാനുള്ള അവകാശവുമുണ്ട്. അത് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ഭരണകൂടത്തിനാണ്. അതിനാണ് നമുക്കൊരു വനംവകുപ്പും വേണ്ടത്ര ജോലിക്കാരും. എന്നാൽ, താഴേക്കിടയിലുള്ള വനംവകുപ്പ് വാച്ചർമാരാണ് മിക്കവാറും മൃഗങ്ങളുമായുള്ള നേരിട്ടുള്ള സംഘട്ടനത്തിൽ ഏർപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്നത്. ഇവർക്ക് ആവശ്യമുള്ള ആധുനിക സജ്ജീകരണങ്ങൾ ഒന്നും തന്നെ ഭരണകൂടം നൽകുന്നില്ല എന്നതാണ് യാഥാർഥ്യം. 

കഴിഞ്ഞ ദിവസമാണ് പുലിയെ പിടിക്കാൻ ഇറങ്ങിയ വൈൽഡ് ലൈഫ് റെയിഞ്ചർക്ക് വയനാട്ടിൽവച്ച് ഗുരുതരമായി പരിക്കേറ്റത്. രണ്ടാംതവണയാണ് അദ്ദേഹത്തിന് പരിക്കേൽക്കുന്നത്.

elephant-2
കിണറ്റിൽനിന്നു പുറത്തെത്തിച്ച ആനയ്ക്കു നേരെ പടക്കം കത്തിച്ച് എറിയുന്നു. പടക്കത്തിൽനിന്നുള്ള തീപ്പൊരി വൃത്തത്തിൽ.

ഇതോടൊപ്പമുള്ള ചിത്രത്തിലുള്ളത്  കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി ആനക്കാംപൊയിൽ, മത്തപ്പൻ പുഴയിൽ കിണറ്റിൽ വീണ ആനയെ 11 മണിക്കൂർ സാഹസപ്പെട്ട് കരയ്ക്കു കയറ്റി കാട്ടിലേക്ക് ഓടിക്കുന്ന ദൃശ്യമാണ്. 30 അടിയിലധികം താഴ്ചയുള്ള കിണറ്റിൽ വീണ ആനയെ കല്ലെറിഞ്ഞും പടക്കം പൊട്ടിച്ചും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉപദ്രവിക്കുന്ന വിഡിയോ ദൃശ്യങ്ങളും കർഷകരുടെ പക്കലുണ്ട്. ഏതായാലും ഏല്ലാവരുംകൂടി ‘രക്ഷിച്ച’ ആ ആന കുറച്ചു സമയത്തിനുശേഷം മരണപ്പെട്ടു. ആരാണ് ആ മരണത്തിന് ഉത്തരവാദി? ആരാണ് ഇവിടെ കവിത എഴുതേണ്ടത്? ഫോറസ്റ്റ്കാരെ അഭിനന്ദിച്ചുകൊണ്ട് വനം വകുപ്പ് മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റ് എഴുതിയിട്ടുണ്ട്.

ഏതെങ്കിലും ഒരു കർഷകൻ തന്റെ ആയുസ്സിന്റെ അധ്വാനമായ കൃഷിയെ വന്യമൃഗങ്ങളുടെ കയ്യിൽ നിന്നും സംരക്ഷിക്കാനായി കൃഷിയിടത്തിൽ അതിക്രമിച്ചു കയറുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാനും ഭയപ്പെടുത്താനും എന്തെങ്കിലും മുൻകരുതൽ എടുത്താൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുന്ന (വനം വകുപ്പുകാർ തല്ലിക്കൊന്നു കിണറ്റിൽ ഇട്ടു എന്ന് ആരോപിക്കുന്ന മത്തായിയുടെ മരണം ഇപ്പോൾ അന്വേഷിക്കുന്നത് സിബിഐ ആണ്) വനംവകുപ്പ്  ഉദ്യോഗസ്ഥരല്ലേ ആ ആനയുടെ മരണത്തിന് ഉത്തരവാദി? ഇപ്പോൾ മസിനഗുഡിയിൽ മരണപ്പെട്ട ആനയുടെ മരണത്തിനും യഥാർഥ ഉത്തരവാദി വനംവകുപ്പ് തന്നെയല്ലേ?
English summary: Elephant Death in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com