കോട്ടയം ജില്ലയിലെ കുറവിലങ്ങാട് കുര്യനാട് ഇടത്തനാൽ വീട് ഒട്ടേറെയിനം നാടൻ പശുക്കൾകൊണ്ട് ശ്രദ്ധയാകർഷിക്കുകയാണ്. ശുദ്ധമായ പാലുകുടിക്കുക എന്ന ലക്ഷ്യത്തോടെ ആറു വർഷം മുമ്പാണ് രശ്മിയും ഭർത്താവ് ഏബ്രഹാമും പശുവളർത്തൽ ആരംഭിച്ചത്. രണ്ടു തൊഴുത്തുകളിലായി പതിനഞ്ചോളം ഇനം നാടൻ പശുക്കൾ ഈ വീട്ടിലെ തൊഴുത്തിലുണ്ട്.
ഗുണമേന്മയേറിയ എ2 മിൽക്കിനു വേണ്ടിയായിരുന്നു നാടൻ പശുക്കളെ തിരഞ്ഞെടുത്തത്. കേരളത്തിലെ നാടൻ പശുക്കൾ രണ്ടോ മൂന്നോ ലീറ്റർ പാൽ നൽകുമ്പോൾ ഉത്തരേന്ത്യയിൽനിന്നുള്ള ഇനങ്ങൾ 8 മുതൽ 10 വരെ ലീറ്റർ പാൽ നൽകുമെന്ന് രശ്മി പറയുന്നു.

ഇന്ത്യൻ ബ്രീഡുകളിൽ കാഴ്ചയിൽ ഏറ്റവും ഭംഗിയുള്ളത് താർപാർക്കറാണ്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ താർപാർക്കർ ജില്ലയിലും ഗുജറാത്തിലുമൊക്കെ കാണപ്പെടുന്ന പശു ഇനമാണിത്. നാടൻ പശുക്കളുടെ ഗണത്തിൽ പാലുൽപാദനം കൂടുതലുള്ളവയാണിവ മാത്രമല്ല ചൂടിനെ അതിജീവിക്കാനുള്ള ശേഷിയിലും മുൻപന്തിയിലാണ്.
കേരളത്തിനു പുറത്തുനിന്നുള്ള നാടൻ പശുക്കളായ താർപാർക്കർ, രാത്തി, സഹിവാൾ, കാംഗരാജ്, സിന്ധി, ഗീർ എന്നിവയ്ക്കായി മാത്രം ഒരു തൊഴുത്ത് തയാറാക്കിയിരിക്കുന്നു. രണ്ടാമത്തെ തൊഴുത്തിൽ വെച്ചൂർ, ചെറുവള്ളി, കപില, കാസർകോട് കുള്ളൻ തുടങ്ങിയ കേരളത്തിൽനിന്നുള്ള നാടൻ പശുക്കളാണ്. ഇതിനുപുറമെ വിദേശ ഇനങ്ങളായ സുനന്ദിനി, ജേഴ്സി എന്നിവയുമുണ്ട്. നാടൻ ഇനങ്ങളിൽനിന്ന് എ2 മിൽക്കും, വിദേശയിനങ്ങളിൽനിന്നും എ വൺ മിൽക്കും ലഭിക്കുന്നു.
അതിരാവിലെതന്നെ ഇവിടുത്തെ ഗോശാലകളുണരും. രാവിലെ അഞ്ചരയ്ക്കു കറവ കഴിഞ്ഞാൽ സമീകൃത തീറ്റ നൽകും. പിന്നീട് ചാഫ്കട്ടറിൽ ചെറുതായി അരിഞ്ഞ പുല്ലും നൽകി പുറത്തിറക്കി കെട്ടും. ഉച്ചകഴിഞ്ഞ് തൊഴുത്തിൽ കയറ്റി കെട്ടി വെള്ളവും കുടിച്ച് വിശ്രമം. നാലു മണിക്കാണ് രണ്ടാമത്തെ കറവ. ആറു മണിക്ക് മുമ്പ് ബാക്കി പുല്ലും സമീകൃത തീറ്റ വെള്ളവും ചേർത്ത് നൽകി തീറ്റയവസാനിപ്പിക്കും. രാത്രി ഭക്ഷണമില്ല. അയവെട്ടലും പാലുൽപാദനവും നടക്കുന്നതിനു വേണ്ടിയാണ് ഈ ഭക്ഷണക്രമീകരണം. സാധാരണ കാലിത്തീറ്റ കൊടുക്കാറില്ല. എ2 പാലിനൊപ്പം ഉയർന്ന രോഗപ്രതിരോധ ശേഷിയും ഇണക്കവും നാടൻ പശുക്കളുടെ പ്രത്യേകതയാണ്.

പശുക്കളെ കൂടാതെ ആട്, കോഴി, കരിങ്കോഴി, മുയൽ, താറാവ്, മണിത്താറാവ്, വിവിധയിനം നായകൾ, കാട, ലൗ ബേർഡ്സ്, പ്രാവ്, മീൻ എന്നിവയുമുണ്ട്. ഇതിനുപുറമെ, പാലിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളായ തൈര്, നെയ്യ്, വെണ്ണ എന്നിവയ്ക്കൊപ്പം തേൻ, അച്ചാർ, മല്ലിപ്പൊടി, മുളകുപൊടി എന്നിവയും വിൽക്കുന്നുണ്ട്.
അപൂർവ കാലിയിനങ്ങളുടെ സംരക്ഷണത്തിന് സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഇരുപത് വർഷം ഓസ്ട്രിയ വിയന്നയിൽ ഐക്യരാഷ്ട്ര സംഘടനയിലെ ഔദ്യോഗിക ജീവിതത്തിനു ശേഷം കൃഷിയിലേക്ക് തിരിഞ്ഞതാണ് ഈ കുടുംബം.
വിഡിയോ കാണാം
English summary: Desi Cow Farm at Kottayam