ADVERTISEMENT

നൂറ്റിയഞ്ചാം വയസിലും ജൈവകൃഷിക്ക് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയതിനാണ് രാജ്യം ഇത്തവണ പാപ്പമ്മാളിന് പത്മശ്രീ നൽകി ആദരിച്ചത്. പ്രായം വെറും സംഖ്യ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് തന്റെ  ആയുർദൈർഘ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് പാപ്പമ്മാൾ.

കൊയമ്പത്തൂരിനടുത്ത് തേക്കംപ്പട്ടിയാണ് പാപ്പമ്മാളിന്റെ സാമ്രാജ്യം. 1914ൽ ജനനം. അച്ഛനും അമ്മയും നേരത്തേ നഷ്ടപ്പെട്ട പാപ്പയേയും സഹോദരിമാരേയും മുത്തശ്ശിയാണ് വളർത്തിയത്. ഒരു ചെറിയ പലഹാരക്കടയാണ് പാപ്പമ്മാളിന്റെ വിജയയാത്രയുടെ മൂലധനം. അവിടെനിന്ന് കിട്ടിയ ലാഭം കൂട്ടിക്കൂട്ടിവച്ച് പത്തര ഏക്കർ ഭൂമി വാങ്ങി. കൃഷിയിറക്കി. മണ്ണിനോട് ചേർന്നായിരുന്നു പാപ്പമ്മാളിന്റെ ജീവിതം. സഹോദരങ്ങൾക്കും അവരുടെ കുടുംബത്തിനും വേണ്ടതെല്ലാം നൽകിക്കഴിഞ്ഞ് തനിക്കായി കിട്ടിയ രണ്ടര ഏക്കർ ഭൂമിയിൽ റാഗിയും തിനയും  മറ്റു പച്ചക്കറികളും കൃഷിചെയ്യുന്നു. നൂറ്റിയഞ്ചാം വയസിലും പാപ്പമ്മാള്‍ ആരോഗ്യവതിയാണ് സന്തോഷവതിയാണ്. 

എന്നും ബ്രഹ്മമുഹൂര്‍ത്തത്തിലുണരും. റാഗിയാണ് പ്രധാന ഭക്ഷണം. റാഗി കുറുക്കി അതില്‍ സവോളയും പച്ചമുളകും അരിഞ്ഞ് ചേര്‍ക്കും. വെട്ടം വീണയുടന്‍ കൃഷിയിടത്തിലെത്തും. ഒരു ചെറിയ കൈക്കോട്ടുണ്ട്. അതുമായി കുനിഞ്ഞ് നിന്നാണ് പണിയെടുക്കുക. ശരീരത്തിലെല്ലായിടത്തേക്കും നല്ല രക്തയോട്ടമുണ്ടാവാന്‍ ഈ നില്‍പ്പ് സഹായിക്കുമെന്നാണ് പാപ്പമ്മാളിന്റെ പക്ഷം. സൂര്യനസ്തമിക്കുംവരെ പാടത്ത് പണിയെടുക്കും.  എല്ലുമുറിയെ പണിയെടുത്ത് പല്ലുമുറിയെ കഴിക്കും അതാണ് ശീലം. അതും വാട്ടിയ വാഴയിലയില്‍. 1970 മുതലുള്ള ശീലമാണ്. മട്ടന്‍ ബിരിയാണിയാണ് ഏറെ ഇഷ്ടപ്പെട്ട ഭക്ഷണം. പിന്നെ ധാരാളം പച്ചക്കറികളും റാഗിയും കഴിക്കും. 

ഈ വാട്ടിയ ഇലയില്‍ കഴിക്കുന്നത് എന്തിനാണെന്നോ. ആരോഗ്യം മാത്രമല്ല ലക്ഷ്യം. മുടി നന്നായി നീണ്ടുവളരാന്‍ വാഴയിലയില്‍ കഴിക്കുന്നത് ബെസ്റ്റാണെന്നാണ് പാപ്പമ്മാള്‍ പറയുന്നത്. ഇനി ചുറുചുറുക്കിന്റെ കാരണം. മറ്റൊന്നുമല്ല ഒന്നിനെപ്പറ്റിയും ആവലാതിയില്ല. എന്തിലും സന്തോഷം കണ്ടെത്തും. കരുണാനിധിയുടെ കടുത്ത ആരാധികയാണ്. DMK യോടൊപ്പമാണ് ഇന്നും. പരമോന്നത ബഹുമതി കിട്ടിയപ്പോഴും അമിതമായി ആഹ്ളാദിച്ചില്ല. കൂടുതല്‍ കാലം കൃഷിപ്പണിയെടുക്കാനുള്ള ഊര്‍ജമാണ് പുരസ്കാരമെന്നാണ് പാപ്പമ്മാളിന്റെ അഭിപ്രായം. 

English summary: Padma Shri at 105, meet the Coimbatore grandma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com