ADVERTISEMENT

ശുദ്ധജലാശയങ്ങളില്‍ വളര്‍ത്താന്‍ യോജ്യമായ കാര്‍പ് ഗണത്തില്‍പ്പെടുന്ന രോഹുവിന് സാധാരണ കാര്‍പ് മത്സ്യങ്ങളെക്കാള്‍ വിപണിമൂല്യം കൂടുതലാണെങ്കിലും കുറഞ്ഞ വളര്‍ച്ചാനിരക്ക് ന്യൂനതയാണ്.

എന്നാല്‍, ഒഡീഷയിലുള്ള കേന്ദ്ര ശുദ്ധജല മത്സ്യഗവേഷണ സ്ഥാപനം (സിഫ) നോര്‍വേയുമായി സഹകരിച്ച് നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വളര്‍ച്ചനിരക്ക് കൂടിയ രോഹു ഇനം വികസിപ്പിച്ചെടുത്തു. അതാണ് ജയന്തി.

സാധാരണ രോഹു മത്സ്യങ്ങളെ അപേക്ഷിച്ച് 17% അധിക വളര്‍ച്ചാനിരക്കാണ് ഈ മത്സ്യത്തിനുള്ളത്. കേരളത്തില്‍ ജയന്തി രോഹുമത്സ്യത്തിന്റെ പ്രദര്‍ശനകൃഷി, കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലാ കൃഷിവിജ്ഞാനകേന്ദ്രം നടത്തിയിരുന്നു. ഒരു സെന്റ് വിസ്തീര്‍ണമുള്ള കുളത്തില്‍ വിരല്‍ വലുപ്പമുള്ള 20 ജയന്തി രോഹു കുഞ്ഞുങ്ങളെയും 20 വീതം കട്‌ല, രോഹു, ഗ്രാസ് കാര്‍പ്  മത്സ്യങ്ങളെയുമാണ് നിക്ഷേപിച്ചത്. ദിവസത്തില്‍ മൂന്നു നേരം എന്ന ക്രമത്തില്‍ 800 മൈക്രോണ്‍ വലുപ്പമുള്ള തീറ്റ ആദ്യത്തെ ഒരു മാസം നല്‍കി. 

രണ്ടാം മാസം മുതല്‍ 1.2 മി.മീ. വലുപ്പമുള്ള തീറ്റ രണ്ടു നേരങ്ങളിലായും നല്‍കി. നാലാം മാസം മുതല്‍ മത്സ്യത്തിന്റെ ആകെ ശരീരഭാഗത്തിന്റെ 2 ശതമാനം എന്ന തോതില്‍ 2 മി.മീ. വലുപ്പമുള്ള തീറ്റയും എട്ടാം മാസം മുതല്‍ 4 മി.മീ. വലുപ്പമുള്ള തീറ്റയുമാണ് നല്‍കിയത്. 

ജയന്തി രോഹു 15 മാസംകൊണ്ട് ശരാശരി 1.5 കിലോ വരെയാണ് തൂക്കംവച്ചത്. ഇതേ രീതിയില്‍ മറ്റൊരു കുളത്തില്‍ വളര്‍ത്തിയ സാധാരണ രോഹു ശരാശരി 1.2 കിലോവരെ മാത്രമാണ് തൂക്കം വച്ചത്. ഈ രണ്ട് രോഹു മത്സ്യങ്ങള്‍ തമ്മില്‍ രുചിയില്‍ കാര്യമായ വ്യത്യാസം അനുഭവപ്പെട്ടില്ല.

കുഞ്ഞുങ്ങളുടെ ലഭ്യത

ജയന്തി രോഹു മത്സ്യങ്ങളുടെ പ്രജനനം ആരംഭിക്കുന്നത് ജൂണ്‍ മാസത്തോടുകൂടിയാണ്. അതിനാല്‍ കൃഷിക്കായുള്ള കുഞ്ഞുങ്ങളുടെ ലഭ്യത ജൂലൈ മുതല്‍ സെപ്റ്റംബര്‍ മാസം വരെ മാത്രമായിരിക്കും.

ജയന്തി രോഹു മത്സ്യങ്ങളുടെ പ്രജനനവും കുഞ്ഞുങ്ങളുടെ വിപണനവും സിഫ നേരിട്ടും നാഷനല്‍ ഫ്രഷ് വാട്ടര്‍ ഫിഷ് ബ്രൂഡ് ബാങ്ക് ഭുവനേശ്വര്‍ വഴിയുമാണ് നടത്തുന്നത്. എറണാകുളം കെവികെയുടെ 8281757450 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ കുഞ്ഞുങ്ങളെ ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുന്നവര്‍ക്ക് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ കുഞ്ഞുങ്ങളെ നല്‍കും.

വിലാസം: കൃഷിവിജ്ഞാനകേന്ദ്രം, എറണാകുളം.

ഇ മെയില്‍: kvkernakulam@yahoo.co.in

English summary:  Jayanti Rohu Fish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com