ADVERTISEMENT

പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കുന്നത് പരിസ്ഥിതി പ്രവർത്തകർ പരാതികൊടുത്തു തടഞ്ഞിട്ടുണ്ട്. എന്നാൽ, ഓരോ കർഷകന്റെയും നാളേക്കുവേണ്ടിയുള്ള കരുതലാണ് അവന്റെ കൃഷിയിടത്തിലെ മരങ്ങൾ. പലപ്പോഴും ഇത്തരം മരങ്ങളുടെ വളർച്ചയിലാണ് കർഷകൻ തന്റെ സ്വപ്നങ്ങൾ നെയ്തെടുക്കുന്നത്. ചുരുക്കത്തിൽ ഭാവിയിലേക്കുള്ള ബാങ്ക് ഡെപ്പോസിറ്റ് പോലെയാണ് കർഷകന് തന്റെ പട്ടയഭൂമിയിലെ മരം.

1. ഓരോ വിളയ്ക്കും ആവശ്യമായ സൂര്യപ്രകാശം ലഭിക്കേണ്ടത് അതിന്റെ വളർച്ചയ്ക്കും വിളവിനും അത്യാവശ്യമാണ്. ഒരു മരം ശരാശരി എത്ര ചതുരശ്ര അടി കൃഷിഭൂമി അപഹരിച്ചുകളയും എന്നൊരു ഏകദേശ ധാരണ മരംമുറിക്കുന്നതിനെതിരേ കേസുകൊടുത്തവർക്കില്ല.

2. പല കർഷകരും റബർ, കശുമാവ് അടക്കമുള്ള വിളകൾ നട്ടുപിടിപ്പിക്കുമ്പോൾ കൃഷിഭൂമിയിൽ മാവ്, പ്ലാവ്, ആഞ്ഞിലി, തേക്ക് തുടങ്ങിയവയുടെ തൈകൾ മിക്കവാറും കളയാതെ നിർത്തും. അവർ കൃഷിചെയ്യുന്ന വിളകൾക്ക് അത് ഹാനികരമാകുമെങ്കിലും വളർന്നുകഴിഞ്ഞാൽ ഒരു വീടുവയ്ക്കാനോ മക്കളുടെ കല്യാണം നടത്താനോ പെട്ടൊന്നൊരു ചികിത്സാച്ചെലവ് വന്നാലോ വെട്ടി വിൽക്കാനോ വീട് പണിയുമ്പോൾ ബാക്കിയെല്ലാ കട്ടിളകളും വാതിലും കോൺക്രീറ്റ്-പ്ലൈവുഡ് ആയിരിക്കുമ്പോഴും അടച്ചുറപ്പുവേണ്ട മുൻവാതിൽ സ്വന്തം പറമ്പിലെ പ്ലാവോ മറ്റോ അറപ്പിച്ചുണ്ടാക്കാനോ ഒക്കെ വേണ്ടിയിട്ടാണ് വാക്കത്തിക്കൊരു വീശൽ മാത്രം വേണ്ടിയിരുന്നൊരു കുഞ്ഞു ചെടി അവൻ വിളകളോടൊപ്പം വളർത്തുന്നത്. 

3. ലോകത്താകമാനം പരിസ്ഥിതിപ്രവർത്തനങ്ങൾക്ക് ഇൻസെന്റീവ് നൽകിയെങ്കിലും ആക്കം കൂട്ടാനുള്ള നടപടികൾ നടക്കുകയാണ്. നമ്മുടെ നാട്ടിലും കാർബൺ ഇൻസെന്റീവ് സിസ്റ്റങ്ങളെപ്പറ്റി പരിസ്ഥിതി റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. മരങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ അവ വളർത്തുന്നതുകൊണ്ട് പ്രത്യക്ഷത്തിൽ കർഷകന് ഉപയോഗമുണ്ടാവണം. അതിനു പകരം ആഗോളപാരിസ്ഥിതിക വ്യതിയാനത്തെപ്പറ്റി ക്ലാസ് എടുത്തുകൊടുത്തതുകൊണ്ടു കാര്യമില്ല. ലാഭം അടിസ്ഥാനമാക്കി വർക്ക് ചെയ്യുന്നൊരു പരിസ്ഥിതിമോഡൽ നമുക്കിവിടെ ആവശ്യമുണ്ട്. ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കാൻ കഴിയുന്നത് Stansford University ബംഗ്ലാദേശിലേ ചുടുകട്ട നിർമാണ ഇന്ഡസ്ട്രികളിലെ പർട്ടിക്കുലേറ്റ് മാറ്റർ (PM) കുറയ്ക്കാൻ വേണ്ടി ചൂളകളിലെ Exhaust systems മോഡിഫൈ ചെയ്ത പോലെയുള്ള രീതികളാണ്. പുതുക്കിയ രീതിയിൽ ചൂളകൾ പ്രവർത്തിക്കുമ്പോൾ PM എമിഷൻസ് മികച്ചരീതിയിൽ കുറയ്ക്കുക മാത്രമല്ല ചൂളകളുടെ ജ്വലന കഴിവ് 20 ശതമാനത്തോളം വർധിക്കുകയും ചെയ്തു. മുതലാളിമാർക്ക് ഇന്ധനച്ചെലവ് ലാഭം , പരിസ്ഥിതിക്ക് മലിനീകരണം കുറവും. അങ്ങനെവരുമ്പോൾ എമിഷൻ സിസ്റ്റം ആരുടെയും റെഗുലേറ്ററി റൂൾസ് ഇല്ലാതെതന്നെ മുതലാളിമാർ മുൻകൈയെടുത്ത് സ്ഥാപിക്കുകതന്നെ ചെയ്യും. ബഗ്ലാദേശിലെ ഇഷ്ടികച്ചൂളകൾ അങ്ങനെയൊരു പരിണാമത്തിന് വിധേയമാകുകയാണ്. 

4. ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യം മരങ്ങൾ മുറിക്കാതെ  നിലനിർത്തിയാൽ ആത്യന്തികമായി പരിസ്ഥിതിക്ക് ഗുണത്തേക്കാൾ ദോഷമാണുണ്ടാവുക എന്നതാണ്. 50 വർഷം ആയുസുള്ളൊരു മരം അതിന്റെ കാർബൺ അബ്സോർബ് ചെയ്തു സൂക്ഷിക്കുന്നു. ഈ മരം ആയുസെത്തി ഉണങ്ങിപ്പൊടിഞ്ഞു മണ്ണോടുചേരുമ്പോൾ ഇതേ കാർബൺ സൂഷ്മജീവികളുടെ പ്രവർത്തനങ്ങൾക്കൊണ്ട് ആദ്യം മീഥൈൻ ആയും പിന്നീട് കാർബൺ ഡൈ ഓക്സൈഡ് ആയും അന്തരീക്ഷത്തിലേക്ക് തിരികെപ്പോവുകയും ചെയ്യുന്നു. അങ്ങനെ Net carbon absorption effect പൂജ്യമായിപ്പോകുന്നു. ഇതൊഴിവാക്കാൻ ചെയ്യാവുന്നൊരു കാര്യം സംഭരിക്കപ്പെട്ട കാർബൺ മേശ മുതൽ മേൽക്കൂര വരെയാക്കി കൺവെർട്ട് ചെയ്യലാണ്. 

5. കേരളത്തിൽ ഫോറസ്റ്റ് കവർ കൂടി എന്നു പറയുന്ന സ്പോട്ടിൽ അതൊന്നും ജൈവവൈവിധ്യമല്ല, കാടിന്റെ ഗണത്തിൽ പെടുത്താൻ കഴിയുന്നതല്ല എന്നൊക്കെ വിലപിക്കുന്നവർ ഇപ്പോൾ നിലപാട് വ്യക്തമാക്കണം, കാടിന്റെ കാര്യമല്ല മറിച്ചു വീട്ടുപറമ്പിൽ വളർന്നു നിൽക്കുന്ന മരങ്ങൾ ഇപ്പോൾ മാത്രം ജൈവവവിധ്യം ആണെന്ന് തിരിച്ചറിഞ്ഞ ട്യൂബ് ലൈറ്റ് പരിസ്ഥിതിവാദമാണോ നിങ്ങൾക്കുള്ളത്? ഇനിയിപ്പോ നാളെയൊരിക്കൽ ഫോറസ്റ്റ് കവറിന്റെ കാര്യം ചൂണ്ടിക്കാണിക്കുമ്പോൾ എന്തുപറഞ്ഞു കരയും എന്നൊന്ന് അറിയാനാണ്. 

6. മൗലികാവകാശങ്ങൾ എന്നൊന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. ഏതു നിയമമാണെങ്കിലും ഉത്തരവാണെങ്കിലും ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങളും സ്വാതന്ത്ര്യവും കണക്കിലെടുത്തുവേണം നിർമിക്കാൻ.

English summary: Farmers and Trees on their Land

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com