ADVERTISEMENT

തേങ്ങ ചിരകിയിട്ടുണ്ടോ? ചിരകിയിട്ടുള്ളവര്‍ക്കറിയാം അതിന്റെ അപകടസാധ്യതയും ആയാസവും.  അതിനിത്തിരി ഊര്‍ജം കൂടുതല്‍ വേണം. സൂക്ഷിച്ചില്ലെങ്കില്‍ ചിരവനാക്ക് കൊണ്ട് കൈ മുറിയുകയും ചെയ്യും. ഒരു നിമിഷത്തെ അശ്രദ്ധ മതി അതിന്. 

പണ്ടത്തെ തടിച്ചിരവയൊക്കെ ഏറക്കുറെ കാണാനില്ലെന്നായി. മോഡേണ്‍ അടുക്കളകളില്‍ കിച്ചണ്‍ടേബിളിന്റെ അരികില്‍ ഘടിപ്പിച്ചു മുറുക്കാവുന്ന ചിരവകളാണേറെ. കുറച്ചുകൂടി ആയാസരഹിതമാണെങ്കിലും ഇരിക്കാനാവില്ലെന്നതും കൈ മുറിയാനുള്ള സാധ്യതയും ഇതിന്റെ ന്യൂനതകളായി. മോട്ടര്‍ ഘടിപ്പിച്ച ഇലക്ട്രിക് ചിരവ വന്നെങ്കിലും അപകടസാധ്യത ഏറെയാണ്. അതിവേഗം കറങ്ങുന്ന ചിരവത്തലയില്‍ തേങ്ങാ ചേര്‍ത്തു പിടിക്കാന്‍ കൈക്കരുത്ത് കൂടുതല്‍ വേണ്ടിവരും. എങ്ങാനും കൈ തട്ടിയാല്‍ ഭീകരമായി മുറിയുകയും ചെയ്യും.

ചിരകലിന്റെ പ്രയാസങ്ങളെല്ലാം നീക്കുകയാണ് കോട്ടയം മാന്നാനത്തെ ടി. രാജേഷ് കുമാര്‍ വികസിപ്പിച്ച പോര്‍ട്ടബിള്‍ കോക്കനട്ട് സ്‌ക്രാപ്പര്‍. മറ്റു യന്ത്രച്ചിരവകളെ അപേക്ഷിച്ച് ഉപയോഗിക്കാന്‍ എളുപ്പമുള്ള ഈ ഉപകരണം തീര്‍ത്തും അപകടരഹിതവുമാണ്. അര്‍ധഗോളാകൃതിയിലുള്ള ചിരവത്തലയാണ് ഇതിലെ ശ്രദ്ധാകേന്ദ്രം. വെജിറ്റബിള്‍ സ്‌ക്രാപ്പറില്‍ എന്നപോലെ നിറയെ ദ്വാരങ്ങളാണിതില്‍. ദ്വാരങ്ങളുടെ വക്കുകള്‍ ഡയമണ്ട് പോളിഷ് ചെയ്തിരുന്നു. മോട്ടര്‍ സഹായത്തോടെ ചിരവത്തല തിരിയുമ്പോള്‍ അത് സ്പര്‍ശിക്കുന്ന നാളികേരക്കാമ്പ് ചിരകിക്കിട്ടുന്നു. ഒരു കയ്യില്‍ തേങ്ങാമുറിയും മറുകയ്യില്‍ സ്‌ക്രാപ്പറും പിടിച്ചശേഷം സ്‌ക്രാപ്പറിലെ ചിരവത്തല തേങ്ങയ്ക്കുള്ളിലേക്കു കടത്തുകയേ വേണ്ടൂ. സ്വിച്ച് അമര്‍ത്തുമ്പോള്‍ മോട്ടര്‍ പ്രവര്‍ത്തിച്ച് ചിരവത്തല കറങ്ങും. ചിരവത്തലയിലെ ദ്വാരങ്ങളില്‍ തട്ടി നാളികേരം ചിരകി ഉള്ളിലേക്കു വീഴുന്നു. കൈകള്‍ക്കുള്ളിലിരുന്ന് തിരിഞ്ഞാലും മുറിവുണ്ടാകാത്ത വിധമാണ് ചിരവത്തലയിലെ ദ്വാരങ്ങള്‍.

എന്‍ജിനീയറിങ് ബിരുദധാരിയായ രാജേഷ് വിദേശത്ത് ജോലിനോക്കുകയായിരുന്നു. നാലു വര്‍ഷം മുന്‍പ് നാട്ടിലെത്തിയശേഷമാണ് അപകടരഹിത ഇലക്ട്രിക് ചിരവയ്ക്കായുള്ള ശ്രമം ഊര്‍ജിതമാക്കിയത്. ആദ്യം വികസിപ്പിച്ചത് തേങ്ങ ചിരകാന്‍ മാത്രം സാധിക്കുന്ന കോക്കനട്ട് സ്‌ക്രാപ്പറായിരുന്നു. നെസ്‌ഡേ എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണത്തിന്റെ പുതിയ പതിപ്പില്‍ ചപ്പാത്തി കുഴയ്ക്കാനും തൈര് കടയാനും മുട്ട പതപ്പിക്കാനും കത്തി രാകാനുമൊക്കെ യോജ്യമായ അനുബന്ധഘടകങ്ങളുമുണ്ട്. പാചകാവശ്യത്തിനായി പപ്പായ, പൈനാപ്പിള്‍ എന്നിവ ചുരണ്ടിയെടുക്കാനും ഇത് ഉപകരിക്കും. ചിരട്ടയില്‍നിന്നു വേര്‍പെട്ട നാളികേരത്തിന്റെ തവിട്ടുനിറത്തിലുള്ള പുറംതൊലി മാത്രം ബാക്കിയാക്കി മുഴുവന്‍ തേങ്ങയും ചിരകിയെടുക്കാമെന്നതും നെസ്‌ഡേയുടെ മികവാണ്. നാല്‍പത് വാട്ടിന്റെ മോട്ടര്‍ ഉപയോഗിക്കുന്നതിനാല്‍ വൈദ്യുതിച്ചെലവും കുറച്ചുമതി. റീചാര്‍ജ് ചെയ്യാവുന്ന മോഡലാണ് രാജേഷ് ആദ്യം രൂപപ്പെടുത്തിയത്. എന്നാല്‍ ചാര്‍ജ് കുറയുന്നതനുസരിച്ച് ചിരകലിന്റെ ശക്തിയും മാറുന്നതിനാല്‍ അത് വേണ്ടെന്നുവച്ചു. നേരിട്ട് വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ഒരേ വേഗത്തില്‍ ചിരകാന്‍ സാധിക്കും.

വീട്ടാവശ്യങ്ങള്‍ക്കു മാത്രമല്ല, നാളികേര സംസ്‌കരണ സംരംഭകര്‍ക്കും പ്രയോജനപ്പെടുന്ന ഈ ഉപകരണം ആവശ്യമെങ്കില്‍ ഒരേസമയം ഒന്നിലധികം തേങ്ങ ചിരകാവുന്ന രീതിയില്‍ വികസിപ്പിക്കാനാകുമെന്ന് രാജേഷ് പറഞ്ഞു. മൂന്ന് വ്യത്യസ്ത വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന വിധത്തിലാണ് നെസ് ഡേ കോക്കനട്ട് സ്‌ക്രാപ്പറിലെ മോട്ടര്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി ഒരു സ്വിച്ച് അമര്‍ത്തുകയേ വേണ്ടൂ.

മോട്ടറിന്റെ ഷാഫ്റ്റുമായി കാന്തബലമുപയോഗിച്ച് ബന്ധിക്കുന്നതിനാല്‍ ചിരവത്തല നീക്കി മറ്റ് അനുബന്ധ ഘടകങ്ങള്‍ അനായാസം ഘടിപ്പിക്കാനാകും. തീരെ ഭാരം കുറഞ്ഞതും കുറഞ്ഞ സ്പീഡില്‍ പ്രവര്‍ത്തിക്കുന്നതുമായതിനാല്‍ ഈ സ്‌ക്രാപ്പറുപയോഗിച്ച് കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കുമൊക്കെ അനായാസം തേങ്ങ ചിരകാം. അതും കസേരയിലോ കട്ടിലിലോ ഇരുന്നുപോലും.  സൗകര്യപ്രദമായ ഈ യന്ത്രച്ചിരവ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, മലേഷ്യ എന്നിവിടങ്ങളിലേക്കുപോലും കയറ്റുമതി ചെയ്യപ്പെടുന്നുണ്ടെന്നു നെസ് ഡേയുടെ വിപണനച്ചുമതല നിര്‍വഹിക്കുന്ന ആര്‍. സുരേഷ്ബാബു പറഞ്ഞു.  മലയാളി തമിഴ് കുടുംബങ്ങളാണ് ഇത് കൂടുതലായി വാങ്ങുന്നത്. 

ഫോണ്‍: 9447095434 (സുരേഷ് ബാബു)

English summary: Electric electric-Coconut Scraper for Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com