ADVERTISEMENT

1790കളിലെ ഫ്രാൻസുമായുഉള യുദ്ധത്തിൽ ബ്രിട്ടന് മേൽക്കൈ നേടാനായത് മലബാറിൽനിന്നു കടത്തികൊണ്ടുപോയ തേക്ക് ഉപയോഗിച്ച് നിർമിച്ച കപ്പലുകളുള്ള നാവികപ്പടയുടെ മേന്മ ഒന്നുകൊണ്ട് മാത്രമായിരുന്നു. ടിപ്പുവിന്റെയും പഴശ്ശിയുടെയും കാലഘട്ടവും ഏതാണ്ടിതൊക്കെ തന്നെയാണ്. 

ബ്രിട്ടീഷ് കാർ തെരഞ്ഞ് വെട്ടിയും , ജൻമിമാർ നിരത്തി വെട്ടിയും മലബാറിലെ മലകളെ  മൊട്ടക്കുന്നുകളാക്കി . കല്ലായിയെ ലോകത്തിലെ രണ്ടാമത്തെ വലിയ തടി വ്യവസായ കേന്ദ്രമാക്കി മാറ്റാൻ എത്ര മരങ്ങൾ മുറിച്ചു കടത്തിയിട്ടുണ്ടാകും? മലബാറിലെ ജന്മികളാണ് നിർലോഭം മരങ്ങൾ മുറിച്ചു നൽകി കല്ലായിയെ ലോക രണ്ടാം നമ്പർ ആക്കി വളർത്തിയത്. കർഷകർ വനം വെട്ടിത്തെളിച്ച് കപ്പക്കൃഷി ചെയ്തു എന്ന മട്ടിൽ ഇന്ന് പരക്കെ വേരൂന്നിയ പൊതുബോധത്തിൽ ഈ സംഭവങ്ങൾ ഇന്നും വെളിച്ചം കണ്ടിട്ടില്ല.

മുൾപ്പടർപ്പുകളും ഇല്ലിക്കാടുകളുമായിരുന്നു കർഷകർ വെട്ടിത്തെളിച്ച വൻ മരങ്ങൾ! പച്ചപ്പ് നശിച്ച് അധപതിച്ച മലബാറിലെ മലകളെ വീണ്ടും പച്ചപ്പുതപ്പിച്ചത് രാജ പ്രേരണയാൽ കുടിയേറിയ കഷകരുടെ അറിവും കഴിവും കഠിനാധ്വാനവും ദീർഘവീക്ഷണവുമായിരുന്നു. റിസർവ് വനങ്ങളുടെ തുടർച്ചയെന്നോണം കേരളം മുഴുവൻ ഇന്നു കാണാൻ കഴിയുന്ന പടർന്നു പന്തലിച്ച പച്ചപ്പുതപ്പ് നട്ടുപിടിപ്പിച്ചത് യഥാർഥ പ്രകൃതി സ്നേഹികളായ കർഷകരാണ്. അല്ലാതെ അവ തനിയേ വളർന്നു വന്നതല്ല. വന നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിനും മുമ്പ് എന്തുകൊണ്ട് കർഷകർ ഇവയെ ജന്മിമാരേപ്പോലെ മുറിച്ചുവിറ്റില്ല എന്ന യാഥാർഥ്യം ചിന്തനീയമാണ്.

ഭാവനാശൂന്യരായ അധികാരികളും അജ്ഞരായ ജനപ്രതിനിധികളും വിവരമില്ലാത്ത മന്ത്രിമാരും കൂടി ഇന്നു പുതിയൊരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ്. കർഷകർ നട്ടു വളർത്തിയ വൃക്ഷങ്ങൾ മൂപ്പെത്തി പാകമായത് കർഷകർത്തന്നെ മുറിച്ചെടുത്താൽ പച്ചപ്പും പ്രകൃതിയും നശിക്കുമത്രേ! പക്ഷേ സർക്കാർ വനം വെട്ടി തേക്ക് നട്ടുപിടിപ്പിക്കുകയും, അവയെ 60 വർഷം കൂടുമ്പോൾ നിരത്തി വെട്ടുകയും ചെയ്താൽ പ്രകൃതി  സംരക്ഷിക്കപ്പെടുകയും ചെയ്യും. 

ഈ വിചിത്രമായ കണ്ടുപിടിത്തത്തിന്റെ മറവിലാണ്, നിരാലംബയായ ഒരു വീട്ടമ്മ തന്റെ വീട്ടുമുറ്റത്ത് നട്ടുവളർത്തിയ ഒരു പ്ലാവ് തന്റെ വീടിന്റെ കതകിനായി മുറിച്ചെടുത്തപ്പോൾ, വനം വകുപ്പിലെ പ്രകൃതി സംരക്ഷണ ഭീകരർ ചാടി വീണ് ആ സാധു സ്ത്രീക്കെതിരേ കേസ് എടുത്തതും, തടി പിടിച്ചെടുത്തതും.

കർഷകന്റെ പറമ്പിൽ വളർത്തുന്ന വൃക്ഷങ്ങൾ പ്രകൃതി സംരക്ഷണ ഭീകരർ തട്ടിയെടുക്കുമെന്നതിനാൽ, ഇനിമേൽ കർഷകർ അവരുടെ പറമ്പുകളിൽ വൃക്ഷങ്ങൾ വളരാതെ നോക്കാൻ നിർബന്ധിതരാകുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുമോ എന്ന ആശങ്ക പ്രകൃതി സ്നേഹികളായ കർഷകർക്കിടയിൽ വേരോടിയിട്ടുണ്ട്.  ജന്മിമാരുടെ മാതൃക പിന്തുടർന്ന് എല്ലാ പച്ചമരതൈകളും  വെട്ടിനശിപ്പിക്കാൻ തങ്ങളും നിർബന്ധിതരാകുമോ എന്ന ഭയം കർഷക മനസ്സുകളിൽ തിങ്ങി നിറയുന്നു. തങ്ങൾ നട്ടുവളർത്തി പരിപാലിച്ച് വളരാനനുവദിക്കുന്ന അപൂർവ സസ്യങ്ങൾ തങ്ങളുടെ ഭാവിയിലേക്ക് വേരിറക്കുന്ന ഇത്തിൾ കണ്ണികളായി പടരുമോ എന്നവർ ഭയന്നു പോകുന്നു.  പ്രകൃതി സ്നേഹം ഇനി ബാൽക്കണിയിലെ ഗ്രോ ബാഗുകളിൽ കൂടി മാത്രം പ്രകടിപ്പിച്ചാൽ മതി എന്നാവുമോ നാളത്തെ കാര്യങ്ങൾ?

വനം വകുപ്പിന്റെ ഭാവനാശൂന്യമായ നടപടികൾ മൂലം, തങ്ങളുടെ പച്ച പുതച്ച കൃഷി ഭൂമികൾ ഉത്തരേന്ത്യയിലെ വരണ്ട പാടങ്ങൾ പോലെ  മരുഭൂമിവൽക്കരിക്കപ്പെടുമോ എന്ന് കർഷകർ ഭയക്കുന്നു.

ഖലീൽ ജിബ്രാന്റെ വാക്കുകൾ തിരുത്തിക്കുറിച്ചുകൊണ്ട് നാളെ വനംമന്ത്രിയും ആരവങ്ങളും കപട പ്രകൃതി സ്നേഹികളും പരിസ്ഥിതി തീവ്രവാദികളും കർഷകരേ നോക്കി ഇങ്ങനെ ആക്രോശിക്കുമായിരിക്കുമോ? 

നിങ്ങളുടെ വൃക്ഷങ്ങൾ നിങ്ങുടെ വൃക്ഷങ്ങളല്ലല്ലോ.

അവ പ്രകൃതിയുടെ വളരാനുള്ള ത്വരയുടെ ബഹിർ സ്ഫുരണങ്ങളാണല്ലോ‌.

നിങ്ങൾ നട്ടുവളർത്തിയാലും അവ നിങ്ങളുടെതാകില്ല.  

നിങ്ങളുടെ പറമ്പിൽ വളർന്നു എന്നതുകൊണ്ട് നിങ്ങൾക്ക് അതിൽ അവകാശവും ഉണ്ടാകില്ല.

English summary: Importance of Farmers in Sustainable Ecosystem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com