ADVERTISEMENT

തീറ്റവിലയില്‍ തകര്‍ന്നടിയുന്ന മൃഗസംരക്ഷണ മേഖല- ഭാഗം 3

കോവിഡ്-19 രാജ്യത്ത് വ്യാപിച്ചപ്പോള്‍ മൃഗസംരക്ഷണമേഖലയിലേക്ക് ഒട്ടേറെ പേര്‍ ഒഴുകിയെത്തി. അന്ന് മുയലിന് ആവശ്യക്കാരേറെയായിരുന്നു. പലര്‍ക്കും ലഭ്യമാകാത്ത അവസ്ഥ. ഒരു വര്‍ഷം പിന്നിടുമ്പോള്‍ കഥ മാറി. ആവശ്യക്കാര്‍ കുറഞ്ഞു. അതേസമയം, വില്‍ക്കാനുള്ളവരുടെ എണ്ണം കൂടി. ഒപ്പം തീറ്റയില്‍ ചേര്‍ക്കുന്ന ഉല്‍പന്നങ്ങളുടെ വിലയും കൂടി.

എന്തുകൊണ്ട് വില്‍ക്കാന്‍ ബുദ്ധിമുട്ട്

പ്രതിസന്ധി കാലം തരണം ചെയ്ത് മുയല്‍ വളര്‍ത്തല്‍ വീണ്ടും കേരളത്തില്‍ ശക്തിയാര്‍ജിച്ചിട്ട് 5 വര്‍ഷമേ ആയിട്ടുള്ളൂ. 2012 കാലത്ത് വന്യജീവികളുടെ ഗണത്തില്‍ പെടുത്തിയതായിരുന്നു മുയല്‍ കര്‍ഷകര്‍ നേരിട്ട ആദ്യ പ്രതിസന്ധി. വന്യജീവിയായ മുയലിനെ വളര്‍ത്താന്‍ പാടില്ലാ എന്ന സ്ഥിതി വന്നു. അതോടെ അന്ന് നല്ല രീതിയില്‍ വളര്‍ത്തിയിരുന്ന നല്ല പങ്ക് ഫാമുകളും മുയല്‍ വളര്‍ത്തല്‍ അവസാനിപ്പിച്ച് അടച്ചുപൂട്ടി. പിന്നീട് മുയല്‍ കര്‍ഷകരുടെ നിതാന്ത പരിശ്രമങ്ങളെത്തുടര്‍ന്ന് വളര്‍ത്തുന്ന മുയലുകള്‍ വന്യജീവി വിഭാഗത്തില്‍ പെടുന്നതല്ല എന്ന് ഉത്തരവായി. അപ്പോള്‍ അടുത്ത പ്രശ്‌നം വന്നു, ഭക്ഷ്യാവശ്യത്തിന് കൊല്ലാന്‍ കഴിയുന്ന മൃഗങ്ങളുടെ പട്ടികയില്‍ മുയല്‍ ഇല്ല. ഭക്ഷണാവശ്യത്തിന് അല്ലാതെ മുയലുകളെ എന്തിനാണ് വളര്‍ത്തേണ്ടത്? പിന്നീട് ആ പട്ടികയില്‍ മുയലും ഇടംപിടിച്ചു. ഇന്ന് മുയല്‍ വളര്‍ത്താനോ വില്‍ക്കാനോ കൊന്നു ഭക്ഷണമാക്കാനോ യാതൊരു നിയമപ്രശ്‌നവും ഇല്ല. എന്നാല്‍, ഇക്കാര്യം ഇന്നും പലര്‍ക്കും അറിയില്ല.

ഇനി ഇപ്പോഴത്തെ പ്രശ്‌നം പറയാം. 2020ലെ ലോക്ഡൗണില്‍ വീട്ടില്‍ വെറുതെ ഇരിക്കേണ്ടിവന്നപ്പോള്‍ മുയലുകളെ വളര്‍ത്തിത്തുടങ്ങിയ ഒട്ടേറെ പേരുണ്ട്. വിരസത അകറ്റാന്‍ മുയലുകളെ വാങ്ങിയ അവര്‍ അവരുടെ ജോലി മേഖലയിലേക്ക് തിരികെ പോയപ്പോള്‍ മുയലുകളെ കിട്ടിയ വിലയ്ക്ക് വിറ്റൊഴിവാക്കി. ഉപജീവനമാര്‍ഗമായി മുയലിനെ കണ്ട പലര്‍ക്കും തിരിച്ചടി കിട്ടിത്തുടങ്ങിയത് അവിടെനിന്നാണ്. മേല്‍പ്പറഞ്ഞ കൂട്ടര്‍ പെറ്റ് ഷോപ്പിലും മറ്റും വിറ്റപ്പോള്‍ വ്യാപാരികള്‍ പറഞ്ഞ തുച്ഛമായ വിലയ്ക്കാണ് വിറ്റത്. കര്‍ഷകര്‍ എന്നു വിളിക്കാവുന്ന കൂട്ടരെ ക്ഷീണത്തിലാക്കിയത് ഈ വില്‍പന പ്രവണതയാണ്. ഇറച്ചിമേഖലയ്ക്കും സംഭവിച്ചത് ഇതേ പ്രശ്‌നംതന്നെ.

കേരളത്തിലെ മുയലിറച്ചി ഉപഭോഗം മുന്‍ വര്‍ഷങ്ങളിലേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ മുയലുകളെ വളര്‍ത്തുന്ന പലര്‍ക്കും സ്ഥിരമായ വിപണി ലഭിക്കുന്നുമുണ്ട്. എന്നാല്‍. ചെറുകിട മുയല്‍ ഫാമുകള്‍ക്ക് അതിനു കഴിയില്ല. കാരണം, സ്ഥിരമായി മുയലുകളെ ഇറച്ചിക്ക് വില്‍ക്കാനായി വളര്‍ത്തിയെടുക്കാന്‍ കഴിയില്ല എന്നതുതന്നെ കാരണം. ദിവസവും 5 കിലോ മുയലിനെ സ്ഥിരമായി നല്‍കണമെന്നു പറഞ്ഞാല്‍ ഇവിടുത്തെ പല കര്‍ഷകര്‍ക്കും സാധിക്കില്ല. അതുകൊണ്ടുതന്നെ കര്‍ഷകര്‍ക്ക് ഇടനിലക്കാരെ ആശ്രയിക്കേണ്ടിവരുന്നു. ചിലര്‍ മുടക്കുമുതല്‍ പോലും ലഭിക്കാത്ത വിധത്തില്‍ തുച്ഛമായ വില നല്‍കുമ്പോള്‍ മറ്റു ചിലര്‍ വിപണി വിലയ്ക്ക് ആനുപാതികമായ വില നല്‍കുന്നുവെന്ന് പറയാതിരിക്കാനും കഴിയില്ല. ഇറച്ചിക്കോഴികളേപ്പോലെ സ്ഥിരമായിട്ടുള്ള വിപണി ഇല്ലാത്തതും അതിന് ആനുപാതികമായുള്ള ഉല്‍പാദനമില്ലാത്തവും വലിയ വെല്ലുവിളിയാണ്.

മുന്‍പെങ്ങും ഇല്ലാത്ത വിധത്തില്‍ മുയല്‍ വളര്‍ത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. അതാണ് വില്‍പനപ്രതിസന്ധിയായി ഉടലെടുത്തിട്ടുള്ളത്. ഈ പ്രതിസന്ധിക്കൊപ്പം തീറ്റവില ഉയര്‍ന്നതും തിരിച്ചടിയായി. മുയലുകളെ പല രീതിയില്‍ വളര്‍ത്തുന്നവരുണ്ട്. തൊടിയിലെ പുല്ലും ചോറും തവിടുമെല്ലാം കൊടുത്തു വളര്‍ത്തുന്ന സാധാരണക്കാരാണ് ഒരു കൂട്ടര്‍. ഇത്തരക്കാര്‍ക്ക് തീറ്റച്ചെലവ് അധികം വരില്ല. മുയലുകളുടെ വളര്‍ച്ചയും സാവധാനത്തിലായിരിക്കും. അരുമ എന്ന രീതിയില്‍ വളര്‍ത്തുന്നവര്‍ക്ക് ഈ രീതി പിന്തുടരാം. പക്ഷേ, ചോറ് അധികം നല്‍കുന്നത് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത ഏറെയാണ്. അതുപോലെ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ഗര്‍ഭധാരണപ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും. ഇറച്ചിക്കായി ഉപയോഗിക്കുമ്പോള്‍ ഇറച്ചിക്കൊപ്പം വലിയ അളവില്‍ കൊഴുപ്പു പാളിയും ചോറു കൊടുത്തു വളര്‍ത്തുന്ന മുയലുകളില്‍ കാണാം. 

മുയലുകള്‍ക്ക് ആവശ്യമായ പെല്ലറ്റുകളും വിപണിയില്‍ ലഭ്യമാണ്. ഒരു നേരം പുല്ലും ഒരു നേരം പെല്ലറ്റും കൊടുക്കാം. ചെറുകിടക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ നല്ല തീറ്റ മുയലുകള്‍ക്ക് ലഭ്യമാക്കാന്‍ ഇത്തരം പെല്ലറ്റുകള്‍ ഉപകരിക്കും. എന്നാല്‍, പെല്ലറ്റിന്റെ വിലയില്‍ വര്‍ധന വന്നിട്ടുണ്ട്. വിപണിയില്‍ സോയയ്ക്കും, ചോളത്തിനുമുണ്ടായ വര്‍ധനയാണ് തീറ്റവിലയില്‍ പ്രതിഫലിച്ചത്. ബ്രോയിലര്‍ കോഴി, മുട്ടക്കോഴി, കാലിത്തീറ്റ എന്നിവയിലുണ്ടായ വിലവര്‍ധന കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ഷകശ്രീ ചര്‍ച്ച ചെയ്തതുമാണ്. മുയലുകള്‍ക്കുള്ള പെല്ലറ്റിന്റെ വില 32ല്‍നിന്ന് 34ലേക്കെത്തി.

ഒരു നേരം പുല്ലും ഒരു നേരം പ്രത്യേകം തയാറാക്കുന്ന തീറ്റക്കൂട്ടും നല്‍കുന്നവരാണ് വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്നവര്‍. പുല്ലിനുവേണ്ടി പ്രത്യേകം തീറ്റപ്പുല്ല് ഇക്കൂട്ടര്‍ കൃഷി ചെയ്തിട്ടുണ്ടാകും. ശരീരവളര്‍ച്ചയ്ക്ക് മാസ്യം (പ്രോട്ടീന്‍), ഊര്‍ജത്തിന് അന്നജം, ദഹനത്തിന് നാര് എന്നിവ മുയലുകളുടെ ശരീരപ്രകൃതിയും ദഹനവ്യവസ്ഥയും അനുസരിച്ചായിരിക്കും ഈ മൂന്നിന്റെയും അനുപാതം നിശ്ചയിക്കുക. ഇതിനായി ധാന്യങ്ങള്‍ 35 ശതമാനം, പിണ്ണാക്കുകള്‍ 30 ശതമാനം, തവിടുകള്‍ 30 ശതമാനം, മിനറല്‍ മിക്‌സ് 2 ശതമാനം, മൊളാസസ് 2.5 ശതമാനം, ഉപ്പ് 0.5 ശതമാനം എന്നിങ്ങനെയാണ് തീറ്റയില്‍ ചേര്‍ക്കുക. ഈ തീറ്റക്കൂട്ടില്‍ ചേര്‍ക്കുന്ന ഉല്‍പന്നങ്ങളുടെയും വിലയില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. പിണ്ണാക്കുകള്‍ (പ്രത്യേകിച്ച് സോയ പിണ്ണാക്ക്, എള്ളിന്‍പിണ്ണാക്ക്), കടലത്തൊണ്ട്, ചോളപ്പൊടി എന്നിവയിലാണ് പ്രധാന വില വര്‍ധന.

മുയലുകള്‍ പ്രധാനമായും ബ്രോയിലറാണ്, ആതായത് ഇറച്ചിക്കായുള്ളവ. അതുകൊണ്ടുതന്നെ കുറഞ്ഞ കാലംകൊണ്ട് മികച്ച വളര്‍ച്ച ലഭിച്ചെങ്കില്‍ മാത്രമേ ലാഭകരമായി വളര്‍ത്താന്‍ കഴിയൂ. ഇറച്ചിക്കോഴികളെ 40 ദിവസംകൊണ്ട് ഇറച്ചിക്കായി ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍ മുയലുകളുടെ കാര്യത്തില്‍ ഇത് 90-100 ദിവസമാണ്. അതായത് ഇത്ര ദിവസംകൊണ്ട് 2 കിലോയിലേക്ക് മുയല്‍ എത്തിയാല്‍ അതിന് മികച്ച വളര്‍ച്ചയുണ്ടെന്ന് പറയാം. വളരാന്‍ ദിവസങ്ങള്‍ കുടുന്തോറും ഇറച്ചിക്കോഴിപോലെതന്നെ മുയലും നഷ്ടത്തിലേക്കെത്തും.

വളര്‍ച്ച ലഭിക്കാന്‍ തീറ്റ മാത്രം പോര

എന്തും കൊടുത്ത് മുയലിനെ വളര്‍ത്താമെങ്കിലും വളര്‍ച്ചയ്ക്ക് എപ്പോഴും ആവശ്യം നല്ല ഭക്ഷണമാണ്. എന്നാല്‍, വളര്‍ച്ചയില്ലാത്ത മുയലിന് നല്ല ഭക്ഷണം എത്ര നല്‍കിയാലും വളര്‍ച്ച ലഭിക്കില്ല, അതിന് നല്ല ഇനം വേണം. നല്ല ഇനത്തിന് നല്ല തീറ്റ കൊടുത്തുവെന്നു കരുതിയും വളര്‍ച്ച ലഭിക്കില്ല. അതിന് കാലാവസ്ഥ അനുകൂലമാകണം. ചുരുക്കത്തില്‍ നല്ല ഇനം, നല്ല ഭക്ഷണം, അനുകൂല കാലാവസ്ഥ എന്നിവ കൃത്യമായി യോജിച്ചാല്‍ മാത്രമേ മികച്ച വളര്‍ച്ച ലഭിക്കൂ.

നിലവില്‍ ഇറച്ചി മുയലിന് സംസ്ഥാനത്ത് കിലോഗ്രാമിന് 250-300 രൂപ വിലയുണ്ട്. മുയലിറച്ചിക്കാവട്ടെ 500-600 രൂപയും വില വരും. നേരിട്ടുള്ള വിപണി കണ്ടെത്താന്‍ കഴിഞ്ഞ ഒട്ടേറെ കര്‍ഷകര്‍ക്ക് ഈ വിലയ്ക്കു വില്‍ക്കാന്‍ കഴിയുന്നുണ്ട്. ഇടനിലക്കാരെ സമീപിച്ചാല്‍ വില 175-220 രൂപയിലേക്ക് താഴും. ഹോട്ടലുകള്‍ കയറിയിറങ്ങി മുയല്‍ കച്ചവടം പിടിച്ച കര്‍ഷകയുണ്ട് നമ്മുടെ നാട്ടില്‍. 10 ഹോട്ടലുകള്‍ കയറിയപ്പോഴാണ് 1 ഓര്‍ഡര്‍ ലഭിച്ചതെന്നും ആ കര്‍ഷക ഒരിക്കല്‍ കര്‍ഷകശ്രീയുമായി അനുഭവം പങ്കുവച്ചപ്പോള്‍ പറഞ്ഞിട്ടുണ്ട്. അധ്വാനിക്കാനുള്ള മനസും വിപണി കണ്ടെത്താനുള്ള ശ്രമവും കര്‍ഷകന്റെ ഭാഗത്തുനിന്നുണ്ടായാല്‍ ഇറച്ചിവിപണി നേടാവുന്നതേയുള്ളൂ. ഒപ്പം സമൂഹമാധ്യമങ്ങളും പരസ്യത്തിന് പ്രയോജനപ്പെടുത്താം. ജംഗ്ഷനില്‍ ഒരു ചെറിയ ബോര്‍ഡ് വയ്ക്കുകയുമാകാം.

അവസാനിച്ചു

English summary: How to do Profitable Commercial Rabbit Farming in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com