ADVERTISEMENT

ചെറുധാന്യക്കൃഷിക്ക് ഉത്തേജനമേകാനുള്ള ശ്രമത്തിനു യുഎൻ പൊതുസഭയുടെ അംഗീകാരം. 2023 ‘ചെറുധാന്യങ്ങ ളുടെ വർഷ’മായി ആചരിക്കാൻ ഇന്ത്യ മുൻകൈയെടുത്ത് 70 രാജ്യങ്ങളുടെ പിന്തുണയോടെ കൊണ്ടുവന്ന പ്രമേയം പൊതുസഭ എതിരില്ലാതെ അംഗീകരിച്ചു. ഇതോടെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതും ഉൽപാദനത്തിന് കുറവു ജലവും അധ്വാനവും വിഭവങ്ങളും ആവശ്യമുള്ളതും സൂക്ഷ്മപോഷകങ്ങളുടെ കലവറയുമായ ചെറുധാന്യങ്ങളുടെ കൃഷി ലോകമെങ്ങും പുഷ്ടിപ്പെടും. 

ഹരിതവിപ്ലവത്തെ തുടർന്ന് നെല്ല്, ഗോതമ്പ് കൃഷി വൻതോതിൽ മുന്നേറിയപ്പോൾ പിന്തള്ളപ്പെട്ട ചെറുധാന്യക്കൃഷിക്ക് വൻ സാധ്യതകളാണുള്ളത്. ചെറുധാന്യങ്ങളുടെ ആരോഗ്യ, പാരിസ്ഥിതിക നേട്ടങ്ങളെക്കുറിച്ചുള്ള അവബോധം വർധിച്ചത് അവയുടെ ആവശ്യം കൂട്ടിയിട്ടുണ്ട്. വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ പോഷകക്കലവറയായിരുന്ന ചെറുധാന്യങ്ങളെ അവഗണിച്ചതിന്റെ തിക്തഫലം പ്രകടം. വികസിത രാജ്യങ്ങളും ഇവയുടെ സൂക്ഷ്മപോഷകഗുണം തിരിച്ചറിഞ്ഞിട്ടുണ്ട്.

ലോകത്ത് പട്ടിണി മരണം അപൂർവമായെങ്കിലും പോഷകക്കുറവു മൂലമുള്ള പ്രശ്നങ്ങൾ രൂക്ഷമായ രാജ്യങ്ങൾ ഒരുപാടുണ്ട്. 200 കോടിയോളം പേർ സൂക്ഷ്മപോഷകങ്ങളുടെ ദൗർലഭ്യം അനുഭവിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇവരിലേറെയും കുട്ടികളാണ്. 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണത്തിൽ 45 ശതമാനത്തിലേറെയും സൂക്ഷ്മപോഷകക്കുറവുകൊണ്ടാണ്.  ചോളം, റാഗി, ചാമ, തിന, വരക്, ബാർലി, ക്വിനോവ, ബജ്റ തുടങ്ങി വളരെക്കുറച്ചു ചെറുധാന്യങ്ങൾ മാത്രമേ ഇപ്പോൾ കൃഷി ചെയ്യുന്നുള്ളൂ. ഇവയെല്ലാം വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയാൽ സമൃദ്ധവും സൂക്ഷ്മ പോഷകങ്ങളായ അയൺ, സിങ്ക്, മഗ്നീഷ്യം, ഫോസ്ഫറസ്, ഫോളിക് ആസിഡ്, റൈബോഫ്ലാവിൻ എന്നിവയാൽ സമ്പുഷ്ടവുമാണ്. അരിയിലും ഗോതമ്പിലും നിന്നു ലഭിക്കാത്തവയാണ് ഇവയിലേറെ യും. രക്താതിമർദം, പ്രമേഹം എന്നിവ കുറയ്ക്കുന്നതിനും ദഹനശേഷി മെച്ചപ്പെടുത്തുന്നതിനും ഗുണകരം. ഹൃദ്രോഗം, അർബുദം എന്നീ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നുമുണ്ട്. 

വരണ്ട കാലാവസ്ഥയിലും അതിജീവനശേഷിയുള്ള ചെറുധാന്യക്കൃഷി പരിസ്ഥിതി സൗഹൃദവുമാണ്. സൗരോർജത്തെ ഭക്ഷണവും ജൈവവസ്തുക്കളുമാക്കി മാറ്റുന്നതിൽ ഈ വിളകൾ ഏറെ കാര്യക്ഷമമാണ്. കാർബൺ പുറംതള്ളുന്നതും കുറവ്. മഴയെ മാത്രം ആശ്രയിച്ചുള്ള കൃഷിക്ക് ഏറ്റവും യോജ്യം. എങ്കിലും സാങ്കേതിക, സാമ്പത്തിക, വിപണന പിന്തുണ നന്നായി ലഭിച്ചാലേ ചെറുധാന്യക്കൃഷി പച്ചപിടിക്കുകയുള്ളൂ.

English summary: UN General Assembly adopts India's resolution to declare 2023 as International Year of Millets 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com