ADVERTISEMENT

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകാര്‍ഷിക സംഘടന ( UNFAO) ആഗോളതലത്തില്‍ പ്രാധാന്യമുള്ള കാര്‍ഷിക പൈതൃക സ്ഥാനങ്ങളായി ഇന്ത്യയില്‍നിന്ന് തിരഞ്ഞെടുത്തത് മൂന്നു പ്രദേശങ്ങളെയാണ്. കാശ്മീരിലെ കുങ്കുമപ്പൂകൃഷിസ്ഥലങ്ങള്‍, കേരളത്തിലെ കുട്ടനാട്, ഒറീസയിലെ കോരാപുട്ട് എന്നിവയാണവ. 2012ലാണ് ഇവര്‍ക്ക് പ്രസ്തുത സ്ഥാനലബ്ധിയുണ്ടായത്. ഇതില്‍ ഒഡീഷയിലെ കോരാപുട്ട് പ്രദേശത്തെ പരമ്പരാഗത  കാര്‍ഷിക സമ്പ്രദായം ഏറെ സവിശേഷമാണ്. എന്നാല്‍ പ്രകൃതിവിഭവങ്ങള്‍കൊണ്ട് ഏറെ സമ്പന്നമായ  കോരാപുട്ട് ജില്ല പട്ടിണിയുടെ കാര്യത്തിലും ഏറെ മുന്നിലാണെന്നത് വിരോധാഭാസമായി കാണാം.

സാമൂഹിക സാമ്പത്തിക വികസനത്തില്‍ ലോകത്തില്‍ തന്നെ ഏറ്റവും പിന്നോക്ക ജില്ലയാണിത്. എണ്‍പതു ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയുടെ താഴെയാണ്. ജനസംഖ്യയുടെ എഴുപതു ശതമാനവും പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണെന്നതും ഓര്‍ക്കുക. ആഗോളതലത്തില്‍ ഏറെ പ്രാധാന്യമുള്ള കാര്‍ഷിക ജൈവവൈവിധ്യം ഇവിടെ കണ്ടെത്താം. ഒപ്പം തനതായ കൃഷിരീതികളും ഇവിടുത്തെ പ്രത്യേകതയാണ്. നെല്ലിനങ്ങള്‍ 340 എണ്ണം വരും. ഇവയില്‍ മിക്കവയും വെള്ളപ്പൊക്കം, വരള്‍ച്ച, രോഗബാധ എന്നിവയെ അതിജീവിക്കാന്‍ ശേഷിയുള്ളവായി കണക്കാക്കപ്പെടുന്നു.

ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജെനറ്റിക് റിസോഴ്‌സസ് എന്നിവയുടെ പഠനമനുസരിച്ച് 2500 ജാതി സസ്യങ്ങളുടെ സാന്നിധ്യം ഇവിടെയുണ്ട്. കാര്‍ഷിക വൈവിധ്യം കണക്കിലെടുത്താല്‍ നെല്ലിനങ്ങളുടെ വൈവിധ്യത്തിനൊപ്പം, 8 ജാതി ചെറുധാന്യങ്ങള്‍, 9 ഇനം പയറുവര്‍ഗങ്ങള്‍, 5 ജാതി എണ്ണക്കുരുക്കള്‍, 7 തരം പച്ചക്കറികള്‍ എന്നിവ ഇവരുടെ സ്വന്തമായുണ്ട്. പ്രകൃതി വിഭവങ്ങളാല്‍ കനിഞ്ഞനുഗ്രഹിച്ചിട്ടും കാര്‍ഷിക വൃത്തിയില്‍ മുഴുകിയവര്‍ക്ക് പട്ടിണി കിടക്കേണ്ടി വരുന്നത് ചോദ്യചിഹ്നമായി നില്‍ക്കുന്നു. 

ദാരിദ്ര്യവും പിന്നോക്കാവസ്ഥയും മാറുന്ന വിധം കൃഷിരീതികളും വിപണനരീതികളും മാറുന്നതിനൊപ്പം സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളിലും പുരോഗതിയുണ്ടായാലേ കോരാപ്പുട്ടിന്റെ ചിത്രം മാറുകയുള്ളൂ. മറ്റൊരു വശത്ത് ഖനനം, വനനശീകരണം എന്നിവ വഴി സമ്പത്തുണ്ടാക്കുന്ന സംരഭങ്ങളുമുണ്ട്. പക്ഷേ മണ്ണിനെ കാത്തുരക്ഷിക്കുന്ന കര്‍ഷകര്‍ അരവയര്‍ നിറയ്ക്കാന്‍ പാടുപെടുന്ന ഭാരതത്തിന്റെ മറ്റൊരു ചിത്രമാണ് കോരാപുട്ട് നല്‍കുന്നത്.

എന്താണ് ആഗോള കാര്‍ഷിക പൈതൃകസ്ഥാനം

ലോകമെമ്പാടും ഓരോ ദേശത്തിനും തനതായ കാര്‍ഷിക സംസ്‌കാരവും കൃഷി രീതികളുമുണ്ട്. ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതിയുടെ പ്രത്യേകത, പ്രകൃതി വിഭവങ്ങളുടെ ലഭ്യത എന്നിവയനുസരിച്ച് തലമുറകള്‍കൊണ്ട് കര്‍ഷകര്‍ സൃഷ്ടിച്ചെടുത്തതാണ് ഈ വ്യവസ്ഥകള്‍. ഇവയില്‍ പലതും ജൈവവൈവിധ്യത്തിന്റെയും, പരമ്പരാഗത നാട്ടറിവുകളുടെയും കലവറകളാണ്. പരിസ്ഥിതിക്കു കോട്ടം വരുത്താത്ത സുസ്ഥിര കൃഷിരീതികളാണ് ഇവയുടെ പ്രത്യേകത. ലോകമെമ്പാടും കോടിക്കണക്കിന് ജനങ്ങള്‍ക്ക് ഭക്ഷണവും ഉപജീവന മാര്‍ഗ്ഗങ്ങളും നല്‍കാന്‍ ഇത്തരം കൃഷിരീതികള്‍ക്ക് കഴിയുന്നു. അതിനാല്‍ ഇവയെ മാനവരാശിയുടെ മുഴുവന്‍ സ്വത്തായി കണക്കാക്കുന്നു. 

ആഗോള പ്രാധാന്യമുള്ള ഇത്തരം കാര്‍ഷിക സമ്പ്രദായങ്ങളെ  കണ്ടെത്തി സംരക്ഷിക്കാനും സഹായിക്കാനുമായി 2002ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ ലോക ഭക്ഷ്യ കാര്‍ഷിക സംഘടന  (FAO- Food and Agriculture Organisation) നൂതന പദ്ധതിക്കു രൂപം നല്‍കി. ആഗോള പ്രാധാന്യമുള്ള കാര്‍ഷിക പൈതൃക വ്യവസ്ഥകളെ (GIAHS- Globally Important Agricultural Heritage Systems) കാത്തുസൂക്ഷിക്കാനുള്ള ആഗോള കൂട്ടായ്മയായിരുന്നു അത്. ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബര്‍ഗില്‍ നടന്ന സുസ്ഥിര വികസനത്തിനുള്ള ലോക ഉച്ചകോടിയിലാണ് ഈ തീരുമാനമുണ്ടായത്. ആഗോള പ്രാധാന്യമുള്ള കാര്‍ഷിക പൈതൃക  വ്യവസ്ഥകളെയും അവയുടെ നിരവധിയായ ഉത്പന്നങ്ങളേയും സേവനങ്ങളെയും ഇന്നത്തെയും, നാളത്തെയും തലമുറകളുടെ ഭക്ഷ്യ,ഉപജീവന സുരക്ഷയ്ക്കായി സംരക്ഷിക്കുകയാണ ലക്ഷ്യം.

ആഗോളവല്‍കരണം, പരിസ്ഥിതി നാശം, ജനസംഖ്യാ വര്‍ധന തുടങ്ങിയവ ലോകമെങ്ങും ഉല്‍പാദന വ്യവസ്ഥകളെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നു. ഒപ്പം അമൂല്യമായ ജൈവവൈവിധ്യം നഷ്ടപ്പെടുന്നു. ലക്ഷക്കണക്കിന് ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍ തകരുന്നു. ഭക്ഷ്യസുരക്ഷ ഇന്നും കോടിക്കണക്കിന് ജനങ്ങള്‍ക്ക് സ്വപ്നമായി അവശേഷിക്കുന്നു. കാലാവസ്ഥാമാറ്റവും, ഊര്‍ജ്ജ, സാമ്പത്തിക പ്രതിസന്ധിയും ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തുന്നു. ഇത്തരം വെല്ലുവിളികള്‍ നേരിടാന്‍ സുസ്ഥിരമായ പ്രാദേശിക പരമ്പരാഗത കൃഷിരീതികള്‍ക്ക് സാധിക്കുമെന്ന് കരുതപ്പെടുന്നു. ഇന്നും ലോകത്തിനാവശ്യമായ ഭക്ഷണത്തിന്റെ 30-50 ശതമാനം  നല്‍കി, 200 കോടിയിലധികം ആളുകളെ തീറ്റിപ്പോറ്റുന്നത് ഇത്തരം വ്യവസ്ഥകളാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

English summary: Koraput Traditional Agriculture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com