ADVERTISEMENT

‘വെൽനെസ് പ്രോഡക്റ്റ് എന്ന നിലയിൽ ലോകം ശ്രദ്ധിക്കുന്ന കാർഷികോൽപന്നമാണിന്ന് നാളികേരം. യൂറോപ്പിൽനിന്നും അമേരിക്കയിൽനിന്നുമെല്ലാം വിർജിൻ കോക്കനട്ട് ഓയിൽ ഉൾപ്പെടെയുള്ള നാളികേരോൽപന്നങ്ങൾക്ക് മികച്ച അന്വേഷണങ്ങൾ എത്തുന്നുണ്ട്. വീഗൻ സമൂഹത്തിന് പ്രിയങ്കരമായ ഭക്ഷ്യവിഭവങ്ങളിൽ നാളികേരം ഇടംപിടിച്ചു കഴിഞ്ഞു. കൃഷിക്കാരനും സംരംഭകനും ഉപഭോക്താവിനും ഒരുപോലെ ഗുണകരമാകുന്ന രീതിയിൽ ആഗോളവിപണിയിൽ നമ്മുടെ നാളികേരത്തെ ബ്രാൻഡു ചെയ്യാനുള്ള ശ്രമങ്ങൾ പക്ഷേ, കാര്യമായി സംഭവിക്കുന്നില്ല. അത്തരം മാറ്റങ്ങളാണ് ഇനി വേണ്ടത്. കോക്കനട്ട് പെയ്സ്റ്റ് ആ വഴിക്കുള്ള ഞങ്ങളുടെ ശ്രമമാണ്’, വെളിച്ചെണ്ണയുൽപാദന വിപണന രംഗത്ത് 45 വർഷത്തെ അനുഭവപാരമ്പര്യമുള്ള എറണാകുളം ആലുവ ചുണങ്ങംവേലിയിലെ മെഴുക്കാട്ടിൽ മിൽസിന്റെ പുതിയ തലമുറയുടെ പ്രതിനിധിയും കംപ്യൂട്ടർ എൻജിനീയറുമായ ഉബൈസ് അലിയുടെ വാക്കുകൾ.

വൻകിട ഹെയർ ഓയിൽ കമ്പനികൾക്ക് അവർ ആവശ്യപ്പെടുന്ന ഗുണമേന്മാമാനദണ്ഡങ്ങൾ പാലിച്ച് വെളിച്ചെണ്ണ നൽകുന്ന മെഴുക്കാട്ടിൽ മിൽസ് സമീപ കാലം വരെയും സ്വന്തം ബ്രാൻഡിനെക്കുറിച്ചു ചിന്തിച്ചിരുന്നില്ല. എന്നാൽ ആരോഗ്യമേന്മകളുള്ള വെൽനസ് ഉൽപന്നങ്ങൾക്കു ഡിമാൻഡ് വർധിക്കുന്ന സാഹചര്യത്തിൽ നാളകേരോൽപന്നങ്ങളുടെ ഭാവിസാധ്യതകളിലേക്ക് തങ്ങളും ചുവടുവയ്ക്കുകയാണെന്ന് ഉബൈസ് പറയുന്നു.

തേങ്ങ വിളയുന്ന ഏഷ്യൻ രാജ്യങ്ങളിൽ ഒട്ടു മിക്കവയും സന്ദർശിച്ചിട്ടുണ്ട് ഉബൈസ്. അവയിൽ ശ്രീലങ്ക, തായ്‌ലൻഡ് സമൂഹങ്ങളുടെ കാര്യത്തിലാണ് തേങ്ങ ദൈനംദിന ഭക്ഷണശീലത്തിൽ കാര്യമായി ഇടംപിടിക്കുന്നത്. മറ്റു രാജ്യങ്ങളിലെല്ലാം തന്നെ വാണിജ്യവിളയെന്ന പ്രാധാന്യമാണ് തേങ്ങയ്ക്കുള്ളത്. അങ്ങനെ നോക്കുമ്പോൾ നാളികേരം ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറുന്നത് മലയാളിയുടെ കാര്യത്തിലാണ്. എന്നു മാത്രമല്ല വിവിധ രാജ്യങ്ങളിൽനിന്ന് കൊപ്ര ഇറക്കുമതി ചെയ്യുന്ന അനുഭവം വച്ച് ഏറ്റവും മികച്ച കൊപ്ര ലഭിക്കുന്നതും നമ്മുടെ നാട്ടിൽനിന്നുതന്നെയെന്ന് ഉബൈസ്. തെങ്ങിനെക്കുറിച്ചും തേങ്ങയെക്കുറിച്ചും തേങ്ങയുടെ പ്രാഥമിക സംസ്കരണത്തെക്കുറിച്ചും മികച്ച അറിവുള്ള കേരളീയ സമൂഹം പക്ഷേ തേങ്ങയ്ക്കു കൈവന്നിരിക്കുന്ന ആഗോളസാധ്യത പ്രയോജനപ്പെടുത്തുന്നില്ല എന്ന പക്ഷക്കാരനാണ് ഉബൈസ്.

കോക്കനട്ട് പെയ്സ്റ്റ്

വെളിച്ചെണ്ണ, കോക്കനട്ട് ഫ്ലോർ, ഡെസിക്കേറ്റഡ് കോക്കനട്ട്, വിർജിൻ കോക്കനട്ട് ഓയിൽ  തുടങ്ങി ഒട്ടേറെ ഉൽപന്നങ്ങൾ മറ്റു ബ്രാൻഡുകൾക്കു വേണ്ടി നിർമിക്കുന്ന മെഴുക്കാട്ടിൽ മിൽസ് ഭാവിയിലെ ഏറ്റവും സാധ്യതയുള്ള ഉൽപന്നമായി കാണുന്നത് കോക്കനട്ട് പെയ്സ്റ്റ് ആണ്. പച്ചത്തേങ്ങ അരച്ച് ജലാംശം നീക്കി ദീർഘമായ സൂക്ഷിപ്പു കാലാവധിയോടെ വിപണിയിലെത്തിക്കുന്ന ഉൽപന്നം, തേങ്ങ ചേർത്തുള്ള പാരമ്പര്യ വിഭവങ്ങൾക്കു മാത്രമല്ല ഒട്ടേറെ വിദേശ വിഭവങ്ങളിൽ പല കൃത്രിമ ചേരുവകളുടെയും പകരക്കാരനായി മാറുമെന്ന് ഉബൈസ്. അത്ര ആരോഗ്യകരമല്ലെന്നു വിലയിരുത്തപ്പെടുന്ന മൈദയ്ക്ക് മികച്ച പകരക്കാരനായി കോക്കനട്ട് ഫ്ലോർ മാറിക്കഴിഞ്ഞെന്നും ഉബൈസ് പറയുന്നു.

പാൽ കുടിക്കുന്നതും കമ്പിളിപ്പുതപ്പു പുതയ്ക്കുന്നതും വരെ മൃഗങ്ങളോടുള്ള അനീതിയായി കാണുന്ന കടുത്ത വെജിറ്റേറിയൻ സമൂഹമായ വീഗൻസ് അവർക്കിണങ്ങിയ മികച്ച വീഗൻ വിഭവമായി നാളികേരോൽപന്നങ്ങളെ കാണുന്നുണ്ട്. ആരോഗ്യമേന്മയുള്ളതും സുഖജീവനത്തിന് ഉതകുന്നതുമായ വെൽനസ് ഉൽപന്നങ്ങൾക്ക് ലോകമാകെ മൂല്യമുയരുമ്പോൾ അതിൽ നാളികേരത്തിനും നിർണായ റോളുണ്ടെന്ന് ഉബൈസ് പറയുന്നു. പക്ഷേ, അത്തരം സാധ്യതകൾ  പ്രയോജനപ്പെടുത്തുന്നത് നാളികേരം വാണിജ്യവിളയാക്കിയ മറ്റ് ഏഷ്യൻ രാജ്യങ്ങളാണെന്നു മാത്രം.

യൂറോപ്യൻ–അമേരിക്കൻ സമൂഹങ്ങൾക്കെല്ലാം ഇന്ന് നാളികേരത്തിന്റെ ഗുണമേന്മയെക്കുറിച്ചറിയാം. അതേസമയം നിത്യജീവിതത്തിൽ അനായാസം ഉപയോഗിക്കാവുന്ന മൂല്യവർധിത ഉൽപന്നമായി അതു ലഭിച്ചില്ലെങ്കിൽ അവരതിനെ സ്വീകരിക്കുകയുമില്ല. അതുകൊണ്ടുതന്നെ ആഗോളവിപണിയിൽ പ്രവേശനം ലഭിക്കുന്ന രീതിയിലേക്ക് നാളികേരോൽപന്നങ്ങൾ മാറണമെന്ന് ഉബൈസ് പറയുന്നു. അടുത്ത കാലം വരെയും നമ്മുടെ നാട്ടിൽ ഭൂരിഭാഗത്തിനും പരിചിതമല്ലാതിരുന്ന വിഭവങ്ങൾ പലതും അതിവേഗം നമ്മുടെ ഭക്ഷ്യരുചിയുടെ ഭാഗമായതുപോലെ ലോകമെങ്ങുമുള്ള ആളുകളുടെ രുചി സംസ്കാരത്തിലക്കു കടന്നുകയറാൻ നാളികേരോൽപന്നങ്ങൾക്കും കഴിയണം. പ്രമുഖ ഹോട്ടൽ ശൃംഖലയായ കാസിനോ ഗ്രൂപ്പുമായി ചേർന്ന് കോക്കനട്ട് പെയ്സ്റ്റ് ഉപയോഗിച്ചുള്ള പുതു തലമുറ വിഭവങ്ങളുെട പരീക്ഷണത്തിലാണ് തങ്ങളെന്നും ഉബൈസ്. തേങ്ങാവെള്ളത്തിൽനിന്ന് ഹെയർ വാഷ് വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങളും ഫലപ്രാപ്തിയിലെത്തുന്നു.

കൃഷിക്കാർ കൃഷി തുടരട്ടെ

കൃഷിക്കാർ കമ്പനി രൂപീകരിക്കുന്നത് നല്ല ആശയമാണെങ്കിലും എണ്ണിയെടുക്കാൻ എളുപ്പമല്ലാത്തവിധം നാളികേരോൽപാദക കമ്പനികൾ രൂപീകരിക്കപ്പെട്ടത് കേരളത്തിലെ കർഷകർക്ക് വിശേഷിച്ചൊരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്ന് ഉബൈസ്. കർഷകരും രാജ്യാന്തരവിപണി ലക്ഷ്യം വയ്ക്കാൻ പ്രാപ്തിയുള്ള കമ്പനികളും തമ്മിൽ ചൂഷണരഹിതമായ കരാറിൽ കൈകോർക്കുകയാണ് യഥാർഥത്തിൽ വേണ്ടതെന്നും ഈ സംരംഭകൻ ഓർമിപ്പിക്കുന്നു. മികച്ച തെങ്ങിനങ്ങൾ, ഉൽപാദനശേഷി വർധിപ്പിക്കാനുള്ള ഉപാധികൾ എന്നിവയുടെ കാര്യത്തിൽ ഫലപ്രദമായ ഗവേഷണങ്ങളും കണ്ടെത്തലുകളും നടത്താനാവണം സർക്കാർ സംവിധാനം പ്രവർത്തിക്കേണ്ടത്. ഇതൊന്നുമല്ല നമ്മുടെ സാഹചര്യത്തിൽ സംഭവിക്കുന്നതെന്നും ഉബൈസിന്റെ നിരീക്ഷണം.

ഒലിവ് ഓയിൽ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മ ഇക്കാര്യത്തിൽ മാതൃകയാണെന്ന് ഉബൈസ്. സ്പെയിനും ഇറ്റലിയും ഗ്രീസുമെല്ലാം ഇക്കാര്യത്തിൽ ഏക സ്വരം സ്വീകരിക്കുന്നതുകൊണ്ടാണ് ഒലിവ് ഓയിലിന് രാജ്യാന്തരവിപണിയിൽ എന്നും ഉയർന്ന വിലയും മൂല്യവും ഉറപ്പാകുന്നത്. വെളിച്ചെണ്ണയുടെ ആരോഗ്യമേന്മകൾ ലോകം വാഴ്ത്തുമ്പോൾ  ആഗോളവിപണിയിൽ ‘കേരളത്തിൽനിന്നുള്ള വെളിച്ചെണ്ണ’ എന്ന ബ്രാൻഡു സൃഷ്ടിക്കാൻ എന്നെങ്കിലും നാം ശ്രമിക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നു. 

ഫോൺ: 9447044755  

English summary: Coconut Products Market 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com