ADVERTISEMENT

ഇന്നുവരെ ഏകദേശം 2,50,000 സസ്യജാതികളെയാണ് മനുഷ്യൻ തിരിച്ചറിയുകയും പേരിട്ടു വിളിക്കുകയും ചെയ്തിട്ടുള്ളത്. ഇതിൽ 7000 ഇനങ്ങൾ മനുഷ്യന്റെ ഭക്ഷണത്തിൽ പല കാലങ്ങളിലും ദേശങ്ങളിലുമായി സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ  ലോക കാർഷികഭൂപടമെടുത്തു നോക്കിയാൽ, 30 ജാതി സസ്യങ്ങൾ മാത്രമാണ് ഇന്ന്  കൃഷിയുടെ അടിസ്ഥാനമായി വർത്തിക്കുന്നതെന്ന കാഴ്ചയാണ് കാണാൻ കഴിയുക. മാത്രമല്ല കേവലം മൂന്ന് കാർഷികവിളകളാണ് ലോകജനതയുടെ പ്രതിദിന ഊർജാവശ്യത്തിന്റെ പകുതിയിലേറെയും നൽകുന്നത്. ചോളം, നെല്ല്, ഗോതമ്പ് എന്നിവയാണ് മനുഷ്യജാതിയെ ഊട്ടുന്ന സർവപ്രധാനികൾ. കാർഷികവിളകളുടെയും അവയുടെ ഇനങ്ങളുടെയും സമൃദ്ധിയെ സൂചിപ്പിക്കുന്ന കാർഷിക ജൈവവൈവിധ്യം ആഗോള ചർച്ചയാകുന്ന സമയമാണിത്. ഭക്ഷ്യസുരക്ഷ, പോഷണം, ആരോഗ്യം, കാർഷികഭൂപ്രകൃതി എന്നിവയിൽ നിർണ്ണായക പങ്കാണ് കാർഷികവൈവിധ്യം വഹിക്കുന്നതെന്നത് സുനിശ്ചിതമായ വസ്തുതയാണ്.

ആഗോളതലത്തിൽ വിശപ്പിന്റെ സൂചികയിൽ ( GIobal hunger index) 117 രാജ്യങ്ങളുടെ പട്ടികയിൽ 102 ആണ് ഇന്ത്യയുടെ സ്ഥാനം. വികസനത്തേക്കുറിച്ച് വാതോരാതെ പറയുന്ന നമുക്ക് അപമാനകരമായ സ്ഥാനം. ആഹാരത്തിലെ ഊർജം, പ്രോട്ടീൻ എന്നിവയുടെ കുറവിനൊപ്പം സൂക്ഷ്മപോഷണങ്ങളുടെ ന്യൂനത മൂലമുള്ള മറഞ്ഞിരിക്കുന്ന ഉദരാഗ്നിയും വിശപ്പിന്റെ നിർവചനത്തിൽ വന്നു. ഏകദേശം 47 ദശലക്ഷം അതായത് പത്തിൽ നാല്  കുട്ടികളും നീണ്ടകാല പോഷണക്കുറവുള്ളവരാണ്. നമ്മുടെ ഭാവി പൗരന്മാരുടെ കഴിവുകളെ വേരോടെ മുരടിപ്പിക്കുന്ന പ്രശ്നമാണിത്. ഗ്ലോബൽ ന്യുട്രീഷൻ റിപ്പോർട്ട് നൽകുന്ന സൂചനയനുസരിച്ച്  15-49 വയസിനിടയിലുള്ള പകുതിയിലധികം വനിതകൾ വിളർച്ച ബാധിച്ചവരുമാണ്. കേവലം വിശപ്പിന്റെ ശമനത്തിനപ്പുറം സൂക്ഷ്മ പോക്ഷകങ്ങളുടെ ന്യൂനത അളവുകോലാക്കുമ്പോഴാണ് ഭക്ഷ്യ സുരക്ഷയ്ക്കും പോഷകസുരക്ഷയ്ക്കും നമ്മുടെ നാടിന്റെ കാർഷിക ജൈവവൈവിധ്യം എത്രമാത്രം വിലപ്പെട്ടതാണെന്നും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും നാം തിരിച്ചറിയുന്നത്.

കാർഷികവിളകൾ, കന്നുകാലികൾ, അവയുടെ വന്യബന്ധുക്കൾ എന്നിവയുടെ വൈവിധ്യമാണ് പുത്തൻ വിളയിനങ്ങളും, ബ്രീഡുകളും വികസിപ്പിച്ചെടുക്കാനുള്ള അടിത്തറ. നെല്ല്, വഴുതന, നാരങ്ങ, വാഴപ്പഴം, വെള്ളരിക്ക തുടങ്ങിയ നിരവധി കാർഷിക വിളകൾ ജന്മമെടുത്ത ഇന്ത്യയ്ക്ക് നിരവധി കന്നുകാലി ജനുസുകളും സ്വന്തമായുണ്ട്. കൂടാതെ ആഗോളതലത്തിൽ പ്രാധാന്യമുള്ളതായി തിരിച്ചറിയപ്പെട്ടിരിക്കുന്ന 37 കാർഷിക പൈതൃകസ്ഥാനങ്ങളിൽ മൂന്നെണ്ണം ഇന്ത്യയിലാണ്. എണ്ണൂറിലധികം കാർഷികവിളകളും അവയുടെ 902 വന്യ ബന്ധുക്കളുമുള്ള  രാജ്യമാണ് നമ്മുടെ ഭാരതം. ഓരോ സംസ്ഥാനത്തിനും തനതായ കാർഷികവിളകളും കന്നുകാലിയിനങ്ങളുമുണ്ട്. ഇവയൊക്കെ സൂക്ഷ്മ പോഷണഘടകങ്ങളാൽ സമ്പന്നമായിരിക്കുമ്പോഴാണ് നമ്മുടെ പൗരന്മാർ പോഷകന്യൂനതയിൽ ജീവിക്കുന്നത്. നമ്മുടെ മുരിങ്ങയുടെ കാര്യമെടുക്കുക. സൂക്ഷ്മ പോഷകമൂലകങ്ങളുടെ കലവറയാണത്. മധുരക്കിഴങ്ങ് വിറ്റമിൻ എ യുടെ നിറകുടമാണ്. കൊമ്പും അരിച്ചോളവും പോലുള്ള ധാന്യങ്ങളിൽ ഇരുമ്പും സിങ്കും ധാരാളമുള്ളപ്പോൾ നമ്മുടെ സ്ത്രീകൾക്ക് വിരൾച്ച രോഗമുണ്ടാകുന്നു എന്ന വൈരുധ്യവുമുണ്ട്.

ഐക്യരാഷ്ട്രസഭയുടെ  രണ്ടാമത്തെ സുസ്ഥിരവികസനലക്ഷ്യമെന്നത് ദാരിദ്യത്തെ തുടച്ചുനീക്കലാണ്. കൺവൻഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്സിറ്റിയുടെ 'ഐച്ചി ലക്ഷ്യ' ങ്ങളിൽ വിളസസ്യ, കന്നുകാലി യിനങ്ങളുടെയും അവയുടെ വന്യരൂപങ്ങളുടെയും സംരക്ഷണം പ്രധാനമാകുന്നു. പട്ടിണിയേയും പോഷകക്കുറവിനേയും പടിയടച്ചകറ്റാൻ വൈവിധ്യമാർന്ന വിളകൾ കൃഷി ചെയ്യേണ്ടിയിരിക്കുന്നു. ധാന്യങ്ങൾ, ചെറു ധാന്യങ്ങൾ, എണ്ണക്കുരുക്കൾ, തീറ്റപ്പുല്ല്, പഴങ്ങൾ, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവയുടെ കാർഷിക, വന്യ ഇനങ്ങളും അവയുടെ പരിസ്ഥിതിസൗഹൃദ കൃഷിയും ഇതിന് ആവശ്യമാണ്. പുത്തൻ ഇനങ്ങൾ വരുമ്പോഴും പരമ്പരാഗത ഇനങ്ങളേക്കൂടി സംരക്ഷിക്കുന്ന സംസ്കാരം ഉണ്ടാകണം. ഇതിനുള്ള ചെലവു വഹിക്കാൻ കർഷകരെ സാമ്പത്തികമായി സഹായിക്കുന്ന നടപടി വേണം. പരമ്പരാഗത ഇനങ്ങൾ, വിത്തുകൾ സംരക്ഷിക്കുന്ന സമൂഹങ്ങൾക്ക് പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങളും ബൗദ്ധിക സ്വത്തവകാശങ്ങളും ഉറപ്പാക്കണം. അടിസ്ഥാന സൗകര്യവികസനം, സംസ്കരണ മൂല്യവർധന സൗകര്യങ്ങൾ, വിപണന വഴികൾ എന്നിവയും പ്രധാനമായി കരുതണം.

വീടുകളിലും, വിദ്യാലയങ്ങളിലും പോഷക വിളകളുടെ തോട്ടങ്ങൾ ഒരുക്കുന്ന പദ്ധതികൾക്ക് മുൻഗണന നൽകാം. സ്കൂളിലെ ഉച്ചഭക്ഷണത്തിലും വീടുകളിലെ ആഹാരക്രമത്തിലും പോഷകവൈവിധ്യമാർന്ന ഇനങ്ങൾ സ്ഥാനം പിടിച്ച്, ഊണുമേശകൾ സമൃദ്ധമാക്കാൻ ഇതുപകരിക്കും. മത്തൻ, കുമ്പളം,വെള്ളരിക്ക, ചേന, ചേമ്പ്, മുരിങ്ങ,ചീര, വെണ്ട, വഴുതന, പയർവർഗങ്ങൾ, കറിവേപ്പ്, അഗത്തി തുടങ്ങി പറമ്പിൽ നിന്നും അപ്രത്യക്ഷമായ പച്ചക്കറികളും പഴങ്ങളും തിരിച്ചു വരുമ്പോൾ നമ്മുടെ ഭക്ഷണക്കൂട വൈവിധ്യമാകും.

English summary: Food and human nutrition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com