ADVERTISEMENT

സ്ഥിരം കല്ലെറിയപ്പെടുന്ന ഒരു ആരോഗ്യസേവന വിഭാഗമാണ് വെറ്ററിനറി ഡോക്ടർമാർ. കർഷകർ ഇപ്പോഴും പരിഗണിക്കപ്പെടേണ്ടവരാണെന്ന ചിന്ത ഭരണകൂടത്തിന് ഇല്ലാത്തതുകൊണ്ടുതന്നെ വെറ്ററിനറി സേവങ്ങൾ പലപ്പോഴും അവശ്യസേവനങ്ങളുടെ വിഭാഗത്തിൽ പെടുത്താറുമില്ല. കോവിഡ് വാക്സിനേഷന്റെ കാര്യത്തിലും അവഗണിക്കപ്പെട്ടവരാണ് വെറ്ററിനറി ഡോക്ടർമാർ. 

അരുമകളുടെ ചികിത്സയ്ക്ക് വെറ്ററിനറി ഡോക്ടർമാരുടെ സേവനം തേടുന്നതിനു പകരം ‘സോഷ്യൽമീഡിയ ആശുപത്രി’യിൽനിന്ന് ചികിത്സാവിധികൾ തേടുന്ന ‘അരുമസ്നേഹി’കളാണ് ഇന്നുള്ളത്. ആരെങ്കിലും നിർദേശിക്കുന്ന മരുന്ന് വാങ്ങിയശേഷം ഡോക്ടർമാരുടെ അഭിപ്രായത്തിനായി വാട്സാപ്പിൽ അയച്ചുകൊടുക്കുന്ന ‘മൃഗസ്നേഹികൾ’ ഇന്ന് കൂടുതലാണ്. ഇങ്ങനെ സോഷ്യൽമീഡിയയിലൂടെ മരുന്നു തേടാമെങ്കിൽ എന്തിനാണ് വെറ്ററിനറി ഡോക്ടറുടെ ആവശ്യം? അത്തരത്തിലൊരു മൃഗസ്നേഹിക്ക് ഒരു വെറ്ററിനറി ഡോക്ടർ കൊടുത്ത മറുപടിയാണ് മുകളിലെ ചിത്രത്തിലുള്ളത്. മനുഷ്യരെ ചികിത്സിക്കുന്ന ഡോക്ടർമാരോടുള്ള വിശ്വസ്തത മൃഗചികിത്സകരോട് കേരള സമൂഹം കാണിക്കുന്നുണ്ടോയെന്ന് സംശയമാണ്. 

അടിയന്തിര സാഹചര്യങ്ങളിൽ ഫോൺവഴി ചികിത്സാസഹായങ്ങൾ വെറ്ററിനറി ഡോക്ടർമാർ നൽകുന്നുണ്ട്. എന്നാൽ, ആ സേവനം മുതലെടുത്ത് അനാവശ്യ കാര്യങ്ങൾക്ക് വെറ്ററിനറി ഡോക്ടർമാരെ വിളിക്കുന്നവർ ഒട്ടേറെയുണ്ട്. പലപ്പോഴും രാത്രിയിലാണ് ഇങ്ങനെയുള്ളവർ വിളിക്കുന്നത്. അതും വനിതാ ഡോക്ടർമാരെയായിരിക്കും വിളിക്കുന്നത്. ശല്യം സഹിക്കവയ്യാതെ ഫോൺ ഓഫ് ചെയ്തുവയ്ക്കുന്നവരും ഒട്ടേറെ. ഫോണിലൂടെ അനാവശ്യ വിളികൾ നടത്തുന്നതിലൂടെ അർഹതപ്പെട്ടവർക്ക് വെറ്ററിനറി സേവനം ലഭിക്കാതെ  വരാമെന്ന് പറയുകയാണ് ഡോ. ഡി. ബീന. വെറ്ററിനറി സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങൾ പങ്കുവച്ച് ഡോ. ബീന പങ്കുവച്ച കുറിപ്പ് ചുവടെ,

veterinary-doctors

വെറ്ററിനറി ഡോക്ടർമാരുടെ സേവനം കർഷകർക്ക്  യഥാസമയം ലഭിക്കുന്നില്ലെന്ന് പല കോണുകളിൽ നിന്നും ഈയിടെ പരാതി ആയി ഉയർന്നു വരുന്നുണ്ട്. ഫോൺ ഓഫ് ആണ്, വിളിച്ചാൽ എടുക്കുന്നില്ല, വിളിച്ചിട്ട് വരുന്നില്ല എന്നിങ്ങനെയുള്ള ആക്ഷേപങ്ങളുമുണ്ട്. വസ്തുതകൾ മനസിലാക്കാതെ വെറ്ററിനറി ഡോക്ടർമാരെ പ്രതികൂട്ടിൽ നിർത്തി അധിക്ഷേപിക്കുന്നവരും കുറവല്ല.

കോവിഡ് മഹാമാരി മൂലം ഭീതിജനകവും അപകടകരവുമായ ഇന്നത്തെ സാഹചര്യം ആരും വിസ്മരിക്കരുത്. ഭയപ്പെടേണ്ട- ജാഗ്രത മാത്രം മതി എന്ന് പറഞ്ഞതുകൊണ്ട് മാത്രമായോ? വെറ്ററിനറി ഡോക്ടർമാരും മനുഷ്യരാണ്. ഏത് ജീവികളേയും പോലെ ജീവഭയം അവർക്കുമുണ്ട്. അമാനുഷ ശക്തി ഒന്നും ഇവർക്കില്ല താനും. കോവിഡ് കാലത്ത് മൃഗചികിത്സയ്ക്ക് ഡോക്ടർമാരെ സമീപിക്കുന്നവരിൽ ചെറുതല്ലാത്ത ഒരു വിഭാഗം ആളുകൾ സത്യം മറച്ചുവച്ച് മറ്റുള്ളവർക്കും പൊതു സമൂഹത്തിനും കൊടിയ ദ്രോഹം ചെയ്യുന്നുണ്ട് എന്നുള്ളത് ഇവിടെ പറയാതിരിക്കുവാൻ വയ്യ.

ക്വാറന്റൈൻ ഇരിക്കുന്നവരും രോഗികൾ വീട്ടിൽ ഉള്ളവരും ഇതു മറച്ചുവച്ച് ഡോക്ടർമാരേ വീടുകളിലേക്ക് ചികിത്സയ്ക്ക് വരുത്തുകയും ഓമന മൃഗങ്ങളുമായി ചികിൽസ തേടി മൃഗാശുപത്രിയിൽ എത്തുകയും ചെയ്യുന്നത് പതിവായിരിക്കുന്നു. നിരവധി ഡോക്ടർമാരും ആശുപത്രിജീവനക്കാരും ഇങ്ങനെ രോഗബാധിതരായി. മൃഗങ്ങളെ ഉടമകൾ തന്നെ ചികിത്സയ്ക്കായി പിടിച്ചു തരേണ്ടി വരുന്നതിനാൽ (പ്രത്യേകിച്ച് നായ, പൂച്ച) അകലം പാലിക്കുവാൻ കഴിയാതെ രോഗപ്പകർച്ച ഉണ്ടാകുന്നു. ഇങ്ങനെ രോഗവിവരം ഒളിച്ചുവച്ച് ഡോക്ടർമാരെ ചതിക്കുന്നതു കൊണ്ട് ഇവർ എന്തു നേടി? സത്യം പറഞ്ഞിരുന്നെങ്കിൽ ഡോക്ടർമാർ പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ മാർഗ്ഗങ്ങൾ കരുതുമായിരുന്നു. ഈ കോവിഡ് കാലത്ത് കോവിഡ് രോഗികളുടെ വളർത്തുമൃഗങ്ങൾക്ക് പിപിഇ കിറ്റ് ഇട്ട് സങ്കീർണ്ണ ശസ്ത്രക്രീയ അടക്കമുള്ളചികിൽസ നൽകി രക്ഷപെടുത്തിയ  നിരവധി സംഭവങ്ങൾ ഉണ്ട്. അസമയത്തും മറ്റും വീട്ടിലേക്ക് ചികിത്സയ്ക്ക് വിളിക്കുമ്പോൾ മടിക്കുന്നത് കോവിഡ് ബാധ ഭയന്നു തന്നെ ആയിരിക്കും. ഇവർക്കും കുടുംബവും കുട്ടികളും പ്രായമായ മാതാപിതാക്കളും വീട്ടിൽ തന്നെ ഉണ്ടാകും. ഇവരുടെ സുരക്ഷയും പ്രധാനമാണ്. എല്ലാവരെയും അടച്ച് ആക്ഷേപിക്കുകയല്ല. ഡോക്ടർമാരെ ചതിച്ച  പലരും മിടുക്കരായി സമൂഹത്തിൽ നടക്കുന്നു.

ഇനി ഒരു കൂട്ടർ, ആവശ്യത്തിനും അനാവശ്യത്തിനും അസമയത്തും ഫോൺ, വാട്ട്സാപ് സന്ദേശം വഴിയും പല കുറി ആവർത്തിച്ച് ഡോക്ടർമാരെ അലട്ടുന്നവർ. 99 ശതമാനവും അനാവശ്യ കാര്യങ്ങൾ. വീട്ടിൽ വെറുതെ ഇരുന്ന് ബോറടിക്കുമ്പോൾ എന്റർടെയിൻമെന്റ് ആണ് ചിലർക്ക് ഇത്. 

ഡോക്ടറേ, ഒരത്യാവശ്യക്കാര്യം. എന്റെ 6 മാസം പ്രായമുള്ള ലാബിന് രാവിലെ ഒരു ചെറിയ ഉന്മേഷക്കുറവ് ഉണ്ടായിരുന്നു. വിളിക്കുന്നത് രാത്രി 11 മണിക്ക്. ഇപ്പോൾ എങ്ങനെയുണ്ട് എന്ന എന്റെ മറു ചോദ്യം. പിന്നെ ഞാൻ നോക്കിയില്ല എന്ന് ഉത്തരം. ഇപ്പോ നായയ്ക്ക് എങ്ങനെ ഉണ്ടെന്ന് ഭാര്യയോട് വിളിച്ച് ചോദിക്കുന്നു. കുഴപ്പം ഇല്ലെന്ന് ഭാര്യ. പ്രശ്നം തീർന്നെങ്കിലും നായയുടെ തീറ്റക്രമം, പരിപാലനം എന്നിവയെ കുറിച്ച് വിശദമായി അദ്ദേഹത്തിന് അറിയണം. അഹങ്കാരത്തിനും ഒരതിര് വേണ്ടേ. ക്ഷമ കെട്ട ഞാൻ ഫോൺ കട്ടാക്കി. ഫോൺ വഴി ഡോക്ടറെ സമീപിക്കുന്നത് തെറ്റല്ല. സാധ്യമായ ചികിത്സ ഫോൺ വഴി തന്നെ ഡോക്ടർ നൽകേണ്ടതുമാണ്. എന്നാൽ, ഔചിത്യമില്ലാതെ അസമയത്ത് നിസ്സാര കാര്യങ്ങൾക്ക് ഫോൺ ദുരുപയോഗം ചെയ്യുന്നത് കൊണ്ട് സഹികെട്ടായിരിക്കും ചില ഡോക്ടർമാർ രാത്രിയിൽ ഫോൺ എടുക്കാത്തത്. 24 മണിക്കൂറും ഡോക്ടർമാർ ഫോണിൽ ലഭ്യമാകണം എന്ന് ഒരു വ്യവസ്ഥയും ഇല്ല. വിളിക്കുമ്പോൾ ഡോക്ടർ ഫോൺ എടുക്കുന്നത് എന്തെങ്കിലും അത്യാവശ്യത്തിനായിരിക്കും വിളി എന്ന് കരുതി ആയിരിക്കും. എടുക്കുമ്പോൾ ആയിരിക്കും മുകളിൽ പറഞ്ഞ പോലുള്ള ഉന്മേഷക്കുറവ് പ്രശ്നങ്ങൾ. പുലി വരുന്നേ, പുലി വരുന്നേ എന്ന് വെറുതേ വിളിച്ചു പറഞ്ഞ കുട്ടിയുടെ പണി ആണ് ഇത്തരക്കാർ ചെയ്യുന്നത്. ഡോക്ടുടെ സേവനം അത്യാവശ്യമായി കിട്ടേണ്ട യഥാർഥ കർഷകരാണ് ഈ ദ്രോഹികൾ മൂലം കഷ്ടത്തിലാവുന്നത്. ഈ കോവിഡ് കാലത്ത് ദയവായി മറ്റുള്ളവരെ ചതിക്കുകയും സമൂഹത്തെ അപകടപ്പെടുത്തുകയും ചെയ്യരുത്. നിങ്ങളേ പോലെ മനോഭാവമുള്ള ചിലർ എങ്കിലും സമൂഹത്തിൽ കണ്ടേക്കാം. അവരുടെ കയ്യിൽനിന്നു നിങ്ങൾക്കും പണി കിട്ടാം എന്നോർക്കുക. കോവിഡ് പകർച്ച തടയാൻ ആത്മാർത്ഥമായി സഹകരിക്കുക. സമൂഹത്തോടുള്ള ഉത്തരവാദിത്വം പാലിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com