ADVERTISEMENT

പന്ത്രണ്ട് മാസം അഥവാ 365 ദിവസവും ചക്ക വിളയുന്ന പ്രദേശമുണ്ടോ? ഉണ്ട്, അതാണ് പാന്റുതി. ചക്കയ്ക്കു മാത്രമല്ല കശുമാവ് കൃഷിക്കും പേരുകേട്ട തമിഴ്നാടന്‍ പ്രദേശമാണ് കടലൂര്‍ ജില്ലയിലെ ഈ താലൂക്ക്. ഇവിടെ സമൃദ്ധമായി വിളയുന്ന ചക്കയുടെയും കശുവണ്ടിയുടെയും പെരുമ അങ്ങ് കടല്‍ കടന്ന് യൂറോപ്പിലും അമേരിക്കയിലും വരെ എത്തി നില്‍ക്കുകയാണ്. ഗുണത്തിലും മണത്തിലും തനിമയിലും രുചിയിലും മധുരത്തിലും എല്ലാം മുന്നില്‍ നില്‍ക്കുന്ന പാന്റുതി ചക്കയ്ക്കും കശുവണ്ടിക്കും ആവശ്യക്കാരും ഏറെയാണ് - സ്വദേശത്തും വിദേശത്തും. 

കടലൂര്‍ ജില്ലയുടെ വാണിജ്യ തലസ്ഥാനം കൂടിയാണ് പാന്റുതി നഗരം. പുലര്‍ച്ചെ നാലിന് ഉണരുന്ന ഇവിടുത്തെ ചന്തയിലെ മുഖ്യ ആകര്‍ഷണവും ചക്കയും കശുമാങ്ങയും തന്നെയാണ്. കടലൂരിനും നെയ്വേലിക്കും ഇടയിലായുള്ള ഈ നഗരത്തിന് ഏറെ ചരിത്രവുമുണ്ട്. ചക്കയും കശുമാങ്ങയും വരുന്നതിന് മുന്‍പേ തന്നെ ഇവിടുത്തെ പനംചക്കരയും പനംകള്ളുമെല്ലാം ഏറെ പേരുകേട്ടതായിരുന്നു. 

കണ്ണഞ്ചവടി എന്ന പാന്റുതി താലൂക്കിലെ ഗ്രാമത്തില്‍ ഉല്‍പാദിപ്പിക്കുന്ന പനയില്‍നിന്നുണ്ടാകുന്ന പഴച്ചാറിന് ആവശ്യക്കാര്‍ ഏറെയാണ്. പാന്റുതി എന്ന പ്രദേശത്തിന്റെ വാണിജ്യ കൃഷി ചരിത്രത്തിന് ഇരുന്നൂറ് വര്‍ഷത്തെ പഴക്കമുണ്ട്. അര ഏക്കര്‍ മുതല്‍ 25 ഏക്കര്‍ വരെയുള്ള തോട്ടങ്ങളുണ്ട് ഇവിടെ. യഥാസമയം വളപ്രയോഗവും നനയും നല്‍കുന്നവരുമുണ്ട്. അതിനാല്‍ത്തന്നെ വര്‍ഷം മുഴുവന്‍ ചക്കയുമുണ്ട് ഇവിടെ. ഒരു ഹെക്ടറില്‍നിന്ന് 40 ടണ്‍ ചക്ക ലഭിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. എഴുപതും എണ്‍പതും കിലോയുള്ള ചക്കയും ധാരാളമായി കാണാന്‍ കഴിയും. വര്‍ഷത്തില്‍ 1200 മി.മീ മഴ മാത്രമേ ഇവിടെ ലഭിക്കുന്നുള്ളൂ. ഇവിടുത്തെ ചക്കച്ചുളയ്ക്ക് തേന്‍മധുരം കിട്ടാന്‍ കാരണവും ഇതുതന്നെയാണ്. പാന്റുട്ടിയുടെ സമീപമുള്ള പാലൂര്‍ ചക്ക ഗവേഷണ കേന്ദ്രത്തില്‍നിന്നു മികച്ച രണ്ട് പ്ലാവിനങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. പാലൂര്‍-1ഉം പാലൂര്‍-2ഉം.

1000 ഹെക്ടറില്‍ അധികം പ്രദേശത്താണ് ഇവിടെ പ്ലാവ് കൃഷി ചെയ്യുന്നത്. അതിരാവിലെ 4ന് തുറക്കുന്ന രത്തിനം പിള്ള മാര്‍ക്കറ്റിനു ചക്കപ്പഴത്തിന്റെ നറുമണമാണ് എപ്പോളും. മുംബൈലേക്കും ചെന്നൈയിലേക്കും ദിവസം 5-6 ലോഡ് ചക്ക കയറ്റി പോയിരുന്നു കോവിഡ് വരുന്നതിന് തൊട്ടു മുന്‍പ് വരെ. എന്നാല്‍ ലോക് ഡൗണ്‍ ഇവരെയും കാര്യമായി ബാധിച്ചിരിക്കുകയാണ്. പത്തു കിലോയുള്ള ചക്കയ്ക്ക് അഞ്ഞുറു രൂപ വരെ വില കിട്ടിയിരുന്നു, ഇപ്പോള്‍ പരമാവധി മുന്നൂറ് രൂപ മാത്രം. പാന്റുതി ചക്കപ്പഴം എന്നു കേട്ടാല്‍ നാവില്‍ വെള്ളമൂറും ലോകമെങ്ങുമുള്ള തമിഴന്. ഇപ്പോള്‍ പാന്റുതി കശുവണ്ടിയും ബ്രാന്‍ഡായി ലോകമെങ്ങും വില്‍ക്കുന്നു.

ആയിരം വര്‍ഷത്തെ പഴക്കമുള്ള വീരട്ടനേശ്വരര്‍ അമ്പലമാണ് ഇവിടുത്തെ മറ്റൊരു മുഖ്യ ആകര്‍ഷണം. തമിഴ് സംഗീത ചരിത്രവുമായി പൊക്കിള്‍കൊടി ബന്ധമുള്ള ഈ പ്രദേശത്തിന് ആ പേരുവരാന്‍ തന്നെ കാരണം അതാണ്. സംഗീതം ചിട്ടപ്പെടുത്തല്‍ എന്നാണ് ചെന്തമിളില്‍ പാന്റുതി എന്ന പദത്തിന് അര്‍ഥം. കൊളോണിയല്‍ കാലത്തും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇഷ്ട ലാവണകളില്‍ ഒന്നായിരുന്നു പാന്റുതി. അവരാണ് ശാസ്ത്രീയ കൃഷി രീതികള്‍ ഗ്രാമീണര്‍ക്ക് പരിചയപ്പെടുത്തിയതും. 

ഈ പ്രദേശത്തെ ആദ്യത്തെ വിദ്യാലയം നൂറ്റമ്പതു വര്‍ഷം മുന്‍പേ ആരംഭിച്ചതും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി തന്നെയാണ്. കെടിലം നദിയും തെന്‍പന്നി ആറും ഈ നഗരത്തെയും ചുറ്റുമുള്ള ഗ്രാമങ്ങളെയും വലം വെച്ച് ഒഴുകുന്നതിനാല്‍ ജലഷാമം അത്ര രൂക്ഷമല്ല ഇവിടെ. ഇവിടുത്തെ ചക്കപ്പഴത്തിന്റെ ഗുണം, നിറം, മധുരം, വലുപ്പം, സ്വാദ് ഇതൊക്കെ ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ടുതന്നെ ഇവിടുത്തെ ചക്കക്കും ചക്ക വിഭവങ്ങള്‍ക്കും ഭൗമ സൂചിക (GI) നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍.

മാഹിയില്‍നിന്ന് പോണ്ടിച്ചേരിക്കുള്ള സര്‍ക്കാര്‍ ബസ് സര്‍വീസ് നടത്തുന്നത് ഈ നഗരപ്രാന്തം വഴിയാണ്. അതിരാവിലെ ഇതുവഴി പോണ്ടിച്ചേരിക്ക് കടന്നുപോവുന്ന മാഹീ ബസിലൂടെയുള്ള യാത്ര ചക്ക, കശുവണ്ടി മണമേറ്റുള്ളതാണെന്ന് പറഞ്ഞാല്‍ അതിശയോക്തി ഇല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com