ADVERTISEMENT

കൃഷിയില്‍ പെണ്‍പെരുമ അറിയിച്ചു പൊന്നരസി. തമിഴ്‌നാട്ടിലെ പളനിക്കു സമീപമുള്ള ഡിണ്ടിഗലിലെ നൊച്ചിപ്പട്ടിയിലാണ് അരസിയുടെ 25 ഏക്കര്‍ വിസ്തൃതിയിലുള്ള കൃഷിത്തോട്ടം. ഭര്‍ത്താവ് പെരുമാളിന്റെ പരമ്പരാഗതരീതിയിലുള്ള കൃഷിയെ കാലാനുസൃതമായി മാറ്റിയെടുത്തു കൂടുതല്‍ ലാഭകരമാക്കുന്നു പൊന്നരസി. 

നല്ല വരള്‍ച്ചയുള്ള പ്രദേശമാണ് ഡിണ്ടിഗല്‍. മുരിങ്ങയും പച്ചക്കറികളും എണ്ണക്കുരുക്കളും ചെറുധാന്യ ങ്ങളുമായിരുന്നു ഇവിടെ പൊതുവേ കൃഷി. തമിഴ്‌നാട് കൃഷിവകുപ്പ് ഉദ്യോഗസ്ഥരില്‍നിന്നാണ് പൊന്നരസി  മുരിങ്ങക്കൃഷിയുടെ പുതുസാധ്യതകള്‍ തിരിച്ചറിയുന്നത്. അതായത്, ഇലയ്ക്കുവേണ്ടിയുള്ള മുരിങ്ങക്കൃഷിയും മുരിങ്ങയുടെ ജൈവക്കൃഷിയും. പെരുമാളിനെ ഈ സാധ്യതകള്‍ പറഞ്ഞു മനസ്സിലാക്കുക എളുപ്പമായിരുന്നില്ല. മുരിങ്ങക്കായ്ക്കുവേണ്ടി മാത്രം കൃഷി എന്നതായിരുന്നു പെരുമാളിന്റെ നിലപാട്. ഒടുവില്‍, പുതുസാധ്യത പ്രയോജനപ്പെടുത്തിയാല്‍ ലാഭം പതിന്മടങ്ങാക്കാമെന്ന ഭാര്യയുടെ ആത്മവിശ്വാസത്തിനു മുന്നില്‍ അദ്ദേഹം കീഴടങ്ങി.

ponnarasi-2

ജൈവക്കൃഷിയിലേക്കു ചുവടുമാറുന്നത് 2011ല്‍. നാടന്‍ മുരിങ്ങയാണ് നട്ടത്. ഒരേക്കറില്‍ 20 മീറ്റര്‍ അകലത്തില്‍ 75 തൈകള്‍. ഇത്രയും അകലം ഉള്ളതിനാല്‍ ഇടവിളയായി ചെറുധാന്യങ്ങളും എള്ളും  ചോളവും  പച്ചക്കറികളും നെല്ലി, മാതളം, നാരകം തുടങ്ങിയ ഫലവൃക്ഷങ്ങളും കൃഷിചെയ്യുന്നു. തോട്ടത്തില്‍ അന്‍പതോളം ചെമ്മരിയാടുകളെയും ഇരുനൂറോളം കോഴികളെയും ഉഴവുമാടുകളെയും പശുക്കളെയും എരുമകളെയും വളര്‍ത്തുന്നുണ്ട്. വളര്‍ത്തുമൃഗങ്ങളെയൊക്കെ പേരു വിളിച്ച് അരുമയോടെയാണ് പൊന്നരസി പരിപാലിക്കുന്നത്. ഇവയുടെ കാഷ്ഠം വിളകള്‍ക്കു  വളമാകുന്നു. മഴയെ  ആശ്രയിച്ചാണ് മുരിങ്ങക്കൃഷി. ഡിണ്ടിഗലില്‍തന്നെയുണ്ട് വലിയ മുരിങ്ങ വിപണികള്‍. 

'എന്നാല്‍ കര്‍ഷകര്‍ക്ക് ഒരിക്കലും ന്യായവില കിട്ടിയിരുന്നില്ല. ഇതിനു പരിഹാരം തേടി കൃഷിവകുപ്പിന്റെ ആത്മ പ്രോജക്ടുമായി ബന്ധപ്പെട്ടു. അവര്‍ എനിക്ക് മുരിങ്ങയുടെ മൂല്യവര്‍ധനയില്‍ പരിശീലനം നല്‍കി. മികച്ച മുരിങ്ങസംരംഭകനായ ജോണ്‍ കെന്നഡിയുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും അവസരമുണ്ടായി. പത്തോളം മുരിങ്ങയുല്‍പന്നങ്ങളാണ് ജോണ്‍ ഉണ്ടാക്കിയിരുന്നത്. അങ്ങനെ ഞാനും മൂല്യവര്‍ധനയിലേക്കു കടന്നു. എന്റെ ഉല്‍പന്നങ്ങള്‍ക്കു തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയുടെ സഹായത്തോടെ ഫുഡ് സേഫ്റ്റി റജിസ്‌ട്രേഷന്‍(fssai) ലഭിച്ചു. തഞ്ചാവൂര്‍ ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിപ്പിച്ച്  ഉല്‍പന്നങ്ങള്‍ കീടനാശിനി വിമുക്തമാണെന്ന സാക്ഷ്യപത്രവും നേടി.' പൊന്നരസി പറയുന്നു. 

ഭര്‍ത്താവും നാലു മക്കളും എല്ലാ സംരംഭങ്ങളിലും സജീവ പങ്കാളികള്‍. മുരിങ്ങയിലയില്‍നിന്നു പൗഡര്‍, ക്യാപ്‌സൂള്‍, ടാബ്ലറ്റ്, സൂപ്പ് പൗഡര്‍, മുരിങ്ങ ടീ ബാഗ്, മുരിങ്ങയില പൗഡര്‍ ചേര്‍ത്ത ഇഡ്ഡലി, ദോശമാവ് എന്നിവയുണ്ടാക്കുന്നു. മുരിങ്ങക്കുരു ഉണക്കി എണ്ണ വേര്‍തിരിച്ച് അതില്‍നിന്നു ലിപ് ബാം, സോപ്പ് എന്നിവയുമുണ്ടാക്കുന്നുണ്ട്. ഇതിനു പുറമെ പല നാട്ടുപൂക്കളുടെ സത്തു ചേര്‍ത്ത സുഗന്ധ സോപ്പുകളും.  സ്വന്തം കൃഷിയിടത്തിലും വീട്ടിലും വച്ചാണ് ഇവയെല്ലാം ഉണ്ടാക്കുന്നത്. 50  തേനീച്ചപ്പെട്ടികള്‍ തോട്ടത്തില്‍ വച്ച് മുരിങ്ങത്തേനും ഉല്‍പാദിപ്പിക്കുന്നു.  

'അരസി മൊരിങ്ക'(Arasi Moringa) എന്ന ബ്രാന്‍ഡിലാണ് പൊന്നരസി മുരിങ്ങയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് . കൂടാതെ നെയ്യ് , മഞ്ഞള്‍പൊടി, ആവാരംപൂവിന്റെ പൊടി, എള്ളെണ്ണ  തുട ങ്ങിയവയും വിപണിയിലിറക്കുന്നു. ഇവയ്ക്കു പ്രാദേശികമായി നല്ല പ്രിയമുണ്ട്. വിപണനത്തിനായി സാമൂഹ്യമാധ്യമങ്ങളെ  പൊന്നരസി നന്നായി ഉപയോഗപ്പെടുത്തുന്നു. പ്രദര്‍ശനങ്ങളിലും മേളകളിലും പങ്കെടുത്തു മുരിങ്ങയുല്‍പന്നങ്ങള്‍ പ്രചരിപ്പിക്കുന്നുമുണ്ട്. പൊന്നരസിയുടെ ഉദ്യമങ്ങള്‍ വിജയിച്ച തോടെ  കൃഷിയില്‍നിന്നുള്ള വാര്‍ഷികാദായം ഇരട്ടിച്ചു. ഒരേക്കറില്‍നിന്നു പ്രതിവര്‍ഷം 2 ലക്ഷം രൂപ ആദായം ഉണ്ടാക്കാന്‍ പൊന്നരസിക്കാവുന്നുണ്ട്.

'ഞാന്‍ പത്താം ക്ലാസ്സ് വരെയേ പഠിച്ചുള്ളൂ. തുടര്‍ന്ന് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ സാമ്പത്തികശേഷി കുറവായതിനാല്‍ നടന്നില്ല. ജോലിക്കു ശ്രമിച്ചെങ്കിലും ഇംഗ്ലിഷ് അറിയാത്തതിനാല്‍ നല്ലതൊന്നും കിട്ടിയില്ല. കോയമ്പത്തൂരിലുള്ള ഒരു മില്ലില്‍ കുറെ നാള്‍ ജോലി ചെയ്തു. പഠിക്കുന്ന കാലത്തുതന്നെ ആടുകളെ വളര്‍ത്തി പണമുണ്ടാക്കിയിരുന്നു. കൃഷിയോടു അന്നേ വല്യ താല്‍പര്യമാണ്. പ്രാരബ്ധം കൊണ്ടു വീട്ടുകാര്‍ നേരത്തേ വിവാഹം കഴിപ്പിച്ചു. വിവാഹശേഷമാണ് കൃഷിയില്‍ പൂര്‍ണമായി പങ്കാളിയാവാന്‍  അവസരം കിട്ടുന്നത്. പത്താം ക്ലാസ്സുകാരിയായ ഞാനിന്നു കൃഷിവിദ്യാര്‍ഥികള്‍ക്കും  ഉദ്യോഗസ്ഥര്‍ക്കുംവരെ അനുഭവത്തെ അടിസ്ഥാനമാക്കി മുരിങ്ങക്കൃഷിയെക്കുറിച്ചു ക്ലാസ്സെടുക്കുന്നുണ്ട് ', പൊന്നരസി പറഞ്ഞു. 

കര്‍ഷകന്‍ സംരംഭകന്‍കൂടിയാകണമെന്നത്  കാലം ആവശ്യപ്പെടുന്ന മാറ്റമാണ്. അതിനു തയാറായി എന്നതുതന്നെ പൊന്നരസിയുടെ വിജയരഹസ്യം.

ഫോണ്‍: 09677613853

English summary: Successful Woman farmer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com