ADVERTISEMENT

കേരളത്തിലെ മത്സ്യക്കര്‍ഷകര്‍ക്കിടയില്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പ്രചരിച്ച ഒരു ടെലിഫോണ്‍ സംഭാഷണമുണ്ട്. കേരളത്തിലെ മത്സ്യപ്രേമികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു രണ്ടു പേരുടെ ആ സംഭാഷണത്തിലുള്ളത്. 'കമ്മീഷന്‍ ഏജന്റും മത്സ്യവ്യാപാരിയും തമ്മിലുള്ള ഒരു ഫോണ്‍ സംഭാഷണം കേട്ട ശേഷം മത്സ്യം വാങ്ങണമോ എന്ന് തീരുമാനിക്കുക' എന്നൊരു കുറിപ്പോടെയായിരുന്നു ആ ഓഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്. 

ഫോണ്‍ സംഭാഷണത്തില്‍ അവര്‍ സംസാരിക്കുന്നത് പായ്ക്ക് ചെയ്ത മീനിനെ കേരളത്തില്‍ വില്‍ക്കാന്‍ പറ്റില്ലെന്നും, പായ്ക്ക് ചെയ്ത മീനുകളെ ഐസ് ഇട്ട പെട്ടിയിലേക്കു മാറ്റി നമ്മുടെ നാട്ടില്‍ വില്‍ക്കുന്നു എന്നുമാണ് പറയുന്നത്. മാസങ്ങളോളം പഴക്കമുള്ള മീനുകളാണ് കേരളത്തില്‍ വില്‍ക്കപ്പെടുന്നതെന്നും സംഭാഷണത്തില്‍ വ്യക്തം.

ഈ മീനുകള്‍ വാങ്ങി കഴിക്കുന്നവര്‍ മരിച്ചുപോകും എന്ന് ചിരിച്ചുകൊണ്ടാണ് അവര്‍ സംസാരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുപോലും മീന്‍ മാര്‍ക്കറ്റില്‍ ലഭിക്കാത്ത ഈ സമയത്ത്, കേരളത്തില്‍ മാസങ്ങളോളം സൂക്ഷിച്ചുവച്ചിട്ടുള്ള പഴകിയ മത്സ്യങ്ങള്‍ മാര്‍ക്കറ്റില്‍ വരുമ്പോള്‍ തന്നെ ഉപഭോക്താക്കള്‍ ഇത് എവിടെ നിന്നു വന്നു? എത്ര മാസമായി പഴക്കമുള്ള മീനാണോ? എന്നൊന്നും നോക്കാതെയാണ് വാങ്ങിക്കുന്നത്. അതിനാല്‍ ഈ മത്സ്യങ്ങളൊന്നും ഇതു വരെ പിടിക്കപ്പെട്ടിട്ടില്ല, പിടിക്കപ്പെടുന്നില്ല. 

അതുപോലെ ഈ ഫോര്‍മാലിന്‍ കലര്‍ത്തിയ ഐസില്‍ ഇട്ടുവച്ച മീനുകളെ കഴിക്കുന്നവര്‍ക്ക് ഭാവിയില്‍ ഗുരുതരമായ രോഗങ്ങള്‍ വരെ ഉണ്ടാകാം (ജനിതക രോഗങ്ങളും, കാന്‍സര്‍) എന്ന് ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കടല്‍ മത്സ്യങ്ങള്‍ സൂക്ഷിച്ചുവച്ച് ട്രോളിങ് സമയം ആകുമ്പോള്‍, സൂക്ഷിച്ചുവച്ച ഈ പഴകിയ മത്സ്യങ്ങള്‍ മാര്‍ക്കറ്റില്‍ പുതിയ മത്സ്യങ്ങള്‍ ആണെന്നും പറഞ്ഞു വില്‍ക്കപ്പെടുന്നു. അതും ഇരട്ടിയിലധികം വിലയ്ക്ക്. മത്സ്യങ്ങള്‍ക്കെല്ലാം ഇപ്പോള്‍ വലിയ വിലയാണെന്നുള്ളത് ഈ പൂഴ്ത്തിവയ്പ്പിനോട് ചോര്‍ത്തു വായിക്കണം. ഇതിനെതിരെ ഫിഷറീസ്, ആരോഗ്യവകുപ്പ് നടപടികള്‍ കാര്യക്ഷമമായി കൈകൊണ്ടട്ടില്ല എന്ന വസ്തുതയും ദുഃഖകരമാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രം ചില റെയ്ഡുകള്‍ നടക്കുന്നത് വിസ്മരിക്കാനും കഴിയില്ല.

വേണ്ടേ കേരളത്തിലെ കര്‍ഷകര്‍ക്കൊരു കൈത്താങ്ങ്?

കേരളത്തില്‍ കാസര്‍കോട് മുതല്‍ തിരുവനതപുരം വരെയുള്ള സ്ഥലങ്ങളില്‍ നൂതന രീതിയിലുള്ള മത്സ്യക്കൃഷികള്‍ ഈ സമയങ്ങളില്‍ ചെയ്തുവരുന്നുണ്ട്. 100% വിഷരഹിതമായ മത്സ്യങ്ങള്‍ റാസ് (റീസര്‍ക്കുലേറ്ററി അക്വാക്കള്‍ച്ചര്‍ സിസ്റ്റം) , അക്വാപോണിക്‌സ്, ബയോഫ്‌ളോക് തുടങ്ങിയ രീതികളിലൂടെ മത്സ്യങ്ങളെ വളര്‍ത്തി വില്‍ക്കുന്ന ഈ സമയത്തും കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ഫോര്‍മാലിന്‍ പോലുള്ള രാസവസ്തുക്കള്‍ കലര്‍ത്തി സൂക്ഷിച്ചുവച്ചിരിക്കുന്ന മത്സ്യങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്ന സത്യം വളരെ വേദനയോടെതന്നെ മനസിലാക്കുന്നു. 

തിലാപിയ, നട്ടര്‍ (റെഡ് ബെല്ലീഡ് പാക്കു), വാള, കരിമീന്‍, അനാബാസ്, ബ്രാല്‍, കാളാഞ്ചി, കാര്‍പ്, കാരി തുടങ്ങിയ മത്സ്യങ്ങള്‍ കേരളത്തിലെ കര്‍ഷകര്‍ വളര്‍ത്തി വില്‍ക്കുന്ന ഇനങ്ങളാണ്. 100% വിഷരഹിതമാണ് നൂതന മത്സ്യക്കൃഷി രീതികള്‍. വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ചും പെല്ലറ്റ് തീറ്റകള്‍ വാങ്ങികൊടുത്തുമാണ് ഈ കൃഷി രീതിയില്‍ മീനുകളെ കര്‍ഷകര്‍ വളര്‍ത്തുന്നത്. 250 രൂപാ മുതല്‍ 350 രൂപാ വരെയാണ് ഈ രീതിയില്‍ വളത്തിയെടുക്കുന്ന തിലാപ്പിയ, നട്ടര്‍, വാള തുടങ്ങിയ മത്സ്യങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ ലഭിക്കുന്നത്. ഇങ്ങനെ വളര്‍ത്തിയെടുക്കുന്ന മത്സ്യങ്ങള്‍ക്ക് സ്വാദ് വളരെ കൂടുതല്‍ ആണെന്നാണ് കര്‍ഷകര്‍ക്കിടയിലും ഉപഭോക്താക്കള്‍ക്കിടയിലുമുള്ള സംസാരം. നാട്ടില്‍ മത്സ്യകൃഷി ഉണ്ടായിട്ടും ജീവനോടെ മത്സ്യങ്ങളെ ലഭ്യമായിട്ടും കേരളത്തിലെ ജനങ്ങള്‍ ഇന്നും രാസവസ്തുക്കള്‍ കലര്‍ത്തി സൂക്ഷിച്ചുവച്ചിരിക്കുന്ന മീനുകളുടെ പിന്നാലെയാണ്. ഭാവിയില്‍ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യം എങ്ങനെ ആയിത്തീരും എന്ന് നമ്മള്‍ കാണേണ്ടിയിരിക്കുന്നു.

English summary: Formalin-laced fish in kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com