ADVERTISEMENT

സുഭിക്ഷ കേരളം പദ്ധതിയിലൂടെ കഴിഞ്ഞ ലോക്‌ഡൗൺ കാലത്ത് കൃഷിവകുപ്പിന്റെ പ്രോത്സാഹനത്തിൽ കേരളത്തിൽ കൂടുതൽ കൃഷി ചെയ്തത് മരച്ചീനിയായിരുന്നു. അപ്രതീക്ഷിത വേനൽമഴ കനത്തതോടെ കേരളത്തിലെ മരച്ചീനി വിൽക്കാൻ പറ്റാതെയായി. ലോക്‌ഡൗൺ കാരണം ഇതര സംസ്ഥാനങ്ങളിലെ ബിസ്കറ്റ് കമ്പനികളിലേക്കു മരച്ചീനി കൊണ്ടുപോകാനും സാധിച്ചില്ല. ഫലം കൃഷിയിടത്തിൽ കിടന്ന് ഇവയെല്ലാം നശിക്കാൻ തുടങ്ങി. ഈ സമയത്താണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രഖ്യാപനമുണ്ടാകുന്നത്– ‘മരച്ചീനിയിൽനിന്നു സ്പിരിറ്റ് ഉൽപാദനം പോലെ പുതിയ സാധ്യതകൾ കേരളം ചർച്ച ചെയ്യണ’മെന്ന്. അതായത് മരച്ചീനിയിൽ നിന്നു പുതിയ മൂല്യവർധിത ഉൽപന്നം ഉണ്ടാക്കി കർഷകന്റെ വരുമാനം വർധിപ്പിക്കണമെന്ന്.

കേരളത്തിന്റെ കാർഷിക അഭിവൃദ്ധിക്ക് എല്ലാവരും ചൂണ്ടിക്കാണിക്കുന്നതാണ് മൂല്യവർധിത ഉൽപന്നങ്ങളുടെ പ്രോത്സാഹനം. എന്നാൽ കൃഷി ചെയ്യാൻ അധ്വാനിക്കുന്നവർ ഈയൊരു രംഗത്തേക്കു തിരിഞ്ഞുനോക്കുന്നില്ല. പരമ്പരാഗത രീതിയിൽ തന്നെ വിൽപന നടത്തിയാൽ മതിയെന്ന കാഴ്ചപ്പാട് കേരളത്തിലെ കർഷകർ മാറ്റിയില്ലെങ്കിൽ ഇക്കുറിയുണ്ടായ മരച്ചീനി നഷ്ടം വരുംവർഷവും ആവർത്തിക്കാം. 

ഏതൊരു കാർഷിക ഉൽപന്നത്തിൽനിന്നും മൂല്യവർധിത ഉൽപന്നം ഉണ്ടാക്കാം. മലയാളിയെ സംബന്ധിച്ചിടത്തോളം അത് ചക്കയിൽ നിന്നു മാത്രമാണ്. അതും അടുത്ത കുറച്ചു കാലം കൊണ്ടുണ്ടായ മാറ്റം. വീട്ടിൽ പഴുത്തു കേടായി പോകുന്ന എല്ലാ പഴങ്ങളിൽ നിന്നും ഇങ്ങനെ പുതിയ സാധ്യതകൾ കണ്ടെത്താം. 

നിലവിലുള്ള വിപണി വിട്ടു പുതിയൊരു വിപണി കണ്ടെത്തുക എന്നതാണു മൂല്യവർധിത ഉൽപന്നങ്ങളിലേക്കു ശ്രദ്ധിക്കുമ്പോൾ കർഷകൻ ചെയ്യേണ്ടത്. മൂല്യവർധിത ഉൽപന്നങ്ങളിലൂടെ വിപണി കണ്ടെത്താൻ ചെറിയൊരു മുടക്കുമുതൽ വേണ്ടിവരും. ചെറുകിട ഡ്രയർ, റിഫ്രാക്ടോമീറ്റർ, സ്റ്റീൽ പാത്രങ്ങൾ, ഉൽപന്നങ്ങൾ നിർമിക്കാനും സൂക്ഷിക്കാനും സൗകര്യമുള്ള കെട്ടിടം എന്നിവയൊക്കെയാണ് ആദ്യം നാം ഒരുക്കേണ്ടത്. ഏത് ഉൽപന്നമാണു നാം നിർമിക്കുന്നതെന്നു തീരുമാനിച്ച ശേഷം അതിനു വേണ്ട പരിശീലനം നേടണം. സർക്കാരിന്റെതന്നെ വിവിധ ഏജൻസികൾ വഴി പരിശീലനം നേടാം. 

ഏറ്റവുമധികം മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാൻ കഴിയുന്നതാണു നമ്മുടെ മുറ്റത്തെ തെങ്ങും അതിലെ തേങ്ങയും. ഈ സാധ്യത ഇനിയും തിരിച്ചറിഞ്ഞില്ലെങ്കിൽ കോടികളുടെ നഷ്ടമാണു നമ്മുടെ നാടിനുണ്ടാകുന്നത്.

കേരളത്തിൽ ഇളനീർ വിപണി പച്ചപിടിച്ചെങ്കിലും അതിലേക്കാവശ്യമായ ഇളനീർ കൊണ്ടുവരുന്നത് ഇതരസംസ്ഥാനങ്ങളിൽ നിന്നാണ്. ഇളനീർ ആവശ്യത്തിനുള്ള തെങ്ങുകളല്ല ഇവിടെ നട്ടുപിടിപ്പിക്കുന്നത്.  ഉണക്ക നാളികേരക്കാമ്പിനെ യന്ത്രസഹായത്താൽ നുറുക്കിയുണ്ടാക്കുന്ന ഉൽപന്നമാണ് ഡെസിക്കേറ്റഡ് കോക്കനട്ട്.  ഡ്രയറിൽ വച്ച് ഉണക്കിയാണ് ഇതുണ്ടാക്കുന്നത്. 

കട്ടികുറഞ്ഞ ചീളുകളായി ചീകിയെടുത്ത നാളികേരക്കാമ്പിനെ ഉണക്കി പഞ്ചസാരപ്പാവിൽ ഇട്ടുവച്ചുണ്ടാക്കുന്ന ഉൽപന്നമാണ് കോക്കനട്ട് ചിപ്സ്. കറികളിൽ ചേർക്കാനും ഡസർട്ട് വിഭവങ്ങൾ ഉണ്ടാക്കാനുമുള്ള നാളികേര ക്രീം മറ്റൊരു ഉൽപന്നമാണ്.

തേങ്ങപ്പാലിനെ കോഫി, ഓറഞ്ച്, ചോക്ലേറ്റ്, പിസ്ത തുടങ്ങിയ ഫ്ലേവറുകൾ ചേർത്തു വൈവിധ്യത്തോടെ ഉണ്ടാക്കുന്ന ഫ്ലേവേജ് കോക്കനട്ട് ജ്യൂസിനും നല്ല വിപണിയാണ്.  അതുപോലെ കരിക്കിൻവെള്ളവും കാമ്പും അടിച്ചുചേർത്തുണ്ടാക്കുന്ന കോക്കനട്ട് ലസിയും ശീതളപാനീയങ്ങളിൽ ആവശ്യക്കാർ കൂടുതലുള്ള ഉൽപന്നമാണ്. 

പഴങ്ങളിൽ നിന്ന് ഫ്രൂട്ട് കാൻഡി, പൾപ്പ്, ഹൽവ എന്നിവയുണ്ടാക്കാം. പഴങ്ങളിലെ ജലാംശം ഒഴിവാക്കി മൂല്യവർധിത ഉൽപന്നമാക്കുന്നതാണ് കാൻഡി. ചക്ക, മാങ്ങ, പപ്പായ, പാഷൻഫ്രൂട്ട്, മുന്തിരി, പൈനാപ്പിൾ തുടങ്ങിയവ പൾപ്പാക്കി മാറ്റി വിപണി കണ്ടെത്താം. സ്ക്വാഷ്, ജാം, സോസ്, ഐസ്ക്രീം തുടങ്ങിയ ഉണ്ടാക്കാൻ അത്യാവശ്യം വേണ്ട സാധനമാണ് ഫ്രൂട്ട് പൾപ്പ്. പഴങ്ങൾ കൊണ്ടുള്ള ഹൽവ നിർമാണത്തിനും നല്ല വിപണി സാധ്യതയാണ്. ചക്ക, മാങ്ങ, പൈനാപ്പിൾ, പപ്പായ, ഏത്തപ്പഴം എന്നിവകൊണ്ടുള്ള ഹൽവ ഇപ്പോൾ സർവസാധാരണമാണ്. 

മാങ്ങ, നെല്ലിക്ക, ചെറുനാരങ്ങ തുടങ്ങിയവകൊണ്ട് ഉണ്ടാക്കുന്ന നാടൻ അച്ചാറിന് എന്നും വിപണിയുണ്ട്.  അധികം മുതൽമുടക്കില്ലാതെ വീട്ടമ്മമാർക്കൊക്കെ ചെയ്യാവുന്നതാണ് അച്ചാർ നിർമാണം.വേനൽക്കാലത്തു നാം പാഴാക്കുന്ന കശുമാങ്ങകൊണ്ട് സിറപ്പുകളും ജാമും കാൻഡിയുമെല്ലാം ഉണ്ടാക്കാം. 

പഴങ്ങൾ പോലെ മൂല്യവർധിത ഉൽപന്നങ്ങളിലൂടെ പുതിയ വിപണി കണ്ടെത്താൻ കഴിയുന്നതാണു വീട്ടിലുണ്ടാക്കുന്ന പച്ചക്കറികൾ. ഫ്രഷ് ജ്യൂസ്, കൊണ്ടാട്ടം, അച്ചാർ, കാൻഡി, സോസ്, ശീതളപാനീയങ്ങൾ എന്നിവയ്ക്കെല്ലാം നല്ല വിപണനസാധ്യതയുള്ളതാണ്.

വീട്ടുമുറ്റത്ത് പച്ചമുളക് അധികമുണ്ടായാൽ പാഴാകുമെന്ന പേടി വേണ്ട. വറ്റൽമുളകുണ്ടാക്കി പുതിയ വിപണി കണ്ടെത്താം. ശബരിമല സീസണിൽ കേരളത്തിൽ ഏറ്റവുമധികം വിപണിയുള്ള സാധനമാണ് വറ്റൽമുളക്. അതുപോലെ പാവയ്ക്ക, കോവയ്ക്ക, വെണ്ട, അമര, പയർ എന്നിവകൊണ്ടെല്ലാം വറ്റർ ഉണ്ടാക്കാം. 

ഉണ്ടപച്ചമുളക് തൈരിൽ മുക്കി ഉണക്കിയുണ്ടാക്കുന്ന കൊണ്ടാട്ട നിർമാണത്തിലൂടെയും അധിക വരുമാനം കണ്ടെത്താം.

ഒട്ടുമിക്ക പച്ചക്കറികൾ കൊണ്ടും നല്ല അച്ചാറുകൾ ഉണ്ടാക്കിയും വിപണനസാധ്യത വർധിപ്പിക്കാം. കോവയ്ക്ക, പാവയ്ക്ക, കുമ്പളം, വെള്ളരി, വഴുതന എന്നിവയുടെ അച്ചാറിനെല്ലാം വ്യത്യസ്ത രുചികളാണ്. തക്കാളി നന്നായി വിളയുന്ന സമയത്ത് സോസ് ഉണ്ടാക്കിയാൽ ഇരട്ടിയിലേറെ വില ലഭിക്കും.  നല്ലൊരു വരുമാനം ഉണ്ടാക്കാവുന്നതാണ് തേൻ നെല്ലിക്ക നിർമാണം. 

ഇഞ്ചി, കുരുമുളക്, മഞ്ഞൾ എന്നിവയുടെ മൂല്യവർധിത ഉൽപനങ്ങളും അധിക വരുമാനമാർഗങ്ങളാണ്. നാടൻ മഞ്ഞൾപ്പൊടിക്ക് എപ്പോഴും ആവശ്യക്കാരുണ്ട്. വിപണിയിൽ ലഭിക്കുന്ന മഞ്ഞൾപ്പൊടിയിൽ മായമുണ്ടെന്നു പലയിടത്തും പരിശോധനയിലൂടെ കണ്ടെത്തിയതോടെ വീടുകളിൽ നിർമിക്കുന്ന പൊടികൾക്ക് ആവശ്യം കൂടിവരികയാണ്. നാം കൃഷി ചെയ്യുന്ന മഞ്ഞൾ സംസ്കരിച്ചെടുത്ത് ഉണക്കി പൊടിച്ച് 100 ഗ്രാം വീതമുള്ള പായ്ക്കറ്റുകളാക്കി വിപണിയിൽ എത്തിക്കാം. 

നഷ്ടം സംഭവിച്ചാൽ പിന്നെ ആരും ആ മേഖലയിലേക്കു ശ്രദ്ധിക്കില്ല. നഷ്ടമുണ്ടാകാതിരിക്കാൻ അൽപം ഭാവന കൂടി വേണം. എങ്കിൽ ഇപ്പോൾ ഉണ്ടാക്കുന്നതിന്റെ പത്തിരട്ടി ലാഭമുണ്ടാക്കാം. ആ രീതിയിലാകട്ടെ നമ്മുടെ കാഴ്ചപ്പാടുകൾ...

English summary: Value Added Products - The future for farms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com