സ്വന്തം സ്ഥലത്തെ തടി മുറിച്ചു നീക്കുന്നതിനു നിയമതടസമുണ്ടോ?
Mail This Article
മരം മുറിച്ചുമാറ്റുന്നതും തടി കടത്തിക്കൊണ്ടുപോകുന്നതും നിയന്ത്രിക്കുന്ന വിവിധ നിയമങ്ങൾ നിലവിലുണ്ട്. ഇടയ്ക്കിടെ അവ ഭേദഗതി ചെയ്യാറുമുണ്ട്. അടിസ്ഥാന നിയമമായ 1961ലെ കേരള ഫോറസ്റ്റ് ആക്ടിന്റെ ലക്ഷ്യം വനസംരക്ഷണമാണ്. അനുബന്ധമായ ഒട്ടേറെ നിയമങ്ങളും ചട്ടങ്ങളുമുണ്ട്. വനത്തിനും സ്വകാര്യ വനത്തിനും വനഭൂമിയുടെ അടുത്തു കിടക്കുന്ന ഭൂമിക്കും പ്രത്യേകം നിയമങ്ങളുണ്ട്. 1986ലെ കേരള വൃക്ഷ സംരക്ഷണനിയമത്തിലെ 4 (2) എ വ്യവസ്ഥയനുസരിച്ച് ജീവനോ സ്വത്തിനോ ഭീഷണിയായി നിൽക്കുന്ന മരങ്ങൾ അധികൃതരുടെ അനുമതിയോടുകൂടി മുറിക്കാം. ബന്ധപ്പെട്ട റവന്യൂ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തുവന്നു പരിശോധിച്ചശേഷമേ അനുവാദം കൊടുക്കുകയുള്ളൂ. എന്നാൽ സ്വകാര്യ വസ്തുവിലെ ചന്ദനമരം വെട്ടാൻ ഉടമസ്ഥനുപോലും അവകാശമില്ല.
സ്വകാര്യവസ്തുവിൽ നിൽക്കുന്ന തേക്കുമരം വെട്ടുന്നതിനുള്ള നിയന്ത്രണം ഇപ്പോഴില്ല. എന്നാൽ തടി കടത്തിക്കൊണ്ടു പോകുന്നതിന് പാസ് വേണം. പാസ് കൊടുക്കുന്നത് കേരള ഫോറസ്റ്റ് ആക്ട് 39, 40, 76 എന്നീ വകുപ്പനുസരിച്ചുള്ള ചട്ടങ്ങൾ പ്രകാരമാണ്. സ്വന്തം ആവശ്യത്തിനു മുറിച്ചതും സ്വകാര്യഭൂമിയിൽ നിന്നതുമായ തേക്കാണെന്നു പറഞ്ഞ് കള്ളത്തടികൾ കടത്തുന്നതു തടയാനാണ് ഈ ചട്ടങ്ങൾ. തേക്ക്, ഈട്ടി മുതലായവ ഒഴികെയുള്ള വൃക്ഷങ്ങൾക്ക് പാസ് നൽകുന്നതു വില്ലേജ് ഓഫിസറാണ്. തേക്ക്, ഈട്ടി, ഇലവ് എന്നിവയ്ക്കു പാസ് നൽകുന്നത് വനം വകുപ്പും. ഏതെല്ലാം വൃക്ഷങ്ങൾക്കാണ് പാസ് ആവശ്യമില്ലാത്തതെന്ന് മേൽവിവരിച്ച ചട്ടത്തിൽ പട്ടികയായി കൊടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വില്ലേജ് ഓഫിസറെയോ ജില്ലാ ഫോറസ്റ്റ് ഓഫിസറെയോ സമീപിക്കുക.
English summary: Do you need permission to cut down trees in your premises?