ADVERTISEMENT

എത്ര റംബുട്ടാന്‍ പഴങ്ങള്‍ ചേര്‍ന്നാല്‍ ഒരു കിലോ ആകും? 18-25 എണ്ണമെങ്കിലും വേണ്ടിവരും, അല്ലേ? എന്നാല്‍ റാന്നിക്കു സമീപം ഉദിമൂട്ടിലെ ജോയിയുടെ തോട്ടത്തിലെ റംബുട്ടാന്‍ മരങ്ങളിലെ പഴങ്ങള്‍ 10 എണ്ണമെടുത്താല്‍ ഒരു കിലോ തൂക്കമെത്തും. അതായത് ഒരു കായയ്ക്ക് 100 ഗ്രാം തൂക്കം. കേരളത്തില്‍ അധികം പ്രചാരത്തിലില്ലാത്ത ഈ ഇനം റംബുട്ടാന്‍ ജോയിക്കു സ്വന്തമാണ്, അതുകൊണ്ടുതന്നെ ജോയി ഈ ഇനത്തിന് ഒരു പേരുമിട്ടു, സീസര്‍. കടും ചുവപ്പു നിറത്തിലുള്ള കിങ് എന്ന ഇനത്തില്‍നിന്നു വ്യത്യസ്തമായി വലുപ്പത്തിലും രുചിയിലും മുന്‍പന്തിയില്‍ ആണെന്നതുകൊണ്ടുതന്നെയാണ് ജോയി ഈ ഇനത്തെ സീസര്‍ എന്നു പേരുചൊല്ലി വിളിച്ചത്. രാജാവിനു മുകളിലാണല്ലോ ചക്രവര്‍ത്തി. അതാണ് സീസറിനു പിന്നലെ ചരിത്രം.

rambutan
സീസർ ഇനം റംബുട്ടാൻ പഴങ്ങളുമായി ജോയി

ജോയിയുടെ തോട്ടത്തിലെ സീസറിന് 100 ഗ്രാമോളം തൂക്കം ലഭിക്കുന്നുണ്ടെങ്കിലും പ്രദേശങ്ങള്‍ അനുസരിച്ച് തൂക്കത്തില്‍ നേരിയ മാറ്റം വരുന്നുണ്ട്. എങ്കിലും 10-13 കായ്കള്‍ ഉണ്ടെങ്കില്‍ ഒരു കിലോ ഉറപ്പ്. മലമ്പ്രദേശങ്ങളിലാണ് കൂടുതല്‍ വിളവ് രേഖപ്പെടുത്തിയിട്ടുള്ളത്. വലുപ്പമുള്ള പഴം, കൂടുതല്‍ അളവിലുള്ള അകക്കാമ്പ്, മറ്റു റംബുട്ടാന്‍ ഇനങ്ങളെ അപേക്ഷിച്ച് മധുരം കൂടുതല്‍, ചെറിയ വിത്ത് എന്നിവയാണ് ഈ ഇനത്തിന്റെ പ്രത്യേകതകള്‍.

വര്‍ഷങ്ങള്‍ക്കു മുന്‍പ് മലേഷ്യയില്‍നിന്ന് എത്തിച്ച 5 റംബുട്ടാന്‍ തൈകളില്‍ ഒരെണ്ണത്തിന് മാത്രം വലുപ്പമുള്ള കായ്കള്‍ ഉണ്ടായതോടെയാണ് ജോയി ഈ ഇനത്തെ ശ്രദ്ധിച്ചുതുടങ്ങിയത്. ഒപ്പമുണ്ടായിരുന്ന മറ്റു 4 ചെടികളില്‍ ചെറിയ കായ്കളായിരുന്നു ഉണ്ടായത്. അതുകൊണ്ടുതന്നെ ഈ ഇനത്തിന്‌റെ പ്രത്യേകത മനസിലാക്കി സീസര്‍ എന്ന പേരു നല്‍കുകയായിരുന്നു. വലിയ ഇലകളും അതിവേഗ വളര്‍ച്ചയുമാണ് ഈ ഇനം റംബുട്ടാന്‍ മരങ്ങളുടെ പ്രത്യേകതയെന്നും ജോയി. 

rambutan-2
സാധാരണ റംബുട്ടാൻ പഴവും (ഇടത്ത്) സീസറും (വലത്ത്)

റംബുട്ടാനിലെ ഈ സീസറിനെക്കുറിച്ച് കേട്ടറിഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കര്‍ഷകര്‍ ജോയിയെ തേടിയെത്തുന്നുണ്ട്. തൈകള്‍ ഉല്‍പാദിപ്പിച്ചു നല്‍കാമെന്ന ആത്മവിശ്വാസമായ സാഹചര്യത്തിലായിരുന്നു ജോയി കേരളത്തിന് സീസറിനെ പരിചയപ്പെടുത്തിയതുതന്നെ. സീസറിനെ കണ്ടെത്തിയിട്ട് ഏറെ വര്‍ഷങ്ങളായെങ്കിലും ഇതിന്മേലുള്ള അവകാശം ഉറപ്പിക്കുന്നതുവരെ കാത്തിരിക്കാനായിരുന്നു ജോയിയുടെ തീരുമാനം. അതുകൊണ്ടുതന്നെയാണ് സീസര്‍ ശ്രദ്ധിക്കപ്പെടാന്‍ വൈകിയതും. ഈ ഇനത്തേക്കുറിച്ച് ഇന്നവേഷന്‍ ഫൗണ്ടേഷന്‍ വിവരശേഖരണം നടത്തിയിട്ടുണ്ട്. ഈ സംരംഭത്തില്‍ ജോയിക്കു തുണയായി പാലാ സ്വദേശി അപ്രേംകുട്ടി എന്ന കര്‍ഷകനുമുണ്ട്.

rambutan-3
സീസറിന്റെ കുരുവും അകക്കാമ്പും

റംബുട്ടാനിലെ പെണ്‍മരം പൂക്കുന്ന സമയത്ത് ആണ്‍മരവും പൂത്തിട്ടുണ്ടെങ്കില്‍ വിളവ് കൂടുതലായിരിക്കുമെന്നും ജോയി പറയുന്നു. തോട്ടങ്ങളായി ചെയ്യുമ്പോള്‍ ഒരു ആണ്‍മരമെങ്കിലും വളര്‍ത്തുകയോ അല്ലെങ്കില്‍ ഒരു പെണ്‍മരത്തില്‍ ആണ്‍മരം ബഡ്ഡ് ചെയ്തു പിടിപ്പിക്കുകയോ ചെയ്യുന്നത് നല്ലതാണ്. 

വരും വര്‍ഷങ്ങളില്‍ സീസറിനേക്കാള്‍ മികച്ച റംബുട്ടാന്‍ ഇനം തന്‌റെ തോട്ടത്തില്‍നിന്ന് പുറത്തുവരുമെന്നും ഈ കര്‍ഷകന്‍ പറയുന്നു. അതേ, കേരളം ഇനി റംബുട്ടാനെ ഇഷ്ടപ്പെടുന്നത് സീസറിലൂടെയായിരിക്കും.

ഫോണ്‍: 9744560489, 8281248538

English summary: Rambutan farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com