ADVERTISEMENT

'പ്രളയത്തിലും ഉരുള്‍പൊട്ടലിലും ജീവിതമാര്‍ഗ്ഗം നഷ്ടപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് ഒരു പശുവിനെ വാങ്ങിനല്‍കി അവരുടെ അതിജീവനത്തിനും ഉപജീവനത്തിനും തുണയാവാന്‍ നിങ്ങള്‍ തയ്യാറുണ്ടോ..?' എന്ന ഹൃദയത്തില്‍ തട്ടുന്ന ചോദ്യവുമായിട്ടായിരുന്നു 2018ലെ പ്രളയാനന്തരം വയനാട് ജില്ലയില്‍ 'ഡൊണേറ്റ് എ കൗ' എന്ന ക്യാംപെയ്‌ന് തുടക്കം കുറിച്ചത്. അന്ന് വയനാട് കല്‍പ്പറ്റ ബ്ലോക്കിലെ ക്ഷീരവികസന ഓഫീസര്‍ ആയിരുന്ന വി.എസ്. ഹര്‍ഷയുടെ മനസ്സിലുദിച്ച ആശയമായിരുന്നു ഡൊണേറ്റ് എ കൗ ക്യാംപെയ്ന്‍. ക്ഷീരവികസനവകുപ്പിലെ സഹപ്രവര്‍ത്തകരുടെ അകമഴിഞ്ഞ പിന്തുണ കൂടിയായതോടെ സമാനതകളില്ലാത്ത പുതുആശയത്തിന് ജീവന്‍ കൈവന്നു. 

പ്രളയത്തിലും ഉരുള്‍പൊട്ടലിലും ഏഴ് കറവപ്പശുക്കളേയും കിടാവുകളെയും നഷ്ടപ്പെട്ട് ജീവനോപാധി തന്നെ നിലച്ചുപോയ വയനാട് പൊഴുതന ഗ്രാമപഞ്ചായത്തിലെ മേല്‍മുറി പ്രദേശത്തെ മൊയ്തീന്‍ എന്ന ക്ഷീരകര്‍ഷകന് ലക്ഷണമൊത്തൊരു കറവപ്പശുവിനെയും കിടാവിനെയും വാങ്ങി നല്‍കിക്കൊണ്ടായിരുന്നു ഡൊണേറ്റ് എ കൗ ക്യാംപെയ്‌ന്റെ ആരംഭം. പശുവിനെയും കിടാവിനെയും വാങ്ങി നല്‍കി പദ്ധതിക്ക് തുടക്കമിട്ടതും ക്ഷീരവികസന ഓഫീസര്‍ ഹര്‍ഷയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ക്ഷീരവികസന ഓഫീസിലെ ആറു പേരടങ്ങുന്ന ജീവനക്കാര്‍ തന്നെയായിരുന്നു. 

സാലറി ചലഞ്ചിലടക്കം പങ്കെടുത്ത ശേഷം വീണ്ടും തങ്ങളുടെ ശമ്പളത്തില്‍ നിന്നും പണം മിച്ചം പിടിച്ച് സ്വരുക്കൂട്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ ക്യാംപെയ്‌ന്  തുടക്കമിട്ടതും വളരെയേറെ പ്രശംസിക്കപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായി ഡൊണേറ്റ് എ കൗ ക്യാംപെയ്‌ന്റെ ഭാഗമായി പിന്നീട് നടന്നത് കേരളത്തിന്റെ പ്രളയനാന്തര അതിജീവന പരിശ്രമങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങളായിരുന്നു. 

harsha-1
ഡൊണേറ്റ് എ കൗ പദ്ധതിയിൽ പങ്കുചേരാൻ വിദ്യാർഥികളും

വിദേശ മലയാളികള്‍ മുതല്‍ വാട്‌സാപ് കൂട്ടായ്മകള്‍ വരെ പശുക്കളുമായി വയനാട്ടിലേക്ക്

പശുക്കളെ പോറ്റി വളര്‍ത്തുക എന്നാണ് പ്രയോഗമെങ്കിലും പശുക്കള്‍ പോറ്റി വളര്‍ത്തുന്ന ഒട്ടേറെ വീടുകള്‍ വയനാടിന്റെ ഗ്രാമീണ മേഖലകളിലുണ്ട്. പശുവിന് ഒരസുഖം ബാധിച്ചാല്‍, പശുവിന്റെ പാല്‍ ഒരു ദിവസം മുടങ്ങിയാല്‍ അന്ന് അടുപ്പുകള്‍ പുകയാത്ത വീടുകള്‍ ഇന്നും വയനാടന്‍ ഗ്രാമങ്ങള്‍ക്ക് അന്യമല്ല.  വയനാട്ടിലെ സാധാരണ ജനങ്ങളുടെ നിത്യജീവിതവുമായി അത്രമാത്രം ക്ഷീരമേഖല ഇഴചേര്‍ന്നിരിക്കുന്നു.

കടക്കെണിയുടെയും കര്‍ഷക ആത്മഹത്യകളുടെയും ഇരുണ്ട നാളുകളില്‍ പോലും വയനാടന്‍ കാര്‍ഷികമേഖലയ്ക്ക് അതിജീവനത്തിന്റെ തണലൊരുക്കിയത് ക്ഷീരരംഗമായിരുന്നു. ഈ തിരിച്ചറിവായിരുന്നു പ്രളയാനന്തരം ഡൊണേറ്റ് എ കൗ ക്യാംപെയ്ന്‍ എന്ന പദ്ധതി ഒരുക്കാന്‍ ഹര്‍ഷയെയും സഹപ്രവര്‍ത്തകരെയും  പ്രേരിപ്പിച്ചത്. പദ്ധതിയെക്കുറിച്ച് നവമാധ്യമങ്ങളിലൂടെയടക്കം കേട്ടറിഞ്ഞ് സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി സഹാനുഭൂതിയുള്ള അനേകം സുമനസുകള്‍ ക്ഷീരകര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങി നല്‍കാന്‍ മുന്നോട്ടുവന്നു. 

harsha-3
അതിജീവനത്തിനായൊരു കൈത്താങ്ങ്-ഡൊണേറ്റ് എ കൗ പദ്ധതി

ബഹുരാഷ്ട്ര കമ്പനികളിലെ എന്‍ജിനീയര്‍മാര്‍ മുതല്‍ കോളജ് വിദ്യാര്‍ഥികളും പ്ലസ് ടു വിദ്യാര്‍ഥികളുടെ എന്‍എസ്എസ് കൂട്ടായ്മകള്‍ വരെ പ്രളയ ദുരന്തത്തില്‍ പശുക്കളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങി നല്‍കി ഡൊണേറ്റ് എ കൗ പദ്ധതിയുടെ ഭാഗവാക്കായി. എന്തിനേറെ, പദ്ധതിയുടെ ഫലമായി വിദേശ മലയാളികള്‍ മുതല്‍ വാട്‌സാപ് കൂട്ടായ്മകള്‍ വരെ കറവപ്പശുക്കളുമായി വയനാട്ടിലെക്ഷീരകര്‍ഷകരെ തേടിയെത്തി.

ദേശീയമാധ്യമങ്ങളില്‍ വരെ വയനാട്ടിലെ ഈ അതിജീവനമാതൃക വലിയ വാര്‍ത്താപ്രാധാന്യത്തോടെ ഇടംപിടിച്ചു. ഡൊണേറ്റ് എ കൗ ക്യാംപെയ്ന്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രശംസയും പിടിച്ചുപറ്റി. പ്രളയത്തില്‍ പശുക്കളെ നഷ്ടപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് പൊതുസമൂഹത്തിന്റെ സാമ്പത്തികസഹായത്തോടെയും സഹകരണത്തോടെയും പശുക്കളെ വാങ്ങി നല്‍കുക എന്ന സന്ദേശവുമായി ആരംഭിച്ച ക്യാംപെയ്‌നില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മറ്റ് ജില്ലകളിലും സമാനരീതിയിലുള്ള പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. മാസങ്ങളോളം നീണ്ടുനിന്ന പദ്ധതി ഒടുവില്‍ അവസാനിക്കുമ്പോള്‍ വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ക്ക് ലഭിച്ചത് മുന്നൂറിലധികം പശുക്കളെയും കിടാരികളെയുമായിരുന്നു.

harsha-2
അതിജീവനത്തിനായൊരു കൈത്താങ്ങ്-ഡൊണേറ്റ് എ കൗ പദ്ധതി

സേവനമികവിനും ജനകീയതക്കും അംഗീകാരം; ഹര്‍ഷ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക്

വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ക്ക് പ്രളയകാലത്ത് അതിജീവനത്തിന്റെ കൈതാങ്ങൊരുക്കാന്‍ ഡൊണേറ്റ് എ കൗ ക്യാംപെയ്ന്‍ എന്ന മഹത്തായ ഉദ്യമത്തിലൂടെ നേതൃത്വം നല്‍കിയ ക്ഷീരവികസന ഓഫീസര്‍ വി.എസ്. ഹര്‍ഷ ഇനി കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസിലേക്ക് ചുവടുവയ്ക്കുകയാണ്. ഇക്കഴിഞ്ഞ ആഴ്ച കെഎഎസ് പരീക്ഷയുടെ ഫലം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ സ്ട്രീം 2 ഉദ്യോഗസ്ഥരുടെ വിഭാഗത്തില്‍ ഇരുപത്തിമൂന്നാം റാങ്കാണ് ഹര്‍ഷയെ തേടിയെത്തിയത്. 

വയനാട് ജില്ലയില്‍ കൂടാതെ കണ്ണൂര്‍, പാലക്കാട്,  ആലപ്പുഴ ജില്ലകളിലും ക്ഷീരവികസന ഓഫിസറായി ഹര്‍ഷ സേവനം ചെയ്തിട്ടുണ്ട്. കുട്ടനാട്ടില്‍ ജോലി ചെയ്യുമ്പോള്‍ പ്രളയത്തെ അതിജീവിക്കുന്ന എലവേറ്റഡ് കാറ്റില്‍ ഷെഡ്ഡുകള്‍ ക്ഷീരകര്‍ഷകര്‍ക്കിടയില്‍ പ്രചാരത്തിലാക്കുന്നതില്‍ ശ്രദ്ധേയമായ ശ്രമങ്ങള്‍ ഹര്‍ഷയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. കുട്ടനാടന്‍ നെല്‍പ്പാടങ്ങളില്‍ കൊയ്ത്തിനുശേഷം ബാക്കിയാവുന്ന വൈക്കോല്‍ കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനപ്പെടും വിധം ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനുമായും ഹര്‍ഷ പങ്കുവച്ച ആശയം ശ്രദ്ധ നേടിയിരുന്നു.

ക്ഷീരവികസന വകുപ്പ് ആസ്ഥാനത്ത് അസിസ്റ്റന്റ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ് ഇപ്പോള്‍. കൃഷിയെഴുത്തിലും ഫാം ഫോട്ടോഗ്രഫിയിലും മികവ് തെളിയിച്ച ഉദ്യോഗസ്ഥകൂടിയാണ് ഹര്‍ഷ.  ആത്മാര്‍ഥത എന്ന വാക്കിന്റെ വ്യാപ്തിയെ പോലും കവച്ചുവയ്ക്കും വിധം ക്ഷീരകര്‍ഷകപക്ഷത്ത് സഹാനുഭൂതിയോടെ പ്രവര്‍ത്തിച്ച് അവരുടെ ഹൃദയം കവര്‍ന്ന ഹര്‍ഷയെ തേടി ഭരണചക്രം തിരിക്കാനുള്ള പുതിയ നിയോഗത്തെത്തുമ്പോള്‍ മനസ്സുനിറഞ്ഞ് സന്തോഷിക്കുന്ന ക്ഷീരകര്‍ഷകര്‍ ഒരുപാടുണ്ട്.

English summary: Kerala PSC announces KAS result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com