ADVERTISEMENT

വറുത്തെടുത്ത ഉണക്കമീൻ ആസ്വദിച്ചു കഴിച്ചിരുന്ന പലരും ഇടക്കാലത്ത് ആ ഇഷ്ടം വേണ്ടെന്നു വച്ചു. ഉപ്പിൽ മുങ്ങിയ ഉണക്കമീൻ കൂട്ടിയാൽ രക്തസമ്മർദം നിലവിടും. പക്ഷേ, ഉപ്പില്ലാത്ത ഉണക്കമീനില്ലല്ലോ. മീൻ കേടാവാതെ സംസ്കരിക്കാൻ ഉപ്പുതന്നെ ആശ്രയം. അമിതമായി ഉപ്പിടുന്നത് പക്ഷേ മീൻ കേടാവാതിരിക്കാനല്ല, പഴക്കം മറയ്ക്കാനാണ് എന്ന് എല്ലാവർക്കുമറിയാം. നിശ്ചിത സമയത്തിനുള്ളിൽ വിറ്റഴിക്കാൻ കഴിയാതെ കേടാവുന്ന മീൻ കൂടിയ അളവിൽ ഉപ്പിട്ടു സൂക്ഷിക്കും. ഉപ്പിന്റെ കയ്പുകലർന്ന ഉണക്കമീൻ കഴിക്കാൻ ആരാണ് താൽപര്യപ്പെടുക? ഉണക്കമീനിന്  വിപണിയിൽ പ്രിയം കുറഞ്ഞു പോയതിനു കാരണമിതാണ്. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽനിന്ന് ഐടിയിൽ ബിടെക് ബിരുദം നേടി പുറത്തിറങ്ങുമ്പോൾ വൈപ്പിൻ ഞാറയ്ക്കൽ സ്വദേശി ആദിത്ത് ചിന്തിച്ചതും ഇതേ ഉണക്കമീനിനെക്കുറിച്ചാണ്. 

‘ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടാതെ കഴിക്കാവുന്ന ഉണക്കമീൻ വിപണിയിലെത്തിക്കാൻ കഴിഞ്ഞാൽ ഉണക്കമീൻ ഉപേക്ഷിച്ച പലരും തിരിച്ചെത്തുമെന്ന് ഉറപ്പായിരുന്നു. കാരണം നമ്മുടെ രുചി സംസ്കാരത്തിന്റെ ഭാഗമാണ് ഉണക്കമീൻ വറുത്തത്. തീരപ്രദേശമായ ഞാറയ്ക്കലിൽ മീനിനു പഞ്ഞമില്ലല്ലോ. ഉണക്കമീൻ ഉൾപ്പെടെയുള്ള മത്സ്യവിഭവങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ച് ബ്രാൻഡ് ചെയ്തു വിപണിയിലെത്തിക്കാൻ തീരുമാനിച്ചത് അങ്ങനെ’, പ്രീമിയം ഫൂഡ്സ് എന്ന മത്സ്യസംരംഭത്തെക്കുറിച്ച് ആദിത്ത് പറയുന്നു.

തുണയേകാൻ സ്ഥാപനങ്ങൾ

മത്സ്യസംസ്കരണ സംരംഭം തുടങ്ങും മുൻപ് ഞാറയ്ക്കൽ കൃഷിവിജ്ഞാനകേന്ദ്രത്തിലും കൊച്ചി സിഎംഎഫ്ആർഐയിലും ബന്ധപ്പെട്ടു. സംരംഭത്തിന്റെ സാങ്കേതികവശങ്ങളും പദ്ധതികളും മനസ്സിലാക്കാൻ ഇരു സ്ഥാപനങ്ങളും സഹായിച്ചെന്ന് ആദിത്ത്. ഡ്രയർ ഉപയോഗിച്ച് ഉയർന്ന ഗുണനിലവാരത്തിൽ മത്സ്യസംസ്കരണം നടത്തുന്നതിനെക്കുറിച്ച് അറിവു നേടുന്നതിനും സബ്സിഡിയോടെ ഡ്രയർ ലഭ്യമാക്കുന്നതിനും സ്ഥാപനങ്ങൾ പിന്തുണയേകി. 

കൃഷിക്കാർക്കും കർഷകസംഘങ്ങൾക്കും കാർഷിക യന്ത്രോപകരണങ്ങൾ സബ്സിഡിയോടെ സ്വന്തമാക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ചേർന്നു നടപ്പാക്കുന്ന സ്മാം പദ്ധതിയിലൂടെ ഡ്രയർ വാങ്ങി. വിവിധ യന്ത്രങ്ങൾ 40 മുതൽ 80 ശതമാനം വരെ സബ്സിഡിയോടെ നൽകുന്ന ഈ പദ്ധതിയിൽ ഡ്രയറിനു ലഭിച്ചത് 60 ശതമാനം ഇളവ്. agrimachinery.nic.in എന്ന വെബ്സൈറ്റ് വഴി പൂർണമായും ഒാൺലൈൻ നടപടിക്രമത്തിലൂടെ പദ്ധതിയുടെ ആനുകൂല്യം നേടാം. സംരംഭകന് ഇഷ്ടപ്പെട്ട യന്ത്രനിർമാതാവിനെ തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ടെന്ന് ആദിത്ത്.

ഉണക്കമീൻ ഉപ്പു കുറച്ച്

ഉണക്കമീൻ സംസ്കരിക്കാൻ ഒന്നാന്തരം പച്ചമീൻ ചോദിച്ച് വൈപ്പിനിലെ വള്ളക്കാരെ സമീപിച്ചപ്പോൾ അവര്‍ നിരുത്സാഹപ്പെടുത്തിയെന്ന് ആദിത്ത്. പാഴാവുന്ന മീൻ വില കുറച്ചു വാങ്ങി ഉണങ്ങുന്നതിനു പകരം എന്തിന് നല്ല മീൻ വാങ്ങി കാശുകളയണം എന്ന ചോദ്യം ചിരിച്ചു തള്ളി നല്ല പച്ചമീനിൽത്തന്നെ ഉറച്ചുനിന്നു ആദിത്ത്. 

വാങ്ങുന്ന മത്സ്യം അപ്പോൾത്തന്നെ വൃത്തിയാക്കലാണ് സംസ്കരണത്തിന്റെ ആദ്യ പടി. തുടർന്ന് ഒാരോ പാളികളായി ഉപ്പിടും. ഒരു കിലോ മീനിന് 150 ഗ്രാം ഉപ്പുമതി. പഴകിയ മീൻ ഉണക്കുന്നവർ അതിന്റെ പല മടങ്ങ് ഉപ്പ് നിറയ്ക്കുമെന്ന് ആദിത്ത്. ഉപ്പിട്ടു സൂക്ഷിക്കുന്ന മീൻ പിറ്റേന്ന് അതേ ഉപ്പു വെള്ളത്തിൽ കഴുകി ഡ്രയറിലേക്ക്. നിശ്ചിത താപനില ക്രമീകരിച്ചുള്ള സംസ്കരണത്തിലൂടെ 3–4 ദിവസംകൊണ്ട് ഒന്നാന്തരം ഉണക്കമീൻ തയാർ. തുടർന്ന് മികച്ച നിലവാരത്തിൽ പായ്ക്കിങ്. 

ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹിക മാധ്യമങ്ങളാണ് വിപണി പിടിക്കാൻ തുണ. നമ്മുടെ ഭക്ഷ്യോൽപന്നവിപണിയിൽ ആരോഗ്യവിഭവങ്ങളോട് പ്രിയം കൂടി വരികയാണെന്ന് ആദിത്ത് പറ യുന്നു. വാങ്ങൽശേഷി കൂടിയവരുടെ എണ്ണം വർധിക്കുന്നു. ഉൽപന്നത്തിന്റെ ഗുണനിലവാരത്തിൽ അവരെല്ലാം ജാഗ്രതയുള്ളവരുമാണ്. പാരമ്പര്യരുചികളെ അവർക്കിണങ്ങുന്ന നിലവാരത്തില്‍ നല്‍കാനാണ്  സംരംഭകർ ശ്രദ്ധിക്കേണ്ടതെന്ന് ആദിത്ത് ഒാർമിക്കുന്നു.

ഫോൺ: 7907126098

English summary: Dried fish business by a young entrepreneur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com