ADVERTISEMENT

ആദ്യത്തെ ചിത്രത്തിൽ കാണുന്നത് ഈജിപ്റ്റ് സുഡാൻ അതിർത്തിയിൽ കണ്ടെത്തിയ കല്ലറകളിൽനിന്ന് ലഭിച്ച 1500-1700 വർഷം മുൻപ് ജീവിച്ചിരുന്ന, നൂബിയൻ സംസ്കാരത്തിന്റെ ഭാഗമായിരുന്ന, മനുഷ്യരുടെ എല്ലുകളിൽനിന്നുളള എക്സ്ട്രാക്റ്റ് അടങ്ങിയ ഫ്ലാസ്ക്കാണ്. അതിൽ ഉയർന്ന അളവിൽ കണ്ടെത്തിയ പ്രധാന രാസപദാർഥം ടെട്രാസൈക്ലിൻ എന്ന ആന്റിബയോട്ടിക്കാണ്. 1950കളിൽ മാത്രം മനുഷ്യരിലും മൃഗങ്ങളിലും ചികിത്സയ്ക്കായി ഉപയോഗിച്ചു തുടങ്ങിയ ആന്റിബയോട്ടിക്! ഡോക്ടർമാർ ചികിത്സയ്ക്കായി ഉപയോഗിക്കുന്നതിലുമധികം അളവിൽ  ടെട്രാസൈക്ലിൻ തുടർച്ചയായി കഴിച്ചിരുന്നു എന്നതിന്റെ തെളിവ്.

രണ്ടാമത്തെ ചിത്രം ആധുനിക മനുഷ്യരുടെ, ഹോമോ സാപ്പിയൻസിന്റെ ഏറ്റവുമടുത്ത ബന്ധുക്കളായ, ആധുനിക മനുഷ്യരുമായി ഇണ ചേർന്ന് നമ്മുടെ ഡിഎൻഎയിൽ കുറച്ചു ഭാഗം ചേർത്തുകൊണ്ട് ഏതാണ്ട് 40000 വർഷം മുൻപ്  ഭൂമിയിൽനിന്ന് അപ്രത്യക്ഷരായ നിയാണ്ടർത്താൽ മനുഷ്യരിൽ ഒരാളുടെ മുഖത്തെ അസ്ഥിയുടേതാണ്. ആ നിയാണ്ടർത്താൽ കൗമാരക്കാരന്റെ പല്ലിൽനിന്ന് ലഭിച്ചത് പെനിസിലിയം റൂബെൻസ് എന്ന പൂപ്പലാണ്. 1928ൽ അലക്സാണ്ടർ ഫ്ലെമിങ് കണ്ടെത്തിയ ആദ്യ ആന്റിബയോട്ടിക് സ്രോതസ്!

പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആൻഡിയൻ മമ്മിയുടെ ശരീരത്തിലെ ജീവാണു സഞ്ചയത്തിൽ(microbiome)നിന്ന് കണ്ടെത്തിയത് ടെട്രാസൈക്ലിൻ, പെനിസിലിൻ, ക്ലോറാംഫെനിക്കോൾ, വാൻകോമൈസിൻ, തുടങ്ങി സൾഫൊണമൈഡ്, ക്വുനലോൺ, അമിനോഗ്ലൈക്കോസൈഡ്സ്, മാക്രോലൈഡ്സ് എന്നിങ്ങനെ ഏതാണ്ട് എല്ലാ ആന്റിബയോട്ടിക് വിഭാഗങ്ങൾക്കുമെതിരെ പ്രതിരോധശേഷി നൽകുന്ന റെസിസ്റ്റൻസ് ജീനുകളാണ്.

പെനിസിലിൻ എന്ന ആന്റിബയോട്ടിക്ക് ചികിത്സയ്ക്കായി ഉപയോഗിച്ചു തുടങ്ങുന്നതിന് മുൻപ് 1940ൽ തന്നെ പെനിസിലിനെ പ്രതിരോധിക്കാൻ ശേഷിയുള്ള പെനിസിലിനേസ് എന്ന എൻസൈമിന്റെ സാന്നിധ്യമുള്ള, ബാക്റ്റീരിയയെ ഗവേഷകർ കണ്ടെത്തിയതെങ്ങനെ എന്ന ഈ  സീരീസിലെ ആദ്യ ഭാഗത്തിലെ ചോദ്യത്തിന് ഉത്തരം നൽകുന്നത് ഈ കണ്ടെത്തലുകളാണ്.

എന്താണ് ആന്റിബയോട്ടിക്കുകൾ?

ചിലയിനം ബാക്റ്റീരിയകളെയും ഫംഗസുകളെയും അവ ജീവിക്കുന്ന പരിസ്ഥിതിയിലുള്ള മറ്റു ബാക്റ്റീരിയകളുടെ വളർച്ചയെ തടയുന്നതിനു സഹായിക്കുന്ന രാസപദാർഥങ്ങളാണ് നാം ഇന്ന് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളിൽ ഭൂരിപക്ഷവും. പെനിസിലിന്റെ യാദ്യശ്ചികമായ കണ്ടെത്തലിന് ശേഷം കണ്ടുപിടിച്ച ആന്റിബയോട്ടിക്കുകൾ പ്രകൃതിയിൽ കാണുന്ന ബാക്റ്റീരിയകളിലും ഫംഗസുകളിലുമൊക്കെ നടത്തിയ അന്വേഷണത്തിന്റെ ഫലമായിരുന്നു. ലക്ഷക്കണക്കിന് വർഷമായി ചിലയിനം ജീവാണുക്കളെ അവയുടെ ചുറ്റുമുള്ള ബാക്റ്റീരിയകളുടെ വളർച്ചയെ തടയാനും അങ്ങനെ അതിജീവനത്തിനുള്ള മൽസരത്തിൽ  വിജയിക്കാനും സഹായിച്ചിരുന്ന ആന്റിബയോട്ടിക്കുകളിൽ ചിലത് മനുഷ്യർ കണ്ടെത്തുകയായിരുന്നു. മനുഷ്യർ ചികിത്സയ്ക്കായി ഉപയോഗിച്ചു തുടങ്ങുന്നതിന് മുൻപ് തന്നെ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമൊക്കെ ആന്റിബയോട്ടിക്കുകളും അവയെ ചെറുക്കാനുളള ശേഷിയുള്ള ബാക്റ്റീരിയകളുമൊക്കെ മനുഷ്യ ശരീരത്തിൽ എത്താറുണ്ടായിരുന്നു എന്നതാണ് യാഥാർഥ്യം.

പതിനായിരക്കണക്കിന് വർഷം മുൻപ് ജീവിച്ചിരുന്ന നിയാണ്ടർത്താൽ മനുഷ്യൻ ഔഷധമായി ബോധപൂർവം പെനിസിലിയം പൂപ്പൽ കഴിക്കുകയായിരുന്നോ അതോ ധാന്യങ്ങളിലൂടെയോ മറ്റോ യാദ്യശ്ചികമായി ഉള്ളിലെത്തുകയായിരുന്നോ എന്ന് കൃത്യമായി പറയാൻ കഴിയില്ല. വേദനാസംഹാരിയായ ആസ്പിരിന്റെ മൂലരൂപമായ സാലിസൈലിക് ആസിഡ് അടങ്ങിയ പോപ്പാർ ഇലകളുടെ അംശവും പല്ലിൽ പഴുപ്പും കുടലിൽ വയറിളക്കമുണ്ടാക്കുന്ന രോഗാണുവുമുണ്ടായിരുന്ന നിയാണ്ടർത്താൽ മനുഷ്യന്റെ dental plaqueൽ ഉണ്ടായിരുന്നു. രോഗശമനത്തിനായി പ്രകൃതിയിൽനിന്ന് വിവിധ പദാർഥങ്ങൾ കഴിച്ചതാകാമെങ്കിലും ഭാഷ വികസിച്ചിട്ടില്ലാത്തതിനാൽ ഔഷധ അറിവുകൾ തലമുറകൾ കൈമാറിയിരിക്കാൻ സാധ്യതയില്ല.

1500 - 1700 വർഷം മുൻപ്  നൂബിയൻ സംസ്കാരത്തിൽ ജീവിച്ചിരുന്ന മനുഷ്യരുടെ ശരീരത്തിൽ ടെട്രാസൈക്ലിൻ ആന്റീബയോട്ടിക് എത്തിയത് ധാന്യങ്ങൾ പുളിപ്പിച്ചുണ്ടാക്കുന്ന ബിയർ പോലുള്ള പാനീയത്തിൽ നിന്നായിരുന്നു. പ്രദേശത്തെ 40 - 60 % മണ്ണു സാമ്പിളുകളിലും കാണപ്പെട്ടിരുന്ന ആന്റിബയോട്ടിക് സ്രോതസ്സ് ആയ ബാക്റ്റീരിയ കലർന്ന ധാന്യത്തിൽനിന്ന് യാദൃശ്ചികമായി എത്തിയതാണോ അതോ ഔഷധ മദ്യം മനുഷ്യർ അറിഞ്ഞു കൊണ്ട് കഴിക്കുകയായിരുന്നോ എന്നും ഉറപ്പിക്കാൻ കഴിയില്ല. എങ്കിലും പുളിപ്പിക്കൽ പ്രക്രിയയ്ക്ക് ആവശ്യമില്ലാത്ത ബാക്റ്റീരിയയിൽനിന്നുണ്ടായ ആന്റിബയോട്ടിക് വ്യത്യസ്ത കല്ലറകളിൽ നിന്നുള്ള മനുഷ്യരിൽ കണ്ടെത്തിയത് പ്രസ്തുത മദ്യത്തിന്റെ ഔഷധ ഗുണത്തെ കുറിച്ച് അവർക്ക് അറിവുണ്ടായിരുന്നു എന്നതിന്റെ സൂചനയാണ്.

ആന്റിബയോട്ടിക്കുകളും ആന്റിബയോട്ടിക് പ്രതിരോധ ശേഷിയുള്ള ബാക്റ്റീരിയകളും ലക്ഷക്കണക്കിന് വർഷം മുൻപേ ഭൂമിയിലുണ്ടായിരുന്നു എന്ന് പറഞ്ഞത് ഈ പ്രതിഭാസം അനിവാര്യമായ, സ്വാഭാവികമായ ഒന്നാണ് എന്ന് സ്ഥാപിക്കാനല്ല, ഈ പ്രതിഭാസത്തിന്റെ പരിണാമ യുക്തി വ്യക്തമാക്കുന്നതിന് വേണ്ടിയാണ്. കാരണം, ഓരോ വർഷവും 5-7 ലക്ഷം മനുഷ്യർ വിവിധ ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധ ശേഷിയുള്ള ബാക്റ്റീരിയകൾ മൂലം മരിക്കുന്നുണ്ടെങ്കിൽ, 2050 ൽ ഇങ്ങനെ ഒരു കോടി മനുഷ്യർ ഒരു ആന്റിബയോട്ടിക്കും ഫലപ്രദമല്ലാതാക്കുന്ന ബാക്റ്റീരിയൽ അണുബാധകൾ മൂലം മരിക്കുമെന്ന് കണക്കാക്കപ്പെടുന്നുണ്ടെകിൽ അതിന് കാരണം നമ്മുടെ അമിതവും അശാസ്ത്രീയവുമായ ആന്റിബയോട്ടിക് ഉപയോഗമാണ്. 

ആന്റിബയോട്ടിക് സ്വയം ചികിത്സയും, മൃഗങ്ങളിലെ വ്യാജചികിത്സയും അശാസ്ത്രീയ ആന്റിബയോട്ടിക് പ്രയോഗങ്ങളും തൊട്ട്, ബ്രോയിലർ കോഴികളിലും മാംസാവശ്യത്തിന് വളർത്തുന്ന മൃഗങ്ങളിലുമൊക്കെ വളർച്ചാ ത്വരകമായി ഉപയോഗിച്ചും, കാർഷിക വിളകളിലും മത്സ്യക്കൃഷിയിലുമൊക്കെ ഒരു തത്വദീക്ഷയുമില്ലാതെ പ്രയോഗിച്ചും, മരുന്ന് നിർമാണഫാക്ടറികളിൽ നിന്ന് ഒഴുക്കി വിട്ടുമൊക്കെ, പതിനായിരക്കണക്കിന് ടൺ ആന്റിബയോട്ടിക്ക് ഓരോ വർഷവും മണ്ണിലും ജല സ്രോതസ്സുകളിലും നിക്ഷേപിച്ച് നാം തന്നെ രൂപപ്പെടുത്തിയ ആന്റിബയോട്ടിക് പ്രതിരോധമാണ് ഒരു നിശ്ശബ്ദ മഹാമാരിയായി മനുഷ്യരാശിക്ക് ഭീഷണിയാകുന്നത്. 

English summary: Antimicrobial resistance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com