ADVERTISEMENT

പതിനഞ്ച്  ഏക്കറിൽ പരന്നുകിടക്കുന്ന കൃഷിഭൂമി. ഒരു സെന്റ് സ്ഥലംപോലും വെറുതെയിട്ടിട്ടില്ല. തെങ്ങ്, കമുക്, കരിമ്പ്, വാഴ, നെല്ല്, കപ്പ എന്നിങ്ങനെ വൈവിധ്യമാർന്ന വിളകൾ. ശാസ്ത്രീയ നനസംവിധാനം,  മികച്ച വിളവ്, നല്ല വരുമാനം. കൃഷിയിടത്തിനു നടുവിലെ പച്ചപ്പു നിറഞ്ഞ വീട്ടിൽ അഭിമാനത്തോടെ, നിറഞ്ഞ ചിരിയോടെ, ആ കർഷകനുണ്ട്– സുപ്രീം കോടതി ചീഫ് ജസ്റ്റിസും കേരള ഗവർണറുമായിരുന്ന പളനിസാമി സദാശിവം എന്ന ജസ്റ്റിസ് പി. സദാശിവം. 

ഉന്നതസ്ഥാനത്തുനിന്ന് ഗ്രാമത്തിന്റെ പച്ചപ്പിലേക്ക്

ഇന്ത്യൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നു വിരമിച്ചശേഷം 5 വർഷം കേരള ഗവർണറായി. ഗവർണർസ്ഥാനമൊഴിഞ്ഞ ശേഷം 10 ലക്ഷം രൂപവരെ മാസശമ്പളം വാഗ്ദാനം ചെയ്യപ്പെട്ട കോർപറേറ്റ് പദവികൾ നിരസിച്ചാണ് തമിഴ്നാട്ടില്‍  ജന്മനാടായ കടപ്പനല്ലൂരില്‍ അദ്ദേഹം കർഷകജീവിതം നയിക്കുന്നത്. ഈറോഡ് ജില്ലയിലെ ഭവാനിയിൽനിന്നു മേട്ടൂർ ഡാമിലേക്കു പോകുന്ന വഴിക്കാണ്  കടപ്പനല്ലൂര്‍ എന്ന തനി ഗ്രാമം.  കർഷക കുടുംബത്തിൽ ജനിച്ച്, സർക്കാർ സ്കൂളിൽ പഠിച്ചാണ് സദാശിവം ഉന്നതസ്ഥാനങ്ങളിലെത്തിയത്. ആ വിജയം കൃഷിയിലും ആവർത്തിക്കുകയാണ് അദ്ദേഹം. ആധുനിക കൃഷിരീതികള്‍ സ്വീകരിച്ചും  കാലത്തിനും കാലാവസ്ഥയ്ക്കും  യോജിച്ച വ്യത്യസ്ത വിളകള്‍  പരീക്ഷിച്ചുമാണ് മുന്നേറ്റം. വിപണിയില്‍ പ്രിയമുള്ള ഹ്രസ്വകാല വിളകൾക്കൊപ്പം  ദീർഘകാല വിളകളും കൃഷിചെയ്യുന്നു. 

ഡൽഹിക്കാലത്തേ തുടങ്ങി, മുന്നൊരുക്കം

സുപ്രീം കോടതിയിലായിരുന്ന കാലത്തുതന്നെ വിരമിച്ച ശേഷം കൃഷിയിലിറങ്ങാന്‍ തീരുമാനിച്ചിരുന്നു. മുന്നൊരുക്കവും അന്നേ തുടങ്ങി.  കടപ്പനല്ലൂരിലെ പാടത്തിനു നടുവിലുള്ള പഴയ വീടു പൊളിച്ചു പുതിയ വീടുണ്ടാക്കി. രണ്ടു മക്കളോടും കുടുംബത്തോടുമൊപ്പം ഒരുമിച്ചു താമസിക്കാന്‍ പറ്റിയ വീട്.  തമിഴ്നാട് സർക്കാർ നിയോഗിച്ച 9 സുരക്ഷാ ഉദ്യോഗസ്ഥർക്കു താമസിക്കാൻ വീടിനോടു ചേർന്നു  സൗകര്യമൊരുക്കിയിട്ടുണ്ട്. വീടിനോടു ചേർന്ന് 150 പേരെ ഉൾക്കൊള്ളാവുന്ന ഹാള്‍. ഗ്രാമത്തിലെ ക ർഷകരുടെ ചെറിയ കൂട്ടായ്മകളും പരിപാടികളുമൊക്കെ ഇവിടെ നടത്തുന്നു. വീടിനു ചുറ്റുമായി 15 ഏ ക്കർ കൃഷിസ്ഥലവും 5 പശുക്കളുള്ള തൊഴുത്തും. അച്ഛൻ പളനിസാമിക്ക് 40 ഏക്കർ കൃഷിയുണ്ടായിരുന്നു. മൂന്നു മക്കൾക്കായി വീതിച്ചപ്പോൾ സദാശിവത്തിനു കിട്ടിയതാണ് 15 ഏക്കർ. രണ്ടു സഹോദരൻമാരുടെ 25 ഏക്കർ കൃഷിസ്ഥലം ഇതിനോടു ചേർന്നുതന്നെയുണ്ട്.

അര കിലോമീറ്റർ അകലെ കാവേരി നദിയൊഴുകുന്നു. അതിനാൽ വെള്ളത്തിനു ബുദ്ധിമുട്ടില്ല. മുറ്റത്തു കുളംപോലുള്ള കൂറ്റൻ കിണർ, നിറയെ വെള്ളം. പാടത്ത് വേറെയും കിണറുണ്ട്. പലയിടങ്ങളിലായി 5 പമ്പ് സെറ്റുകളുണ്ട്. 

satasivam-2
ജസ്റ്റിസ് പി. സദാശിവവും ഭാര്യ സരസ്വതിയും

ആധുനികതയിലൂടെ വിജയം

കൃഷിയിൽ ആധുനികത കൊണ്ടുവന്നതാണു തന്റെ വിജയരഹസ്യമെന്നു ജസ്റ്റിസ് സദാശിവം പറയുന്നു. തുള്ളിനന, തളിനന സംവിധാനമൊരുക്കാന്‍ 9 ലക്ഷം രൂപയോളം മുടക്കി. മു‍ൻപു കരിമ്പും നെല്ലും മാത്രമായിരുന്നു കൃഷി. അതി‍ൽനിന്നാണു ബഹുവിളകളിലേക്കു തിരിഞ്ഞത്. 4 ഏക്കറിൽ മുഴുവന്‍ തെങ്ങാണ്.  കച്ചവടക്കാർ എല്ലാ മാസവും വന്നു തേങ്ങയും കരിക്കും കൊണ്ടുപോകും. കൃഷി സ്ഥലത്തിന്റെ എല്ലായിടത്തും മിനി ട്രാക്ടർ എത്തിക്കാൻ വഴി നിര്‍മിച്ചിട്ടുണ്ട്. ട്രാക്ടർ ഓടിക്കാനുള്ള ലൈസൻസുമുണ്ട് സദാശിവത്തിന്. 

പളനിസാമിയുടെയും നാച്ചിയമ്മാളിന്റെയും മകനായി 1949 ൽ സദാശിവത്തിന്റെ ജനനം. സരസ്വതിയാണ് സദാശിവത്തിന്റെ ഭാര്യ. രണ്ടു മക്കൾ, എസ്. ശ്രീനിവാസനും എസ്. സെന്തിലും. കംപ്യൂട്ടർ എൻജിനീയറാണ് ശ്രീനിവാസൻ. സെന്തിലാണ് കൃഷിയിൽ സദാശിവത്തെ സഹായിക്കുന്നത്.

English summary: Justice P Sathasivam: The farmer of Kadappanallur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com