ADVERTISEMENT

കൃഷിമേഖലയിലെ യന്ത്രവൽകരണം ഇന്ന് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. തൊഴിലാളികളെ കിട്ടാനുള്ള വിഷമവും വലിയ കൂലിച്ചെലവും ഒക്കെ കർഷകരെ അലട്ടുമ്പോൾ പല യന്ത്രങ്ങളം കർഷകർക്ക് അനുഗ്രഹദായകമാണ്. കാടു വെട്ടാനും തടം കോരാനും കുഴികളെടുക്കാനും തെങ്ങുകയറാനും ഒക്കെയുള്ള യന്ത്രങ്ങൾ വിവപണിയിൽ ലഭ്യമാണ്. വലിയ സംവിധാനത്തിൽ ഞാറുനടാനും കൊയ്യാനും മെതിക്കാനുമുള്ള വലിയ യന്ത്രങ്ങളും കിട്ടും. പക്ഷേ ഒരു സാധാരണ കർഷകന് ഇത്തരം എത്ര യന്ത്രങ്ങൾ സ്വന്തമായി വാങ്ങാനാകും. അത്രമാത്രം ലാഭകരമാകുന്നുണ്ടോ കേരളത്തിലെ കൃഷി മേഖല. കൃഷി മേഖലയിലെ യന്ത്രവൽകരണത്തിൽ ദേശീയ ശരാശരിയിലും വളരെ താഴെയാണ് കേരളത്തിന്റെ സ്ഥാനം. കേരളത്തിൽ യന്ത്രവൽക്കരണ മികവിൽ അൽപമെങ്കിലും മുന്നിൽ നിൽക്കുന്നത് ആലപ്പുഴ ജില്ലയാണ്. ക്യഷി മേഖലയിലെ യന്ത്രവൽക്കരണം പ്രോൽസാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിയ പദ്ധതിയാണ്  സ്‌മാം അഥവാ സബ് മിഷൻ ഓൺ അഗ്രികൾചറൽ മെക്കനൈസേഷൻ (SMAM). കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭമാണ് ഈ കാർഷിക യന്ത്രവൽകരണ പദ്ധതി. 

ഇളവുകളേറെ

കൃഷിക്കാർക്കും കർഷകസംഘങ്ങൾക്കും പദ്ധതിയിലൂടെ യന്ത്രങ്ങളും ഉപകരണങ്ങളും സ്വന്തമാക്കാം. വ്യക്തികൾക്ക് 60 ശതമാനംവരെ സബ്സിഡി. രണ്ടു ഹെക്ടറിലേറെ  ഭൂമിയുള്ളവർക്ക് 40 ശതമാനം സഹായധനം കിട്ടുമ്പോൾ ഒരു ഹെക്ടറിൽ താഴെയുള്ളവർക്കും ഒരു ഹെക്ടർ മുതൽ രണ്ടു ഹെക്ടർ വരെയുള്ളവർക്കും 50 ശതമാനം സബ്സിഡി. സ്ത്രീകൾക്കും പട്ടികവിഭാഗങ്ങൾക്കും 50 ശതമാനം സബ്സിഡിക്ക് അർഹതയുണ്ട്. 

തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ കർഷക സംഘങ്ങൾക്ക് ഉപകരണങ്ങൾ വാടകയ്ക്കു നൽകുന്ന കസ്റ്റം ഹയറിങ് സെന്ററുകൾ തുടങ്ങുന്നതിന് 10 ലക്ഷം രൂപ വരെ വിലയുള്ള ഉപകരണങ്ങൾക്ക് 80 ശതമാനം സബ്സിഡി. മറ്റു പ്രദേശങ്ങളിലെ സംഘങ്ങൾക്ക് ഒരു കോടി രൂപവരെ വിലയുള്ള  യന്ത്രങ്ങൾക്കും  ഉപക രണങ്ങൾക്കും 40 ശതമാനം സബ്സിഡി.  പുതിയ കാർഷികോപകരണങ്ങൾ വികസിപ്പിക്കുന്നവർക്കും ധനസഹായം നൽകാൻ വ്യവസ്ഥയുണ്ട്. 

യന്ത്രവൽക്കരണത്തിലൂടെ കൃഷി പുരോഗതി

വ്യക്തിഗതാടിസ്ഥാനത്തിലും ഗ്രൂപ്പുകളായും സർവീസ് സംഘങ്ങളായും ഒക്കെ സ്‌മാം പദ്ധതിയിൽ കാർഷിക യന്ത്രങ്ങൾ വാങ്ങാനുള്ള പ്രോജക്ടുകൾക്ക് അപേക്ഷിക്കാം. കർഷകർക്ക് സ്വന്തം കൃഷിയിടമോ പാട്ടത്തിനൊടുത്ത കൃഷിയിടമോ കാണിച്ച് അപേക്ഷ നൽകാം. നികുതിചീട്ട് ഹാജരാക്കണം. വലിയ കൃഷിയിടങ്ങളിലേക്ക് ആവശ്യമായ വൻകിടയന്ത്രങ്ങൾ മുതൽ ചെറിയ കൃഷിയിടത്തിലേക്ക് ആവശ്യമായ പണി ഉപകരണങ്ങൾ വരെ ഈ പദ്ധതിയിൽ വാങ്ങാം. കർഷക ഗ്രൂപ്പുകൾക്ക് ഉപകരണങ്ങൾ വാടകയ്ക്ക് നൽകാവുന്ന രീതിയിലുള്ള പദ്ധതികളും നടപ്പാക്കാം. കേന്ദ്രസർക്കാരിന്റെ 60% ഫണ്ടും സംസ്ഥാന സർക്കാരിന്റെ 40% ഫണ്ടും ആണ് വിനിയോഗിക്കുന്നത്. 

കർഷകർ നൽകുന്ന പ്രോജക്ടിന്റെ പ്രാധാന്യം അനുസരിച്ച് തുകയുടെ 40 മുതൽ 80 ശതമാനം വരെ സബ്സിഡിയും ലഭിക്കും. കർഷകർ ഒറ്റയ്ക്കൊറ്റയാക്കാണ് അപേക്ഷിക്കുന്നതെങ്കിൽ രണ്ട് ഹെക്ടറിൽ കുറയാതെ ഭൂമി വേണം. സ്വന്തമായ ഭൂമിയോ പാട്ടത്തിന് എടുത്തതോ ആകാം.  4 ലക്ഷം വരെ സഹായധനം ലഭിക്കും. ഇതിന് 40% വരെ സബ്സിഡിയും ലഭിക്കും. വനിതകൾ, പട്ടികജാതി– പട്ടിക വർഗ വിഭാഗങ്ങൾ എന്നിവർക്ക് 50%  വരെയും സബ്സിഡി കിട്ടും. കാർഷിക വിളകളെ മൂല്യ വർധിത ഉൽപന്നങ്ങളായി മാറ്റാനുള്ള സാങ്കേതിക സൗകര്യങ്ങളൊരുക്കുന്നതിനുള്ള യന്ത്രസംവിധാനങ്ങളൊരുക്കാനും കൃഷി അനുബന്ധ ഉൽപന്നങ്ങളുടെ പായ്ക്കിങ്, വിപണനം തുടങ്ങിയവയ്ക്കുള്ള യന്ത്രസംവിധാനങ്ങളും ഒരുക്കാനാകും. 

പൊടി മില്ലുകൾ, ഓയിൽ മില്ലുകൾ, സംസ്കരണ യൂണിറ്റുകൾ, പായ്ക്കിങ് മെഷീനുകൾ തുടങ്ങിയവയും, ട്രാക്ടര്, ടില്ലർ തുടങ്ങിയവയൊക്കെ വാങ്ങാനുള്ള പ്രോജക്ടുകൾ സമർപ്പിക്കാം. 5 ഏക്കറിന് മുകളിലുള്ള കർഷകരുടെ പദ്ധതികൾക്ക് 50% സബ്സിഡി ലഭിക്കും. കൃഷിക്ക് സഹായകമായ ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന കേന്ദ്രങ്ങൾ കർഷക ഗ്രൂപ്പുകൾക്ക് തുടങ്ങാം. വലിയ പ്രോജക്ടുകൾക്ക് 10 ലക്ഷം മുതൽ ഒരു കോടി വരെ വായ്പ നൽകും. 4 ലക്ഷം മുതൽ 40 ലക്ഷം വരെ ഇതിന് സബ്സിഡി ലഭിക്കും. ഓരോ പ്രോജക്ടും വിശദമായ പരിശോധന നടത്തിയ ശേഷമേ അംഗീകാരം നൽകുകയുള്ളൂ. ഏത് ഉപകരണങ്ങൾ ഈ പദ്ധതിയിൽ വാങ്ങിയാലും സർക്കാരിന്റെ അംഗീകൃത ടെസ്റ്റിങ് കേന്ദ്രങ്ങളുടെ അംഗീകാരം നേടിയവ ആയിരിക്കണം എന്ന് നിർബന്ധമുണ്ട്. കേരളത്തിൽ തവനൂരിലുള്ള കേളപ്പജി കാർഷിക എൻജിനീയറിങ് കോളജിൽ ടെസ്റ്റിങ് കേന്ദ്രം ഉണ്ട്. ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനികളാണ് ഇവയുടെ ടെസ്റ്റിങ് നടത്തി അംഗീകാരം നേടിയെടുക്കേണ്ടത്. ഇങ്ങനെ അംഗീകാരം നേടിയ ഉപകരണങ്ങൾ മാത്രമേ കർഷകർക്ക് നൽകാൻ പാടുള്ളൂ. കർഷകരും ഇത്തരത്തിൽ അംഗീകാരമുള്ള യന്ത്രങ്ങളും ഉപകരണങ്ങളും മാത്രമേ വാങ്ങാവൂ. അല്ലെങ്കിൽ ആനുകൂല്യം ലഭിക്കില്ല.

മികച്ച സംരംഭം; വരുമാന മാർഗം

കൃഷി സുഗമമാക്കുന്നതിനൊപ്പം സംരംഭസാധ്യതയായും വരുമാനമാർഗമായും  കാർഷിക ഉപകരണങ്ങൾ മാറുന്നു.  കൂടുതൽ ആവശ്യക്കാരുള്ള ഉപകരണങ്ങൾ വാടകയ്ക്കു നൽകിയോ അവ ഉപയോഗിച്ചു കൃഷി‌പ്പണി ചെയ്തുനൽകിയോ വരുമാനം കണ്ടെത്താനാവും. ഒന്നോ രണ്ടോ ഉപകരണം മാത്രമുള്ളവർക്കും അവസരമുണ്ട്. പിന്നീട് വ്യത്യസ്ത ഉപകരണങ്ങൾ സ്വന്തമാക്കി സംരംഭം വിപുലമാക്കാം. സ്വയം തൊഴിൽ കണ്ടെത്തുന്നതിനൊപ്പം മറ്റുള്ളവർക്ക് തൊഴിൽ നൽകാനും ഇതുവഴി സാധിക്കുന്നു. കൂടുതൽ  യന്ത്രങ്ങൾ സ്വന്തമായുള്ളവർക്ക് തരിശുഭൂമികൾ വാടകയ്ക്ക് എടുത്തു വിപുലമായി കൃഷി ചെയ്ത്  ഉയർന്ന വരുമാനം നേടാനുമാവും. 

കാർഷികോൽപന്നങ്ങൾ സംസ്കരിച്ചും മൂല്യവർധന നടത്തിയും അധിക വരുമാനം ഉറപ്പാക്കാൻ സഹായിക്കുന്ന ഒട്ടേറെ ഉപകരണങ്ങൾ ഇപ്പോൾ ലഭ്യമാണ്. ഉണങ്ങാനും പൊടിക്കാനും നുറുക്കാനുമൊക്കെയുള്ള ഇത്തരം ഉപകരണങ്ങൾക്കും  സ്മാം പദ്ധതിയിൽ ധനസഹായം കിട്ടും.   ഉപകരണങ്ങൾ  വാങ്ങാനാഗ്രഹിക്കുന്നവർക്ക് സ്മാം പദ്ധതിയിൽ അപേക്ഷ നൽകാം. ഹോർട്ടികൾച്ചർ മിഷനും സഹായം നൽകുന്നുണ്ട്. സ്വന്തമായി യന്ത്രങ്ങൾ വാങ്ങാനും പ്രവർത്തിപ്പിക്കാനും സാധിക്കാത്തവർക്കായി അവ വാടകയ്ക്ക് നൽകുന്ന കാർഷിക സേവനകേന്ദ്രങ്ങളും കാർഷിക കർമസേനകളും സംസ്ഥാനത്തുടനീളം  ഉയർന്നുവരുന്നു.

അപേക്ഷയ്ക്ക് ഈസി വേ

പദ്ധതിയിൽ അപേക്ഷകൾ നൽകാൻ ഓഫിസുകൾ കയറി ഇറങ്ങേണ്ട ആവശ്യമില്ല. എല്ലാ നടപടികളും ഓൺ ലൈൻ വഴിയാണ് പൂർത്തിയാക്കേണ്ടത്. സൈറ്റ് വിസിറ്റ് പോലുള്ള കാര്യങ്ങൾ മാത്രമേ ഉദ്യോഗസ്ഥർ നേരിട്ട് നടപ്പാക്കേണ്ടതായുള്ളൂ.

www.agrimachinery.nic.in എന്ന സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. ഓരോ വർഷവും ജൂൺ മുതലാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങുക. കൃത്യമായ അപേക്ഷ നൽകുന്നവരിൽ നിന്ന് ആദ്യം നൽകിയവർക്ക് ആദ്യം എന്ന രീതിയിൽ മുൻഗണന അനുസരിച്ചാകും നടപടികളുണ്ടാകുക. കാർഷിക യന്ത്രങ്ങളുടെ വിവരണങ്ങളും വിലയും എല്ലാം സൈറ്റിൽ നിന്ന് ലഭിക്കും. അതിൽ നിന്ന് ഏറ്റവും ആവശ്യമുള്ളത് കർഷകർ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. അതോടെ ആ യന്ത്രം ഉൽപാദിപ്പിച്ച് വിതരണത്തിനെത്തിക്കുന്ന കമ്പനി പ്രതിനിധികൾ കർഷകരുമായി ബന്ധപ്പെടും. അവരുമായുള്ള ഡീൽ ഉറപ്പിച്ചുകഴിഞ്ഞാൽ യന്ത്രങ്ങൾ വാങ്ങാം. ചില കമ്പനികൾ സബ്സിഡി കിട്ടിക്കഴിഞ്ഞ് പണം മുഴുവൻ നൽകിയാൽ മതിയെന്ന് സമ്മതിക്കാറുണ്ട്. യന്ത്രങ്ങൾ സ്ഥാപിച്ചു കഴിഞ്ഞാൽ കൃഷി വിദഗ്ധരെത്തി പരിശോധിച്ച് യാഥാർഥത്തിൽ ഓർഡർ ചെയ്ത മെഷീനുകൾ തന്നെയല്ലേ എന്ന് ഉറപ്പു വരുത്തി സബ്സിഡിക്കുള്ള അനുമതി നൽകുകയാണ് ചെയ്യുക. സബ്സിഡി തുക കർഷകർക്ക് കൈമാറ്റം ചെയ്യാതെ അക്കൗണ്ടിലേക്ക് ഇട്ടു കൊടുക്കുകയാണ് ചെയ്യുക.

കൃഷി, കാർഷികോൽപന്ന സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട യന്ത്രങ്ങളും ഉപകരണങ്ങളുമാണ് പദ്ധതിയുടെ ഭാഗമായുള്ളത്. കൃഷി, കാർഷികോൽപന്ന സംസ്കരണ മേഖലയിലെ ഉപകരണങ്ങൾ ടെസ്റ്റിങ് ഏജൻസികൾ ഗുണനിലവാര പരിശോധന നടത്തി അംഗീകരിച്ചാൽ മാത്രമേ പദ്ധതിയുടെ ഭാഗമാകൂ. ഇതനുസരിച്ച് 35,000 രൂപയിലധികം വിലയുള്ള ഉപകരണങ്ങളും സംവിധാനങ്ങളും കേന്ദ്രസർക്കാരിന്റെ ടെസ്റ്റിങ് സെന്ററുകളിൽ പരിശോധനയ്ക്ക് വിധേയമാക്കണം.  കേന്ദ്രസർക്കാരിന്റെ ഫാം മെഷീനറി ടെസ്റ്റിങ് സെന്റർ കേരളത്തിൽ മലപ്പുറം ജില്ലയിലെ തവനൂരിലാണ്. എന്നാൽ 35,000 രൂപയിൽ താഴെ വിലയുള്ള  യന്ത്രങ്ങളും ഉപകരണങ്ങളും  തിരുവനന്തപുരം വെള്ളായണിയിലെ ആർടിടി സെന്ററിലാണ് പരിശോധിക്കേണ്ടത്. വിൽപനാനന്തര സേവനം നൽകാൻ ഡീലർമാർക്കു ബാധ്യതയുണ്ട്.  

English summary: All about SMAM Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com