ADVERTISEMENT

സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ രാജ്യം പുതിയ അധ്യായം എഴുതിച്ചേര്‍ക്കുകയാണെങ്കിലും കര്‍ഷകരുടെ കഞ്ഞി ഇന്നും കുമ്പിളില്‍ തന്നെ. മുഖ്യ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി സര്‍വകാല റെക്കോര്‍ഡിലേക്ക് പ്രവേശിക്കുമെന്ന പ്രതീക്ഷയിലാണ് വാണിജ്യമന്ത്രാലയം. അതേസമയം കുരുമുളക് വിളവെടുപ്പിനു തുടക്കംകുറിച്ചതോടെ സുഗന്ധരാജാവിന് വിപണിയിലെ ആധിപത്യം നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്.

പ്രതാപകാലം അസ്തമിച്ച അവസ്ഥയില്‍ കുരുമുളക്

ആഗോള വിപണിയില്‍ മലബാര്‍ കുരുമുളക് പ്രതാപകാലം അസ്തമിച്ച അവസ്ഥയിലാണ്. പുതിയ ചരക്കുവരവിനായി അമേരിക്കയും റഷ്യയും മാത്രമല്ല പല യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യന്‍ കയറ്റുമതിക്കാരെ നിരന്തരം ബന്ധപ്പെട്ടിരുന്നത് പഴങ്കഥയായി.

മുന്‍ കാലങ്ങളില്‍ സീസണ്‍ ആരംഭത്തില്‍ ഇറക്കുമതിക്കാര്‍ വന്‍ ഓര്‍ഡറുകളുമായി രാജ്യത്തെ കയറ്റുമതി സ്ഥാപനങ്ങളെ സമീപിച്ചിരുന്നു. അയ്യായിരം ടണ്ണിനും പതിനായിരം ടണ്ണിനുമുള്ള ബള്‍ക്ക് ഓര്‍ഡറുകള്‍ കൊച്ചിയിലെ വിവിധ കയറ്റുമതിക്കാര്‍ പങ്കിട്ടെടുത്ത ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി തികച്ചും വ്യത്യസ്തമാണ്. സീസണില്‍ മാത്രമല്ല ഓഫ് സീസണില്‍ പോലും വിദേശ ആവശ്യക്കാരില്ല.

കുരുമുളക് ഉല്‍പാദനരംഗത്ത് കൂടുതല്‍ രാജ്യങ്ങള്‍ നിലയുറപ്പിച്ചതോടെ ആഗോള വിപണിയില്‍ മലബാര്‍ മുളകിനു കാലിടറി. കയറ്റുമതി രംഗത്ത് വിയറ്റ്നാമും ഇന്തോനേഷ്യയും ബ്രസീലും പിടിമുറുക്കിയതിനൊപ്പം താഴ്ന്ന വിലയ്ക്ക് അവര്‍ ചരക്ക് വാഗ്ദാനം ചെയ്തത് ഇന്ത്യ, കയറ്റുമതി രംഗത്തുനിന്ന് പിന്‍തള്ളപ്പെടാന്‍ കാരണമായി. എന്നാല്‍ ആഗോള സുഗന്ധവ്യഞ്ജന വിപണിയില്‍ കുരുമുളകിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തുന്ന രാജ്യമെന്ന ഖ്യാതി ഇന്നും ഇന്ത്യയ്ക്കു സ്വന്തം.

ഇതിനിടയില്‍ കാറ്റ് മാറിവീശിയതോടെ കയറ്റുതിയില്‍നിന്നും ഇന്ത്യ, മുളക് ഇറക്കുമതി രാജ്യമായി മാറി. ആഭ്യന്തര മാര്‍ക്കറ്റിലെ ശക്തമായ ഡിമാന്‍ഡ് ഇറക്കുമതിക്ക് അവസരം ഒരുക്കി. വിയറ്റ്നാമും ശ്രീലങ്കയും ഇന്തോനേഷ്യയും ഇന്ത്യയിലേക്ക് കയറ്റുമതി നടത്തുന്നുണ്ട്. ഔദ്യോഗികമായി ഡിസംബറില്‍ 1683 ടണ്‍ കുരുമുളക് വിവിധ തുറമുഖങ്ങളിലായി ഇറക്കുമതി നടന്നു. എന്നാല്‍ യഥാര്‍ഥ വരവ് ഇതിലും കുടുതലാണെന്ന് ഇറക്കുമതി ലോബിയുടെ പക്ഷം.          

അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ കുരുമുളകുവില ടണ്ണിന് 7000 ഡോളറാണ്, എന്നാല്‍ 5600 ഡോളറിന് ദക്ഷിണേന്ത്യന്‍ തുറമുഖങ്ങളിലേക്ക് ഉല്‍പ്പന്നം ഷിപ്പ്മെന്റ് നടത്താന്‍ സദാ തയാറായി നില്‍ക്കുകയാണ് കൊളംമ്പോ ആസ്സ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീലങ്കന്‍ കയറ്റുമതിക്കാര്‍. അമിതമായ അളവില്‍ വിദേശ ചരക്കുവരവ് നമ്മുടെ കര്‍ഷകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു.  

തെക്കന്‍ ജില്ലകളുടെ പല ഭാഗങ്ങളിലും  വിളവെടുപ്പ് പുരോഗമിക്കുന്നു. അടുത്ത വാരം  ഹൈറേഞ്ചിലെ തോട്ടങ്ങളിലും മൂത്തു വിളഞ്ഞ മുളകുമണികള്‍ വിളവെടുക്കുന്ന തിരക്കിലേക്ക് കര്‍ഷകരുടെ ശ്രദ്ധതിരിയും. സീസണ്‍ ആരംഭിച്ചതോടെ വാരാവസാനം കുരുമുളകിന് 500 രൂപയിലെ നിര്‍ണായക താങ്ങ് നഷ്ടപ്പെട്ട് കിലോ 496 രൂപയായി. ഫെബ്രുവരിയില്‍ ചരക്ക് കൂടുതലായി എത്തിയാല്‍ നിരക്ക് വീണ്ടും ചാഞ്ചാടും. ഈ അവസരത്തില്‍ ഉല്‍പാദകര്‍ തിരക്കിട്ടുള്ള വില്‍പ്പനയില്‍നിന്ന് അല്‍പ്പം പിന്‍മാറുന്നത് വിലത്തകര്‍ച്ചയെ തടയാനാവും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉല്‍പാദനം കുറയുമെന്നതിനാല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കുരുമുളക് വിപണി നിയന്ത്രണം കര്‍ഷരുടെ കരങ്ങളിലേക്ക് തിരിയും.

വിപണി പിടിച്ച് കാപ്പി

വിദേശ വിപണികളില്‍നിന്നും ഇന്ത്യന്‍ കാപ്പിക്ക് ആവശ്യം വര്‍ധിച്ചു. അധികം ചരക്ക് കയറ്റുമതി നടത്താനായാല്‍ കൂടുതല്‍ ഉയര്‍ന്ന വിലയ്ക്ക് അവസരം ഒരുങ്ങും. ഇക്കുറി കാപ്പി കയറ്റുമതിയില്‍ 35 ശതമാനം വര്‍ധനയാണ് വിലയിരുത്തുന്നത്. കേരളത്തിനും അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും ഉല്‍പാദകര്‍ക്കാവും ഇതിന്റെ നേട്ടം. ആഗോള തലത്തില്‍ കാപ്പി ഉല്‍പാദനത്തില്‍ ഇന്ത്യ പിന്നിലാണെങ്കിലും ഉല്‍പാദിപ്പിക്കുന്ന ചരക്കില്‍ 80 ശതമാനവും കയറ്റുമതി നടത്തുകയാണ്. അമേരിക്ക മാത്രമല്ല, ബ്രിട്ടണും ഇറ്റലിയും ജര്‍മ്മനിയും ജപ്പാനും സ്പെയിനുമെല്ലാം ഇന്ത്യന്‍ കാപ്പിയുടെ മാധുര്യം നുകരുന്നുണ്ട്.

വയനാട്ടില്‍ ഉണ്ടക്കാപ്പിവില 4400 രൂപയാണ്. കഴിഞ്ഞ വര്‍ഷം നിരക്ക് 3800-4000 മാത്രമായിരുന്നു. കാപ്പി പരിപ്പ് വില ക്വിന്റലിന് 14,800 രൂപയാണ്. കാലവര്‍ഷം പതിവിലും നീണ്ടതിനാല്‍ കനത്ത മഴയില്‍ പല തോട്ടങ്ങളിലും വ്യാപകമായതോതില്‍ കാപ്പിപ്പൂവ് അടര്‍ന്നുവീണത് ഉല്‍പാദനത്തെ ബാധിച്ചു.

ടാപ്പിങ് സീസണ്‍ അവസാനഘട്ടത്തിലേക്ക്

സംസ്ഥാനത്ത് റബര്‍ ടാപ്പിങ് സീസണ്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. പകല്‍ താപനില അടിവെച്ച് ഉയരുന്നതിനാല്‍ ഒട്ടുമിക്ക തോട്ടങ്ങളിലും റബര്‍മരങ്ങളില്‍നിന്നുള്ള യീല്‍ഡ് നവംബര്‍-ഡിസംബര്‍ മാസങ്ങളെ അപേക്ഷിച്ച് ചുരുങ്ങി. റെയിന്‍ ഗാര്‍ഡ് ഇട്ടതോട്ടങ്ങളില്‍ പാല്‍ ലഭ്യത കുറഞ്ഞപ്പോള്‍ മഴക്കാലത്ത് വെട്ട് നടക്കാത്ത തോട്ടങ്ങളിലെ സ്ഥിതി വ്യത്യസ്ഥമാണെന്ന് കര്‍ഷകര്‍.

കാലവര്‍ഷ വേളയില്‍ ടാപ്പിങ് സ്തംഭിച്ച മരങ്ങളില്‍നിന്നും ഇപ്പോള്‍ പാല്‍ ലഭ്യത മെച്ചപ്പെട്ടതിനാല്‍ അടുത്ത മാസം അവസാനം വരെ വെട്ട് തുടരാനാവുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. മുഖ്യ വിപണികളില്‍ നാലാം ഗ്രേഡ് കിലോ 161 രൂപയിലും ഒട്ടുപാല്‍ 112 രൂപയിലും ലാറ്റക്സ് 119 രൂപയിലുമാണ്.

താങ്ങില്ലാതെ നാളികേരം

ശബരിമലയില്‍നിന്നുള്ള കൊപ്ര ഇറങ്ങി തുടങ്ങിയത് നാളികേരോല്‍പ്പന്ന വിപണിയില്‍ സമ്മര്‍ദ്ദം ഉളവാക്കി. മകരവിളക്ക് സീസണ്‍ അവസാനിച്ച വേളയിലാണ് മലമുകളില്‍നിന്നും ചരക്കുവരവ് ആരംഭിച്ചത്. അയല്‍ സംസ്ഥാനങ്ങളിലെ മില്ലുകളിലേക്ക് കൊപ്ര നീങ്ങുന്നു.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പിന് തുടക്കംകുറിച്ചെങ്കിലും അടുത്ത മാസം മുതല്‍ ലഭ്യത ഉയരും. മുഖ്യവിപണിയായ കാങ്കയത്ത് കൊപ്ര 8700ലേക്ക് ഇടിഞ്ഞതോടെ എണ്ണവില അവിടെ 12,900ലേക്കു തളര്‍ന്നു. തമിഴ്നാട് വിപണിയെ അപേക്ഷിച്ച് കൊച്ചിയില്‍ കൊപ്രയ്ക്ക് കേവലം 300 രൂപ മാത്രം ഉയര്‍ന്ന് നില്‍ക്കുകയാണെങ്കിലും വെളിച്ചെണ്ണ വില 2000 രൂപ വര്‍ധിച്ച് 15,000 രൂപയിലാണ്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊപ്ര താങ്ങുവിലയെ അപേക്ഷിച്ച് ക്വിന്റലിന് 1900 രൂപ ഇടിഞ്ഞതിനാല്‍ കര്‍ഷകരക്ഷയ്ക്ക് നാഫെഡ് രംഗത്ത് ഇറങ്ങേണ്ട സമയം അതിക്രമിച്ചു. അടുത്ത മാസം വിളവെടുപ്പ് വ്യാപകമാകുന്നതോടെ വിപണി കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ അകപ്പെടും. കേന്ദ്രസംസ്ഥാന ഏജന്‍സികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ കര്‍ഷകര്‍ക്ക് താങ്ങുവിലയുടെ പ്രയോജനം ലഭ്യമാകൂ.   

English summary: Commodity Markets Review January 24

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com