ADVERTISEMENT

1947ല്‍ രൂപം നല്‍കിയ റബര്‍ ആക്ട് റദ്ദാക്കുകയും റബര്‍ (പ്രമോഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ്) ബില്‍ എന്ന പേരില്‍ പുതിയത് രൂപം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തതിനു പിന്നാലെ കേരളത്തിലെ റബര്‍ കര്‍ഷകരുടെ മനസുകളിലും ആശങ്കകള്‍ ഉയരുകയായി. ഇത് നല്ലതിനാണോ അതോ ദോഷകരമാണോ എന്ന രീതിയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു തുടങ്ങി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേതു പോലെയല്ല കേരളത്തിലെ റബര്‍ കര്‍ഷകര്‍. അതിനാല്‍ തന്നെ ഈ നിയമം ഏറ്റവും കൂടുതല്‍ ബാധിക്കുക കേരളത്തിലെ കര്‍ഷകരെയാകും എന്നു വാദിക്കുന്നവരും ഉണ്ട്. എന്തൊക്കെയായാലും മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ട നിയമങ്ങളും ചട്ടങ്ങളും കാലത്തിനും കാലഘട്ടത്തിനും അനുസൃതമായി മാറേണ്ടതും മാറ്റേണ്ടതും ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 1947 ഏപ്രില്‍ 18നാണ് റബര്‍ ആക്ട് നിലവില്‍ വന്നത്. അന്നത്തെ അവസ്ഥയല്ല ഇന്ന് ഉള്ളത്. കൃഷിരീതിയിലും സംസ്‌കരണത്തിലും റബര്‍ അധിഷ്ടിത വ്യവസായ മേഖലയിലുമെല്ലാം വലിയ മാറ്റങ്ങള്‍ വന്നു. റബര്‍ ആക്ട് 1954,1960,1982, 1994 വര്‍ഷങ്ങളില്‍ ഭേദഗതികള്‍ വരുത്തി.

റബര്‍ ആക്ടില്‍ അടിമുടിയുള്ള പൊളിച്ചെഴുത്താണ് കാര്‍ഷിക മേഖലയെ ആശങ്കപ്പെടുത്തുന്നത്. എന്നാല്‍ വ്യവസായരംഗത്തും വ്യാപാര മേഖലയിലും ടെക്‌നോളജിയിലും ഒക്കെ ഉണ്ടായിട്ടുള്ള കാലോചിതമായ മാറ്റത്തിനനുസരിച്ചാണ് റബര്‍ ആക്ടിന്റെ കരട് രൂപപ്പെടുത്തിയിട്ടുള്ളതെന്നാണ് ഔദ്യോഗിക വിശദീകരണം. പുതിയ ആക്ടിന്റെ കരടുരൂപം ജനുവരി 10നാണ് വാണിജ്യവകുപ്പിന്റെ വെബ്‌സൈറ്റില്‍ (http//commerce gov.in) പ്രസിദ്ധീകരിച്ചത്. ഇത് വായിച്ച് പൊതുജനത്തിനു നിര്‍ദേശങ്ങള്‍ നല്‍കാന്‍ അവസരം നല്‍കിയിരുന്നു.

കരടുനിയമം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ പുരോഗമന പരമാണെങ്കിലും കേരളത്തിലെ കര്‍ഷകര്‍ സംശയദൃഷ്ടിയോടെയാണ് റബര്‍ ആക്ടിനെ കാണുന്നത്. റബറിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുക, റബര്‍ കയറ്റുമതി കൂട്ടുക, ഇ- കൊമേഴ്‌സ് വഴി റബര്‍ വില്‍പനയും ഉപഭോഗവും പ്രോത്സാഹിപ്പിക്കുക, വ്യവസായത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്തുക ചെറുകിടക്കൃഷിക്കാരെ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ സഹായിക്കുക, റബര്‍ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില കിട്ടാന്‍ വേണ്ടതു ചെയ്യുക, റബര്‍ അധിഷ്ടിത ഗവേഷണങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക, കര്‍ഷകര്‍ക്ക് പരിശീലനങ്ങള്‍ നല്‍കുക, തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്തുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ ആക്ട് മുന്നോട്ടു വയ്ക്കുന്നു. എന്നാല്‍ റബര്‍ പ്ലാന്റേഷനെ ഒരു കൃഷി എന്ന നിര്‍വചനത്തില്‍നിന്ന് വ്യവസായം എന്നതിലേക്ക് മാറ്റാനുള്ള നിര്‍ദേശമാണ് കേരളത്തിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുക. കര്‍ഷകന്‍ എന്ന നിലയില്‍ കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ ഇതുവഴി നഷ്ടപ്പെട്ടേക്കാം. റബറിനെ കാര്‍ഷിക ഉല്‍പന്നം എന്ന വിശേഷണത്തില്‍നിന്ന് വ്യവസായ ഉല്‍പന്നം എന്ന വിശേഷണത്തിലേക്കു പറിച്ചുനടാനുള്ള നീക്കത്തിനെതിരെ കര്‍ഷക ആശങ്ക ഉയരുന്നുണ്ട്.

അതുപോലെ തന്നെ സംസ്ഥാനത്തെ കൃഷിക്കാര്‍ക്ക് ഏറെ സഹായകമായിരുന്ന റബര്‍ ബോര്‍ഡിന്റെ പ്രാധാന്യം എടുത്തുകളയുന്ന രീതിയിലുള്ള പരിഷ്‌കാര നിര്‍ദേശങ്ങളും വിമര്‍ശനവിധേയമായിട്ടുണ്ട്. റബറിന് മികച്ച വില കിട്ടണം എന്ന് പറയുന്നതല്ലാതെ ന്യായവില ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നിര്‍ദേശങ്ങളൊന്നും മുന്നോട്ടു വയ്ക്കുന്നില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്.

നിലവിലുള്ള നിയമപ്രകാരം റബര്‍ ബോര്‍ഡിന്റെ ലൈസന്‍സ് വാങ്ങിയ ശേഷമേ ഒരു വ്യാപാരിക്ക് റബര്‍ കച്ചവടം നടത്താന്‍ പറ്റുകയുള്ളൂ. നിശ്ചിത കാലയളവില്‍ ലൈസന്‍സ് പുതുക്കുകയും ചെയ്യണമായിരുന്നു. എന്തെങ്കിലും ക്രമക്കേട് കണ്ടാല്‍ പിഴ ഈടാക്കാനും ലൈസന്‍സ് റദ്ദ് ചെയ്യാനും റബര്‍ ബോര്‍ഡിന് സാധിക്കുമായിരുന്നു. പുതിയ നിയമം വന്നാല്‍ ലൈസന്‍സിന് പകരം റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മതി. ഇതിന് നിശ്ചിത സമയ പരിധി വച്ചിട്ടില്ല. ഒരു തവണ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ കാലാകാലം പുതുക്കണമെന്നും പറയുന്നില്ല.

റബര്‍ ആക്ടിന്റെ ലക്ഷ്യങ്ങള്‍

  • സുസ്ഥിര സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉതകുന്നവിധം പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിലുള്ള കൃഷിരീതികളെ പ്രോല്‍സാഹിപ്പിക്കുക
  • പ്രകൃതിദത്ത റബര്‍ ഉല്‍പാദനത്തില്‍ കുതിച്ചുചാട്ടം ഉണ്ടാക്കാനുതകുന്ന വിധം റബര്‍കൃഷിയില്‍ വര്‍ധനയും പ്രോല്‍സാഹനവും നല്‍കുക.
  • റബര്‍ റീപ്ലാന്റിങ് സിസ്റ്റമാറ്റിക് ആക്കുകയും റബര്‍ ഉല്‍പാദനത്തിലുള്ള രാജ്യാന്തര നിലവാരം ഉയര്‍ത്തുകയും ചെയ്യുക.
  • റബറധിഷ്ടിത വ്യവസായ സംരംഭങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുകയും അവര്‍ക്ക് ആവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ ഇവിടെത്തന്നെ ലഭ്യമാക്കാനുള്ള വഴികള്‍ തേടുകയും ചെയ്യുക.
  • രാജ്യാന്തര വിപണിയില്‍ കയറ്റുമതി ചെയ്യാനുതകുന്ന വിധം ഗുണമേന്മയുള്ള ഉല്‍പാദന രീതികള്‍ ആവിഷ്‌കരിക്കുക.

ഇതുകൂടാതെ ഒട്ടേറെ പുതിയ മാറ്റങ്ങള്‍ ആക്ട് നിര്‍ദേശിക്കുന്നുണ്ട്. 

റബര്‍ ബോര്‍ഡില്‍ കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന ഒരു ചെയര്‍പഴ്‌സന്‍, 3 പാര്‍ലമെന്റ് അംഗങ്ങള്‍, കേന്ദ്രമന്ത്രാലയത്തില്‍നിന്ന് നോമിനേറ്റ് ചെയ്യുന്ന 3 അംഗങ്ങള്‍, കേന്ദ്രം നിയമിക്കുന്ന 19 പ്രതിനിധികള്‍ എന്നിവരടങ്ങിയ സമിതി വേണമെന്ന് പറയുന്നുണ്ട്. റബര്‍ മേഖലയില്‍ നിന്നുള്ളവരാകണം പ്രതിനിധികള്‍ എന്ന് പറയുമ്പോഴും ഇളവുകള്‍ക്കുള്ള വഴികള്‍ തുറന്നിടുന്നുമുണ്ട്. ഇത് രാഷ്ട്രീയക്കാരെ തിരുകിക്കയറ്റുകയെന്ന പതിവ് രീതി പിന്തുടരാനാണെന്ന വിമര്‍ശനവും ഉയര്‍ത്തുന്നുണ്ട്.

English summary: Rubber Promotion And Development Bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com