ADVERTISEMENT

പ്രതിസന്ധിയുടെ നെരിപ്പോടിൽ ഊതിക്കാച്ചിയ പൊന്നുപോലെ തിളങ്ങുന്ന സ്ത്രീശക്തിക്ക് തെളിമയുള്ള തെളിവാണ് കുഞ്ഞുമോൾ ജോസ് എന്ന ഇടുക്കിക്കാരി കർഷകശ്രീ. 2012ലെ കർഷകശ്രീ ജേതാവായ നടുവിലേപ്പുരയ്ക്കൽ കുഞ്ഞുമോൾ ജോസിനെ തേടി ഇടുക്കി ജില്ലയിലെ പാറത്തോട്ടിലെത്തിയപ്പോൾ അധ്വാനത്തിന്റെ കഥ പറയുന്ന കൃഷിയിടം തലയുയർത്തിപ്പിടിച്ചു നിൽക്കുന്നത് കാണാൻ സാധിച്ചു. ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകളുണ്ടെങ്കിലും കുഞ്ഞുമോൾ മുഴുവൻസമയവും കൃഷിയിടത്തിൽത്തന്നെയാണ്.

അകാലത്തിൽ ജീവിതപങ്കാളിയെ നഷ്ടമായിട്ടും കൃഷിയെക്കുറിച്ച് വലിയ അറിവുകൾ ഇല്ലാതിരുന്നിട്ടും കൃഷിയെ മുറുകെ പിടിച്ചാണ് കുഞ്ഞുമോൾ എന്ന കർഷക തന്റെയും മക്കളുടെയും ജീവിതം കരുപ്പിടിപ്പിച്ചത്. 27 വർഷം മുൻപ് ജീവിതപങ്കാളി ജോസ് മരണപ്പെടുമ്പോൾ പറക്കമുറ്റാത്ത രണ്ട് ആൺമക്കളെ എങ്ങനെ കരപറ്റിക്കുമെന്നോർത്ത് ആദ്യമൊന്നു പകച്ചെങ്കിലും മണ്ണിലേക്കിറങ്ങിയ വീട്ടമ്മയ്ക്ക് ഭർത്താവിന്റെ മാതാപിതാക്കളും മറ്റു ബന്ധുക്കളും തുണയായി. മികച്ച കർഷകനായിരുന്ന ജോസ് തന്റെ കുടുംബസ്വത്തായ പത്തേക്കറിൽ തുടങ്ങിവച്ചത് ഒരു കോട്ടവും വരുത്താതെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുകയായിരുന്നു കുഞ്ഞുമോൾ.

2012ലെ കർഷകശ്രീ പുരസ്കാരം നേടുമ്പോൾ കുരുമുളക്, കാപ്പി, ജാതി, ഗ്രാമ്പൂ, തെങ്ങ്, വാഴ, കിഴങ്ങുവിളകൾ, ഇഞ്ചി, മഞ്ഞൾ, കൂവ, നെല്ല് പച്ചക്കറികൾ എന്നിവയായിരുന്നു കുഞ്ഞുമോളുടെ കൃഷിയിടത്തിലുണ്ടായിരുന്നത്. ഒപ്പം പശു, എരുമ, ആട്, കോഴി, മത്സ്യങ്ങളും വളർത്തുന്നവയിൽ ഉണ്ടായിരുന്നു. എന്നാൽ, പത്തു വർഷത്തിനിപ്പുറം കൃഷിയിടത്തിൽ വലിയ മാറ്റങ്ങളൊന്നും പറയാനില്ല. എന്നാൽ, വിളക്രമത്തിൽ ആസൂത്രണമികവ് കാണിച്ചിട്ടുണ്ട്. അതായത്, കാപ്പി വെട്ടിമാറ്റി പകരം ഏലം വച്ചു. കാര്യമായ വരുമാനം കാപ്പിയിൽനിന്നു ലഭിക്കുന്നില്ല എന്നതുതന്നെയാണ് കാരണമെന്ന് കുഞ്ഞുമോൾ.

കാപ്പിക്ക് കിലോ 80 രൂപയേ വിലയുള്ളൂ. വിളവെടുക്കാനുള്ള തൊഴിലാളിക്കുള്ള കൂലി പോലും അതിൽനിന്നു ലഭിക്കാത്ത സാഹചര്യം വരുന്നു. അതുകൊണ്ടുതന്നെയാണ് കാപ്പി വേണ്ടെന്നുവച്ചത്. ഏലം ആണെങ്കിൽ പച്ചക്കായയ്ക്കുപോലും 150 രൂപ വില ലഭിക്കുമെന്നും കു‍ഞ്ഞുമോൾ. 

kunjumol
കുഞ്ഞുമോൾ ഏലത്തോട്ടത്തിൽ

ഏലത്തോട്ടത്തിൽ ആദ്യകാലത്തുണ്ടായിരുന്ന ചെടികൾ നീക്കം ചെയ്ത് ഞള്ളാനി ഇനം വച്ചുപിടിപ്പിച്ചിട്ട് 2 വർഷമേ ആയിട്ടുള്ളൂ. അതുകൊണ്ടുതന്നെ ഉൽപാദനഘട്ടത്തിലേക്ക് അവ കടക്കുന്നതേയുള്ളൂ. ആദ്യ കാലത്തുണ്ടായിരുന്ന ചെടികളുടെ കായയ്ക്ക് വലുപ്പം കുറവായിരുന്നു എന്നതായിരുന്നു പ്രശ്നം. തൂക്കം കിട്ടുന്നുണ്ടെങ്കിലും വലുപ്പക്കുറവ് വിൽപനയെ ബാധിച്ചു. അതിനാലാണ് പുതുതായി ഞള്ളാനി വച്ചത്.

കാലാവസ്ഥാമാറ്റം കൃഷിയിടത്തെ ബാധിച്ചുവെന്ന് കുഞ്ഞുമോൾ സമ്മതിക്കുന്നു. കുരുമുളകിന്റെ ഉൽപാദനം പകുതിയിലും താഴെയായി. അതുപോലെതന്നെ ഏലത്തിന് തട്ടമറിച്ചിലും കാണുന്നുണ്ട്. മഴക്കാലത്ത് ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ തടമെടുത്തുനിർത്തും. അതുപോലെ വേനൽക്കാലത്ത് പുതയിട്ടുനൽകി 2 ആഴ്ച കൂടുമ്പോൾ നനയ്ക്കുകയും ചെയ്യും. മഴപെയ്തുതുടങ്ങിയാൽ പുത മാറ്റും. മഴ കൂടുതൽ ആയതിനാൽ ജാതിയിലും ഉൽപാദനം നന്നേ കുറഞ്ഞുവെന്നും കു‍ഞ്ഞുമോൾ. വേനൽക്കാലത്ത് വെള്ളം യഥേഷ്ടം ലഭ്യമാകുന്ന വിധത്തിൽ 2 വലിയ കുളങ്ങൾ ഉള്ളതിനാൽ വിളകൾക്ക് നല്ല രീതിയിൽ നന നൽകാൻ കഴിയുന്നുണ്ട്. ഈ കുളങ്ങളിൽ മത്സ്യങ്ങളും വളരുന്നുണ്ട്.

2018ലെ പ്രളയകാലത്ത് ഉരുൾപൊട്ടി കൃഷിയിടത്തിന്റെ ഒരു ഭാഗം നശിച്ചിരുന്നു. ഏലവും ജാതിയുമെല്ലാം നഷ്ടപ്പെട്ടു. അതുപോലെതന്നെ കണ്ടം മൂടിപ്പോവുകയും ചെയ്തു. ഇപ്പോൾ അവിടെ വാഴ വച്ചിരിക്കുകയാണ്. കൂടാതെ കുഞ്ഞുമോളുടെ സഹായി പാട്ടത്തിന് പയർ കൃഷി ചെയ്യുന്നുണ്ട്.

kunjumol-1
വാഴക്കൃഷിയും കുളവും

ഏതാനും നാളുകൾക്ക് മുൻപ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്ന് പശുക്കളെ ഒഴിവാക്കേണ്ടിവന്നു. ഇപ്പോൾ കൃഷിയിടത്തിൽ സജീവമായി ഇറങ്ങിത്തുടങ്ങി. വൈകാതെ പശുക്കളെ വാങ്ങാനാണ് തീരുമാനം.

തൊഴിലാളിക്ഷാമം കർഷകരെ വേട്ടയാടുന്ന ഇക്കാലത്ത് ഒരുകൂട്ടം തൊഴിലാളികൾ ഒപ്പമുണ്ടെന്നുള്ളതാണ് കുഞ്ഞുമോളുടെ കൃഷിയിടത്തിന്റെ വിജയരഹസ്യം. ഇവരെ സ്വന്തം വീട്ടുകാരായാണ് കുഞ്ഞുമോൾ കാണുന്നത്. ഇവർക്കു ഭക്ഷണവും മറ്റു സൗകര്യങ്ങളും വീട്ടിൽ ഒരുക്കുന്നു. കൃഷിപ്പണിയിലും വിപണനത്തിലും പാചകമടക്കമുള്വ വീട്ടുകാര്യങ്ങളിൽപോലും ഇവർ സജീവം. രാവിലെ എട്ടു മണിയാകുമ്പോൾ വീട്ടിലെ പണികൾ തീർത്ത് തൊഴിലാളികളുടെ കൂടെ പറമ്പിലേക്ക് ഇറങ്ങുകയാണ് കുഞ്ഞുമോളുടെ രീതി. അവർക്കൊപ്പം നിൽക്കുന്നതുകൊണ്ടുതന്നെ തൊഴിലാളികൾക്കും സന്തോഷം.  

ഭർത്താവ് ജോസ് അകാലത്തിൽ വിടവാങ്ങുമ്പോൾ മൂത്തവന് പത്തും ഇളയവന് ആറും വയസായിരുന്നു പ്രായം. കൃഷിയിലൂടെത്തന്നെ ഇരുവരെയും വളർത്തി നല്ല നിലയൽ എത്തിച്ചു. മൂത്ത മകൻ അനൂപ് വെറ്ററിനറി ഡോക്ടറാണ്. ഇളയ മകൻ അരുൺ ബിരുദാനന്തര ബിരുദം കഴിഞ്ഞു. 

English summary: Farm Tour with Karshakasree Award Winner Kunjumol Jose

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com