ADVERTISEMENT

’’a  bunch of  crop  per  inch of land’’- ഇത്തിരി മണ്ണിൽ ഒത്തിരി വിളവ് എന്നൊരു കർമപദ്ധതി  ആവിഷ്കരിച്ച്  തീവ്രകൃഷി, അക്വാ പോണിക്സ്, വെർട്ടിക്കൽ ഫാമിങ് എന്നിങ്ങനെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. 

കേരളത്തെ കാർഷികപ്രധാന സംസ്ഥാനമാക്കി മാറ്റാനാകുമെന്നാണ് എന്റെ കാഴ്ചപ്പാട്. ഹോളണ്ടിന്റെ കാര്യമെടുക്കാം.  കുട്ടനാടിന്റെ ഭൂപ്രകൃതിയാണവിടെ– സമുദ്രനിരപ്പിനു താഴെയുള്ള കൃഷിയിടങ്ങൾ. കൃഷിക്കു  പറ്റിയ  ഒരു സാഹചര്യവും  അവിടില്ല. പക്ഷേ, അവർ ഇന്ന്  യൂറോപ്പിനെ തീറ്റിപ്പോറ്റുന്നു– അതും ജൈവകൃഷിയിലൂടെ. ഇസ്രയേലിൽ  മണൽക്കാടുകളാണ്.  കൃഷിക്കു പറ്റിയ  സ്ഥലമേയില്ല. പക്ഷേ, അവർ  നൂറു മേനി വിളയിക്കുന്നു. പുതിയ സാങ്കേതികവിദ്യയും കൃഷിസംരംഭകത്വവും പ്രയോജനപ്പെടുത്തിയാണ് ഈ നേട്ടം. 

കാർഷികരംഗത്ത്  അസാധ്യം എന്നൊന്നില്ലെന്ന് ഈ അനുഭവങ്ങൾ തെളിയിക്കുന്നു; പക്ഷേ, രാഷ്ട്രീയ ഇച്ഛാശക്തി വേണം. ഒപ്പം പൊതുസമൂഹത്തിന്റെ  നിശ്ചയദാർഢ്യവും. ഒരുപക്ഷേ, ഇന്ത്യയുടെ  അഗ്രികൾച്ചറൽ  ഹബ്  ആയി മാറാനുള്ള. യോഗ്യത  കേരളത്തിനുണ്ട്. അതും ജൈവകൃഷിയിലൂടെ. കാർഷികവിപണനരംഗത്ത് ആധിപത്യം ഉറപ്പിക്കാൻ നമുക്കു കഴിയും. സമവായമാണ് ഇതിനാവശ്യം. എങ്ങനെ നടക്കും?  ‘‘A bunch of crop per inch of land’’- ഇത്തിരി മണ്ണിൽ ഒത്തിരി വിളവ് എന്നൊരു കർമപദ്ധതി ആവിഷ്കരിച്ച്  തീവ്രകൃഷി, അക്വാപോണിക്സ്, വെർട്ടിക്കൽ ഫാമിങ് എന്നിങ്ങനെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. 

പുതുതലമുറ കൃഷിയിലേക്കിറങ്ങാന് മടിക്കുന്നതിനു കാരണമുണ്ട്. അവരുടെ ആശയാഭിലാഷങ്ങൾക്ക് അനു സൃതമായ മാറ്റങ്ങൾ കൃഷിയോടുള്ള സമൂഹത്തിനുള്ള സമീപനത്തിൽ വേണം. വ്യവസായികമേഖലയിൽ എന്റർ പ്രനർഷിപ്പ് (സംരംഭകത്വം) വികസിപ്പിക്കുന്നതുപോലെ കാര്‍ഷികമേഖലയിൽ അഗ്രി എന്റർപ്രനർഷിപ്പ്  വികസിപ്പിച്ചെടുക്കാൻ  കഴിയണം. എങ്കിൽ മിടുക്കരായ കുട്ടികൾ കാർഷികമേഖലയിലേക്ക് വരും. സ്കൂളുകളിൽ കൃഷി പ്രോജക്റ്റ് വർക്കിന്റെ ഭാഗമാക്കി മാറ്റണം. അതിനു മാർക്കും നൽകാം. അപ്പോള്‍ അവര്‍ക്കു കൃഷിയോടു മതിപ്പു തോന്നും. 

‘ഫാം  വൈൽ യു ലേൺ’ എന്നൊരു പദ്ധതി വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കാം. കൃഷി എന്നാൽ കൊയ്ത്തും മെതിയും മരുന്നടിയും മാത്രമല്ല. പോസ്റ്റ് ഹാർവേസ്റ്റ് മാനേജ്മെന്റ് എന്നൊരു വലിയ മേഖലയുണ്ട്. കൊയ്ത്ത്, സംഭരണം, ഗ്രേഡിങ്, കടത്ത്, സ്റ്റോറേജ്, റിട്രീവൽ, വിപണനം, കയറ്റുമതി, സംസ്കരണം എന്നിങ്ങനെ. ഇവയിലെല്ലാം  വിപുലമായ  സാധ്യതകളുണ്ടെന്ന് പുതു തലമുറയെ ബോധ്യപ്പെടുത്താനും അവർക്ക് അവസരങ്ങൾ  സൃഷ്ടിച്ചു കൊടുക്കാനുമുതകുന്ന  നയപരിപാടികൾ നടപ്പാക്കണം. മിഷൻ മോഡിൽ സമയ ബന്ധിതമായി  ഇത് പൂർത്തിയാക്കുകയും വേണം.

അൻപതിനായിരം കോടി രൂപയ്ക്കു  മേല്‍ മൂല്യമുള്ള പഴവും പച്ചക്കറികളും  ചീഞ്ഞുപോവുകയാണ്. സംസ്കരണസംവിധാനങ്ങൾ മതിയായ  തോതിലില്ലാത്തതാണ് കാരണം. മൂന്നോ അഞ്ചോ ശതമാനം  പഴവർഗങ്ങളും പച്ചക്കറികളും മാത്രമാണ്  സംസ്കരിക്കപ്പെടുന്നത്. ഫുഡ് പ്രോസസ്സിങ് സംവിധാനങ്ങളും ശീതസംഭരണികളും ഇനിയുമുണ്ടാവണം. രാജ്യത്തുള്ള കോൾഡ് സ്റ്റോറേജുകളിൽ  ഏറിയ പങ്കും ഉള്ളിയും ഉരുളക്കിഴങ്ങും  കേടാകാതെ സൂക്ഷിക്കാനാണ് ഉപയോഗിക്കുന്നത്. ഈ സംവിധാനം വിപുലീകരിക്കണം, വികസിപ്പിക്കണം, ആധുനികവൽക്കരിക്കണം. ഒപ്പം കാർഷികവിളകൾക്ക് മതിയായ വില നൽകാനുള്ള  സംവിധാനങ്ങളുമുണ്ടാക്കണം. ആവശ്യമായി വരുമ്പോൾ താങ്ങുവില നൽകുകയും വേണം. കാർഷികവിളകൾ  കർഷകരിൽനിന്ന്  ഉപഭോക്തകൾക്ക് നേരിട്ടെത്തിക്കുന്ന ശൃംഖലയ്ക്ക് രൂപം നൽകണം.  ഫാം ടു ഹോം എന്നുള്ള ഡയറക്ട് മാർക്കറ്റിങ് സംവിധാനം  വ്യാപകമാക്കണം.

ഇന്ന് ഓൺലൈൻ വിപണിക്കു പ്രസക്തിയേറെയാണ്. Farmgate to homegate എന്ന് ഇതിനെ വേണമെങ്കിൽ വിളിക്കാം. കർഷകനും ഉപഭോക്താവിനുമിടയിലെ വലിയ ചൂഷിത വലയം തകർത്തെങ്കിൽ മാത്രമേ കർഷകനു രക്ഷയുള്ളൂ. അതിനുള്ള ഏറ്റവും നല്ല മാർഗം വിവര സാങ്കേതികസാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി  കാർഷിക വിപണനം ശക്തമാക്കുകയാണ്. 

വിത്തും കൈക്കോട്ടുമായിരുന്നു  കേരളത്തിന്റെ  കൊടിയടയാളങ്ങളെങ്കിലും  കൃഷിയെ തകർക്കുന്ന രീതിയിലാണ്  പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും  പെരുമാറിയത്. ആരെയും  കുറ്റം  പറഞ്ഞിട്ട് ഇനി കാര്യമില്ല. ആവശ്യമായ ഭക്ഷ്യോല്‍പാദനം ഇവിടെത്തന്നെ നടത്താൻ നമുക്ക്  കഴിയണം . കേരളത്തെ  ഉപഭോക്തൃ സംസ്ഥാനം ആക്കി മാറ്റിയത്  മാറിമാറി  ഭരിച്ച  ഭരണമുന്നണികളുടെ  ദീര്‍ഘവീക്ഷണമില്ലാത്ത നയപരിപാടികളും  പ്രവർത്തന ശൈലിയുമാണ്. ഇനിയെങ്കിലും അവയൊന്നും ആവര്‍ത്തിക്കാതെ നോക്കണം. 

കേരളംപോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് നഗരക്കൃഷി വളരെ പ്രസക്തമാണ്. കേരളത്തെ  rural- urban  continuum എന്നാണ് വിശേഷിപ്പിക്കാറുള്ളത്. നാഷനൽ ഹോർട്ടികൾച്ചർ മിഷന്  ഈ രംഗത്ത് ദൂരവ്യാപകമായ മാറ്റമുണ്ടാക്കാൻ കഴിഞ്ഞു. ഹോർട്ടികൾച്ചറൽ മിഷൻ എന്ന  ആശയത്തിനു രൂപം കൊടുത്ത എം.എസ്. സ്വാമി നാഥനുമായി  ചേർന്നു  പ്രവർത്തിക്കാനുള്ള അവസരം  എനിക്കുണ്ടായി. അന്ന്  അദ്ദേഹം നൽകിയ ലക്ഷ്യം  നേടാൻ മാത്രമല്ല, വളരെയേറെ  മുൻപോട്ട് പോകാനും  നമ്മുടെ രാജ്യത്തിനു  കഴിഞ്ഞു. നഗരങ്ങളിൽ ഉദ്യാനക്കൃഷി  ഏറ്റെടുത്തു നടപ്പാക്കിയതാണ് മിഷന്റെ ഏറ്റവും വലിയ നേട്ടം.  

ഫുഡ‍് കോർപറേഷൻ ഓഫ് ഇന്ത്യ  എന്ന ആശയമുണ്ടായതും നടപ്പാക്കിയതും ഇക്കാലത്താണ്. 1950 കളിൽ 40 ദശലക്ഷം ടൺ ഭക്ഷ്യധാന്യങ്ങളാണ്  ഉല്‍പാദിപ്പിച്ചിരുന്നതെങ്കിൽ ഇന്ന് ഏതാണ്ട് 300 ദശലക്ഷം  മെട്രിക് ടണ്ണാണ്.  കരുതൽ ശേഖരമായി സൂക്ഷിച്ചിരിക്കുന്നത് ആവശ്യത്തിന്റെ പല മടങ്ങും. നമ്മുടെ കർഷകർ ധാരാളമായി ഉല്‍പാദിപ്പിച്ചു എന്നർഥം. അത് ശേഖരിച്ചു സൂക്ഷിക്കാനുള്ള സംവിധാനവും നമ്മളുണ്ടാക്കി. ഏതാനും വർഷം സെൻട്രൽ വെയർ ഹൗസിങ്  കോർപറേഷന്റെയും  central railside സെൻട്രൽ വെയർഹൗസിങ് കമ്പനിയുടെയും  ചെയർമാനായും നാഫെഡ് എന്ന കാര്‍ഷിക വിപണന പ്രസ്ഥാനത്തിന്റെ എംഡിയായും പ്രവർത്തിച്ചതിന്റെ  അടിസ്ഥാനത്തിലാണ് ഇതു പറയുന്നത്. 

 English summary: CV Ananda Bose tells about Agriculture in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com