ADVERTISEMENT

2016 ലെ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് പാലിൽ സ്വയംപര്യാപ്തമാകുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഈ പ്രവർത്തനങ്ങൾ നല്ല രീതിയിൽ തുടർന്ന് വന്നപ്പോഴാണ് കോവിഡും അനുബന്ധ പ്രശ്നങ്ങളും ഉണ്ടാവുന്നത്. ഏകദേശം ആവശ്യമായതിന്റെ 90 ശതമാനത്തോളം ഉൽപാദനം സാധ്യമാകുകയും ചെയ്തു. 

എന്നാൽ കോവിഡിന് ശേഷം കാലിത്തീറ്റയുടെ വിലവർധനവും വർധിച്ചു വരുന്ന മറ്റ് ചെലവുകളും ഉയർന്ന ഉൽപാദന ചെലവും കാരണം ഈ മേഖലയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല.

സർക്കാർ തലത്തിൽ പ്രഖ്യാപിച്ച പല നടപടികളും പ്രായോഗിക തലത്തിൽ പരാജയമാണ്. പഞ്ചാബിൽ നിന്ന് വൈക്കോൽ കൊണ്ടു വന്ന് കർഷകർക്ക് നൽകാം എന്നത് തീരെ പ്രായോഗികമല്ല. അവിടത്തെ വൈക്കോലിന് ‘ഓക്സിലേറ്റിന്റെ’ അളവ് വളരെ കൂടുതലാണ്. കൂടുതൽ കന്നുകാലികളും ഇത് കഴിക്കില്ല. അവിടങ്ങളിൽ ഇത്തരം വൈക്കോൽ കർഷകർ കത്തിച്ചു കളയുകയാണ് ചെയ്യുന്നത്. ഇതിന് പകരം തീറ്റപ്പുൽ കൃഷി വ്യാപിപ്പിക്കുകയാണ് വേണ്ടത്. ലക്ഷക്കണക്കിന് ടൺ ചോളമാണ് പ്രതിവർഷം കാലിത്തീറ്റ നിർമാണത്തിന് കേരളത്തിൽ ആവശ്യമുള്ളത്. ചോളം ഇവിടെ കൃഷി ചെയ്ത് വിളവെടുത്ത് നമുക്ക് ആവശ്യമായ കാലിത്തീറ്റ ഉൽപാദിപ്പിക്കാം എന്നതിന്റെ പരീക്ഷണമായി പാലക്കാട് ചോള കൃഷി തുടങ്ങി. ഇത്തരം ലക്ഷ്യം കാണാത്തതും, പ്രായോഗികമല്ലാത്തതുമായ തീരുമാനങ്ങൾ കൈക്കൊള്ളുന്ന ഉദ്യോഗസ്ഥരാണ് ഈ മേഖലയുടെ ശാപം.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും കറവപ്പശുക്കളെ വാങ്ങുന്നതിന് സബ്സിഡി നൽകുന്നുണ്ട്.  ഇതിന്റെ ആകർഷണത്തിൽ ധാരാളം കർഷകർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കറവപ്പശുക്കളെ വാങ്ങി. എന്നാൽ മറ്റു സംസ്ഥാനങ്ങളിലെ കാലാവസ്ഥയോ, തീറ്റക്രമമോ, പരിപാലന രീതിയോ അല്ല കേരളത്തിലുള്ളത്. അതിനാൽ തന്നെ കൊണ്ടുവന്ന കന്നുകാലികളിൽ കേരളത്തിൽ വ്യാപകമായി ഇല്ലാതിരുന്ന തൈലേറിയ, അനാപ്ലാസ്മ പോലുള്ള അസുഖങ്ങളും ഉണ്ടായി. ‘വന്ന വെള്ളം നിന്ന വെള്ളത്തെ കൊണ്ടുപോയി’ എന്ന് പറഞ്ഞ പോലെ അന്യസംസ്ഥാന കന്നുകാലികൾ നമ്മുടെ കന്നുകാലികളിലും വ്യാപകമായി അസുഖം പരത്തി. തന്മൂലം ചിലതൊക്കെ ചത്തു. ചാവാതെ ശേഷിച്ചതിനൊക്കെ ഗണ്യമായ ഉൽപാദനക്കുറവുണ്ടായി. ഇത്തരം പദ്ധതികളുടെ പുരോഗതി സത്യസന്ധമായി അധികാരികൾ വിലയിരുത്തേണ്ട സമയമായി. 

ഉൽപാദനച്ചെലവിനേക്കാൾ കുറഞ്ഞ വിലയിൽ മിൽമയ്ക്ക് കർഷകർ പാൽ നൽകേണ്ട ഗതികേടിലാണ്. അതിനാൽ തന്നെ പരമാവധി പ്രാദേശിക വിപണി കണ്ടെത്തുകയാണ് കർഷകർ. മിച്ചം വരുന്ന പാൽ മറ്റ് വഴിയില്ലാത്തതു കൊണ്ടാണ് മിൽമയ്ക്ക് നൽകുന്നത്. ഓണം പോലുള്ള ഉത്സവ സീസണിൽ മിൽമയ്ക്ക് കൂടുതൽ പാൽ ആവശ്യമായി വരുമ്പോൾ കൂടുതൽ വില നൽകി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പാൽ കൊണ്ടുവരേണ്ടി വരും. കാര്യപ്രാപ്തിയും, പ്രായോഗിക പരിജ്ഞാനവുമുള്ള ഉദ്യോഗസ്ഥരുടെ അഭിപ്രായവും, നിർദേശങ്ങളും പരിഗണിച്ച് ഈ മേഖലയിലെ പദ്ധതികൾ പുനർവിഭാവനം ചെയ്താൽ സ്വയംപര്യാപ്തത നേടാവുന്നതേയുള്ളൂ.

പാലിന് ശരിയായ ഉൽപാദനച്ചെലവ് കണക്കാക്കി, വിപണിവില നിശ്ചയിച്ച് നൽകിയാൽ യാതൊരു വിധ സബ്സിഡി ഇല്ലെങ്കിലും കർഷകർ പാലുൽപാദിപ്പിക്കും. ഈ മേഖലയിൽ  തുടരും.

English summary: Kerala's dairy sector is in crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com