അതിർത്തി കടന്ന് ഇറച്ചിപ്പന്നികൾ കേരളത്തിലേക്ക്: കർഷകർ ഭീതിയിൽ
Mail This Article
രാജ്യത്ത് ആഫ്രിക്കൻ സ്വൈൻ ഫീവർ അഥവാ ആഫ്രിക്കൻ പന്നിപ്പനി പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ കേരളത്തിലെ കർഷകർ ഭീതിയിൽ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബിഹാറിലും പന്നിപ്പനി റിപ്പോർട്ട് ചെയ്യുകയും ഒട്ടേറെ പന്നികൾ ചത്തൊടുങ്ങുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് പന്നിപ്പന്നി നിർമാർജനത്തിനായി ദേശീയ കർമപദ്ധതി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനങ്ങൾക്ക് പ്രത്യേക മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്.
വൈറസ് രോഗമായതിനാലും അതിവേഗം പടരുന്നതിനാലും പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കയല്ലാതെ ഈ അസുഖം നിയന്ത്രണവിധേയമാക്കാൻ മറ്റു മാർഗങ്ങളില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ പന്നികളെ വ്യാപകമായി കൊന്നൊടുക്കൽ തുടരുന്നു. കൂട്ടത്തോടെ കൊന്ന് ആഴത്തിൽ കുഴിച്ചുമൂടുകയാണ്. കേരളത്തിൽ ആഫ്രിക്കൻ പന്നിപ്പനി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കർഷകർ ഭീതിയോടെയാണ് ഇക്കാര്യം നോക്കിക്കാണുന്നത്. കാരണം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളെപ്പോലെതന്നെ ഇന്ത്യയിലെ ഏറ്റവും വലിയ പന്നിമാംസ ഉപഭോഗ സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ വൻ തോതിൽ പന്നികൾ കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നുണ്ട്.
ഇതര സംസ്ഥാനങ്ങളിൽനിന്ന് വ്യാപകമായി പന്നികൾ കേരളത്തിലേക്ക് എത്തുന്നതിനാൽ അവയിലൂടെ രോഗവും ഇവിടേക്ക് എത്താനിടയുണ്ട്. ഒരുപക്ഷേ കേരളത്തിൽ പന്നിപ്പനി എത്തിപ്പെട്ടാൽ വലിയൊരു അത്യാഹിതമായിരിക്കും സംഭവിക്കുക. പഞ്ചാബ്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് നിലവിൽ വ്യാപകമായി പന്നികൾ ഇറച്ചിയാവശ്യത്തിനായി കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇത്തരത്തിൽ എത്തപ്പെടുന്ന പന്നികളിലൂടെ പലപ്പോഴും രോഗങ്ങളും എത്തുന്നുണ്ട്. മുൻപ് ഇത്തരത്തിൽ എത്തിച്ച പന്നികളിലൂടെ കടന്നുവന്ന കുളമ്പുരോഗം കേരളത്തിലെ ഒരു ഫാമിലെ മുഴുവൻ പന്നികളും ചാകുന്നതിനു കാരണമായിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് കേരളത്തിലെ പന്നിക്കർഷകർ ഭയപ്പെടുന്നത്. പന്നികളെ കൊന്നൊടുക്കുന്നതിനാൽ അതിൽനിന്നുള്ള നഷ്ടം കുറയ്ക്കുന്നതിനായി പന്നികളെ മറ്റു സംസ്ഥാനങ്ങളിലേക്കു കയറ്റി വിടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അങ്ങനെ വരുമ്പോൾ ഇറച്ചിമാർക്കറ്റായ ഇവിടേക്കും പന്നികൾ എത്താം.
ഇതര സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരുന്ന പന്നികൾക്ക് വില കുറവായതിനാൽ കച്ചവടക്കാർക്ക് പ്രിയം അതിനോടാണെന്ന് പന്നിക്കർഷകരുടെ സംഘടനയായ പിഗ് ഫാർമേഴ്സ് അസോസിയേഷൻ (പിഎഫ്എ) കർഷകശ്രീ ഓൺലൈന് എഴുതിയ കത്തിൽ പറയുന്നു. ഡോ. എം.മുഹമ്മദ് ആസിഫിന്റെ ആഫ്രിക്കൻ പന്നിപ്പനിയുമായി ബന്ധപ്പെട്ട ലേഖനം കഴിഞ്ഞ ദിവസം കർഷകശ്രീ പങ്കുവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പിഎഫ്എ കർഷകശ്രീക്ക് കത്തയച്ചത്. പന്നിപ്പനിയെക്കുറിച്ച് വിശദമായി എഴുതിയ ലേഖനത്തിൽ കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പങ്കുവച്ചിരുന്നു. എന്നാൽ, ഇറച്ചിയാവശ്യത്തിനായി എത്തുന്ന പന്നികളാണ് കർഷകർക്ക് ഭീഷണിയാകുന്നതെന്ന് പിഎഫ്എ പറയുന്നു.
ഇതര സംസ്ഥാനങ്ങളിൽനിന്ന് പന്നികൾ കുറഞ്ഞ വിലയ്ക്ക് എത്തുന്നതിനാൽ കച്ചവടക്കാർ കേരളത്തിലെ കർഷകർക്ക് വില നൽകാൻ കൂട്ടാക്കുന്നില്ലെന്ന ആരോപണവുമുണ്ട്. മുൻപ് മുഴുവൻ തൂക്കത്തിന് കിലോയ്ക്ക് ശരാശരി 150 രൂപ കർഷകർക്ക് ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 120–130 രൂപയിൽ കൂടുതൽ നൽകാൻ കച്ചവടക്കാർ താൽപര്യപ്പെടുന്നില്ല. അതേസമയം വിൽപനവില ഉയരുകയും ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും 270–300 രൂപയാണ് പന്നിയിറച്ചിയുടെ ചില്ലറവിൽപനവില. ഇതേത്തുടർന്ന് കർഷകർ സ്വന്തമായി ഇറച്ചിവിൽപന സംവിധാനങ്ങൾ തുറന്നിട്ടുണ്ട് എന്നത് പ്രശംസനീയമാണ്. എങ്കിൽപ്പോലും ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്ന പന്നികളിൽനിന്നുള്ള ഭീഷണി തള്ളിക്കളയാൻ കഴിയില്ല.
ഇതര സംസ്ഥാനങ്ങളിൽനിന്ന് പന്നികളെ കേരളത്തിലേക്ക് എത്തിക്കുന്നത് തടയാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. അതിർത്തികളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ വിവിധ വകുപ്പുകളുടെ ഏകോപനവും ഈ ഉദ്യമത്തിനുണ്ടാകണമെന്ന് ലൈവ് സ്റ്റോക് ഫാർമേഴ്സ് അസോസിയേഷൻ പറയുന്നു.
4000 മുതൽ 6000 വരെ രൂപയാണ് സംസ്ഥാനത്ത് ഒരു പന്നിക്കുഞ്ഞിന്റെ വില. ഇതിനെ 8–10 മാസം വരെ വളർത്തി വിൽക്കുമ്പോൾ ലഭിക്കുന്നത് വളരെ തുച്ഛമായ തുകയാണ്. കച്ചവടക്കാർ വില ഇടിക്കുകകൂടി ചെയ്താൽ വളർത്തുന്നവർക്ക് വലിയ നേട്ടമില്ലാത്ത സ്ഥിതിവരും. അതിനാൽ അതിർത്തി കടന്നു പന്നികൾ ഇവിടേക്ക് എത്തിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കർഷകർ നാളുകളായി ആവശ്യപ്പെടുന്നുണ്ട്. ഇപ്പോൾ വളർത്തുപന്നികളിൽ മഹാമാരി പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് കാനപ്പന്നികളുടെ വരവിന് തടയിട്ടില്ലെങ്കിൽ കേരളത്തിലെ പതിനായിരക്കണക്കിനു വരുന്ന പന്നിക്കർഷകരും അവരുടെ കുടുംബങ്ങളും വഴിയാധാരമാകാം. അതിനൊപ്പം പന്നി സമ്പത്തും നശിപ്പിക്കപ്പെടാം.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നൽകുന്ന അറിയിപ്പ്
പന്നികളെ ബാധിക്കുന്ന മാരകമായ സാംക്രമിക രോഗമാണ് ആഫ്രിക്കൻ സ്വൈന്‍ ഫീവർ. മനുഷ്യരിലോ, പന്നികളൊഴികെയുള്ള മറ്റു ജന്തുവര്‍ഗങ്ങളിലോ ഈ രോഗമുണ്ടാകുന്നില്ല. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബിഹാറിലും രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗബാധ തടയുന്നതിനായി മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നിലവിൽ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിക്കുന്നു.
- പന്നികളില്‍ രോഗലക്ഷണമോ മരണമോ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിൽ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണം
- പന്നി ഫാമുകളിൽ ബയോ സെക്യൂരിറ്റി, മാലിന്യനിർമാർജനം എന്നിവ കാര്യക്ഷമമാക്കണം
- കുടപ്പനക്കുന്ന് അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ടില്‍ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലെ (SADEC) 0471 2732151 എന്ന ഫോൺ നമ്പരിൽ കർഷകർക്ക് വിവരങ്ങൾ വിളിച്ചറിയിക്കാവുന്നതാണ്.
English summary: African swine fever (ASF) outbreak in India