ADVERTISEMENT

അടിയന്തര പരിഗണനകളൊന്നുമില്ലെങ്കിലും കേരളത്തിലെ കർഷകർക്ക് ദീർഘകാലാടിസ്ഥാനത്തിൽ നേട്ടം നൽകുന്നതാണ് കേന്ദ്ര ബജറ്റ്. കൃഷിക്കൊപ്പം ചെറുകിട കാർഷിക സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ബജറ്റിൽ നൽകുന്ന പരിഗണന സംസ്ഥാനത്തെ കാർഷിക സംരംഭ മേഖലയ്ക്കു മുതലാക്കാനാവണം. 

വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന വിളകൾ കുറവാണെങ്കിലും ഒട്ടേറെ കൃഷി സ്റ്റാർട്ടപ്പുകൾ സംസ്ഥാനത്തു പ്രവർത്തിക്കുന്നുണ്ട്. നഗരക്കൃഷി, മൂല്യവർധന, സംഭരണം, റീടെയ്ൽ മാർക്കറ്റിങ്, വിപണന പ്ലാറ്റ്ഫോമുകൾ, അടിസ്ഥാന സൗകര്യമൊരുക്കൽ എന്നിങ്ങനെ കൃഷിയനുബന്ധ സേവന മേഖലകളിൽ ഊന്നിയാണ് ഈ കൃഷി സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനം. ഇവയുടെ കടന്നു വരവ് സംസ്ഥാനത്തിന്റെ കാർഷിക മേഖലയിൽ ഗുണപരമായ ചലനങ്ങൾ സൃഷ്ടിക്കുന്നുമുണ്ട്. 

ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളുള്ള കേരളത്തിലെ യുവതലമുറയെ കൃഷി സ്റ്റാർട്ടപ്പുകളിലേക്ക് ആകർഷിക്കാൻ ബജറ്റ് അവസരം നൽകുന്നുണ്ട്. യുവതലമുറയ്ക്കു പ്രഖ്യാപിച്ചിരിക്കുന്ന അഗ്രികൾച്ചർ ആക്സിലറേറ്റർ ഫണ്ടും ഈ വഴിക്കു ഗുണം ചെയ്യും. ഗ്രാമീണ മേഖലയിൽ വിപുലമായ തോതിൽ വികേന്ദ്രീകൃത സംഭരണ സംവിധാനമൊരുക്കൽ ബജറ്റിൽ പ്രഖ്യാപിക്കുന്നുണ്ട്. ഈ രംഗത്ത് വിജയകരമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾ ഇതര സംസ്ഥാനങ്ങളിലുണ്ട്. പഴം–പച്ചക്കറി ഉൽപാദനത്തിന് സംസ്ഥാനം കൂടുതൽ ഊന്നൽ നൽകുന്ന സാഹചര്യത്തിൽ മേൽപ്പറഞ്ഞ മേഖലയിലും ശ്രദ്ധ വയ്ക്കാൻ ബജറ്റ് അവസരം നൽകുന്നു. 

സ്ത്രീശക്തീകരണം ലക്ഷ്യമിട്ടുള്ള ദീൻദയാൽ അന്ത്യോദയ യോജന നാഷനൽ റൂറൽ ലൈവ്‌‌ലിഹുഡ് മിഷൻ പദ്ധതിയും ചെറുകിട സംരംഭങ്ങൾക്കു ഗുണകരമാകും. കഴിഞ്ഞ പത്തു പതിനഞ്ചു വർഷങ്ങൾക്കിടയിൽ സംസ്ഥാനത്ത് ആയിരക്കണക്കിന് ചെറുകിട വനിതാസംരംഭങ്ങളാണ് വളർന്നു വന്നത്. രാജ്യത്ത് 81 ലക്ഷം  വനിതാസ്വയംസഹായ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണു കണക്ക്. ഗ്രാമീണമേഖലയിൽ പ്രവർത്തിക്കുന്ന ഇത്തരം സംഭങ്ങൾക്ക് അടുത്ത ഘട്ടം എന്ന നിലയിൽ ബ്രാൻഡിങ്, മാർക്കറ്റിങ് മേഖലയിൽ കാര്യമായ കരുതൽ തന്നെ ബജറ്റ് നൽകുന്നു. ചെറുകിട സംരംഭകർക്കുള്ള ക്രഡിറ്റ് ഗ്യാരണ്ടി ബജറ്റിൽ കൂടുതൽ ഉദാരമാക്കിയിട്ടുമുണ്ട്.

ഫിസിക്കൽ, വെർച്വൽ കണക്ടിവിറ്റിയുള്ള ഗ്രാമീണ വിനോദസഞ്ചാര മേഖലകൾ വികസിപ്പിക്കാനുള്ള പദ്ധതി ബജറ്റിലുണ്ട്. കുറഞ്ഞത് 50 പ്രദേശങ്ങളെ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഗതാഗതഗതസംവിധാനങ്ങളുടെ കാര്യത്തിലും ഇന്റർനെറ്റ് കണക്ടിവിറ്റിയുടെ കാര്യത്തിലും മുൻനിരയിലാണ് സംസ്ഥാനം. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ മലയോര മേഖലയിൽ കൃഷിയും ടൂറിസവും യോജിപ്പിച്ചുള്ള പദ്ധതി നടപ്പാക്കാനായൽ ചെറുകിട കർഷകർക്കു മികച്ച നേട്ടമാകും. 

അതേസമയം, ബജറ്റിന്റെ മുൻഗണനപ്പട്ടികയിൽ ഗ്രീൻ ഗ്രോത്ത് എന്ന ആശയത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ടെങ്കിലും ആ വഴിക്കു കാര്യമായ പദ്ധതികളൊന്നും ബജറ്റിലില്ല. കാലാവസ്ഥവ്യതിയാനം ഉൾപ്പെടെ കർഷകർ നേരിടുന്ന കടുത്ത ഭീഷണികളെ ബജറ്റ് അഭിമുഖീകരിക്കുന്നില്ല. കാലാവസ്ഥമാറ്റത്തെ പ്രതിരോധിക്കാൻ കെൽപുള്ള വിളയിനമായ ചെറുധാന്യങ്ങളുടെ കൃഷിക്ക് ബജറ്റിൽ നൽകുന്ന പരിഗണന മാത്രമാണ് ഇതുമായി ബന്ധപ്പെട്ട് എടുത്തു പറയാനുള്ളത്. 

ഇടക്കാലത്ത് പിൻതള്ളപ്പെട്ടു പോയ ചെറുധാന്യങ്ങൾ (millets) വീണ്ടും വിപണിയിലേക്കു തിരിച്ചു വരുന്ന കാലമാണിത്. കർണാടകയിലും തമിഴ്നാട്ടിലുമുള്ള ഒട്ടേറെ സംരംഭകരും കർഷക കമ്പനികളും ചെറുധാന്യകൃഷിയിലും മൂല്യവർധനയിലും ചുവടുറപ്പിച്ചു കഴിഞ്ഞു. അതേസമയം സംസ്ഥാനത്ത് ഗോത്രവർഗ ചെറുധാന്യക്കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് അട്ടപ്പാടി കേന്ദ്രമാക്കി വർഷങ്ങൾ മുൻപ് കൃഷിവകുപ്പ് ആരംഭിച്ച മില്ലറ്റ് ഗ്രാമം പദ്ധതി കടലാസിലെ കണക്കുകൾക്കപ്പുറം കാര്യമായ ചലനങ്ങളൊന്നുമുണ്ടാക്കിയിട്ടില്ല. ബജറ്റ് തുറന്നു തരുന്ന ഈ സാധ്യത പ്രയോജനപ്പെടുത്താൻ സംസ്ഥാനത്തിനു കഴിയണം. 

English summary:  Will the central budget benefit the farmers of the state?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com