50 സെന്റിൽനിന്ന് 8,000 കിലോ; ലക്ഷങ്ങൾ നേട്ടം നൽകി തണ്ണിമത്തൻ: സോഫ്റ്റ്‌വെയർ എൻജിനീയറുടെ സിസ്റ്റമാറ്റിക് കൃഷി
Mail This Article
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും. ഇതു കൃഷിയും മനക്കരുത്തുമായി ബന്ധിപ്പിച്ച് തലമുറകൾ പറഞ്ഞ പഴഞ്ചൊല്ലാണ്. എന്നാൽ പാലാക്കാരൻ അജിത്തിന്റെ കൃഷിത്തോട്ടത്തിൽ ചെന്നാൽ ഈ പഴഞ്ചൊല്ല് ഒന്നു പരിഷ്കരിക്കാം. വേണമെങ്കിൽ തണ്ണിമത്തൻ പാലായിലും വളരും. സോഫ്റ്റ്‌വെയർ എൻജിനീയറിങ് വിത്തിടാനും ഉപയോഗിക്കാം. ഈ പഴഞ്ചൊല്ല് വിളഞ്ഞത് അജിത്തിന്റെ ഫാമിലാണ്. തെളിവ് ഫാമിന്റെ വിജയവും. പഠിച്ചതും ജോലി ചെയ്യുന്നതും ഐടി മേഖലയിലാണെങ്കിലും പാലാ വെള്ളിയേപ്പള്ളി കൊഴിഞ്ഞൂർത്താഴെ വീട്ടിൽ എസ്. അജിത്തിന് പ്രിയം കൃഷിയോടായിരുന്നു. സ്വന്തം ഐടി കമ്പനിയുമായി എറണാകുളത്തായിരുന്ന അജിത്തിന് കൃഷിയിലേക്കിറങ്ങാൻ പ്രചോദനമായത് കോവിഡ് കാലവും. അതോടെ ജോലി വർക്ക് ഫ്രം ഹോം എന്ന രീതിയിലാക്കി അജിത് മണ്ണിലേക്കിറങ്ങി. മീനച്ചിലാറിനോടു ചേർന്നുള്ള സ്വന്തം സ്ഥലത്തെ റബർ വെട്ടിമാറ്റി അവിടെ പച്ചക്കറിക്കൃഷി ആരംഭിക്കുകയും ചെയ്തു. കോവിഡ് കാലത്ത് തുടങ്ങിയ കൃഷി തനിക്ക് നേട്ടം മാത്രമേ തന്നിട്ടുള്ളൂവെന്ന് അജിത്. കൃഷിയെ ശാസ്ത്രീയമായി സമീപിച്ചു. അതോടെ തൊഴിലാളിപ്രശ്നവും ആധ്വാനഭാരവും കുറച്ചു. സഹായഹസ്തവുമായി മുത്തോലി പഞ്ചായത്തിലെ കൃഷിഭവനും ഒപ്പം നിന്നു. അജിത്തിനെ പരിചയപ്പെടാം. ഒപ്പം എന്താണ് എൻജിനീയറുടെ ഫാമെന്ന് മനസിലാക്കാം.