ADVERTISEMENT

ഒരു മുറിയിൽ നിരയായി പത്തും പതിനഞ്ചും ഇരുപതും മുട്ടകളുമായി അടയിരിക്കുന്ന കോഴികൾ. ചൂടിൽ കുളിരേകാൻ ഫാനും വെള്ളവും... പന്തളത്തിനടുത്ത് ഉളവക്കാട് സുനിൽഭവനത്തിലെ തോമസ് ജോസഫിന്റെ വീട്ടിലെ നിത്യ കാഴ്ചയാണ് അടക്കോഴികളും അവയുടെ ചൂടേറ്റ് വിരിയുന്ന കുഞ്ഞിക്കോഴികളും. ഇരുന്നൂറോളം കോഴികളുള്ളതുകൊണ്ടുതന്നെ ഇവിടെ നിത്യവും അട വയ്ക്കാൻ കോഴികളും മുട്ടകളുമുണ്ടാകും. 

അധികം വലുപ്പം വയ്ക്കാത്ത എന്നാൽ തനത് ജനുസിൽപ്പെട്ട നാടൻ കോഴികളിലേക്ക് തോമസ് ശ്രദ്ധയൂന്നാൻ കാരണങ്ങൾ പലതാണ്. അത്ര പെട്ടെന്നൊന്നും രോഗം പിടിപെടില്ല എന്നതാണ് പ്രധാന കാരണം. മാത്രമല്ല, മറ്റിനം കോഴികളെ 100 എണ്ണം വളർത്തുന്ന സ്ഥലത്ത് 250–300 എണ്ണത്തിനെ വളർത്താം, തീറ്റച്ചെലവ് കുറവ്, കമ്പനി തീറ്റ നൽകുന്നില്ല എന്നതുകൊണ്ടുതന്നെ ദുർഗന്ധവുമില്ല... നാടൻ കോഴിയുടെ വിശേഷങ്ങൾ പറയുമ്പോൾ തോമസിന് നൂറു നാവ്. പാരമ്പര്യക്കൃഷിയുടെ ഭാഗമായി കോഴികൾ നേരത്തെ തോമസിന്റെ വീട്ടുമുറ്റത്തെ താരങ്ങളാണ്. മക്കളൊക്കെ ദൂരെ സ്ഥലങ്ങളിൽ ജോലിയിലായപ്പോൾ തോമസും ഭാര്യ സെലിനും നേരമ്പോക്കിനായി കോഴിവളർത്തൽ ഉഷാറാക്കി. വിശാലമായ വീട്ടുപറമ്പിലെ വാഴത്തോട്ടത്തിലും ചേർന്നുള്ള റബർത്തോട്ടത്തിലുമെല്ലാം തുറന്നുവിട്ടു വളർത്താൻ സൗകര്യമുള്ളതിനാൽ ക്രമേണ കോഴികളുടെ എണ്ണം വർധിപ്പിച്ചു. അഞ്ചാറു കൊല്ലത്തിനിടയിൽ എണ്ണം നാനൂറ്റിയമ്പതിലേറെയെത്തി. ഇതുവരെ നാലു ലക്ഷത്തിലധികം തനി നാടൻകോഴികളെ വിൽക്കുകയും ചെയ്തെന്നു തോമസ് പറയുന്നു. ഇടയ്ക്ക് കോഴികളുടെ എണ്ണം കുറച്ച് പുതിയവയെ കൂട്ടത്തിലേക്ക് ചേർക്കുന്നത് ഇവിടുത്തെ രീതിയാണ്. ഇപ്പോൾ ഇരുന്നൂറോളം കോഴികളാണ് ഫാമിലുള്ളത്. പുതിയ കുഞ്ഞുങ്ങൾ വളർന്നുവരുന്നു.

നാടൻകോഴി വളർത്തലിൽ തന്നെക്കാൾ താൽപര്യം വർഷങ്ങളായി അമേരിക്കയിൽ പാർക്കുന്ന ഇളയ മകൻ സജിനെന്നു തോമസ് പറയും. എൻജിനീയറിങ് പഠിച്ച് അമേരിക്കയിലെത്തി മികച്ച ജോലി നേടി അവിടെ സ്ഥിരതാമസമായെങ്കിലും നാട്ടിലെ നാടൻകോഴികളുടെ വിശേഷങ്ങളില്‍ ഏറെ താല്‍പര്യമാണ് സജിന്.

poultry-thomas-4

ലഘു ഭക്ഷത്തോടൊപ്പം വൃത്തിയും

അഴിച്ചുവിട്ട് വളർത്തുന്നവയ്ക്ക് ആരോഗ്യവും പ്രതിരോധശേഷിയും കൂടുമെന്നതിൽ സംശയമില്ല. അതേസമയം എണ്ണം കൂടുമ്പോൾ രോഗസാധ്യതയും വർധിക്കും. ആരോഗ്യകരമായ തീറ്റ, വൃത്തിയുള്ള കൂട്, കാര്യക്ഷമമായ പരിപാലനം എന്നിവയുടെ പ്രാധാന്യം ഇവിടെയാണ്. ഇക്കാര്യത്തിൽ തോമസിന് തെല്ലും വീട്ടുവീഴ്ചയില്ല. നെല്ല്, വാഴപ്പിണ്ടി അരിഞ്ഞത്, തേങ്ങാപ്പിണ്ണാക്ക്, ഗോതമ്പ്, ഗോതമ്പുതവിട്, പുല്ല്, ഔഷധഗുണമുള്ള ഇലകൾ എന്നിവയെല്ലാം ചേർന്ന മികച്ച തീറ്റയാണ് കോഴികൾക്കായി നിത്യവും തയാറാക്കുന്നത്. വിരയിളക്കാനുള്ള മരുന്ന് കൃത്യമായി നൽകും.

കോഴി ഫാമുകളിൽ പലപ്പോഴും കർഷകർ നേരിടുന്ന വെല്ലുവിളി ഫാമിലെ ദുർഗന്ധമാണ്. കമ്പനി തീറ്റ നൽകുന്നതാണ് ഈ ദുർഗന്ധത്തിനു കാരണമെന്ന് തോമസ്. അതുകൊണ്ടുതന്നെ തന്റെ കോഴികൾക്ക് കമ്പനി തീറ്റ നൽകാറില്ല തോമസ്. അടയിരിക്കുന്ന കോഴികളെ രാവിലെ തുറന്നുവിടും. പഴഞ്ചോറാണ് ഇവയുടെ പ്രധാന ഭക്ഷണം. അവയെ കൂട്ടിൽ കയറ്റിയശേഷം മാത്രമാണ് മറ്റു കോഴികളെ പുറത്തുവിടുക. ചുറ്റുമതിൽ കെട്ടിയ വിശാലമായ കൃഷിയിടത്തിൽ ചിക്കിപ്പെറുക്കി മണ്ണിൽ കുളിച്ച് അവർ വിഹരിക്കും. ഉച്ചകഴിഞ്ഞ് മൂന്നോടെ എല്ലാവരെയും കൂട്ടിലാക്കും. 

അറക്കപ്പൊടി വിരിച്ച് ഡീപ് ലിറ്റർ രീതിയിലുള്ള ഷെഡ്ഡിലാണ് കോഴികളെ പാർപ്പിച്ചിരിക്കുന്നത്. ബക്കറ്റിൽ വെള്ളം വച്ചിരിക്കുന്നു. അലുമിനിയം ഡിഷിൽ തീറ്റയും നൽകും. കോഴികൾക്ക് ചേക്കേറാൻ മരച്ചില്ലകളും കൂട്ടിൽ ഒരുക്കിയിട്ടുണ്ട്. മുട്ടയിടുന്നതിനായി മരപ്പലക ഉപയോഗിച്ച് പ്രത്യേക അറയും ഒരുക്കിയിട്ടുണ്ട്. മുട്ടയിടുന്ന കോഴികളെയും കുഞ്ഞുങ്ങളെയും പ്രത്യേകം പ്രത്യേകമാണ് പാർപ്പിചിരിക്കുക.

poultry-thomas-1

അട വയ്ക്കാൻ വൈക്കോലും അറക്കപ്പൊടിയും മഞ്ഞളും

‌ഒരു ശീലിൽ 10–15 മുട്ടകളിടുന്നവരാണ് നാടൻ കോഴികൾ. തുടർന്ന് പൊരുന്നക്കാലം. കൂടുതൽ കോഴികളുള്ളതിനാൽ തോമസിന് ദിവസം ഒന്ന് എന്ന രീതിയിൽ അട വയ്ക്കാൻ കോഴികളുണ്ടാകും. ദിവസവും ശേഖരിക്കുന്ന മുട്ടകളിൽ നല്ലത് നോക്കി തിരഞ്ഞെടുത്ത് അട വയ്ക്കുന്നു. കാർഡ് ബോർഡ് ബോക്സിലോ കുട്ടയിലോ മറ്റും അറക്കപ്പൊടി, വൈക്കോൽ എന്നിവ അടുക്കി മുട്ട വയ്ക്കും. ഇതിനു മുകളിൽ മഞ്ഞൾപ്പൊടി വിതറുകയും ചെയ്യും. വേനൽക്കാലത്ത് അടയിരിക്കുന്ന കോഴികളുടെ ശരീരത്തിൽ പേൻ (പൂത) സാധ്യതയുണ്ട്. മഞ്ഞൾപ്പൊടിയിട്ടാൽ അതിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് തോമസ്. കോഴിയുടെ വലുപ്പം നോക്കിയാണ് മുട്ടകളുടെ എണ്ണം നിശ്ചയിക്കുക. 12 മുതൽ 20 വരെ മുട്ടകൾ വയ്ക്കും. 

ചൂട് കൂടുതലായതിനാൽ അടക്കോഴികളെ വച്ചിരിക്കുന്ന മുറിയിൽ ഒരു ഫാനും വച്ചിട്ടുണ്ട് തോമസ്. ഈർപ്പം ക്രമീകരിക്കാൻ ഒരു പാത്രത്തിൽ വെള്ളവും മുറിയിൽ വച്ചിട്ടുണ്ട്. അടക്കോഴികളെ വെള്ളത്തിൽ കുളിക്കാൻ അനുവദിക്കാറില്ല. ഈർപ്പം വെള്ളം കൂടുതൽ പുരളുന്നത് മുട്ടകൾ കേടാകാൻ കാരണമാകുന്നുവെന്ന തിരിച്ചറിവിലാണ് അതൊഴിവാക്കിയത്. 

poultry-thomas-2

21 ദിവസത്തിനുശേഷം മുട്ടവിരിഞ്ഞിറങ്ങുന്ന കോഴിക്കുഞ്ഞുങ്ങളെ ഒരാഴ്ച പരിപാലിച്ചശേഷം വിൽക്കും. നിത്യവും മുട്ടവിരിഞ്ഞിറങ്ങുന്നതിനാൽ രണ്ടും മൂന്നും കോഴിക്കുണ്ടാകുന്ന കുഞ്ഞുങ്ങളെ ഒരു അമ്മക്കോഴിയുടേതാക്കും. പരിപാലനസൗകര്യത്തിനുവേണ്ടിയാണ് ഈ ഒരുമിച്ചുചേർക്കൽ. അല്ലാത്തപക്ഷം അമ്മക്കോഴികൾ തമ്മിൽ കൊത്തുകൂടുകയും കുഞ്ഞുങ്ങൾ അവയ്ക്കടിയിൽപ്പെട്ട് മരണപ്പെടാനും സാധ്യതയുണ്ട്. 

ഒരാഴ്ച പ്രായമായ പുള്ളിക്കോഴിക്കുഞ്ഞുങ്ങളെ ഒന്നിന് 150 രൂപ നിരക്കിലാണ് തോമസ് വിൽക്കുക. ഒറ്റ നിറത്തിലുള്ള കുഞ്ഞുങ്ങൾക്ക് നൂറു രൂപയുമാണ് വില. കേരളത്തിലെവിടെയും കുഞ്ഞുങ്ങളെ എത്തിക്കാൻ തയാറെന്നും തോമസ്. ഇതിനായി പെറ്റ് ട്രാൻസ്പോർട്ടേഷൻ സൗകര്യം പ്രയോജനപ്പെടുത്താറുണ്ട്. 

poultry-thomas-3

ഇൻകുബേറ്റർ കൂടിന് പുറത്ത്

ബുദ്ധിമുട്ടില്ലാതെ കുഞ്ഞുങ്ങളെ വിരിയിച്ചിറക്കാൻ ഇന്ന് ഇൻകുബേറ്റർ സൗകര്യമുണ്ട്. എന്നാൽ, തനിക്ക് അതിനോട് താൽപര്യമില്ലെന്ന് തോമസ്. അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിക്കാൻ ശേഷിയുള്ളവരാണ് നാടൻ കോഴികൾ. അവരുടെ ജന്മനായുള്ള കഴിവ് അവഗണിക്കാൻ തനിക്ക് താൽപര്യമില്ല. തുടർച്ചയായി 10–15 മുട്ടയിട്ടശേഷം പൊരുന്നയിരിക്കുന്ന രീതിയാണല്ലോ നാടൻകോഴിക്ക്. അടയിരുന്നു മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങളെ പോറ്റി വളർത്തി, ചുരുങ്ങിയത് രണ്ടു മാസം പിടിക്കും വീണ്ടും മുട്ടയിട്ടു തുടങ്ങാൻ. 

ഫോൺ: 9048584921 

English summary: Importance of Indigenous Breeds of Chicken 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com