ADVERTISEMENT

രാജ്യം കടുത്ത വേനലിലേക്കു തിരിയുകയാണ്‌, കാർഷികോൽപാദനം വർഷത്തിന്റെ രണ്ടാം പകുതിയിൽ കുറയുമെന്ന കാര്യം ഏതാണ്ട്‌ വ്യക്തമായി. തെക്കൻ കർണാടകവും തമിഴ്‌നാടിന്റെ പടിഞ്ഞാറൻ ഭാഗവും ഉഷ്‌ണതരംഗത്തിന്റെ പിടിയിലേക്കു വഴുതുമ്പോൾ ഇതിനിടയിൽ കേരളം വെന്തുരുകാം. കാർഷിക മേഖല പ്രതിസന്ധി മറികടക്കണമെങ്കിൽ യുദ്ധകാലടിസ്ഥാനത്തിൽ ഉണർന്ന്‌ പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ തയാറാവേണ്ടിയിരിക്കുന്നു.

നാളികേരം, റബർ മേഖലയെ അപേക്ഷിച്ച്‌ സുഗന്ധവ്യഞ്‌ജനങ്ങൾ വരൾച്ചയ്ക്കു മുന്നിൽ നിലനിൽപ്പ്‌ ഭീഷണിയെ അഭിമുഖീകരിക്കേണ്ടി വരാം. വേണ്ടത്ര ജലസേചന സൗകര്യങ്ങൾ കാർഷിക മേഖലയ്‌ക്ക്‌ സംഭാവന ചെയ്യാൻ കൃഷി വകുപ്പ്‌ അമാന്തിച്ചു നിന്നാൽ കുരുമുളക്‌, ഏലം, കാപ്പിയെന്ന്‌ വേണ്ട ആഭ്യന്തര വിദേശ വിപണികളിൽ പ്രിയമേറിയ നമ്മുടെ ഉൽപ്പന്നങ്ങൾ കനത്ത തിരിച്ചടിയെ അഭിമുഖീകരിക്കും. ആ പ്രത്യാഘാതത്തിൽ നിന്നുള്ള തിരിച്ചുവരവിന്‌ രണ്ടു വർഷമെങ്കിലും വേണ്ടിവരും. എൺപതുകളുടെ തുടക്കത്തിൽ കേരളം നേരിട്ട വരൾച്ചയിലും വലിയ പ്രതിസന്ധിയെയാവും ഇക്കുറി നേരിടേണ്ടിവരിക. 

എൽ-നിനോ പ്രതിഭാസം തെക്ക്‌ പടിഞ്ഞാറൻ കാലവർഷത്തിനെ സ്വാധീനിക്കാൻ തന്നെയാണ്‌ സാധ്യത. അതായത്‌ മഴയുടെ അളവ്‌ കാലവർഷത്തിന്റെ രണ്ടാം പകുതിയിൽ കുറയാൻ ഇടയുണ്ട്‌. പകൽ താപനില ഇതിനകം തന്നെ പതിവിലും ഉയർന്നു, 122 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പകൽ ചൂടിനെ രാജ്യം അഭിമുഖീകരിച്ചു. ഭൂമിയിലെ ജലാംശതോത്‌ കുറയുന്നത്‌ കാർഷിക വിളകളുടെ നിലനിൽപ്പിനെ തന്നെ അവതാളത്തിലാക്കാം. വേനൽ മഴ ഇനിയും കടന്നുവന്നിട്ടില്ല. ശ്രീലങ്കൻ തീരത്ത്‌ മഴ മേഘങ്ങളുണ്ടെങ്കിലും അവയും കേരളത്തിന്റെ ദാഹം അകറ്റാൻ മാത്രം ശക്തമല്ല. 

ഇടുക്കി, വയനാട്‌ പത്തനംതിട്ട ഭാഗങ്ങളിലേക്ക്‌ കൃഷി വകുപ്പിന്റെ ശ്രദ്ധ കൂടുതൽ പതിയേണ്ട അവസരമാണ്‌. കുരുമുളകും ഏലവും നമുക്ക്‌ സമ്മാനിക്കുന്ന ഈ മേഖലയിലെ കർഷകർക്ക്,  മുന്നിലുള്ള മാസങ്ങളിൽ പിടിച്ചു നിൽക്കണമെങ്കിൽ ഭരണയന്ത്രങ്ങൾ തീരുമാനങ്ങൾക്ക്‌ അമാന്തിച്ച്‌ നിൽക്കരുത്‌. സുഗന്ധവ്യഞ്‌ജന മേഖലയുടെ നിലനിൽപ്പിനായി അടിയന്തിര യോഗത്തിനും തയാറാവണം. ഈ വിഷയത്തിൽ സർവകക്ഷി സംഘവുമായി കേന്ദ്രത്തിലും സമ്മർദ്ദം ചെലുത്തിയാലെ കാർഷിക കേരളത്തിന്‌ മുന്നിലുള്ള പ്രതിസന്ധിയെ മറികടക്കാനാകൂ.  

കുരുമുളക്‌

വിദേശ ഭീഷണി മുന്നിൽ കണ്ട്‌ സ്‌റ്റോക്കുള്ള കുരുമുളക്‌ വിപണിയിൽ ഇറക്കാൻ പിന്നിട്ട വാരത്തിലും കർഷകർ തിടുക്കം കാണിച്ചു. ഏകദേശം 240 ടൺ മുളക്‌ കൊച്ചിയിൽ മാത്രം വിൽപ്പനയ്‌ക്ക്‌ ഇറങ്ങി. വരവ്‌ ശക്തമെങ്കിലും ആഭ്യന്തര ഡിമാൻൻഡ് ഉൽപ്പന്നത്തിന്‌ താങ്ങ്‌ പകർന്നു. വിദേശ മുളക്‌ എത്തിച്ച കർണാടക ലോബി ലിറ്റർ വെയിറ്റ്‌ കൂടിയ ഹൈറേഞ്ച്‌ മുളക്‌ കലർത്തി ചരക്ക്‌ ഉത്തരേന്ത്യയിൽ ഇറക്കാനുള്ള ശ്രമത്തിലാണ്‌. കുമളി, ഇരുട്ടി, നെടുക്കണ്ടം കട്ടപ്പന ഭാഗങ്ങളിൽ നിന്നും അവർ കഴിഞ്ഞ ദിവസങ്ങളിൽ മുളക്‌ ശേഖരിച്ചു.  

ഇന്ത്യ‐ശ്രീലങ്ക വാണിജ്യ ഉടമ്പടിയുടെ ഭാഗമായി 2500 ടൺ കുരുമുളക്‌ ഇന്ത്യയിലേക്ക്‌ കയറ്റുമതി നടത്താനുള്ള ഒരുക്കത്തിലാണ്‌ കൊളംബോ. ഇതിന്‌ പുതിയ അപേക്ഷകൾ അവർ ക്ഷണിച്ചു. ഉടമ്പടി പത്തു വർഷം മുൻപ്‌ ഒപ്പുവച്ച വേളയിൽ ഒരു ഡസനിൽ താഴെ മാത്രം വ്യവസായികളാണ്‌ അവിടെ നിന്നുള്ള ചരക്ക്‌ എത്തിക്കാൻ രംഗത്തുണ്ടായിരുന്നത്‌. ഇറക്കുമതി ഡ്യൂട്ടി ഫ്രീയായതിന്റെ മാധുര്യം നുകരാൻ കഴിഞ്ഞ വർഷം രംഗത്ത്‌ എത്തിയത്‌ 417 വ്യവസായികളാണ്‌. ഇക്കുറി രംഗത്ത്‌ അണി നിരന്നിട്ടുളളതാവട്ടേ 800ലധികം പേരും. കഴിഞ്ഞ വർഷം ഏകദേശം ആറു ടൺ വീതമേ ഓരോ അപേക്ഷകനും മുളക്‌ ലഭിച്ചുള്ളുവെന്നത്‌ വാസ്‌തവം. ഇക്കുറി അതിന്റെ പകുതിയായി കുറയാനും സാധ്യത. എങ്കിലും മൊത്തം വരവ്‌ 2500 ടൺ എത്തുമെന്നത്‌ കേരളത്തിനു ഭീഷണി തന്നെ. 

വിനിമയ വിപണിയിൽ രൂപ കരുത്ത്‌ നേടിയതോടെ രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക്‌ വില ടണ്ണിന്‌ 6300 ഡോളറായി. ശ്രീലങ്ക 5250 ഡോളറിന്‌ ചരക്ക്‌ വാഗ്‌ദാനം ചെയ്‌തു.  അതായത്‌ 950 ഡോളർ കുറവ്‌. ആഭ്യന്തര വിലയുമായി താരതമ്യം ചെയുമ്പോൾ വ്യവസായികൾക്ക്‌ ഇറക്കുമതി ലാഭം തന്നെ. കൊച്ചിയിൽ ഗാർബിൾഡ്‌ കുരുമുളക്‌ വാരാന്ത്യം 50,700 രൂപയിലാണ്‌. 

ഏലക്ക

മികച്ചയിനം ഏലക്ക വില 4000 രൂപയ്‌ക്ക്‌ മുകളിലും ശേഖരിക്കാൻ ലേലത്തിൽ ആവശ്യക്കാരെത്തി. വലുപ്പം കൂടിയയിനങ്ങളിൽ താൽപര്യം കാണിക്കുന്ന കയറ്റുമതി മേഖല റംസാൻ, ഈസ്‌റ്റർ വേളയിലെ ആവശ്യങ്ങൾക്കുള്ള ചരക്ക്‌ സംഭരണ തിരക്കിലാണ്‌. വൻകിട കയറ്റുമതിക്കാരുടെ കൈവശം ഏലക്കയുടെ വൻ ശേഖമുണ്ടെന്നാണ്‌ സൂചന. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ആരും തയാറല്ല. ലേലത്തിൽ വില കുത്തനെ ഉയരുന്നതിന്‌ അനുസൃതമായി വിദേശ മാർക്കറ്റുകളിൽ വില ഉയർത്തി പുതിയ വ്യാപാരങ്ങൾ നടക്കുന്നതായാണ്‌ വിവരം. പിന്നിട്ടവാരം മികച്ചയിനങ്ങൾ കിലോഗ്രാമിന്‌ 4006 രൂപ വരെ കയറി. ശരാശരി ഇനങ്ങൾ കിലോ 1500 രൂപയ്‌ക്ക്‌ മുകളിൽ സ്ഥിരത കൈവരിക്കാനുള്ള ശ്രമത്തിലാണ്‌. അറബ്‌ രാജ്യങ്ങളുടെ സാന്നിധ്യം കണക്കിലെടുത്താൽ 4500-5000 ലേക്ക്‌ ഗ്രാഫ്‌ ഉയർന്നാലും അത്‌ഭുതപ്പെടാനില്ല. 

നിലവിൽ വേനൽ മഴയുടെ കാര്യത്തിൽ പ്രതീക്ഷയ്‌ക്ക്‌ വകയില്ലെങ്കിലും തോട്ടങ്ങൾ നനയ്ക്കാൻ ആവശ്യമായ സൗകര്യമുള്ള വൻകിടക്കാർ ആഴ്‌ചയിൽ രണ്ടു നന വരെ ഏലച്ചെടികൾക്ക്‌ നൽക്കുന്നുണ്ട്‌. മഴയെ ആശ്രയിക്കുന്നവരുടെ കൃഷി ഇക്കുറി അൽപ്പം പരുങ്ങലിലേക്ക്‌ നീങ്ങാം. പുതിയ സീസണിന്‌ മാസങ്ങൾ മുന്നിലുള്ള സാഹചര്യത്തിൽ ലേല കേന്ദ്രങ്ങളിൽ ഏലം മികവ്‌ നിലനിർത്താം.  

English summary: Commodity Markets Review March 6

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com